Connect with us

Culture

ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

Published

on

ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. യു.ഐ.ഡി.എ.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദ ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന ഖൈറക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആധാറിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ പൊളിയുകയും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പരാതിക്കാര്‍ വിഷയം ഉന്നയിക്കുകയും ചെയ്തതോടെയാണ് വിചിത്ര നടപടി.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാറും ആധാര്‍ അതോറിറ്റിയും ശ്രമിക്കുന്നത്. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗ്വില്‍ഡ് ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.  അഞ്ഞൂറ് രൂപ നല്‍കിയാല്‍ ആധാറിനായി ശേഖരിച്ച ലക്ഷക്കണക്കിന് ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രചന ഖൈറയുടെ റിപ്പോര്‍ട്ട്.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട പൗരനെ സംബന്ധിക്കുന്ന രേഖകളാണ് നിസാര വിലക്ക് യഥേഷ്ടടം ചോര്‍ത്തിക്കൊടുക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സൂരക്ഷിതമാണെന്ന, സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉന്നയിച്ച വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് കട്ടവനെ പിടിക്കുന്നതിനു പകരം കിട്ടിയവനെ പ്രതിയാക്കുന്ന നിലപാടുമായി പൊലീസും ആധാര്‍ അതോറിറ്റിയും രംഗത്തെത്തിയത്.

രചന ഖൈറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിക്കുന്ന അനില്‍കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇവരുമായി രചന ബന്ധപ്പെട്ടിരുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിനു കീഴിലെ സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. ഐ.പി.സി 419 (ആള്‍മാറാട്ടത്തിലൂടെ വഞ്ചിക്കല്‍), 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖ യഥാര്‍ത്ഥ രേഖയായി ഉപയോഗിക്കല്‍) എന്നിവ പ്രകാരവും ഐ.ടി ആക്ടിലെ 66ാം വകുപ്പും ആധാര്‍ ആക്ടിലെ 36, 37 വകുപ്പുകളും അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ ദ ട്രിബ്യൂണിന്റെ പത്രാധിപരോ യു.ഐ.ഡി.എ.ഐ വൃത്തങ്ങളോ തയ്യാറായില്ല.

ലഭിച്ചത് ആയിരത്തലധികം പരാതികള്‍  പൊലീസിന് കൈമാറിയത് നാലെണ്ണം മാത്രം

രഹസ്യ ചോര്‍ച്ച, വ്യാജ ആധാര്‍, എന്റോള്‍മെന്റിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികളാണ് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐക്ക് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ ഇവയില്‍ നാല് പരാതികള്‍ മാത്രമാണ് തുടര്‍ നടപടിക്കായി പൊലീസിന് കൈമാറിയത്. ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ നടപടിയെടുക്കാന്‍ വ്യഗ്രത കാണിക്കുന്ന യു.ഐ.ഡി.എ.ഐ, പക്ഷേ കുറ്റം ചെയ്തവര്‍ക്കെതിരെയുള്ള പരാതികളില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള കേസില്‍ പരാതിക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് പരാതിയുടെ കണക്കുകള്‍ വ്യക്തമാക്കിയത്.

രചന ഖൈറയുടെ  റിപ്പോര്‍ട്ട് ഇങ്ങനെ

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വന്‍ റാക്കറ്റ് തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പണമിടപാടിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ പേ ടിഎം വഴി ഇവരുടെ അക്കൗണ്ടിലേക്ക് 500 രൂപ നല്‍കി 10 മിനുട്ട് കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് ഒരു യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഐ.ഡിയില്‍ ലോഗിന്‍ ചെ്ത് യൂസര്‍നെയിമും പാസ് വേഡും നല്‍കി വിന്‍ഡോ ഓപണ്‍ ചെയ്ത ശേഷം ആരുടെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താലും അയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ തെളിഞ്ഞുവരും.

പേര്. വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഇ മെയില്‍ ഐ.ഡി തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരുടെ ആധാര്‍ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുക. കൂടിയ തുക നല്‍കിയാല്‍ ബയോ മെട്രിക് വിവരങ്ങള്‍ വരെ ലഭിക്കാനുള്ള ഒപ്ഷനും സംഘം മുന്നോട്ടു വെക്കുന്നുണ്ട്.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ദ ട്രിബ്യൂണ്‍ പത്രത്തിന്റെ പ്രതാധിപര്‍ക്ക് യു.ഐ.ഡി.എ.ഐയുടെ ഛണ്ഡീഗഡ് റീജിയണല്‍ ഓഫീസില്‍നിന്ന് ഒരു കത്തയച്ചിരുന്നു. അതില്‍ പറയുന്നത് ഇപ്രകാരമാണ്. ”ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുമെന്ന് താങ്കളുടെ റിപ്പോര്‍ട്ടര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ എത്ര പേരുടെ ആധാര്‍ നമ്പര്‍ റിപ്പോര്‍ട്ടര്‍ എന്റര്‍ ചെയ്ത് നോക്കിയിട്ടുണ്ട്. ഇതില്‍ ആരുടെയെങ്കിലും ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുന്നുണ്ടോ?”
ജനുവരി എട്ടിനകം ഇതുസംബന്ധിച്ച വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം ആധാര്‍ വിവരങ്ങളോ ബയോ മെട്രിക് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കണക്കാക്കും. ഈ കത്തിന് എഡിറ്ററുടെ വിശദീകരണം പോലും ലഭിക്കും മുമ്പാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

Published

on

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Continue Reading

Film

‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

Published

on

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ സൃഷ്ഠിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മാലാ പാര്‍വതി. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടേണ്ടി വരുന്നെന്നും മാലാ പാര്‍വതി സൂചിപ്പിച്ചു. ശ്വേതയും കുക്കുവും ഇത്തരം ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സി ജെ എം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പണത്തിനായി അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുമെന്ന ശ്വേതയുടെ ഇന്റര്‍വ്യൂ ഭാഗം ഉള്‍പ്പെടെ ഹാജരാക്കിയാണ് പരാതി. അതേസമയം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും പരാതിയില്‍ തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് നടിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹന്‍ലാലും, മമ്മൂക്കയും നേതൃത്വം നല്‍കിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്.

സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കും, ക്ഷേമ പ്രവര്‍ത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ലാല്‍ സര്‍ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകള്‍ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാന്‍ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികള്‍.

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്‌നമായി കാണാതെ, പൊതു സമൂഹം കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയില്‍ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്.

ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം. ബാലിശ്ശമായ ഇലക്ഷന്‍ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്‌ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.

Continue Reading

Trending