Connect with us

Video Stories

തീക്കടല്‍ കടഞ്ഞ തിരുമധുരം

Published

on

എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിക്കുന്നതല്ല, എഴുത്തച്ഛനെ കുറിച്ചെഴുതുമ്പോള്‍ സംഭവിക്കുന്നത്. മലയാള ഭാഷയുടെ പിതാവെന്ന് ചരിത്രം കുറിച്ച തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവല്‍ രചിച്ച സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയുടെ പേരില്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന ഈ പുരസ്‌കാരത്തിന് എന്നേ സി.ആര്‍ അര്‍ഹനായിയെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അതില്‍ ഒട്ടും മുഷിച്ചിലില്ലാത്ത ആളാവും അദ്ദേഹം.

അമ്പതിലേറെ കൃതികള്‍: നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, തിരക്കഥകള്‍. അങ്ങനെ ചക്കുപുരയില്‍ രാധാകൃഷ്ണന്‍ എന്ന ശാസ്ത്രകാരന്‍ കൈവെക്കാത്ത വ്യവഹാര രൂപങ്ങളില്ല. നാലു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തപ്പോള്‍ ഒന്നിന് തിരക്കഥ മാത്രമെഴുതി. ഇംഗ്ലീഷില്‍ സ്വതന്ത്ര കൃതികള്‍ക്കൊപ്പം സ്വന്തം കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ശാസ്ത്രകാരന്മാര്‍ക്കും ആത്മീയവാദികള്‍ക്കും ഒരു പോലെ സ്വീകാര്യനാണ് അദ്ദേഹം. ഖസാക്കിലെ രവി കൈകാര്യം ചെയ്ത ആസ്‌ട്രോഫിസിക്‌സ് കൈയിലെടുത്ത് അമ്മാനമാടിയ സി.രാധാകൃഷ്ണന്‍ ഭഗവത്ഗീതക്ക് ശാസ്ത്രവായന നടത്തുക കൂടി ചെയ്യുന്നു. അദൈ്വതത്തെയും ഗോള പ്രപഞ്ചത്തെയും ബന്ധിപ്പിക്കുന്ന ആത്മീയ ഭൗതിക ലോകമാണ് ഈ മലപ്പുറത്തുകാരന്റേത്.

ഇത്രയേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ മറ്റൊരാള്‍ മലയാള സാഹിത്യ ലോകത്തുണ്ടാവില്ല. സാഹിത്യവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ പുരസ്‌കാരങ്ങളും ചമ്രവട്ടത്തെ വീടിനെ അലങ്കരിക്കുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരം ഇതില്‍ അവസാനത്തേതാവില്ലെന്നുറപ്പാണ്. സി. രാധാകൃഷ്ണന്‍ എഴുപത്തേഴിലും എഴുതിക്കൊണ്ടിരിക്കുകയാണ്. ആനുകാലികങ്ങളുടെ താളുകളില്‍ മലയാളത്തില്‍ സാഹിത്യവും സംസ്‌കാരവും സാമൂഹ്യ വിമര്‍ശവുമെല്ലാം കൂടിക്കലര്‍ന്ന നിലയിലാണെങ്കില്‍ ഇംഗ്ലീഷില്‍ ശുദ്ധ ശാസ്ത്രമാണ്. ഏത് സാധാരണക്കാരനും ശാസ്ത്ര വിജ്ഞാനം പ്രാപ്യമാക്കുന്ന രീതിയാണിദ്ദേഹത്തിന്റേത്.

ജ്ഞാനപീഠ് ഫൗണ്ടേഷന്റെ മൂര്‍ത്തിദേവി പുരസ്‌കാരം 2014ല്‍ തന്നെ സി. രാധാകൃഷ്ണന് ലഭിച്ചു. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന കൃതിക്കായിരുന്നു ഈ പുരസ്‌കാരം. ഭാഷാപിതാവിനോടുള്ള ഭക്തി തന്നെയായിരുന്നു ഈ വലിയ ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തിരൂര്‍ ചമ്രവട്ടം സ്വദേശിയായ സി. രാധാകൃഷ്ണന് തിരൂര്‍ ഏങ്ങണ്ടിയൂര്‍കാരനെന്ന് അിറയപ്പെടുന്ന എഴുത്തച്ഛനോട് ഭാഷാപിതാവെന്നതിലപ്പുറമുള്ള ബന്ധമുണ്ടല്ലോ. ഭാഷാ പിതാവെന്നെല്ലാം പറയുമെങ്കിലും മലയാളത്തിലെ പ്രാചീന കവിത്രയത്തെ കുറിച്ച് ലഭ്യമായ വിവരം പരിമിതമാണ്. തുഞ്ചനാകട്ടെ, കുഞ്ചനാകട്ടെ, ചെറുശ്ശേരിയാകട്ടെ ആരുടെയും ജീവിതത്തെ പറ്റി ഖണ്ഡിതമായി പറയാന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. പഴമ ചൂണ്ടിക്കാട്ടി ക്ലാസിക് പദവി നേടിയെടുക്കാന്‍ കഴിഞ്ഞ ഭാഷക്ക് പക്ഷെ പിതാവിന്റെ ഊരും പേരും കുടുംബവും കിറുകൃത്യമായി പറഞ്ഞുകൊടുക്കാന്‍ സാധിക്കാത്തതിന്റെ കുറവു കൂടി നിരത്തുകയായിരുന്നു സി. രാധാകൃഷ്ണന്‍. ഒരു ഗവേഷകന്റെ മനസ്സോടെ വര്‍ഷങ്ങള്‍ പരിശ്രമിച്ചതിന്റെ കൂടി ഫലമായിരുന്നു തീക്കടല്‍ കടഞ്ഞ് തിരുമധുരം. അറം പറ്റാതിരിക്കാനോ സവര്‍ണ ശാപം ഏശാതിരിക്കാനോ ശാരികപ്പൈതലിനെ കൊണ്ട് പാടിച്ച എഴുത്തഛന്റെ പാത പിന്തുടര്‍ന്നാവാം ജീവചരിത്ര ഗ്രന്ഥത്തിന് നോവല്‍ രൂപം നല്‍കിയത്. അല്ലെങ്കില്‍ ചരിത്രത്തേക്കാള്‍ തനിക്ക് വഴങ്ങുന്നത് നോവലിന്റെ ഭാഷയാണെന്നതുകൊണ്ടുമാകാം.

പുരസ്‌കാരങ്ങള്‍ക്ക് മുമ്പെ പറക്കുന്ന പക്ഷിയാണ് സി.രാധാകൃഷ്ണന്‍. പത്തൊമ്പതാമത്തെ വയസ്സില്‍ നോവലെഴുതിയ അദ്ദേഹം മുപ്പതു വര്‍ഷം മുമ്പെങ്കിലും കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. 1962ല്‍ കേരള സാഹിത്യ പുരസ്‌കരാം നിഴല്‍ പാടുകള്‍ നേടിക്കൊടുത്തപ്പോള്‍ 27 വര്‍ഷം മുമ്പ് സ്പന്ദമാപിനികളേ നന്ദി എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിനുടമയായി. മുമ്പെ പറക്കുന്ന പക്ഷിക്ക് 1990ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. പുരസ്‌കാരങ്ങളുടെ പെരുമഴയായിരുന്നു. ജി.ശങ്കരക്കുറുപ്പ് പുരസ്‌കാരം, മൂലൂര്‍ പുരസ്‌കാരം, ഡോ.സി.പി മേനോന്‍ സ്മാരക പുരസ്‌കാരം, സി. അച്യുതമേനോന്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ഓടക്കുഴല്‍, ലളിതാംബിക, ഒളപ്പമണ്ണ, മുട്ടത്തുവര്‍ക്കി, ദേവിപ്രസാദം, ഒ. ചന്തുമേനോന്‍, ഒമാന്‍ പ്രതിഭ, സഞ്ജയന്‍, വള്ളത്തോള്‍, അമൃതകീര്‍ത്തി, ജ്ഞാനപ്പാന,നാദബ്രഹ്മം, നാലപ്പാടന്‍, കെ.പി കേശവമേനോന്‍, മയില്‍പീലി. സമ്മാനത്തുക ഏറെയുള്ള പത്മപ്രഭ, മാതൃഭൂമി പുരസ്‌കാരങ്ങളും സി. രാധാകൃഷ്ണനെ ആദരിക്കുക വഴി ധന്യത നേടിയിട്ടുണ്ട്.

അടിസ്ഥാനപരമായി ശാസ്ത്രകാരനോ സി.രാധാകൃഷ്ണന്‍ അതോ സാഹിത്യകാരനോ? 77ല്‍ എത്തി നില്‍ക്കുന്ന ആ ജീവിതത്തിലൂടെ പരതിയാല്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാകും. നാട്ടിന്‍പുറത്തെ വിദ്യാലയം കഴിഞ്ഞ് കോഴിക്കോട് സാമൂതിരി കോളജിലും പാലക്കാട് വിക്‌ടോറിയ കോളജിലുമായി ഫിസിക്‌സില്‍ ബിരുദ ബിരുദാനന്തര ബിരുദം നേടിയ രാധാകൃഷ്ണന്‍ പഠന കാലത്തെല്ലാം ഒന്നാമതായിരുന്നു. ഗോള്‍ഡ് മെഡലുകളും സ്‌കോളര്‍ഷിപ്പും കൂടെപ്പിറപ്പെന്ന പോലെ വന്നു. പതിനേഴാം വയസ്സില്‍ ഡാനിയല്‍ ഡീഫോയെയും ലിങ്കണ്‍ ബെനറ്റിനെയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മാതൃഭൂമി വാരിക നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാമതെത്തുമ്പോള്‍ വയസ്സ് പത്തൊമ്പത് മാത്രം. കൊടൈക്കനാല്‍ ആസ്‌ട്രോ ഫിസിക്‌സ് ഒബ്‌സര്‍വേറ്ററിയിലും പൂന സെസ്‌മോളജി സെന്ററിലും ഉദ്യോഗം നോക്കിയ ഈ ശാസ്ത്രകാരന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ സയന്‍സ് ടുഡേ, ലിങ്ക് വാരിക, പാട്രിയറ്റ് എന്നിവയില്‍ ശാസ്ത്ര കോളങ്ങള്‍ കൈകാര്യം ചെയ്തത് ദീര്‍ഘകാലം. വീക്ഷണം, ഭാഷാപോഷിണി, മലയാള മനോരമ, മാധ്യമം പ്രസിദ്ധീകരണങ്ങളിലും സേവനം ചെയ്ത അദ്ദേഹം ആകാശവാണിയിലും ദൂരദര്‍ശിനിയിലും സംഭാവനകള്‍ അര്‍പിച്ചു. അഗ്നി (1978), കനലാട്ടം (1979), പുഷ്യരാഗം (1979), ഒറ്റയടിപ്പാതകള്‍ (1990) എന്നീ സിനിമകളും അദ്ദേഹത്തിന്റേതായി കൈരളിക്ക് ലഭിച്ചു. കരള്‍ പിളര്‍ക്കുന്ന ഇക്കാലത്ത് സുകൃതമാണ് സി.രാധാകൃഷ്ണന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending