Connect with us

columns

ആത്മാഭിമാനത്തിന്റെ 75

ഒട്ടേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊള്ളുകയും ശൈശവ മൃത്യുവരിക്കുകയും ചെയ്ത രാഷ്ട്രീയ ഗോദയില്‍ പേരിലോ പതാകയിലോ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ മാറ്റമില്ലാതെയും ലോക് സഭയിലും രാജ്യസഭയിലും നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അംഗബലം ഉറപ്പിച്ച് തലയെടുപ്പോടെ നിലകൊള്ളാന്‍ എക്കാലവും മുസ് ലിംലീഗിന് സാധ്യമായിട്ടുണ്ട്

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 30 വരെയുള്ള ഭാഗങ്ങളാണ് സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായ അവകാശങ്ങള്‍ ഉറപ്പ്‌നല്‍കുന്നത്. ഏട്ടിലെ പശു പുല്ല് തിന്നാറില്ല എന്ന് പറയാറുള്ളത് പോലെ ഭരണഘടനയില്‍ ആലേഖനം ചെയ്തത്‌കൊണ്ട്മാത്രം ഒരിക്കലും അവകാശങ്ങള്‍ യഥാര്‍ഥ്യമാവില്ല. രാഷ്ട്രീയ സംഘാടനവും നിയമനിര്‍മാണ സഭകളിലെ ഇടപെടലുകളും മാത്രമാണ് കരണീയമെന്ന ചിന്തയില്‍ നിന്നാണ് അഭിമാനകരമായ അസ്തിത്വം എന്ന മഹത്തായ ലക്ഷ്യത്തിനായി 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം പിറവികൊണ്ടത്. ബഹുസ്വരതക്കും ജനാധിപത്യത്തിനും ശക്തി പകര്‍ന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി ഉറക്കെ ശബ്ദിച്ചും ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ മുസ്‌ലിംലീഗിന്റെ പ്രയാണത്തിന് ഇന്ന് എഴുപത്തിയഞ്ചു വര്‍ഷമാവുകയാണ്.

ഒട്ടേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊള്ളുകയും ശൈശവ മൃത്യുവരിക്കുകയും ചെയ്ത രാഷ്ട്രീയ ഗോദയില്‍ പേരിലോ പതാകയിലോ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ മാറ്റമില്ലാതെയും ലോക് സഭയിലും രാജ്യസഭയിലും നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അംഗബലം ഉറപ്പിച്ച് തലയെടുപ്പോടെ നിലകൊള്ളാന്‍ എക്കാലവും മുസ് ലിംലീഗിന് സാധ്യമായിട്ടുണ്ട്. സി.എച്ചിലൂടെ മുഖ്യമന്ത്രി പദവി അലങ്കരിച്ച് ഭരണചക്രം തിരിക്കാനും ഇ. അഹമ്മദ് സാഹിബിലൂടെ ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രത്തിന്‌വേണ്ടി നിലപാടുകള്‍ പറയാനും അവസരം ലഭിച്ചത് ഏഴര പതിറ്റാണ്ടിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ അബ്രഹാം മാസ്ലോവിന്റെ ആവശ്യകതാ ശ്രേണി സിദ്ധാന്തം (Maslow’s hierarchy of needs) ഇന്നും പഠന വിഷയമാണ്. മനുഷ്യന്റെ ആവശ്യകതകളെ പിരമിഡിന്റെ രൂപത്തിലാണ് അബ്രഹാം മാസ്ലോവ് അവതരിപ്പിച്ചിട്ടുള്ളത്. പിരമിഡിന്റെ ഏറ്റവും താഴെ വിസ്തൃതിയും വ്യാപ്തിയും കൂടുതലായിരിക്കും. ഏറ്റവും മുകളില്‍ ഇത് രണ്ടും കുറവായിരിക്കും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങളെ പിരമിഡിന്റെ താഴെ ഭാഗത്തായിട്ടാണ് മസ്ലോവ് അടയാളപെടുത്തിയത്. പ്രാഥമിക കാര്യങ്ങള്‍ കിട്ടിയവരാണ് രണ്ടാം ഘട്ടമായ ഭദ്രതയെ കുറിച്ച് ആലോചിക്കാറുള്ളത്. ഈ രണ്ടു ഘട്ടവും പിന്നിട്ടാല്‍ അടുത്തഘട്ടം സാമൂഹിക കൂട്ടായ്മയിലെ പങ്കാളിത്തവും അഭിമാനിയാവാനുള്ള വെമ്പലുമായിട്ടാണ് ആവശ്യകതാ ശ്രേണിയില്‍ കാണുന്നത്. ഭരണകൂട വിവേചനത്താല്‍ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ജന വിഭാഗങ്ങള്‍ക്ക് ഒന്നാം ഘട്ടത്തിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. അവകാശങ്ങള്‍ക്കായി പലരുടെയും ഉമ്മറപ്പടിയില്‍ അവര്‍ കാത്തു കിടക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷവും പിരമിഡിന്റെ മുകള്‍ തട്ടായ ആത്മാഭിമാനത്തിന്റെ പടി കയറിയവരാണ്. അതിനു അവരെ പ്രാപ്തരാക്കിയതില്‍ മുസ്‌ലിംലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെപറ്റി സാമൂഹ്യ ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും പല കുറി അഭിപ്രായം പറഞ്ഞിട്ടുണ്ട്.

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. ഇന്ത്യയില്‍ ആദ്യത്തെ പണിമുടക്ക് സമരം നടന്നതുപോലും വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. പാഠം പഠിപ്പിച്ചില്ലെങ്കില്‍ പാടത്തേക്കില്ലെന്ന അയ്യങ്കാളിയുടെ സമരാഹ്വാനം വിദ്യാലയങ്ങളുടെ പടികയറാന്‍ വേണ്ടിയായിരുന്നു. ശ്രീനാരായണ ഗുരു, ചാവറ അച്ഛന്‍, വക്കം മൗലവി തുടങ്ങിയവര്‍ വിദ്യക്കായി നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയമാണ്. വിദ്യയോട് മുഖം തിരിച്ചു മാറിനിന്ന മുസ്‌ലിം ജനവിഭാഗത്തെ വിദ്യാലയത്തില്‍ എത്തിക്കുന്നതിലും അവരെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരുമാക്കിമാറ്റുന്നതിലും സീതി സാഹിബും സി. എച്ചും വഹിച്ച പങ്ക് നിസ്തുലമാണ്. എഴുത്തും വായനയും വശമില്ലാത്തവരും ഉപജീവനത്തിനായി കൂലി വേല ചെയ്യുന്നവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുമായ ദാരിദ്രന്മാരോടാണ് കോര്‍ദോവ സര്‍വകലാശാല സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവത്തെകുറിച്ച് സി.എച്ച് സംസാരിച്ചത്. തങ്ങള്‍ക്ക് കിട്ടാതെപോയ വിദ്യാഭ്യാസം അടുത്ത തലമുറക്ക് കിട്ടണമെന്ന ചിന്ത പടര്‍ത്താന്‍ ആ വാഗ്‌ധോരണികള്‍ക്ക് സാധിച്ചു. മുസ്‌ലിംലീഗിന് അധികാര പങ്കാളിത്തം ലഭിച്ചപ്പോള്‍ അറബിഭാഷ പഠനവും സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയതും മുന്നേറ്റത്തിനുള്ള ഇന്ധനമായി തീര്‍ന്നു.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സംവരണം ഉറപ്പുവരുത്താന്‍ കഴിഞ്ഞതിലൂടെയും അറബി അധ്യാപക നിയമനവും വഴിയും ആയിരങ്ങള്‍ക്ക് ജോലിയില്‍ പ്രവേശനം ലഭിച്ചതും നാടിന്റെ മുഖ്യധാരയില്‍ ലയിച്ചുചേരാന്‍ സഹായകമായി. സാമ്പത്തിക ഭദ്രത മാത്രമല്ല സാമൂഹിക അംഗീകാരവുംകൂടിയാണ് ഉദ്യോഗമെന്ന അവ ബോധം പകരാനും മുസ്‌ലിംലീഗിന് സാധിച്ചു.

ആരാധനയും വിദ്യാഭ്യാസവും വ്യവസായവും കച്ചവടവും കലയും സാഹിത്യവുമെല്ലാം യാഥാര്‍ഥ്യമാവണമെങ്കില്‍ സുരക്ഷിതത്വവും സമാധാനപരവുമായ അന്തരീക്ഷവും പ്രധാനമാണ്. വര്‍ഗീയ കലാപങ്ങളും വംശീയ അധിക്ഷേപവും ആള്‍ക്കൂട്ട കൊലകളും കേരളത്തിന് പരിചയമില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ രാജ്യമാകെ രക്തം ചിന്തിയപ്പോഴും ഇവിടം ശാന്തമായിരുന്നു. ഉത്തരേന്ത്യന്‍ കാഴ്ചകളായ ഹിന്ദു മുസ്‌ലിം പാനിയും മുസ്‌ലിം ഹിന്ദു ഗള്ളികളും മലയാളികള്‍ക്ക് അന്യമാണ്. വിവിധ മതസ്ഥര്‍ തമ്മില്‍ ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നും ഒന്നിച്ചു യാത്രചെയ്തും കച്ചവടത്തില്‍പോലും പാര്‍ട്ണര്‍മാരായുള്ള സഹവര്‍തിത്വം കേരളീയന്റെ മേല്‍വിലാസമാണ്. ബഹുസ്വരതയുടെ പാഠങ്ങള്‍ പകര്‍ന്നും പാര്‍ശ്വവത്കരണത്തിന് വിട്ടു കൊടുക്കാതെയും മത സാഹോദര്യം ഊട്ടിഉറപ്പിക്കുന്നതില്‍ മുസ്‌ലിംലീഗിന്റെ റോളിനെപറ്റി രാഷ്ട്രീയമായി എതിര്‍ചേരിയില്‍പെട്ടവര്‍വരെ പല സന്ദര്‍ഭങ്ങളിലും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഫാസിസ്റ്റു ചെയ്തികള്‍ ചൂണ്ടികാട്ടി ആയോധന മുറകള്‍ക്കായി തീവ്രചിന്താ ഗതിക്കാര്‍ മുറവിളി കൂട്ടിയപ്പോഴും വോട്ടാണ് ആയുധം എന്നാണ് മുസ്‌ലിംലീഗ് ആവര്‍ത്തിച്ചത്. ഇതിനെ ഭീരുത്വമായി ചിത്രീകരിച്ചവര്‍ ഒരു ജീവന്‍ പോലും നഷ്ടപെടാതെ ബനാത്ത്‌വാല സാഹിബ് ഫാസിസത്തിന്റെ കൂന്ത മുന തകര്‍ത്തുകൊണ്ട് ആരാധന ഉടമസ്ഥാവകാശ നിയമം നിര്‍മിക്കുന്നതില്‍ വിജയിച്ചത് പുനര്‍വായന നടത്തുന്നത് നന്നാവും.

സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ ഒരു അണിമണി തൂക്കം ഞങ്ങള്‍ വിട്ടു തരില്ല. മറ്റൊരു സമുദായത്തിന്റെ മുടിനാരിഴ അവകാശങ്ങള്‍ കവരുകയുമില്ല. മുസ്‌ലിംലീഗ് എന്താണെന്ന ചോദ്യങ്ങള്‍ക്ക് സംക്ഷിപ്തമായ ഉത്തരമാണ് സി.എച്ചിന്റെ വാക്കുകള്‍. മുസ്‌ലിംലീഗിന് ഒളിഅജണ്ടകള്‍ ഇല്ലെന്നും മതേതര ജനാധിപത്യമൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും സമൂഹത്തത്തിനു പൂര്‍ണ ബോധ്യമുള്ളത്‌കൊണ്ടാണ് എല്ലാ ജനവിഭാഗങ്ങളും മുസ്‌ലിംലീഗിന് വോട്ടുനല്‍കാനും അധികാരത്തിന്റെ ഇടനാഴികകളിലേക്ക് കോണിപ്പടി കയറാനും സഹായിക്കുന്നത്. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ എന്നിവരുടെ മഹനീയ നേതൃത്വവും സമുദായിക സൗഹാര്‍ദത്തിന് വിള്ളല്‍ വീഴുന്ന ഘട്ടങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകളും ഈ വിശ്വാസ്യതക്ക് ബലമേകി. സമുദായ പുരോഗതിക്കൊപ്പംതന്നെ നാടിന്റെ ഉന്നമനത്തിനും ഉപകരിക്കുന്ന ഒട്ടേറെ ഇടപെടലുകള്‍ക്കും മുസ്‌ലിംലീഗ് കയ്യൊപ്പ് ചാര്‍ത്തിയുട്ടുണ്ട്. ഭൂ പരിഷ്‌ക്കരണം, ഗ്രാറ്റിവിറ്റി നിയമം, കുടുംബശ്രീ പ്രസ്ഥാനം, വനദേശസാത്കാരണം, പ്രവിപേഴ്‌സ് പെന്‍ഷന്‍ നിര്‍ത്തലാക്കല്‍, അക്ഷയ പദ്ധതി, അധികാര വികേന്ദ്രീകരണം, ബാങ്ക്‌ദേശസാത്കരണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി എത്രയോ പുരോഗമന ആശയങ്ങള്‍ നടപ്പിലാക്കുന്നതിലും നിര്‍ണായക പങ്കാണ് വഹിച്ചത്.

1952 ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ മദിരാശി അസംബ്ലിയില്‍ മുസ്‌ലിംലീഗിന്റെ അഞ്ചു അംഗങ്ങളുടെ പിന്തുണ കൊണ്ടായിരുന്നു രാജാജി സര്‍ക്കാര്‍ രൂപീകരിച്ചത്. സായുധ സമരം പ്രഖ്യപിച്ചു ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടിയാണ് രാജാജിക്ക് നിരുപാധിക പിന്തുണ നല്‍കിയത്. 75 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച കുഴമറിച്ചിലിന്റെ ഫലമായി ഇന്ന് തമിഴ്‌നാട്ടില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം തടയിടാന്‍ മുസ്‌ലിംലീഗും ഇടതുപക്ഷവുമെല്ലാം സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ മുന്നണിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ തമിഴ്‌നാടിന്റെ സാമൂഹ്യ പുരോഗതിക്ക് അടിത്തറ പാകിയ അഞ്ചുപേരെ പരിചയപ്പെടുത്തി സര്‍ക്കാര്‍ അവതരിപ്പിച്ച പ്ലോട്ടില്‍ ഒരാള്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡന്റ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബായിരുന്നു. സൂഫിവാര്യനായിരുന്ന ഇസ്മായില്‍ സാഹിബിന്റെ ജന്മനാട്ടില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് വൈകാരിക തലമുണ്ട്. മുസ്‌ലിം ലീഗ് പ്രസ്ഥാനം പിറവികൊണ്ട രാജാജി ഹാളിലാണ് സമ്മേളനം നടക്കുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ ആറ് മാസത്തെ ആയുസ് പ്രവചിച്ച പ്രസ്ഥാനമാണ് പ്ലാറ്റിനം ജൂബിലി കൊണ്ടാടുന്നത്. വിശാല സഖ്യത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്ലീനറിക്ക് തിരശീല വീണത്. തമിഴ്‌നാട് മോഡലില്‍ മതേതര കക്ഷികള്‍ പരസ്പരം വിട്ടുവീഴ്ചക്കു തയ്യാറായാല്‍ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാമെന്നും മൂന്നാംമുന്നണി ലക്ഷ്യത്തിന് തടസമാണെന്നും പ്രഖ്യപിക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വേദികൂടിയായി മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending