Connect with us

columns

മെസ്സിക്ക് ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍ നല്‍കിയ സന്ദേശം

ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു.

Published

on

അശ്റഫ് തൂണേരി,ദോഹ

ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു. ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ സാക്ഷിയാക്കി 22ാമത് ഫിഫ ലോകകപ്പ് ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് സുവര്‍ണ്ണ ട്രോഫി കൈമാറുന്നതിന്റെ തൊട്ടു മുമ്പാണത് സംഭവിച്ചത്. അതിഗംഭീര പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സുമായി 3 ഗോള്‍ സമനില പാലിച്ചശേഷം നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 2-നെതിരെ 4 ഗോള്‍നേടി വിജയിക്കുകയായിരുന്നു അര്‍ജന്റീന. വിജയികളെ ഓരോരുത്തരേയായി പേരുപറഞ്ഞാണ് സംഘാടകര്‍ സമ്മാനദാന ചടങ്ങിലേക്ക് വിളിച്ചത്. അവസാനമായി ലയണല്‍ മെസ്സിയെന്ന ക്യാപ്റ്റനെ ക്ഷണിച്ചു. വിനയത്തോടെ വേദിയിലേക്ക് കയറിയ മെസ്സിയെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ ആശീര്‍വദിക്കുന്നു.

Argentina win incredible World Cup final in shootout | Reuters

ശേഷം ഖത്തര്‍ അമീര്‍ നിറപുഞ്ചിരിയോടെ മെസ്സിയുടെ അടുത്തെത്തി പിന്നില്‍ നിന്നു. ശേഷം ഖത്തറിലെ പരമോന്നത ഖത്തരി ഗൗണ്‍ ആയ ബിഷ്ത് അണിയിച്ചു. സന്തോഷത്തേരിലേറി ഇരുകൈകളും കൂട്ടിത്തിരുമ്മി മെസ്സി അടുത്തുതന്നെ നിന്നു. പിന്നീട് ഇന്‍ഫാന്റിനോ സുവര്‍ണ്ണട്രോഫി കൈമാറി. ആ ട്രോഫിയുമായി പ്രത്യേക താളത്തില്‍ നടന്ന് ടീമംഗങ്ങളുടെ അടുത്തെത്തി ട്രോഫിയുമായി തുള്ളിച്ചാടി മെസ്സി. ഒപ്പം ചാടി സഹതാരങ്ങള്‍. പിന്നില്‍ പൂത്തിരിവെളിച്ചം. സ്റ്റേഡിയവും സ്റ്റേഡിയത്തിന്റെ ആകാശവും വെടിക്കെട്ടിന്റെ തെളിച്ചത്തില്‍ ജ്വലിച്ചുനിന്നു. ആ സമയത്തെ ആരവങ്ങള്‍ക്കും താളമേളങ്ങള്‍ക്കമപ്പുറത്ത് വലിയൊരു സന്ദേശം കൂടി ഖത്തര്‍ കൈമാറുകയാണ് ചെയ്തത്. ബിഷ്ത് മേല്‍ക്കുപ്പായം വെറുതെ നല്‍കുന്ന ഒന്നല്ല. ഒരു അറബ് രാജ്യം ആദ്യമായി ഒരു ലോകകപ്പ് ഏറ്റെടുത്ത് നടത്തി വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണത്. ഖത്തരി പൈതൃകവും പാരമ്പര്യവുമനുസരിച്ച് ഏറ്റവും ഉന്നതപദവിയിലുള്ളവര്‍ സവിശേഷ സന്ദര്‍ഭത്തില്‍ മാത്രം ധരിക്കുന്ന വസ്ത്രമാണ് ബിഷ്ത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ശൈഖുമാരും വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. വെള്ളിയാഴ്ച ഖുതുബ നിര്‍വ്വഹിക്കുന്ന ഇമാമുമാര്‍ക്കും ഈ രാജകീയ മേല്‍ക്കുപ്പായം ധരിക്കുന്നതിന് അനുമതി നല്‍കുന്നു. സഹിഷ്ണുതയുടേയും ലോകമാനവികതയുടേയും അടയാളമായ ബിഷ്ത് മെസ്സിക്ക് കൈമാറിയിരിക്കുകയാണ്. ആയതിനാല്‍ തന്നെയാണ് പല നിലകളില്‍ ഖത്തറിനെതിരെ വാര്‍ത്തപ്രചരിപ്പിക്കുന്ന ചില പാശ്ചാത്യന്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തിലും കരട് ചികഞ്ഞെടുത്തത്. ചാനല്‍ സെവന്റെ ഹാരിസണ്‍ റീഡ് നല്‍കിയ തലക്കെട്ട് തന്നെ അസഹിഷ്ണുതയുടെ നേര്‍വാക്യമാണ്. ”ലോകകപ്പ് ട്രോഫി വിതരണ സന്ദര്‍ഭത്തില്‍ പരമ്പരാഗത അറബ് വസ്ത്രം ധരിപ്പിച്ച് ലയണല്‍ മെസ്സിയെ ഹൈജാക്ക് ചെയ്തു” എന്ന ഹെഡ്ലൈന് കീഴെ തുടക്കത്തില്‍ തന്നെ ‘വിവാദ’ ആതിഥേയ രാജ്യമെന്ന പതിവു അഭിസംബോധനയും കാണാം.

Qatar World Cup ends with greatest final and a coronation for Lionel Messi | World Cup 2022 | The Guardian

Qatar World Cup ends with greatest final and a coronation for Lionel Messi…എന്ന തലക്കെട്ടിലും ഉള്ളടക്കത്തിന്റെ തുടക്കത്തിലും നല്ലതെന്ന് വായനക്കാരെ തോന്നിപ്പിക്കുകയും അനാവശ്യ സന്ദര്‍ഭങ്ങള്‍ മെനഞ്ഞ് ഖത്തറിനെതിരെ കഥ മെനയുകയും ചെയ്യുന്നു ദി ഗാര്‍ഡിയന്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നാണത്രെ ദി ഗാര്‍ഡിയന്‍ പ്രതിനിധി ബാര്‍ണി റോണെയുടെ ‘ഗവേഷണം’. നേരത്തെ തുടര്‍ച്ചയായി ആരോപിച്ച കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം ഊതിവീര്‍പ്പിക്കാന്‍ റോണെ മറന്നിട്ടില്ല. ആയിരക്കണക്കിന് പേര്‍ ഖത്തറില്‍ ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണത്തിനിടെ മരിച്ചെന്ന് ആദ്യം തലവാചകം നല്‍കുകയും പിന്നീട് പത്തുവര്‍ഷത്തിനിടെ എന്ന് തിരുത്തുകയും അതിന് പോലും കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിയാതെ പോവുകയും ചെയ്തതാണ് ഗാര്‍ഡിയന്റെ പഴയ വ്യാജ കഥ. ഇന്ത്യയിലെ ചില ദേശീയമെന്ന ബ്രാന്‍ഡ് സ്വയമണിഞ്ഞ മാധ്യമങ്ങളും ഓണ്‍ലൈന്‍ തള്ളുകാരും വായില്‍തോന്നിയത് കോതക്ക് പാട്ടായി അവതരിപ്പിക്കുന്നതില്‍ പാശ്ചാത്യരോട് മത്സരിച്ച കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസവും. സ്പാനിഷ് ഫുട്ബോള്‍ താരം അകേര്‍ കാസില്ലാസിനൊപ്പം 2022 ലോകകപ്പ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത് ബോളിവുഡ് നടി ദീപികാ പദുകോണ്‍ ആയിരുന്നു. ദീപിക എത്തുന്നുവെന്നറിഞ്ഞതു മുതല്‍ അവര്‍ക്കെതിരെ അധിക്ഷേപങ്ങളുമായി ചില മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളും രംഗത്തെത്തി.

Argentina's World Cup Title Caps Qatar's Surreal Tournament

ഖത്തര്‍ ദേശീയ ദിനം കൂടിയായിരുന്നു ലോകകപ്പ് ഫൈനല്‍ നടന്ന ഡിസംബര്‍ 18. ദിനാചരണ ചടങ്ങുകള്‍ പല നിലകളില്‍ നടന്നപ്പോള്‍ കുട്ടികളോടൊപ്പം ഫുട്ബോള്‍ കളിച്ച അമീറും ജിയാനി ഇന്‍ഫാന്റിനോയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തൊട്ടുതലേ ദിനത്തില്‍ പരമ്പരഗാത ഖത്തരി നൃത്തമായ അര്‍ദയും അവര്‍ ആടി. ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണും മറ്റ് പ്രതിനിധികളും വാളെടുത്ത് പിന്നോട്ടും മുന്നോട്ടും പാട്ടുപാടിയുള്ള അര്‍ദ നൃത്തത്തിന്റെ ഭാഗമായി. ദോഹ സൂഖ് വാഖിഫ്, മെട്രോ, മുശൈരിബ് ഡൗണ്‍ടൗണ്‍, പേള്‍ ഖത്തര്‍, വില്ലേജിയോ, അല്‍ബിദ ഫാന്‍വില്ലേജ്, കോര്‍ണിഷ് തീരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അറബ് വേഷവിധാനങ്ങളില്‍ വിദേശികള്‍ സ്ഥിരം കാഴ്ചയായി മാറിയിട്ട് ദിനങ്ങളായി. അവര്‍ക്കായി വേഷം ധരിക്കാന്‍ പഠിപ്പിക്കുന്ന സ്വദേശീയരുടേയും വീഡിയോ ദൃശ്യങ്ങളും നേര്‍ക്കാഴ്ചകളും അനവധി. അറബ് രുചികളാസ്വദിക്കുന്നവരും പള്ളികള്‍ സന്ദര്‍ശിച്ച് ഇസ്ലാം മതത്തിന്റെ മാനവികതയന്വേഷിക്കുന്നവരും നിരവധിയായിരുന്നു. ഖത്തര്‍ ലോകകപ്പ് ചിഹ്നവും ഭാഗ്യചിഹ്നവുമെല്ലാം ഖത്തരി പൈതൃകപ്പെരുമയെ വിളിച്ചോതിയപ്പോള്‍ അറബ് പാരമ്പര്യത്തിന്റെ താളലയങ്ങളായി ലോകകപ്പ് ഔദ്യോഗിക സംഗീത ട്രാക്കുകളും മാറി. വിദേശ ഗായകര്‍ക്കൊപ്പം ഖത്തരി ഗായിക ആയിഷ ട്രെന്‍ഡായി മാറി. അമേരിക്കന്‍ സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം ഖത്തരിലെ പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ പ്രതിനിധി ശരീരത്തിന്റെ കീഴ്ഭാഗമില്ലാത്ത ഗാനിം അല്‍മുഫ്ത ഉദ്ഘാടന ചടങ്ങില്‍ അതിഥികളായി ജനങ്ങളെ സംബോധന ചെയ്യുക മാത്രമല്ല ഈ ലോകകപ്പില്‍ സാധ്യമായത്. അതൊരു തുടക്കമായിരുന്നു. ഗാനം അല്‍മുഫ്തയെപ്പോലുള്ളവരെ പരിഗണിക്കാനും അര്‍ഹമായത് നല്‍കാനുമുള്ള വിളംബരം കൂടിയായിരുന്നു അത്. ലോക കപ്പ് മത്സരങ്ങളിലുടനീളം ശാരീരിക മാനസിക അവശതയുള്ളവര്‍ സ്റ്റേഡിയങ്ങളിലും അതിഥികള്‍ക്കൊപ്പവും പ്രത്യേക ഇടവും സൗകര്യങ്ങളും നല്‍കി ആദരിക്കപ്പെട്ടു. എന്തിനധികം കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പിന്റെ അനുബന്ധ പരിപാടിയായി 974 സ്റ്റേഡിയത്തില്‍ നടത്തിയ ലോകത്തെ 50 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖത്തര്‍ ഫാഷന്‍ യുണൈറ്റഡ് എന്ന ഫാഷന്‍ഷോയിലും ഇത്തരക്കാര്‍ക്കായി പ്രത്യേക സെഷന്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. ആരും വികലാംഗരായില്ല. ബധിരരോ മൂകരോ ആയില്ല. അവശരായില്ല. എല്ലാവരും ഒരേ തലത്തില്‍ പരിഗണിക്കപ്പെടുകയും അര്‍ഹമായി അംഗീകരിക്കപ്പെടുകയും ചെയ്ത ആദ്യ ലോകകപ്പ് കൂടിയായി ഖത്തര്‍ ലോകകപ്പ് മാറുമ്പോള്‍ അവയെ വംശീയമായ കണ്ണിലൂടെ തന്നെ കാണുന്നത് ചിലര്‍ തുടരുകയാണ്. ഖത്തറിന് ലോകകപ്പ് ബിഡ് കിട്ടയതു മുതല്‍ ആരംഭിച്ച ഈ വംശീയാക്രമണം വിജയകരമായി ലോകകപ്പ് അവസാനിച്ചിട്ടും അന്ത്യമില്ല. പക്ഷെ ഖത്തര്‍ ലോകകപ്പിനെത്തിയ ലക്ഷക്കണക്കിന് ആരാധകര്‍ ഇവയ്ക്ക് പല തലങ്ങളില്‍ മറുപടി പറയുന്നുണ്‍; അനുഭവത്തിന്റെ ഭൂമിയും ആകാശവും അത്രമേല്‍ വിശാലമായിരുന്നു അവര്‍ക്ക്.

columns

ഇതിഹാസമായ വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Published

on

സുകുമാരന്‍ മൂലേക്കാട്ട്

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പുതിയ കാലഘട്ടത്തിലെ ചരിത്രകാരന്മാര്‍ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നു സത്യാഗ്രഹമെന്ന് എഴുതുകയും പറയുകയും ചെയ്യുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് പൊതുവഴിയിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സമരം ആരംഭിച്ചത്. 1923ല്‍ കാക്കിനാഡ കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് മഹാത്മാ ഗാന്ധിയുടെയും മുഹമ്മദലി സഹോദരന്മാരുടെയും അനുഗ്രഹ ആശംസകളോടെ അയിത്തോച്ചാടനം വിഷയമാക്കി ടി.കെ. മാധവന്‍ ഒരു പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടി. അതിനു മുമ്പ് തിരുനെല്‍വേലിയില്‍ വെച്ച് ഗാന്ധിജിയെ കണ്ട് തിരുവിതാംകൂറിലെ അയിത്ത ജാതിക്കാര്‍ അനുഭവിക്കുന്ന അവശതയും കഷ്ടപ്പാടുകളും ടി.കെ. മാധവന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീണ്ടല്‍ തൊടീല്‍ അവസാനിപ്പിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനും ക്ഷേത്ര പ്രവേശനം പതിത വര്‍ഗത്തിനും കൂടി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മജി സ്വന്തം കൈപ്പടയില്‍ ഒരു പ്രസ്താവന എഴുതി ടി.കെ.മാധവനെ ഏല്‍പ്പിച്ച് പത്രങ്ങള്‍ക്ക് നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങള്‍ ആ പ്രസ്താവന വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു.

കാക്കിനാഡ സമ്മേളനത്തിനു ശേഷം അയിത്തോച്ചാടന കമ്മറ്റി എന്ന പേരില്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒരു പ്രചരണകമ്മറ്റിയെ നിയോഗിച്ചു. കെ.പി. കേശവ മേനോന്‍, ടി.കെ. മാധവന്‍, കരൂറ് നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കണ്ണന്‍ തോടത്ത് വേലായുധ മേനോന്‍, കെ. കേളപ്പന്‍ എന്നിവരടങ്ങിയതായിരുന്നു ആ കമ്മറ്റി. ഈ കമ്മറ്റി തിരുവിതാംകൂറില്‍ പലയിടങ്ങളിലും സഞ്ചരിച്ച് 1924 ഫെബ്രുവരി 28 ാം തീയതി വൈക്കത്തെത്തി. വൈക്കത്തമ്പലത്തിന്റെ നാലു ദിശയിലുളള റോഡുകളില്‍ ഇനി അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കാണുകയുണ്ടായി. അന്നു വൈകുന്നേരം വൈക്കം കായല്‍ കരയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് നാളെ അയിത്ത ജാതിക്കാരെക്കൂട്ടി നിരോധന പലക മറികടക്കുമെന്ന് കെ.പി. കേശവ മേനോന്‍ പ്രഖ്യാപിച്ചു. ഇത് ഭരണ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി. പലരും സന്ധി സംഭാഷണങ്ങളുമായി പ്രചാരണ ഡെപ്യൂട്ടേഷനെ സമീപിച്ചു. സന്ധി സംഭാഷണങ്ങളില്‍ നിന്ന് നിരോധനം മറികടക്കല്‍ ഒരു മാസത്തേക്ക് നീട്ടി വച്ചു. അതിന് ഫലപ്രാപ്തി ഉണ്ടായില്ല.

1924 മാര്‍ച്ച് 30ന് ഐതിഹാസികമായ വൈക്കം സത്യഗ്രഹം സമാരംഭിച്ചു. ഈ ഒരു മാസത്തിനിടയില്‍ മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളോട് സമരം ആരംഭിക്കുന്നതിനും അതിനുവേണ്ട നിര്‍ദ്ദേശങ്ങളും സ്വീകരിച്ചിരുന്നു. സമര ആരംഭ ദിവസം വെളുക്കുന്നതിനു മുമ്പ് തന്നെ വൈക്കം പട്ടണം പുരുഷാരവത്താല്‍ നിബിഡമായിരുന്നു. മൂന്നു സത്യഗ്രഹ സേനാനികള്‍ കുളിച്ച് കുറിയിട്ട് നിരോധന പലക മറികടക്കാന്‍ സന്നദ്ധരായി വലിയ ജനാവലിയുടെ അകമ്പടിയോടെ സമരമുഖത്തെത്തി. സവര്‍ണനായ ഗോവിന്ദപണിക്കരും ഈഴവനായ ബാഹുലേയനും ദലിതനായ ചാത്തന്‍ കുഞ്ഞപ്പിയും ആയിരുന്നു ആ ധീര സമരഭടന്മാര്‍. ഓരോരുത്തരോടും ജാതി ചോദിച്ചു. സവര്‍ണനായ ഗോവിന്ദ പണിക്കര്‍ക്ക് കടന്നു പോകാം എന്ന് അനുമതി ലഭിച്ചു. തന്റെ സഹജാതരേയും കൊണ്ടല്ലാതെ എനിക്കു മാത്രമായി കടന്നു പോകേണ്ടതില്ലെന്ന് ഗോവിന്ദ പണിക്കര്‍ പ്രസ്താവിച്ചു. മൂവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അവരെ ശിക്ഷിച്ച് ജയിലിലേക്കയച്ചു. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ടി.കെ മാധവനും, കെ.പി. കേശവമേനോനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ശ്രീമൂലം തിരുന്നാള്‍ തീപ്പെട്ടത് മൂലം ജയിലില്‍ കിടന്ന ഇവരെയെല്ലാം തുറന്നു വിട്ടു. പിന്നെ അറസ്റ്റ് ചെയ്യല്‍ നിര്‍ത്തി.

കൊല്ല വര്‍ഷം 1099ലെ വെളളപ്പൊക്കം ഒരു സുനാമി പോലെ ജനത്തിനനുഭപ്പെട്ട കാലം. വൈക്കത്തപ്പന്റെ തിരുനടയില്‍ കഴുത്തറ്റം വെളളം പൊങ്ങിയിരുന്നു. കഴുത്തറ്റം വെളളത്തില്‍ നിന്നുകൊണ്ട് ത്യാഗികളായ സമരസേനാനികള്‍ സമരം ചെയ്തു. സവര്‍ണരില്‍പ്പെട്ട ധാരാളം ആളുകള്‍ സമരത്തിന് അനുകൂലമായി വന്നുചേര്‍ന്നു കൊണ്ടിരുന്നു. ഈ സമയം സത്യഗ്രഹ ക്യാമ്പും, ഓഫീസും ശ്രീനാരായണ ഗുരുദേവന്‍ സ്വന്തം പേരില്‍ വാങ്ങിയ വെല്ലൂര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. എല്ലാ ദിവസവും അവിടെ നിന്നും ജാഥയായിട്ടാണ് സത്യഗ്രഹികള്‍ എത്തിയിരുന്നത്. വെളളപ്പൊക്കകാലത്ത് സമര സേനാനികളോട് ദാരുണമായാണ് വിരോധികള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ അതിദാരുണമായ ഒരു സംഭവം മൂവാറ്റുപുഴയില്‍ നിന്നും വന്ന ധര്‍മ്മ ഭടനായ രാമന്‍ ഇളയതിന്റെ കണ്ണില്‍ സവര്‍ണ്ണാനുകൂലികള്‍ ചുണ്ണാമ്പെഴുതിയതാണ്. രാമന്‍ ഇളയതിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിക്രൂരമായ മര്‍ദ്ദനമാണ് സമരവിരോധികള്‍ അഴിച്ചുവിട്ടത്. മര്‍ദ്ദനമേറ്റിട്ടും അഹിംസയെ മുറുകെ പിടിച്ച് ധര്‍മ്മസമരം മുന്നോട്ട് കൊണ്ടുപോകുവാന്‍ ദൈനംദിനം ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

സമരത്തിന് ജനമനസുകളുടെ കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്നും ഒരു സവര്‍ണ ജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാടെങ്ങും ആഹ്ലാദത്തോടെ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. നാഗര്‍കോവിലില്‍ നിന്നും എം.ഇ. നായിഡുവിന്റെ നേതൃത്വത്തില്‍ തിരുവനന്തുപരത്ത് എത്തിച്ചേര്‍ന്നു. ഇതിന്റെ നേതാക്കള്‍ മഹാറാണിക്ക് നിവേദനം നല്‍കി. ശ്രീനാരായണ ഗുരുദേവന്‍ സത്യാഗ്രഹ ആശ്രമം സന്ദര്‍ശിക്കുകയും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സമര ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു.

1925 മാര്‍ച്ച് മാസത്തില്‍ മഹാത്മാ ഗാന്ധി വൈക്കത്തെത്തി ആശ്രമത്തില്‍ സന്നദ്ധ ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു. വൈക്കത്ത് ഇണ്ടന്‍തുരുത്തി മനയിലെത്തി സവര്‍ണ നേതാക്കളുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടാ യില്ല. രണ്ടു ദിവസത്തിനു ശേഷം മഹാത്മജി ആലപ്പുഴ-കൊല്ലം വഴി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെയും തിരുവനന്തപുരത്തെത്തി മഹാറാണിയേയും പൊലീസ് കമ്മീഷണര്‍ പിറ്റിനേയും കണ്ട് സമരം തീര്‍ക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി. പിറ്റുമായി ഏകദേശ ധാരണയില്‍ എത്തുകയും ചെയ്തു. സമരം പിന്നെയും തുടര്‍ന്നു. 1925 നവംബര്‍ 23ാം തീയതി പ്രത്യക്ഷസമര പരിപാടികള്‍ അവസാനിപ്പിച്ചു. നവംബര്‍ 30ന് സമരവിജയ സമ്മേളനം നടത്തി ഇരുപത് മാസം നീണ്ടുനിന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹസമരം അവസാനിപ്പിച്ചു.
സമര രംഗത്ത് അതുല്യമായ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയരായ ഒട്ടനവധി ആളുകളുണ്ട്. നേതൃത്വപരമായ സംഭാവന ചെയ്ത ആമചാടി തേവന്റെയും, ഇ.വി. രാമസ്വാമി നായിക്കരുടേയും ചിറ്റേടത്ത് ശങ്കുപിളള തുടങ്ങി എത്രയോ ത്യാഗികളുടെ കൂടി പങ്കാളിത്തം കൊണ്ടാണ് സമരം വിജയപ്രാപ്തിയില്‍ എത്തിയത്. പഞ്ചാബില്‍ നിന്നു വന്ന അകാലിദളിന്റെ സംഭാവന കുറച്ചു കാണേണ്ടതല്ല. സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രജാ സഭയില്‍ എന്‍. കുമാരന്‍ അവതരിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യ പ്രമേയത്തിന് അനുകൂലമായി സവര്‍ണരുള്‍പ്പെടെയുളള മനുഷ്യ പക്ഷത്ത് നിന്നവരേയും ഓര്‍ക്കേണ്ടതുണ്ട്. പ്രമേയം വോട്ടിലിട്ടു. ഒരു വോട്ടിന് തളളപ്പെട്ടു. ആ ഒരു വോട്ട് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചകരില്‍ ഒരാളായ ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ പരമേശ്വരന്റേതായിരുന്നു എന്നത് ഒരു വിരോധാഭാസമാണ്.
1936ല്‍ ക്ഷേത്ര പ്രവേശന വിളമ്പരത്തോടെ എല്ലാ വഴികളിലും അയിത്ത ജനതയ്ക്ക് സഞ്ചാരത്തിനായി തുറന്നു കിട്ടി. അതിനു ശേഷം അതുവരെയുണ്ടായിരുന്ന വിപ്ലവകരമായ ചിന്ത അന്യാധീനപ്പെട്ടു പോയോ എന്ന് സന്ദേഹിക്കുന്നു. പുതിയ കാലഘട്ടത്തില്‍ അധികാരം അധഃസ്ഥിതരിലേക്ക് എന്ന മുദ്രാവാക്യം മുഴക്കി പതിത ജനസമൂഹത്തിന് ആവേശമുണര്‍ത്തിയവര്‍ നായാടി മുതല്‍ നമ്പൂതിരി വരെയുളളവരെ സംഘടിപ്പിക്കുവാന്‍ മുന്നോട്ടു വന്നത് കാലത്തിന്റെ തിരിച്ചുപോക്കായി വിലയിരുത്തുന്നു.

(ലേഖകന്‍ വൈക്കം സത്യഗ്രഹം ഒരു ഇതിഹാസ സമരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്.)

 

 

Continue Reading

columns

വൈക്കത്ത് നിന്നുയര്‍ന്നത് സാമൂഹ്യമാറ്റത്തിന്റെ ജ്വാല

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം 

മധ്യതിരുവിതാംകൂറില്‍ വേമ്പനാട്ടുകായലിന്റെ കിഴക്കേക്കരയില്‍ നിന്ന് ജാതിവാദത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റ്, അത് ആളിപ്പടര്‍ന്ന് സാമൂഹ്യമാറ്റത്തിന്റെ നവോത്ഥാന ജ്വാലയായി മാറി. വൈക്കം സത്യഗ്രഹം. ചരിത്രത്തില്‍ സമാനതകളിലാത്ത ആ പോരാട്ടത്തിന് ഇന്ന് നൂറുവയസ്. ചരിത്രപുസ്തകങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന വൈക്കം സത്യഗ്രഹം ഒരു കാലഘട്ടത്തിലെ തിന്മകളെ പൊളിച്ചെഴുതുകയായിരുന്നു.

1924 മാര്‍ച്ച് 30 തുടങ്ങി 603 ദിവസം നീണ്ടുനിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം.

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സത്യഗ്രഹത്തിന് ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനം നിര്‍ത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവര്‍ത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തില്‍ അയിത്തോച്ചാടന വിഷയത്തില്‍ ദേശവ്യാപകമായ നടപടികള്‍ വേണമെന്ന ഒരു പ്രമേയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് അന്നത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തത്.

കോണ്‍ഗ്രസ് നേതാവ് ടി.കെ മാധവനായിരുന്നു സമരനായകന്‍. അദ്ദേഹത്തിനൊപ്പം കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, ബാരിസ്റ്റര്‍ എ.കെ പിള്ള തുടങ്ങിയവരും മുന്‍നിരയില്‍ നിന്നു. സവര്‍ണ ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് യാത്ര നിഷേധിക്കുകയും അയിത്തം, തീണ്ടല്‍ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും കൊടികുത്തി വാഴുകയും ചെയ്ത കാലത്ത് ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ വിത്താണ് അന്ന് വൈക്കത്ത് പാകിയത്.

നമ്പൂതിരി, ക്ഷത്രിയര്‍, നായര്‍, നസ്രാണികള്‍, ഈഴവര്‍, എഴുത്തച്ഛന്‍, വിശ്വകര്‍മജര്‍, നാടാര്‍, അരയര്‍, പുലയര്‍, പാണര്‍ തുടങ്ങിയവര്‍ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തിയിരുന്നു. തീണ്ടല്‍ എന്നാല്‍ ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയാകുന്ന കീഴ്ജാതിക്കാരെ മര്‍ദ്ദിക്കാനും ശിക്ഷിക്കാനും മേല്‍ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളില്‍ ഈഴവര്‍ക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളില്‍ ഈഴവര്‍ക്കും സവര്‍ണരായവര്‍ പോകുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവര്‍ണ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരെയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവ സമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവര്‍ക്കിടയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്കൊരു സംഘടിതസമര ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനമുണ്ടാകുന്നത്. നാരായണഗുരു ധാര്‍മിക പിന്തുണ നല്‍കി. കുമാരനാശാനാകട്ടെ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നല്‍കി. എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം.
ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലുള്ള വഴികളില്‍ മാത്രം പ്രവേശനം നേടാന്‍ കഴിഞ്ഞതുകൊണ്ട്, അവര്‍ണജനതക്ക് സത്യാഗ്രഹത്തില്‍ നിന്നു സിദ്ധിച്ച വിജയം ഭാഗികം ആയിരുന്നു എന്നൊരു പക്ഷമുണ്ട്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി അവര്‍ക്ക് തുറന്നു കിട്ടിയില്ല. ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്താനുള്ള അവകാശമാകട്ടെ അവര്‍ക്ക് പൂര്‍ണമായും നിരോധിതമായി തുടരുകയും ചെയ്തു. ആ അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ണര്‍ക്ക് പിന്നെയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടിവന്നു- 1936ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം വരെ. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വഴികളിലും പ്രവേശനത്തിന് അവകാശമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമാകട്ടെ, സത്യഗ്രഹത്തെ തുടര്‍ന്ന് കിഴക്കുഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

 

Continue Reading

columns

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍- എഡിറ്റോറിയല്‍

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.

Published

on

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കേണ്ടത് സംഘ്പരിവാരിന്റെ താല്‍പര്യമാണ്. കപട ദേശീയതയും കോര്‍പറേറ്റ് ചങ്ങാത്തവും അപരനിര്‍മാണവും അതിന്റെ മുഖ്യ അജണ്ടയാണ്. സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ കാട്ടിയ തിടുക്കം ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഇന്ത്യന്‍ ഫാസിസം അത്രത്തോളം വളര്‍ന്നുവെന്ന് സാരം. ഇനിയും നോക്കിനിന്നാല്‍ ജനാധിപത്യ ഇന്ത്യയെ എന്നെന്നേക്കും നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ കണ്ട പ്രതിപക്ഷ ഐക്യം മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഐക്യം വിളിച്ചോതുന്നതായിരുന്നു. കോണ്‍ഗ്രസിനോട് അകലം പാലിച്ചുനിന്ന ആം ആദ്മി, ടി.എം.സി, ബി.ആര്‍.എസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ ക്യാമ്പില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹം നടക്കില്ലെന്ന് കരുതിയ ഇടത്താണ് രാഹുലിന്റെ അയോഗ്യത ചര്‍ച്ചയായത്. ഞൊടിയിടയില്‍ രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. കോണ്‍ഗ്രസുമായി ഒത്തുചേരാതെയും മൂന്നാം മുന്നണിയുടെ രൂപീകരണം പോലും സാധ്യമാവാതെയും തന്‍പൊരിമ കാണിച്ച് നിന്നിരുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ഇപ്പോള്‍ ഐക്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി തലവന്‍ കേജ്‌രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരത് രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുള്ള നേതാക്കള്‍പോലും പിന്തുണയുമായി എത്തി. ദുര്‍ബലരായി ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിന് ചാരത്തില്‍നിന്നും ഉയര്‍ന്നെഴുന്നേറ്റ് അധികാരം പിടിക്കുന്നതിന് മുമ്പും രാജ്യം വേദിയായിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യം 1976-77, 1987-89ലും ഇത് തെളിയിച്ചിട്ടുണ്ട്.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഭൂരിപക്ഷം വോട്ടും ലഭിച്ചത് വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ആവശ്യമാണ് ബി.ജെ.പിയിതര മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകോപനം. വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും പ്രാധാന്യവും വിളിച്ചോതുന്നതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതിനാലാണെന്ന് ഫലം വ്യക്തമാക്കുന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. സംസ്ഥാന ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഹിമാചല്‍പ്രദേശിലുമായി ചുരുങ്ങിയെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് കോണ്‍ഗ്രസിനെയും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയേയുമാണെന്നു അയോഗ്യത സംഭവത്തിലൂടെ വ്യക്തമായി. അതുവഴി പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തേക്കുള്ള ഇതര പാര്‍ട്ടികളുടെ അവകാശവാദത്തിന് ഉത്തരം നല്‍കാനും കോണ്‍ഗ്രസിനായി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് രാഹുലിനെ അയോഗ്യനാക്കിയ സംഭവം.

രാജ്യത്തെ ഉന്നതമായ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നീക്കം ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ആശങ്ക വിതച്ചിട്ടുണ്ട്. രാഹുലിന്റെ അയോഗ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ പ്രതികരണം ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ജനവിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. 2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി, ഒരു മനസോടെ നേരിടണം. ഈ വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബി. ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിലൂടെയാവണം ലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ അടിത്തറ ഒരുക്കേണ്ടത്. മൂന്നാമതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള തീവ്രശ്രമങ്ങള്‍ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവണം. അതിനുള്ള നിമിത്തമായി മാറട്ടെ രാഹുലിന്റെ അയോഗ്യത.

Continue Reading

Trending