crime

തുറിച്ച് നോക്കിയതിന് ബിബിഎ വിദ്യാര്‍ഥിയെ മര്‍ദിച്ചു; മൂന്ന് സഹപാഠികള്‍ക്കെതിരേ കേസ്

By webdesk13

March 05, 2025

കാട്ടാക്കടയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പരീക്ഷാഹാളിനു മുന്നിലൂടെ നടന്നുപോയപ്പോൾ രൂക്ഷമായി നോക്കിയെന്നാരോപിച്ചാണ് ബിബിഎ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചത്. കട്ടയ്ക്കോട് വി​ഗ്യാൻ കോളജിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞിറങ്ങിയ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥി കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്. ദേവിനെയാണ് (21) ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി മൂന്നംഗ സംഘം മർദ്ദിച്ചത്. ക്രിസ്റ്റോയുടെ പരാതിയിൽ കോളജിലെ ബികോം വിദ്യാർത്ഥികളായ മഹാരാഷ്ട്ര സ്വദേശി റോഹൻ രത്നകുമാർ കുൽക്കർണി, ആനന്ദകൃഷ്ണൻ, അർജുൻ എന്നിവർക്കെതിരെ കേസെടുത്തതായി കാട്ടാക്കട പൊലീസ് അറിയിച്ചു.

തലയ്ക്ക് പരുക്കേറ്റ ക്രിസ്റ്റോ ആർബിഎൻ ക്രൈസ്റ്റ് നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പലും അറിയിച്ചു. മൂന്ന് മാസം മുമ്പ് വട്ടപ്പാറ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെയും ഇതേ കാരണം പറഞ്ഞ് ഇവർ മർദ്ദിച്ചിരുന്നതായി ആരോപണമുണ്ട്. എന്നാൽ അന്ന് ഇവരുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിയാണുണ്ടായതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അതേസമയം മർദ്ദനമേറ്റ ക്രിസ്റ്റോയും മർദ്ദിച്ചവരും സുഹൃത്തുക്കളായിരുന്നെന്നും ഇപ്പോൾ എന്താണ് പ്രശ്നമെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ക്രിസ്റ്റോയുടെ ചുണ്ടിന് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാവെത്തിയതോടെ പ്രശ്നം വഷളാകുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വൈകുന്നേരം 5.55നാണ് ക്രിസ്റ്റോ പരാതി നൽകിയത്. അധ്യാപകർ പോയതിനാൽ ചൊവ്വാഴ്ച കോളജ് കൗൺസിൽ ചേർന്നാണ് മൂന്ന് വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തത്. മൂന്ന് മാസം മുമ്പ് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തല്ലിനിടെയാണ് വട്ടപ്പാറ സ്വദേശിക്ക് മർദ്ദനമേറ്റത്. അന്ന് രക്ഷിതാക്കളെത്തി പരസ്പരം സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.