Connect with us

Video Stories

ഭയം നിറക്കുന്ന പ്രത്യയശാസ്ത്രം

Published

on

ടി.കെ കുഞ്ഞുമുഹമ്മദ് ഫൈസി പേരാമ്പ്ര

1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ കയറി. ടി.കെ രാമകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ആ കാലത്താണ് അറബി ഭാഷാ സമരത്തിനു നേര്‍ക്ക് മലപ്പുറത്ത് വെടിവെപ്പുണ്ടായതും മൂന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മരണപ്പെട്ടതും. മേല്‍ സമരത്തിന്റെ ഭാഗമായി അറബി ഭാഷക്കെതിരായ നീക്കത്തില്‍ നിന്നും നായനാര്‍ സര്‍ക്കാര്‍ പിന്മാറി.
കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ അക്കാലത്ത് സി.പി.എം സഖാക്കളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങളും നാളികേരം ഉള്‍പ്പെടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോവലും കൃഷിയിടങ്ങള്‍ നശിപ്പിക്കലും രൂക്ഷമായെങ്കിലും ഇടതുപക്ഷ പൊലീസ് നിഷ്‌ക്രിയമായിരുന്നു. ആ ഭരണം അധികം നീണ്ടുനിന്നില്ല.
അന്നത്തെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് പ്രസംഗിച്ചത്: ”നാദാപുരത്ത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും സംരക്ഷണം ലഭിക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യുക” എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് കെ. കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഗവ. അധികാരത്തില്‍ കയറി 1987 വരെ നാദാപുരം മേഖലയില്‍ ഉള്ളവര്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ കാരണം ശാന്തിയോടെ ജീവിച്ചു. അതിനിടെയാണ് നേരത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സിമി ”ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കി രംഗത്തുവന്നത്. ”ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍” എന്ന മുദ്രാവാക്യവുമായി സംഘപരിവാരം അതിനെ നേരിടാനുമിറങ്ങി.
യു.ഡി.എഫിന്റെ കാലാവധി പൂര്‍ത്തിയാക്കി 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച് നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വീണ്ടും നാദാപുരം ഉള്‍പ്പെടെ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മുകാര്‍ മുസ്‌ലിംകള്‍ക്കു നേരെ അക്രമമഴിച്ചുവിട്ടു. മുസ്‌ലിംകള്‍ക്ക് ജീവഹാനി സംഭവിച്ചതിനു പുറമെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൃഷികള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടു. ക്രമസമാധാനം പാലിക്കേണ്ട പൊലീസ് നോക്കുകുത്തിയായെന്നു മാത്രമല്ല പലപ്പോഴും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയുമായിരുന്നു. ഇതിനെതിരെ അന്നത്തെ വിവാദ നായകനായ ഉത്തരമേഖലാ ഡി.ഐ.ജിയുടെ കോഴിക്കോട് ഓഫീസിലേക്ക് മുസ്‌ലിംലീഗ് മാര്‍ച്ച് നടത്തി. സമാധാനപരമായി നടന്ന മാര്‍ച്ചിലേക്ക് പൊലീസ് നോക്കിനില്‍ക്കെ സി.പി.എമ്മുകാര്‍ പ്രകടനമായി വന്നു. മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം പ്രവര്‍ത്തകര്‍ ശാന്തരായി. പക്ഷെ പിന്നെ കാണുന്നത് പൊലീസിന്റെ നരനായാട്ടായിരുന്നു. സീനിയര്‍ നേതാവ് ബി.വി അബ്ദുല്ലക്കോയ സാഹിബ് ഉള്‍പ്പെടെ ലീഗിന്റെ നേതാക്കള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് അക്രമം അഴിച്ചുവിട്ടു. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിഞ്ഞു. മാര്‍ച്ച് കഴിഞ്ഞ് പ്രവര്‍ത്തകര്‍ മാനാഞ്ചിറ മൈതാനിയില്‍ പൊതുയോഗത്തിനായി സംഗമിക്കുമ്പോഴായിരുന്നു ഈ അതിക്രമങ്ങളൊക്കെയും. പട്ടാളപ്പള്ളിക്ക് നേരെ പൊലീസ് കല്ലെറിയുന്ന ചിത്രങ്ങളുമായാണ് പിറ്റേ ദിവസം പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയത്. ഇതോടെ സമരം സംസ്ഥാന തലത്തില്‍ വ്യാപകമായി.
ഒടുവില്‍ മുസ്‌ലിംലീഗിന്റെ പ്രതിഷേധത്തിനുമുമ്പില്‍ മുട്ടുമടക്കിയ നായനാര്‍ സര്‍ക്കാര്‍ വിവാദ നായകനായ ഡി.ഐ.ജിയെ മാറ്റി പാലക്കാട് എസ്.പിയായിരുന്ന ജേക്കബ് പുന്നൂസിനെ നിയമിച്ചു. നായനാര്‍ ഗവണ്‍മെന്റിന്റെ തുടര്‍ന്നുള്ള ദുര്‍ഭരണത്തിനെതിരെ പ്രസിഡന്റ് എം.കെ മുനീറിന്റെ നേതൃത്വത്തില്‍ യൂത്ത്‌ലീഗ് കാസര്‍ക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യുവജനയാത്ര നടത്തി.
ഇങ്ങനെ ജനാധിപത്യപരമായ പ്രതിഷേധ മാര്‍ഗങ്ങളിലൂടെ മുസ്‌ലിംലീഗ് അവകാശങ്ങള്‍ നേടിയെടുത്ത് കൊണ്ടിരിക്കുന്ന കാലത്ത് ഈ മാര്‍ഗം മതിയാവില്ലെന്നും കായികമായി അക്രമികളെ നേരിടണമെന്നും അതിനായി സംഘടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വടകരക്കാരനായ ഒരു കളരി ഗുരുക്കള്‍ വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര ഭാഗങ്ങളിലെ മുസ്‌ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവര്‍ക്ക് കായിക പരിശീലനങ്ങള്‍ നല്‍കി. ജില്ലയിലെ മുസ്‌ലിംലീഗ് നേതൃത്വം ഇവരെ സഹായിക്കാത്തതിനാല്‍ ”ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ” എന്ന മുദ്രാവാക്യം മുഴക്കിയ സിമിയുടെ പഴയ നേതാക്കളെ കോഴിക്കോട്ടെ യൂത്ത് സെന്ററില്‍ പോയി കണ്ടു. തുടര്‍ന്നവര്‍ വടകരയില്‍ മീറ്റിങ്ങുകള്‍ നടത്തി അണികളെ വശത്താക്കി സ്ഥാപക നേതാവിനെ ഒഴിവാക്കി. 1989 ല്‍ പുതിയൊരു സംഘടന ഉണ്ടാക്കുകയായിരുന്നു. അതീവ രഹസ്യമായി പ്രവര്‍ത്തിച്ച സംഘടനക്ക് എന്‍.ഡി.എഫ് (നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ്) അഥവാ ദേശീയ പ്രതിരോധ സേന എന്നായിരുന്നു പേരിട്ടത്. നാദാപുരത്തെ സഖാക്കളുടെ അക്രമങ്ങളില്‍ നിന്നും ആര്‍.എസ്.സ് അക്രമങ്ങളില്‍ നിന്നും മുസ്‌ലിംകളെ രക്ഷിക്കുന്നതിനുള്ള കൂട്ടായ്മയാണെന്നും ബി.ജെ.പി ഒഴികെ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലും ഇഷ്ടപ്പെട്ട മത സംഘടനകളിലും പ്രവര്‍ത്തിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചത്. സിമിയുടെയോ, ജമാഅത്തിന്റെയോ ആശയങ്ങള്‍ പറഞ്ഞിരുന്നില്ല. ഇന്ത്യയില്‍ മുസ്‌ലിംകളുടെ പരിതാവസ്ഥയും ആര്‍.എസ്.എസിന്റെ അക്രമങ്ങളും അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ക്ലാസുകള്‍ നല്‍കി പ്രതിജ്ഞ ചെയ്യിച്ചാണ് എന്‍.ഡി.എഫിലേക്ക് ആളുകളെ ചേര്‍ത്തത്. എന്‍.ഡി.എഫില്‍ ചേര്‍ന്നയുടന്‍ രണ്ട് ദിവസത്തെ ക്യാമ്പ് നടത്തി അംഗങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ആദ്യകാലത്ത് ഇത്തരം ക്യാമ്പുകള്‍ക്കായി ജമാഅത്ത് സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് സ്വന്തമായി സ്ഥലം വാങ്ങി. നിരോധനം ഭയന്നതിനാല്‍ ജമാഅത്ത് മാതൃകയില്‍ ട്രസ്റ്റുകളുണ്ടാക്കി റജിസ്റ്റര്‍ ചെയ്താണ് സ്ഥാപനങ്ങള്‍, ഓഫീസുകള്‍ നിര്‍മ്മിച്ച് പരിപാടികള്‍ നടത്തിവന്നത്. മാസത്തില്‍ ഒരു യൂണിറ്റ് യോഗം, എന്‍.ഡി.എഫിന്റെ പ്രസക്തി വിളിച്ചോതുന്ന ഒരു മതപരമായ ക്ലാസ്, ആഴ്ചയില്‍ രണ്ട് ദിവസത്തെ കായിക പരിശീലനങ്ങളും അംഗങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.
ആദ്യകാലത്ത് യൂണിറ്റിന് ”സെല്‍” എന്നും നേതാവിന് ചീഫ് എന്നും ഉന്നത നേതൃത്വത്തിന്” സുപ്രീം കൗണ്‍സില്‍” എന്നുമായിരുന്നു പേര്. സ്വന്തം പേരില്‍ ഓഫീസ് തുടങ്ങുന്നതുവരെ കോഴിക്കോട്ടെ യൂത്ത് സെന്ററായിരുന്നു ഓഫീസായി ഉപയോഗിച്ചിരുന്നത്, നേരത്തെ കവാത്ത് പഠിപ്പിക്കുമ്പോള്‍ ഒരുനാള്‍ ഇത് റോഡില്‍ ഇറങ്ങി ആര്‍.എസ്. എസിന് ബദലായി നടത്തുമെന്ന് അണികളെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.
അക്രമങ്ങളില്‍ പിടിക്കപ്പെട്ടാല്‍ സംഘടനയുടെ പേര് പറയരുതെന്നും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരേ പറയാവൂ എന്നും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നു.
രഹസ്യമായി മലബാറില്‍ എന്‍.ഡി.എഫ് വളരുമ്പോള്‍ 1989ല്‍ തന്നെ തെക്കന്‍ കേരളത്തില്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ അത്യന്തം വൈകാരിക പ്രഭാഷണങ്ങളോടെ ആര്‍.എസ്.എസിന് ബദലായി ഐ.എസ്.എസ് രൂപംകൊണ്ടു. ഐ.എസ്.എസിന്റെ അന്നത്തെ ഒരു പ്രസംഗകന്‍ 6666 യൂണിറ്റുകള്‍ ഐ.എസ്.എസിനുണ്ടെന്ന് വരെ തട്ടിവിട്ടു. മേല്‍ വിഷയം ഗൗരിയമ്മ നിയമസഭയില്‍ പറയുകയുണ്ടായി. പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ഇത്തരം വൈകാരിക പ്രകടനങ്ങളെ മുസ്‌ലിംലീഗ് ശക്തമായി എതിര്‍ത്തു. ഇവിടെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയുള്ള അവകാശ പോരാട്ടമാണ് വേണ്ടതെന്ന് മുസ്‌ലിംലീഗ് കേരള സമൂഹത്തെയും മുസ്‌ലിം സമുദായത്തെയും ബോധ്യപ്പെടുത്തി.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ആര്‍.എസ്.എസിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയെയും ഐ.എസ്.എസിനെയും നിരോധിച്ചു. ഐ.എസ്.എസ് പിരിച്ചുവിട്ട് മഅ്ദനി ഒളിവില്‍ പോയി. പിന്നീടാണ് മഅ്ദനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും തന്റെ കാല്‍ ബോംബെറിഞ്ഞു തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മാപ്പ് കൊടുക്കുന്നതും. അതോടെ മുസ്‌ലിംലീഗ് നിലപാടാണ് ശരിയെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെടുകയായിരുന്നു.
പക്ഷെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്‌ലിംലീഗ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് തെരുവിലിറങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പത്രവും കൂടെ അവരുടെ വലയില്‍ പെട്ട ചില നേതാക്കളും പ്രഖ്യാപിച്ചു. ”ഖാഇദെമില്ലത്ത് കള്‍ച്ചറള്‍ ഫോറം” എന്ന പേരില്‍ ഒരു സംഘടന തന്നെ നിലവില്‍ വന്നു. ജമാഅത്തിന്റെ കൂടെ ഈ സംഘടനക്ക് എല്ലാ അണിയറ സഹായങ്ങളും അന്ന് എന്‍.ഡി.എഫ് നേതൃത്വം ചെയ്തു കൊടുത്തിരുന്നു.
മുസ്‌ലിംലീഗിനെ തകര്‍ക്കാന്‍ പറ്റിയ അവസരമായി ഇതിനെ സുമദായത്തിലെ ലീഗ് വിരോധികള്‍ക്കൊപ്പം കണ്ട സി.പി.എം, ആര്‍.എസ്.എസ് പള്ളി തകര്‍ത്തതിലുള്ള മുസ്‌ലിം സമുദായത്തിന്റെ വികാരം, കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ലീഗിനെതിരെ തിരിച്ചുവിടാന്‍ എല്ലാ ശ്രമവും നടത്തി. ഒറ്റപ്പാലം പാര്‍ലമെന്റ് മണ്ഡലം ഇലക്ഷനിലും ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഇലക്ഷനിലും അവര്‍ക്കതിന്റെ ഗുണം കിട്ടി. ഒറ്റപ്പാലത്ത് അബ്ദുനാസര്‍ മഅ്ദനി അടക്കം സി.പി.എമ്മിന്റെ കൂടെ നിന്നാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഗുരുവായൂരില്‍ ജമാഅത്തും ഐ.എന്‍.എല്ലും ഒന്നിച്ചുള്ള സ്ഥാനാര്‍ത്ഥിയെയും മഅ്ദനി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയുമാണ് ലീഗിനെ പരാജയപ്പെടുത്തിയത്.
മുസ്‌ലിംലീഗ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിച്ച കാലമായിരുന്നു അത്. സത്യത്തില്‍ മുസ്‌ലിംലീഗിന്റെ അന്നത്തെ നിലപാടാണ് കേരളം കശ്മീരായി കാണാന്‍ കൊതിച്ച പലരുടെയും ആഗ്രഹങ്ങള്‍ തകര്‍ത്തുകളഞ്ഞത്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടാളം റൂട്ട് മാര്‍ച്ച് നടത്തുമ്പോഴാണ് ഗവണ്‍മെന്റില്‍ നിന്നും മുസ്‌ലിം ലീഗ് രാജിവെച്ച് തെരുവിലിറങ്ങണമെന്ന് വൈകാരികമായി സംസാരിക്കുന്നവര്‍ ആവശ്യപ്പെട്ടത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അന്നത്തെ ആഹ്വാനമാണ് കേരളം സമാധാനമായി നില്‍ക്കാന്‍ കാരണമായത്.
താല്‍ക്കാലിക നഷ്ടങ്ങള്‍ മുസ്‌ലിംലീഗിന് സംഭവിച്ചെങ്കിലും അന്നത്തെ നിലപാടാണ് പാര്‍ട്ടിയുടെ ദീര്‍ഘദൃഷ്ടിയും നേതാക്കളുടെ നേതൃപാടവും നമ്മെ ബോധ്യപ്പെടുത്തുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെയും ഇടപെടലായിരുന്നു പയ്യോളിയിലെ ഒരു കൊലപാതകത്തിന്റെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ജനസംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത്.
(തുടരും)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending