Connect with us

Video Stories

ശമ്പളവും പെന്‍ഷനും മുടങ്ങിയാല്‍

Published

on

രാജ്യത്തെ 48.7 കോടി ജനങ്ങളുടെ ശമ്പളദിനമാണ് നാളെ. നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ റദ്ദാക്കല്‍ നടപടി രാജ്യത്തെ ധനഅടിയന്തിരാവസ്ഥയിലേക്കെത്തിക്കുമെന്ന പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള തുഗ്ലക്കിയന്‍ തീരുമാനങ്ങളാണ് ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം തടയാനും കറന്‍സിരഹിത സമൂഹം സൃഷ്ടിക്കാനുമാണ് നടപടിയെന്നുപറയുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടെന്ന് എന്തുചെയ്യാന്‍ കഴിയുമെന്ന് പറയുന്നില്ല. പ്രധാനമന്ത്രിയാകട്ടെ പാര്‍ലമെന്റിനെ പോലും വകവെക്കാതെ വിദേശത്ത് പോയി പീപ്പി ഊതിയും തെരഞ്ഞെടുപ്പുറാലികളില്‍ പ്രതിപക്ഷത്തെ പരിഹസിച്ചും ഒളിച്ചുനടക്കുന്നു. പണനിയന്ത്രണത്തിന് ഉത്തരവാദപ്പെട്ട കേന്ദ്രബാങ്കിന്റെ തലവന്റെ വായ അടക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 16ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായി പ്രതിഷേധത്തില്‍ മുടങ്ങുകയാണ്. രാജ്യത്ത് തിങ്കളാഴ്ച നടന്ന പ്രതിഷേധങ്ങളൊന്നും ബാധകമല്ലെന്ന മട്ടില്‍ കണ്ണും മൂക്കുമില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് നരേന്ദ്രദാമോദര്‍ദാസ് മോദി.

ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ക്കുപകരം പുതിയവ ബാങ്കുകളില്‍ നിന്നും തപാലാപ്പീസുകളില്‍ നിന്നും കൊടുത്തുമാറാമെന്ന അറിയിപ്പ് നാളുകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടു. അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ എന്നാക്കി. എ.ടി.എമ്മുകളില്‍ നിന്ന് നാലായിരം എന്നത് രണ്ടായിരമായി ചുരുക്കി. ഇന്നലെമുതല്‍ നിക്ഷേപിക്കുന്ന തുക മുഴുവന്‍ പിന്‍വലിക്കാമെന്നുപറയുന്ന സര്‍ക്കാര്‍ ജനങ്ങളുടെ പഴയ നിക്ഷേപം തടഞ്ഞുവെക്കുമെന്നാണ് വ്യംഗ്യമായി പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ പണം നഷ്ടപ്പെടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ മറ്റൊരു മുഖമാണ് ഇവിടെ കാണാനാവുന്നത്. രാജ്യത്താകെ തൊഴില്‍ നഷ്ടവും പണമില്ലായ്മയും മൂലം പാവപ്പെട്ടവരും ഇടത്തരക്കാരും നട്ടം തിരിയുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയുന്നില്ല. അക്കൗണ്ട് പോലുമില്ലാത്ത പാവപ്പെട്ടവരുടെ എണ്ണം കോടികള്‍ വരും. കേരളത്തില്‍ മൂന്നുപേരടക്കം രാജ്യത്ത്് എഴുപതോളം പേര്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായിട്ടും പണം ലഭിക്കാതായ കോഴിക്കോട് പേരാമ്പ്രയിലെ രണ്ടുബാങ്കുകളില്‍ ഉപഭോക്താക്കള്‍ ഷട്ടറിട്ട് പ്രതിഷേധിക്കുകയുണ്ടായി. രാജ്യത്തെ ജനങ്ങള്‍ക്ക് പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അഴിമതിയില്‍ കടുത്ത നിരാശയുണ്ടെന്നതാണ് അവര്‍ ഇതെല്ലാം സഹിക്കുന്നതിന് കാരണം. എന്നാലിതിനെ അവരുടെ ക്ഷമ പരീക്ഷിക്കാനുള്ള അവസരമായി കാണരുത്.

ഒറ്റയടിക്കാണ് രാജ്യത്തെ 86 ശതമാനം കറന്‍സി -ഏതാണ്ട് 16 ലക്ഷം കോടി രൂപ-സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനുപകരം ഇതുവരെ ബാങ്കുകളിലെത്തിച്ചത് ഒന്നരലക്ഷം കോടി രൂപയും. രണ്ടായിരത്തിന്റെ നോട്ടുകളാണ് കഴിഞ്ഞ മൂന്നാഴ്ചയായി പല ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്തിയിട്ടുള്ളൂ. അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകളുടെ ലഭ്യതയുമില്ലാതായതോടെ പാവങ്ങളാണ് വെട്ടിലായിരിക്കുന്നത്. ഒരുകടയില്‍ നിന്ന് രണ്ടായിരം രൂപക്ക് മുഴുവനായും സാധനങ്ങള്‍ വാങ്ങാന്‍ സാധാരണകുടുംബത്തിനാവില്ല. രാജ്യത്തെ നാല് പ്രസുകളിലായി മൂന്നുഷിഫ്റ്റായി നോട്ട് അച്ചടിച്ചാല്‍ തന്നെ എട്ടുമാസമെങ്കിലും വേണം മുഴുവന്‍ നോട്ടുകളും അടിച്ചുതീരാന്‍. ഇതിനര്‍ഥം രാജ്യം സാധാരണനിലയിലേക്ക് മടങ്ങാന്‍ ഇത്രയും കാലമെടുക്കുമെന്നാണ്. ഇപ്പോള്‍ തന്നെ 24000 ത്തിന് പകരം പതിനായിരവും മറ്റും നല്‍കി സമാധാനിപ്പിച്ചയക്കുകയാണ് ബാങ്കുകള്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ പകുതിയോളം പേര്‍ക്കേ ബാങ്ക് അക്കൗണ്ടുള്ളൂ എന്നതിനാല്‍ അവരുടെ ദുരിതം പതിന്മടങ്ങാണ്.

ഇതിനകം രാജ്യത്ത് അംസഘടിത മേഖലയില്‍ ഏതാണ്ട് നാലുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് സ്വാഭാവികമായും സര്‍ക്കാരുകളുടെ നികുതിവരുമാനത്തിലും പ്രതിഫലിച്ചു. മിക്കസംസ്ഥാനങ്ങളും സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ നികുതി വരുമാനത്തില്‍ മുപ്പത് ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് നടപ്പുവര്‍ഷത്തെ ബജറ്റില്‍ 35 ശതമാനത്തിന്റെ കുറവ് വരുത്തേണ്ടുവരും. ലോട്ടറിയില്‍ നിന്നുള്ള ദിവസനികുതിവരുമാനം 28ല്‍ നിന്ന് എട്ടുകോടിയായി ചുരുങ്ങി. വാണിജ്യ, ബിവറിജസ് നികുതി, രജിസ്‌ട്രേഷന്‍ വരുമാനവും മൂന്നിലൊന്നായി. ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ അഞ്ചരലക്ഷം പേര്‍ക്കായി കേരളസര്‍ക്കാരിന് 3100 കോടി രൂപ നാളെ മാത്രം വേണം. ഇത് ലഭിച്ചാല്‍ തന്നെ ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ പിന്‍വലിക്കാന്‍ ജനം ബുദ്ധിമുട്ടും. വാടക, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങിയവക്കായി എഴുപത് ശതമാനം ശമ്പളവും പിന്‍വലിക്കുകയാണ് പതിവ്. ഇതോടെ പൊതുവെ പ്രതിസന്ധിയിലായ വ്യാപാരികളും കൂടുതല്‍ പ്രയാസത്തിലാകും. എണ്‍പത് ശതമാനം പെന്‍ഷന്‍കാരും ബാങ്കുകളിലൂടെയാണ് പണം പിന്‍വലിക്കുന്നത്. നിത്യദാന ചെലവുകള്‍ നിര്‍വഹിക്കുന്നത് അവര്‍ ഇതിലൂടെയാണ്. വ്യാപാരസ്ഥാപനങ്ങള്‍ ഈ മാസത്തെ ശമ്പളം അക്കൗണ്ടുകളിലൂടെ നല്‍കണമെന്നാണ് തൊഴില്‍വകുപ്പിന്റെ അറിയിപ്പ്. കേരളത്തിലെ തോട്ടം, കശുവണ്ടി, കയര്‍, കാര്‍ഷിക മേഖലയൊക്കെ ഏതാണ്ട് നിശ്്ചലമാണ്. സംസ്ഥാനത്തെ കര്‍ഷകരും ഇടത്തരക്കാരുമടക്കം പകുതിയോളം പേര്‍ ആശ്രയിക്കുന്ന സഹകരണമേഖലയെ കേന്ദ്രം തഴഞ്ഞിരിക്കുന്നു. കേരളത്തിലുള്ള കാല്‍കോടി ഇതരസംസ്ഥാനതൊഴിലാളികളില്‍ പലരും പണിയും പണവുമില്ലാതെ നാടുവിട്ടുകഴിഞ്ഞു. നിര്‍മാണമേഖല ഇതോടെ പൂര്‍ണമായി സ്തംഭിച്ചു. ഇവരുടെ കുടുംബങ്ങളില്‍ തീ പുകയുന്നത് ഈ കൂലികൊണ്ടാണ്. ഹോട്ടലുകളിലും ആളുകളെ പിരിച്ചുവിടുകയാണ്. നടീല്‍ കാലമായതിനാല്‍ നെല്‍കൃഷിമേഖലയില്‍ കൂലികൊടുക്കാന്‍ ചില്ലറ നോട്ടുകള്‍ തന്നെ വേണം. കടുത്ത അശാന്തിയാണ് ഈ രംഗത്തുമുള്ളത്.

പറഞ്ഞതെല്ലാം ഓരോ നിമിഷവും വിഴുങ്ങുന്ന നരേന്ദ്രമോദി രാഷ്ട്രീയഅടിയന്തിരാവസ്ഥക്കായി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നാണ് ചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണനെപോലുള്ളവര്‍ സംശയിക്കുന്നത്. ആവശ്യത്തിന് പണമില്ലാതെ ഇടത്തരക്കാരുടെ വരുമാനം മുടങ്ങിയാല്‍ അവരെങ്ങനെ പ്രതികരിക്കുമെന്നത് ഊഹിക്കാനാവില്ല. പലരാജ്യങ്ങളിലും വന്‍പ്രക്ഷോഭങ്ങള്‍ക്കുപിന്നില്‍ പാവപ്പെട്ടവരേക്കാള്‍ ഇടത്തരക്കാരാണെന്നത് മോദി മറന്നുപോകരുത്. വിവിധ തെരഞ്ഞെടുപ്പുകളില്‍ അതാത് സര്‍ക്കാരുകള്‍ക്ക് അനുകൂലമായ നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചുകാണുന്നതെന്നതിനെ സര്‍ക്കാര്‍ നടപടിക്കുള്ള പച്ചക്കൊടിയായി കാണുകയുമരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending