Video Stories
ഡിവിഷന് ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത്

കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഡിവിഷന് ലീഗില്‍ കളിക്കാന്‍ മോഹം. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം 19ന് തുടങ്ങുന്ന എറണാകുളം ജില്ല ഒന്നാം ഡിവിഷന് ലീഗില്‍ കളിക്കാനായി വീണ്ടും ക്രീസിലെത്തുമെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ശ്രീശാന്തിന്റെ ആഗ്രഹം നടക്കാന്‍ സാധ്യതയില്ല. നാലു വര്‍ഷത്തിനു ശേഷം ഞാന്‍ എന്റെ ആദ്യ ലീഗ് മത്സരം കളിക്കുന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്.
14ന് രാത്രി ഒമ്പത് മണിക്ക് കുറിച്ച ട്വീറ്റില്‍ ഐ.സി.സി, ബി.സി.സി.ഐ അക്കൗണ്ടുകളും താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ശ്രീശാന്തിന് ആശംസകളറിയിച്ച് നിരവധി പേര് ഇത് റീട്വീറ്റ് ചെയ്തു. അതേസമയം ശ്രീശാന്ത് ടീമില്‍ കളിക്കാന്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയില്ലാതെ താരത്തിന് കളിക്കാനാവില്ലെന്നും എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി സതീശ് വാര്യര്‍ പറഞ്ഞു.
ശ്രീശാന്ത് കളിക്കുന്ന കാര്യത്തിലും വിലക്കിന്റെ കാര്യത്തിലും കെ.സി.എക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കെ.സി.എ വൃത്തങ്ങളും അറിയിച്ചു. കെ.സി.എയുടെ കീഴിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ബി.സി.സി.ഐ വിലക്കുള്ള താരത്തിന് ഡിവിഷണല്‍ ലീഗില്‍ പോലും കളിക്കാനാവില്ല. ശ്രീശാന്ത് കളിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചാല്‍ ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും കെ.സി.എ വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തേ സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും ബി.സി.സി.ഐ താരത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ട്വിറ്ററിലൂടെ ശ്രീശാന്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനുള്ള ശ്രീശാന്തിന്റെ ആഗ്രഹത്തെ കെ.സി.എ മുന്‍ പ്രസിഡന്റ് ടി.സി മാത്യു അടക്കമുള്ളവര്‍ പിന്തുണക്കുന്നുണ്ട്. ബിസിസിഐയുടെ ഇടക്കാല ഭരണത്തലവന് വിനോദ് റായിക്ക് ഇതുസംബന്ധിച്ച് കത്ത് അയയ്ക്കാന്‍ ടി.സി.മാത്യു ശ്രീശാന്തിനോട് നിര്‍ദേശിച്ചിരുന്നു. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
Cricket
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന് സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.
‘ഓപ്പറേഷന് സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.
രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.
രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന് സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.
‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന് സിന്ദൂറിന് തുടക്കമിട്ടത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News2 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
kerala3 days ago
കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു
-
kerala2 days ago
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍