Culture

ജയലളിതയുടെ മരണം: തുറന്ന് പറഞ്ഞ് തോഴി ശശികല

By chandrika

March 21, 2018

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സെപ്തംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആസ്പത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷനു മുമ്പാകെയാണ് ശശികലയുടെ വെളിപ്പെടുത്തല്‍. ‘അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയലളിത ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. രാത്രി 9.30ഓടെ പോയസ് ഗാര്‍ഡനിലെ ശുചിമുറിയില്‍ അവര്‍ കുഴഞ്ഞുവീണു. ആസ്പത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അവര്‍ കാണാതെ ഡോക്ടറെ വിളിക്കുകയായിരുന്നു. ആസ്പത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ വെച്ച് ബോധം വന്നയുടന്‍ തന്നെ എവിടേക്ക് കൊണ്ടുപോകുകയാണെന്ന് ചോദിച്ചു’, ജയലളിത പറഞ്ഞു. ജയലളിതയുടെ സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും അത്തരത്തില്‍ നാലു വീഡിയോകള്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ശശികല പറഞ്ഞു. അണ്ണാഡിഎംകെ നേതാക്കളായ ഒ.പനീര്‍ശെല്‍വവും എം.തമ്പിദൂരൈയും ആസ്പത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചിരുന്നു.