Connect with us

Article

സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യം

Published

on

സഫാരി സൈനുൽ ആബിദീൻ

കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിക്ത ഫലങ്ങൾ ഏറെയനുഭവിച്ച ഒരു സമുദായമാണ് മുസ്ലിം സമുദായം. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നു കരകയറാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നത് വർത്തമാന കാല യാഥാർത്ഥ്യമാണ്. കേരള മുസ്ലിംകൾക്കിടയിലെ ധാർമിക, നവോത്ഥാന, രാഷ്ട്രീയ മുന്നേറ്റങ്ങൾ അതിനു കാരണമായിട്ടുണ്ട്. ഇതിൽ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ധർമ പാതയിലെ വഴികാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കൂടുതൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. മുസ്ലിം ജനവിഭാഗം ഗതി നിർണയിക്കുന്ന മണ്ഡലങ്ങൾ അംഗുലീ പരിമിതവുമല്ല. കേരളത്തേക്കാൾ സാമൂഹ്യ നിലവാരം, തൊഴിൽ സാധ്യത എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശങ്ങളുമുണ്ട്. പിന്നെയെന്താണ് കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ മുസ്ലിംകൾക്ക് മത, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ നേതൃത്വമുണ്ടായിരുന്നു എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരള മുസ്ലിംകൾ വിദ്യാഭ്യാസ പരമായും സാമൂഹ്യമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറുമ്പോൾ അതിന്റെ ചുവടു പിടിച്ചു മുന്നോട്ടു പോകാൻ നാം പര്യാപതരാകണം. ഇതിൽ ഏറെക്കുറെ വിജയിക്കുന്നുണ്ട് എന്നു തന്നെ വേണം കരുതാൻ. മുസ്ലിംകളും ഇതര സമുദായങ്ങളും തമ്മിലുള്ള വൈജ്ഞാനിക, സാമൂഹ്യ അന്തരം കുറഞ്ഞു വരുന്നുണ്ട്. ഏറെ മുന്നേറാനുണ്ടെങ്കിലും ലക്ഷണങ്ങൾ ശുഭകരമാണ്. മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി വിലയിരുത്തുമ്പോൾ അളവുകോൽ പലപ്പോഴും ഗൾഫ് കുടിയേറ്റവും അറബിപ്പൊന്നും മാത്രമായി ചുരുക്കപ്പെടാറുണ്ട്.

എന്നാൽ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്ഥാപനങ്ങൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാനായി സമസ്തയുടെ കീഴിൽ നടത്തപ്പെടുന്നുണ്ട്. കേവലം മദ്രസാ വിദ്യാഭ്യാസം മാത്രമായി ഒതുങ്ങുന്നതല്ല സമസ്തയുടെ വൈജ്ഞാനിക ശൃംഖല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷവും ഭൗതിക തലങ്ങളിൽ യോഗ്യത നേടാവുന്ന വിവിധ കോഴ്സുകൾ കോളേജ് തലങ്ങളിൽ സമസ്ത നേരിട്ടു നടത്തി വരുന്നുണ്ട്. സമസ്തയുടെ സ്വാധീനത്തിൽ പിറവിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയിരക്കണക്കിനു വേറെയുമുണ്ട്. സംഘടനയുടെ നേതാക്കളും പ്രവർത്തകരുമെല്ലാം തന്നെയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇവയിൽ നിന്നെല്ലാം ധാർമിക, ഭൗതിക വൈജ്ഞാനിക യോഗ്യതകൾ നേടിയിറങ്ങുന്ന തലമുറകൾ സാമൂഹ്യ നവോത്ഥാനത്തിൽ വഹിക്കുന്ന പങ്ക്, പലപ്പോഴും ചരിത്രത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടാതെ പോകുന്നുണ്ടെങ്കിലും അവയുടെ സ്വാധീനം നമുക്ക് വിസ്മരിക്കാവതല്ല.

ഗൾഫ് രാജ്യങ്ങളിലെ സമസ്ത മേഖലകളിലും ഉന്നത തൊഴിൽ രംഗങ്ങളിൽ ഇവിടെ പഠിച്ചിറങ്ങിയവരെ കാണാവുന്നതാണ്. അറബി ഭാഷാ പഠന രംഗത്ത് സമസ്ത നൽകിയ സംഭാവനകൾ ഗൾഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങൾ സ്വരൂപിക്കാൻ മലയാളിക്ക് അവസരം നൽകിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി എന്നന്വേഷിക്കുന്നവരോടാണ് പറയുവാനുള്ളത്. ഫാഷിസവും ഇസ്ലാമോഫോഭിയയും അരങ്ങു വാഴുന്ന ഇക്കാലത്ത് സ്വന്തം വലിപ്പത്തെ കുറിച്ച് ചിന്തിച്ചു ചെറുതാകുന്നതിനു പകരം കേരളത്തിൽ ലഭ്യമായിട്ടുള്ള രാഷ്ട്രീയ സുരക്ഷ കൂടി ഇല്ലാതാക്കാനുള്ള ശ്രമം അനുഗുണമല്ല. സമുദായം രാഷ്ട്രീയമായി സംഘടിച്ചതിന്റെ ഗുണഫലം കൂടിയാണ് നാടൊട്ടുക്കും ഉയർന്നു നിൽക്കുന്ന മത സ്ഥാപനങ്ങൾ. അതിൽ സമസ്തയുടേതു മാത്രമല്ല ഉൾപ്പെടുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി യോജിച്ചു മുന്നേറിയതിന്റെ അടയാളം കൂടിയാണത്. ദോഷങ്ങൾ അന്വേഷിച്ചു പിടിച്ചു പെരുപ്പിച്ചു കാണിക്കുകയും അൽപ്പ വിചാരത്തോടെ സമീപിക്കുകയും ചെയ്യുന്നതിനു പകരം ഗുണപരമായ കാര്യങ്ങളിൽ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വളർച്ചക്കു പിന്നിലെ ധൈഷണിക, ആത്മീയ നേതൃത്വത്തെ തെരഞ്ഞാൽ തെരഞ്ഞു ചെന്നാൽ എത്തിപ്പെടുന്നത് പ്രവാചക പരമ്പരയിലെ രണ്ടു പ്രമുഖ കുടുംബങ്ങളായ ബാഫഖി, പാണക്കാട് കടുംബങ്ങളിലാണ്. അവരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് സമസ്ത വിദ്യാഭ്യാസ ബോർഡ് രൂപപ്പെട്ടത്. വിശിഷ്യാ ബാഫഖി തങ്ങളാണ് അതിനു നേതൃത്വം നൽകിയത്. ഈ രണ്ടു കുടുംബങ്ങളുടെയും പിൻതലമുറക്കാർ ഇരു സംഘടനകളുടെയും നേതൃ തലത്തിൽ ഇപ്പോഴും സജീവവുമാണ്. ഇവരെ തെരഞ്ഞു പിടിച്ചു വിമർശിക്കുകയും ഒറ്റതിരിഞ്ഞു അക്രമിക്കുകയും ചെയ്യുന്നത് ഒട്ടും കരണീയമല്ല. ഇരു പ്രസ്ഥാനങ്ങളെയും ഇന്നു നയിക്കുന്ന സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ജിഫ്രി തങ്ങളും പദവിക്ക് നിരക്കാത്തവരാണെന്ന തോന്നൽ സമുദായത്തിന്റെ ഗുണം കാക്ഷിക്കുന്ന ഏതെങ്കിലും പണ്ഡിതനോ, സാധാരണക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. പണക്കാട് കുടുംബം കൈമാറിപ്പോരുന്ന ധാർമികവും വിവേകപരവുമായ ആശയ സംവേദനക്ഷമതയിൽ സാദിഖലി തങ്ങൾ ഒട്ടും പിറകിലല്ല. കുടുംബം എന്നതിൽ കവിഞ്ഞ് സമൂഹത്തിന്റെ നേതൃത്വം അവരിൽ ഭദ്രമാകുന്നതിനു ഈ കാരണങ്ങളാലാണ്. സമസ്തയുടെ അഭിപ്രായങ്ങൾ കേരളം കാതോർക്കുന്നതും ജിഫ്രി തങ്ങളുടെ നിലപാടുകളും പക്വമായ ഇടപെടലുകളും അടക്കമുള്ള കാരണങ്ങളാലാണ്.

മുജാഹിദ് പ്രസ്ഥാനവുമായി വിയോജിപ്പ് നിലനിൽക്കുമ്പോഴും കെഎം സീതി സാഹിബിനെയും എംകെ ഹാജിയെയും പിന്തുടർന്ന് നമസ്കരിക്കുകയും പരസ്പരം സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾക്ക് ബാഫഖി തങ്ങളുടെ കാലം തന്നെ സാക്ഷിയാണ്. സമസ്തയും ലീഗും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചു തന്നെയാണ് ഇക്കാലം വരെ മുന്നോട്ടു പോയത്.
നമ്മുടെ പ്രതികരണങ്ങൾ എന്തു ഫലങ്ങളാണുണ്ടാക്കുകയെന്ന സൂക്ഷ്മ ബോധം നമുക്കുണ്ടായിരിക്കണം. സമുദായത്തിന്റെ ഐക്യത്തെ മാത്രമല്ല, സുദായത്തെ തന്നെ തകർക്കാൻ പുറത്തു നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അകത്തു നിന്നും വാതിൽ തുറന്നു കൊടുക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. കുറ്റങ്ങൾ കണ്ടെത്താനുള്ള ഭൂതക്കണ്ണാടികൾ താഴെ വെച്ച് യുവ പണ്ഡിതൻമാർ സമൂഹത്തിൽ ഐക്യത്തിനു പ്രാധാന്യം നൽകി മുന്നോട്ടു പോകണം. വൈജ്ഞാനികവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ വിശേഷിച്ചും ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.

അസ്വാരസ്യങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർത്ത് പൊതു ജനങ്ങളുടെ കാതും നാവും ധർമ പാതയിലേക്കു തിരിച്ചു വിടേണ്ടവരാണ് നാം. പകരം സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ എങ്ങിനെ സംഭവിച്ചു എന്നത് യുവ തലമുറ ആലോചനയ്ക്കു വിധേയമാക്കേണ്ടതാണ്. വിട്ടുവീഴ്ചയുടെ ഹുദൈബിയാ സന്ധികൾ ഉദ്ഘോഷിക്കുന്ന സമുദായത്തിന്റെ ഭാവി നേതൃത്വത്തിലേക്ക് വരേണ്ട ചെറുപ്പാക്കാർ പക്വതയോടെയും പാകതയോടെയും വിഷയങ്ങൽ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കണം. പൊതു ഇന്ത്യൻ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുന്നവർക്ക് അതിനുസരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. സാമുദായിക അസ്തിത്തോടെയുള്ള നിലനിൽപ്പിനു മാത്രമല്ല, ഊരും ഉയിരും സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്നു ചിന്തിക്കുന്നവരാണ് ഏറെയും. അവർക്കും മത നേതൃത്വത്തിനു കീഴിൽ തുടർന്നു പോകാനുള്ള സമവായ മേഖലകൾ മുന്നിൽ കണ്ടു വേണം പണ്ഡിതൻമാരുടെ പ്രതികരണം. മത ചിന്തകളുമായി കൂടുതൽ മുന്നോട്ടു പോകുന്നുവരിൽ ചില യുവ പണ്ഡിതൻമാർ ഒഴികെ മറ്റാർക്കും ഈ പോക്ക് നന്നായി തോന്നുന്നുമില്ല. ചുരുക്കത്തിൽ മതപരമായ മുന്നോട്ടു പോക്കിന് സംഘടന എന്തിന് എന്ന ചിന്ത വളർത്താൻ മാത്രമേ ഇപ്പോഴുള്ള സംഭവ വികാസങ്ങൾ ഉപകരിക്കുകയുള്ളൂ.

രൂപീകരണ കാലം തൊട്ട് യാഥാസ്തികത ആരോപണം ഏറെ നേരിട്ടാണ് സമസ്ത ഇത്രയും വളർച്ച പ്രാപിച്ചത്. നവോത്ഥാന സംഘടനകൾ എത്രയൊക്കെ ശ്രമിച്ചിട്ടും സംഘടനാപരമായി ഇതിലേറെ പ്രശ്നങ്ങൾ കഴിഞ്ഞു പോയിട്ടും കേരള മുസ്ലിംകളുടെ പ്രഥമ സംഘടനയായി സമസ്ത ഇന്നും നിലനിൽക്കുന്നു എന്നതു തന്നെയാണ് അതിന്റെ യോഗ്യത. ഒരു നേതൃത്വത്തിന്റെ കീഴിൽ നിശബ്ദമായി മുന്നോട്ടു പോകുന്നു എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ചെയ്തു വെച്ച ഓരോ കാര്യങ്ങളും വിളിച്ചു കൂവുന്ന പിടക്കോഴി സംസ്കാരം സമസ്തയ്ക്കില്ല. കാരണം സംഘടന എന്നതിനേക്കാൾ വലിയ ആശയ സംസ്കാരമാണ് അതിന്റെ ഘടന നിർണയിക്കുന്നത്. പൈതൃകങ്ങൾക്കു നേരെ പഴഞ്ചൻ ആരോപണം ഉന്നയിക്കുകയും അതു സ്ഥാപിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത പൊതു സമൂഹത്തിൽ സംഘടനയെയും സമുദായത്തെയും താറടിക്കാൻ മാത്രമേ ഉതകുകയുള്ളൂ. പൈതൃകം തന്നെയാണ് സമസ്തയുടെ ആശയങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നത്. ഇതു മനസ്സിലാക്കാതെ സമൂഹ മാധ്യമങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രശ്നങ്ങളെ വലിച്ചിഴക്കുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും. വ്യത്യസ്ത ചിന്തകളുണ്ടെങ്കിലും പണ്ഡിതൻമാർ സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പരസ്പരം ആശ്ലേഷിക്കേണ്ടവരാണ്. രാഷ്ട്രീയ ആക്രമണ ലക്ഷ്യങ്ങളുടെ ഉപകരങ്ങളായി അവർ മാറിക്കൂടാ. അതിരുകടന്ന ആക്ഷേപക്ഷങ്ങൾ അവർക്കന്യമായിരിക്കണം. അവരുടെ ലക്ഷ്യങ്ങൾ കൃത്യവും സുതാര്യവുമായിരിക്കണം. ലീഗിന്റെയും സമസ്തയുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ. സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യമാണെന്നത് സമുദായത്തെ സ്നേഹിക്കുന്നവർ നിരന്തരം ഓർത്തുക്കേണ്ടതാണ്. അങ്ങനെ അസ്വാരസ്യങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ.

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending