Connect with us

Video Stories

‘കറന്‍സി യുദ്ധം’ ആര്‍ക്കുനേരെ

Published

on

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം, ജനജീവിതത്തെ അസാധാരണമായ വിധത്തിലുള്ള ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കള്ളപ്പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങും തടയുന്നതിന് വേണ്ടിയാണ് നടപടിയെന്ന പ്രധാനമന്ത്രിയുടെ വാദം അംഗീകരിക്കുമ്പോള്‍ തന്നെ, രാജ്യത്തെ മുഴുവന്‍ അപ്രഖ്യാപിത ‘സാമ്പത്തിക അടിയന്തരാവസ്ഥ’യില്‍ നിര്‍ത്തുന്ന തരത്തില്‍ വേണമായിരുന്നോ ഇത്തരമൊരു തീരുമാനമെന്ന ചോദ്യം ഉയരുന്നുണ്ട്. നാലു ദിവസമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നിത്യച്ചെലവിനുള്ള പണത്തിന് തിക്കിത്തിരക്കുകയാണ് കോടിക്കണക്കിന് ജനങ്ങള്‍. സാമ്പത്തിക മേഖല ഒന്നാകെ നിശ്ചലമായി. വിപണികള്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നു. പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്നു. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ പോലും ആസ്പത്രികള്‍ പണപ്രശ്‌നം പറഞ്ഞ് നിഷേധിക്കുകയോ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നു.

ബാങ്ക് അക്കൗണ്ടും എ.ടി.എമ്മും സി.ഡി.എമ്മും ഓണ്‍ലൈന്‍ ഇടപാടുകളുമൊന്നും പരിചയിച്ചിട്ടില്ലാത്ത സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളാണ് മോദിയുടെ ‘തുഗ്ലക് പരിഷ്‌കാര’ത്തില്‍ വേട്ടയാടപ്പെടുന്നതും നിസ്സഹായരാകുന്നതും. സാധാരണക്കാര്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി നടത്തിയതെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ കഴമ്പുള്ളതാവുകയാണ് ഇതിലൂടെ. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കറന്‍സി അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ചേര്‍ന്ന് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് രാജ്യം നേരിടുന്ന കറന്‍സി പ്രതിസന്ധി. പണം കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം. എന്നാല്‍ ചെറിയൊരു തുക മാത്രമാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 15 ദിവസത്തിനിടെ മാറിയെടുക്കാവുന്നത് പരമാവധി 4,000 രൂപ. അക്കൗണ്ടില്‍നിന്ന് നേരിട്ട് പിന്‍വലിക്കാവുന്നത് 10,000 രൂപ. എ.ടി.എമ്മില്‍നിന്ന് ഒരു ദിവസം ലഭിക്കുന്നത് 2000 രൂപ മാത്രം. എന്നിട്ടും ഇതിന് ആവശ്യമായ കറന്‍സികള്‍ ബാങ്കുകളില്‍ ലഭ്യമാകുന്നില്ല എന്നത് മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കിയതിന്റെ തിക്ത ഫലങ്ങളാണ്.

ആവശ്യത്തിന് കറന്‍സി ബാങ്കുകളില്‍ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു പറയുമ്പോഴും ക്ലീന്‍ നോട്ട് നയം പിന്‍വലിക്കേണ്ടി വന്നത് പാളിച്ച തുറന്നു സമ്മതിക്കലാണ്. വിപണിയില്‍നിന്ന് പിന്‍വലിച്ച കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഇന്നലെ മുതല്‍ ബാങ്കുകള്‍ വഴി വീണ്ടും വിപണിയില്‍ എത്തിത്തുടങ്ങി. നാലു ദിവസം കൊണ്ട് മാത്രം പ്രത്യക്ഷത്തില്‍ പ്രകടമായ ദുരന്തങ്ങളാണിത്. കറന്‍സി അസാധുവാക്കല്‍ നടപടിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ രാജ്യം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. നാലു ദിവസത്തിനിടെ മാത്രം ശതകോടികളുടെ ബിസിനസ് നഷ്ടമാണ് വിപണിയില്‍ നേരിട്ടിരിക്കുന്നത്. സര്‍ക്കാര്‍ കണക്കില്‍ ഈ നഷ്ടം ഇടംപിടിക്കണമെന്നില്ല. കാരണം റിലയന്‍സും അദാനിയും പോലുള്ള വന്‍കിടക്കാരെയല്ല ഇത് ബാധിക്കുന്നത്, തെരുവു കച്ചവടക്കാരെയും ചെറുകിട, ഇടത്തരം ബിസിനസുകളില്‍നിന്ന് ജീവിതോപാധി കണ്ടെത്തുന്നവരെയുമാണ്.

മോദി സര്‍ക്കാറിന്റെ കണക്കു പ്രകാരം അണ്‍ അക്കൗണ്ടഡ് മണി(കണക്കില്‍പെടാത്ത പണം) കൊണ്ടാണ് ഈ കച്ചവടക്കാര്‍ ജീവിതം നെയ്യുന്നത്, അവരുടെ കുടുംബങ്ങള്‍ പുലരുന്നത്. അവരെ ആശ്രയിച്ചു നില്‍ക്കുന്നവരുടെ ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും ചികിത്സയും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കൂലിപ്പണിയും കാര്‍ഷിക വൃത്തിയും ജീവിതോപാധിയായവരെയും തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന കറന്‍സികള്‍ അസാധുവായതോടെ തൊഴില്‍ മേഖല സ്തംഭിച്ചു. നിര്‍മാണ മേഖലയും നിശ്ചലമായി. സ്ഥിതിഗതികള്‍ നേരെയാവാന്‍ 50 ദിവസം എടുക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. അത്രയും ദിവസം ഈ വിപണികളെല്ലാം മാന്ദ്യത്തിലോ നിശ്ചലാവസ്ഥയിലോ ആയിരിക്കുമെന്ന് ചുരുക്കം. വന്‍കിട കുത്തകകളുടെ ഒരു ദിവസത്തെ വ്യാപാര നഷ്ടം എത്രയെന്ന് മണിക്കൂറുകള്‍ കൊണ്ട് സര്‍ക്കാറിന് കണക്കെടുക്കാന്‍ കഴിയും.

എന്നാല്‍ ഒരു നെറ്റ്‌വര്‍ക്കിലും ബന്ധിതമല്ലാത്ത ഈ നാട്ടുവിപണിയുടെ നഷ്ടത്തിന്റെ കണക്കെടുക്കല്‍ എളുപ്പമാവില്ല. സാധാരണക്കാരന്റെ ജീവിത നിലവാരത്തിലുണ്ടാകുന്ന തകര്‍ച്ചയിലൂടെ മാത്രമേ അത് അടയാളപ്പെടുത്തപ്പെടൂ. സാധാരണക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുപോലും വരാനിരിക്കുന്ന ഈ വിപത്തിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിന് ക്ഷതമേല്‍ക്കുമ്പോള്‍ ആദ്യം ബാധിക്കുക സംസ്ഥാന ഖജനാവിനെയായിരിക്കും. നികുതി വരുമാനത്തിലും രജിസ്‌ട്രേഷന്‍ വരുമാനത്തിലുമെല്ലാം ഇപ്പോള്‍ തന്നെ കോടികളുടെ കുറവുണ്ടായിട്ടുണ്ട്. കേരളത്തിലെ വ്യാപാരികള്‍ 15 മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തതോടെ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമാകും. ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തുമെന്ന ചോദ്യം ബാക്കിയാകുന്നു.

കറന്‍സി അസാധുവാക്കല്‍ നടപടിയിലൂടെ ഹവാല, കള്ളനോട്ട് റാക്കറ്റുകളെ തല്‍ക്കാലത്തേക്ക് പ്രതിസന്ധിയിലാക്കാന്‍ കഴിയുമെന്നതൊഴിച്ചാല്‍ ഒരു ഫലവും ഉണ്ടാകില്ല. ചെറിയൊരു ഭാഗം ഹവാല പണവും വ്യാജ കറന്‍സികളും വിപണിയില്‍നിന്ന് അപ്രത്യക്ഷമായേക്കാം. എന്നാല്‍ അത് തല്‍ക്കാലത്തേക്ക് മാത്രമായിരിക്കും. അധിക സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് 2,000 രൂപ കറന്‍സി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. രണ്ടു മാസം മുമ്പ് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റ ഉര്‍ജിത് പട്ടേലാണ് കറന്‍സിയില്‍ ഒപ്പുവെച്ചിരിക്കുന്നത് എന്നതും നോട്ടില്‍ വിവിധ ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയ ഭാഗത്ത് പിഴവുകള്‍ സംഭവിച്ചതും അസാധാരണമായ ധൃതി കേന്ദ്ര സര്‍ക്കാറും റിസര്‍വ്ബാങ്കും ഇക്കാര്യത്തില്‍ കാണിച്ചതിന് തെളിവാണ്. പത്തു മാസം എടുത്താണ് തീരുമാനം നടപ്പാക്കുന്നതെന്ന മോദിയുടെ വാദവും ഇത് പൊളിക്കുന്നുണ്ട്.

ഇപ്പോള്‍ വിപണിയില്‍ എത്തിച്ച 2000 രൂപ കറന്‍സിക്ക് നിലവിലുള്ള 1000, 500 രൂപ കറന്‍സികളേക്കാള്‍ വലിയ സുരക്ഷാ സവിശേഷതകള്‍ ഒന്നുമില്ലെന്നാണ,് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നത്. കൂടിയ മൂല്യമുള്ള കറന്‍സി വിപണിയില്‍ എത്തുന്നതോടെ കള്ളനോട്ട് വ്യാപകമാകാനുള്ള സാധ്യതയും കൂടുതലാണ്. ഫലത്തില്‍ കള്ളനോട്ട് മാഫിയക്ക് ഒത്താശയാവുകയാണ് മോദി സര്‍ക്കാറിന്റെ നടപടി. ഫലത്തില്‍ മോദിയുടെ ഇപ്പോഴത്തെ ‘കള്ളപ്പണവേട്ട’ പാഴ്‌വേലയായി മാറും. വിപണിയിലുള്ള കള്ളപ്പണത്തിന്റെ വലിയൊരു പങ്കും ഇപ്പോഴത്തെ നീക്കത്തിന്റെ മറവില്‍ വൈറ്റ് മണിയായി മാറിയേക്കാം.

കള്ളപ്പണ വേട്ടയെന്ന മോദിയുടെ പ്രഖ്യാപനത്തിലെ കാപട്യവും ഇതിലൂടെ തുറന്നു കാണിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ശതകോടികളുടെ കള്ളപ്പണ നിക്ഷേപമുള്ളവരെ തൊടാന്‍ ധൈര്യം കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ‘നോട്ടുമാറ്റല്‍ യുദ്ധ’ത്തിന് ഇറങ്ങിയിരിക്കുന്നത്. കള്ളപ്പണനിക്ഷേപം തിരികെ കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മോദി സര്‍ക്കാര്‍ ജാള്യത മറയ്ക്കാന്‍ കാണിക്കുന്ന നാടകം മാത്രമായേ ഇതിനെ വിലയിരുത്താനാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending