Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്ന് രോഗികള്‍ക്ക് പരിക്ക്

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്‌സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു.

Published

on

അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിംഗ് പൊളിഞ്ഞുവീണ് അമ്മക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ആശങ്ക ഉയരുന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് സ്വദേശി ഹരിത (29), ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്‌സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു. ഹരിതയുടെ തലയിലും അഥിതിയുടെ കാലിലുമാണ് തകര്‍ന്ന സീലിംഗ് തട്ടിയത്. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലക്ക് ക്ഷതവും കാലിന് പരിക്കുമാണ് കണ്ടെത്തിയത്. നിലവില്‍ ഇവര്‍ നിരീക്ഷണത്തിലാണ്.

2019-ല്‍ മാത്രം ആദ്യ നില നിര്‍മ്മിച്ചു പൂര്‍ത്തിയാക്കിയ ഈ കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ അടിസ്ഥാന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി അനുമതി നല്‍കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട് കോളജിന്റെ പ്രവര്‍ത്തനം നിലനില്‍ക്കാന്‍ കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയതോടെ ത്വരിതഗതിയില്‍ മുകളിലെ നിലകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അടുത്തിടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയതോടൊപ്പം താഴത്തെ നിലയിലെ സീലിംഗ് ഉള്‍പ്പെടെ അതിവേഗ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരക്കുറവാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു.

രോഗികള്‍ക്ക് ആശങ്ക: ‘ജീവന് ഭയന്ന് ചികിത്സ തേടുന്ന അവസ്ഥ’

ഡെന്റല്‍ കോളജ് കെട്ടിട നിര്‍മ്മാണം 2014-ല്‍ തന്നെ ആരംഭിച്ചെങ്കിലും നിര്‍മാണം ഇടയ്ക്കിടെ നില്‍ക്കുകയും കാലതാമസം, കരാറുകാരുടെ വീഴ്ച, ഉപേക്ഷിച്ച കെട്ടിടത്തിന്റെ കേടുപാടുകള്‍, തകര്‍ന്ന ചില്ലുകളും പൈപ്പുകളും സീലിങ്ങുകളും എന്നിവ കാരണം കെട്ടിടം വര്‍ഷങ്ങളോളം ‘കാടുകയറി’ കിടക്കുകയായിരുന്നു.

3.85 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നാല് ക്ലാസ് മുറി, ഒപി, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, ക്ലിനിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്‍ടീരിയര്‍ നിര്‍മാണ ഗുണനിലവാരത്തിലെ പിഴവുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുകയാണെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇതുപോലുള്ള നിര്‍മാണ പിഴവുകള്‍ തുടരുന്നിടത്ത്, ചികിത്സ തേടുന്നത് തന്നെ ജീവന്‍ പണയംവെക്കലാണെന്ന് അമ്പലപ്പുഴയിലെ നാട്ടുകാരും രോഗികളും പറയുന്നു.

 

Continue Reading

kerala

തൈക്കാട് 19കാരന് കുത്തേറ്റ സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരം: തൈക്കാട് 19കാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രാജാജി നഗര്‍ സ്വദേശി അലന്‍ (19) കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തമ്പാനൂര്‍ തോപ്പില്‍ വാടകവീട്ടില്‍ താമസിക്കുകയാണ് മരിച്ച അലന്‍.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ചരിത്രമുള്ളവനാണെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മറ്റു പ്രതികളേക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്.

ഹെല്‍മറ്റ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്തതായാണ് സാക്ഷികളും പ്രാഥമിക മൊഴികളും സൂചിപ്പിക്കുന്നത്. അലന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

കേരളത്തില്‍ മഴ തുടരും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയുടെ മാനദണ്ഡം.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളിലും അതേ രീതിയില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

 

Continue Reading

Trending