Connect with us

Video Stories

യോഗി വൈറസ് ബാധിച്ച വൃന്ദയുംപിണറായിയുടെ മസാലബോണ്ടയും

Published

on

ലുഖ്മാന്‍ മമ്പാട്

വെട്ടിയും കൂട്ടിയും ടി.വി 9 ഹിന്ദിയില്‍ പുറത്തു വിട്ട ദൃശ്യത്തില്‍ എം.കെ രാഘവന്‍ ആരോടെങ്കിലും കോഴ വാങ്ങുന്ന ദൃശ്യമുണ്ടോ; ഇല്ല. ചിത്രമുണ്ടോ; ഇല്ല. ശബ്ദമുണ്ടോ; ഇല്ല. ആരോടെങ്കിലും കോഴ ചോദിച്ചോ; ഇല്ല. സാധാരണ സ്റ്റിങ് ഓപറേഷന്‍ എന്നു പറഞ്ഞു പുറത്തുവിടുന്നതില്‍ പണം കൈമാറുന്നതോ ആവശ്യപ്പെടുന്നതോ ഏതെങ്കിലും ഒരു ഇടപാടില്‍ വഴിവിട്ട് സ്വാധീനം ചെലുത്താന്‍ പണം പറഞ്ഞുറപ്പിക്കുന്നതോ ആണ് ഉണ്ടാവുക. ഇതൊന്നുമില്ലെങ്കിലും സ്റ്റിങ് ഓപറേഷന്‍ എന്ന ലേബല്‍ ഒട്ടിച്ച തിരക്കഥ സി.പി.എമ്മിന്റെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമാണ്. അഞ്ചു കോടി രൂപയുടെ അഴിമതി നടത്തിയ എം.കെ രാഘവന്‍ എം. പി സ്ഥാനം രാജിവെക്കണമെന്ന് എല്‍.ഡി.എഫ്. അക്കാര്യം ആവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ എളമരം കരീം മന്ത്രിയായിരുന്നപ്പോള്‍ ചക്കിട്ടപാറയില്‍ വഴിവിട്ട ഇരുമ്പയിര് ഖനനത്തിനു അനുമതി നല്‍കാന്‍ രണ്ടു കോടി രൂപ റൊക്കം കൈപ്പറ്റിയെന്ന് സ്വന്തം ഡ്രൈവറാണ് മാലോകരോട് പറഞ്ഞത്. തെങ്ങിന്‍ മണ്ടയില്‍ വ്യവസായം കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ ജനങ്ങളുടെ തലമണ്ട അടിച്ചുപൊട്ടിച്ച് വികസനം കൊണ്ടുവന്ന വ്യക്തി വിശദീകരിച്ച് വിശദീകരിച്ച് അഞ്ചു കോടി കോഴ കൈപ്പറ്റിയെന്ന് ധ്വനിപ്പിക്കുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എന്നു പരിചയപ്പെടുത്തിയ മുമ്പ് ഒരു പരിചയവുമില്ലാത്ത ഹിന്ദിക്കാരായ ഏതാനും പേര്‍ എം.പിയെ കോഴിക്കോട്ടെ ഓഫീസില്‍ കാണാനെത്തുന്നു. സംഭവത്തിന് നാലു ദിനം മുമ്പ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഹിന്ദി ടി.വി 9ല്‍ ഉള്ളവരായിരുന്നു അവര്‍. പത്തു മിനുട്ടില്‍ താഴെ എം.പി ഓഫീസില്‍ ചെലവഴിച്ച സംഘം തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ ചോദിക്കുന്നു. മടങ്ങിപ്പോകുന്നു. ദിവസങ്ങള്‍ക്കകം പുറത്തുവിട്ട അവ്യക്തവും പ്രഥമദൃഷ്ട്യാതന്നെ കൂട്ടിച്ചേര്‍ക്കലും ബോധ്യമാകുന്ന ദൃശ്യങ്ങള്‍ സ്റ്റിങ് ഓപറേഷന്‍ എന്ന തലക്കെട്ടോടെ ടി.വി 9 പുറത്തുവിടുന്നു. പത്തുവര്‍ഷം എം.പിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.കെ രാഘവന്‍. ആരോടെങ്കിലും പണം വാങ്ങുകയോ ചോദിക്കുകയോ ചെയ്തതായി ഒരു പരാതിയുമില്ല. വഴിവിട്ട് ആരെയെങ്കിലും സഹായിച്ചതായും ആക്ഷേപമില്ല. കൂട്ടിച്ചേര്‍ത്ത ദൃശ്യങ്ങളിലെ ആരോപണം പോലും ഏതാനും പേര്‍ എത്തി സിംഗപ്പൂര്‍ കമ്പനിക്ക് ഒരു ഹോട്ടല്‍ തുടങ്ങുന്നതിന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരു ഉപാധിയുമില്ലാതെ അഞ്ചു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നു. സാമാന്യ യുക്തിയോടെ അവര്‍ പറയുന്ന ആരോപണങ്ങളെ അപ്പടി സ്വീകരിച്ച് സമീപിച്ചാലോ. ഒരു സംഘം എം.പിയുടെ ഓഫീസിലെത്തി, കോഴിക്കോട് 15 ഏക്കറില്‍ ഹോട്ടല്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്ന എം.പിയോട് ചോദ്യം: എന്തു ചെലവുവരും. മറുപടി: 15 ഏക്കറിന് 20 കോടി രൂപയെങ്കിലും വരും. മുന്‍ പരിചയമില്ലാത്ത സംഘം എം.പിയോട്, എന്നാല്‍ അഞ്ച് കോടി നിങ്ങള്‍ക്ക് തരാം. അപ്പോള്‍, എം.കെ രാഘവന്‍ അഞ്ചു കോടി രൂപയുടെ അഴിമതിക്കാരനായോ. 20 കോടി രൂപ മുടക്കി 15 ഏക്കര്‍ സ്ഥലം വാങ്ങി ഹോട്ടല്‍ തുടങ്ങുന്നവര്‍ എന്തിനു വേണ്ടിയാണ് എം.പിക്ക് അഞ്ചു കോടി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, 100 കോടി എം.പിക്ക് നല്‍കാം എന്ന് മുന്‍ പരിചയം പോലും ഇല്ലാത്ത അവര്‍ പറഞ്ഞാല്‍, എം.പി 100 കോടിയുടെ അഴിമതിക്കാരനായോ. ടി.വി 9 ചാനലില്‍ ദൃശ്യങ്ങളുമായി ബന്ധമില്ലാതെ ശബ്ദ സന്ദേശമായി ഡബ്ബിങിലൂടെ കൂട്ടിച്ചേര്‍ത്തതില്‍ പോലും പറയാത്ത കാര്യങ്ങള്‍ പൊലിപ്പിച്ചെടുത്ത് ലീഡ് ന്യൂസ് ചമക്കുന്ന ദേശാഭിമാനി എം.കെ രാഘവനെ തെരഞ്ഞെടുപ്പിന്റെ തിരുമുറ്റത്തുവെച്ച് അഞ്ചു കോടിയുടെ അഴിമതിക്കാരനാക്കുന്നത് ആടിനെ പട്ടിയാണെന്ന് ആരോപിച്ച് പേപ്പട്ടിയാണെന്ന് വിളിച്ചുകൂവി തല്ലിക്കൊല്ലുന്നതിന് സമാനമാണെന്ന് തിരിച്ചറിയാനുള്ള വിവേകമൊക്കെ കോഴിക്കോട്ടുകാര്‍ക്കുണ്ടാവും. 20 കോടി രൂപ തെരഞ്ഞെടുപ്പില്‍ ചെലവു വരും എന്ന് എം.കെ രാഘവന്‍ പറഞ്ഞു എന്നതാണ് രണ്ടാമത്തെ ആരോപണം. പ്രഥമദൃഷ്ട്യാ കൂട്ടിച്ചേര്‍ത്ത ശബ്ദമാണെങ്കിലും അതപ്പടി സ്വീകരിച്ചാല്‍ തന്നെ അതിലെ അഴിമതി എന്താണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും രാഘവനെതിരെ മത്സരിച്ച് തോറ്റ സി.പി.എം സ്ഥാനാര്‍ത്ഥികളാരും മത്സരിച്ചപ്പോഴോ അതിനു ശേഷമോ രാഘവനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. പണം ഒഴുക്കിയതായി ജനത്തിന്റെ പരാതിയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമോ ഉണ്ടായിട്ടുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എതിര്‍ സ്ഥാനാര്‍ത്ഥിക്കോ എതിര്‍ പാര്‍ട്ടിക്കോപോലും ഇല്ലാതിരുന്ന പരാതിയാണ് അദ്ദേഹത്തിന്റെ വായില്‍ കൃത്രിമമായി തിരുകുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി കോഴിക്കോടിന്റെ സര്‍വ നന്മകളിലും കൂടെയുള്ള വികസന നായകനായ എം.കെ രാഘവനെ വ്യക്തിഹത്യ ചെയ്ത് ജയിക്കാനാവുമോ എന്നതാണ് പരീക്ഷണം. നോര്‍ത്ത് മണ്ഡലത്തിലെ ചില സ്‌കൂളുകളുടെ കെട്ടിടങ്ങള്‍ നിലവാരത്തിലേക്ക് (മലപ്പുറത്തെ സ്‌കൂളുകളുടെ) ഉയര്‍ത്തി എന്നതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എ പ്രദീപ്കുമാറിനെ പിന്തുണക്കുന്നവരുടെ പ്രധാന പ്രചാരണം. പി.കെ അഹമ്മദ് എന്ന നല്ലവനായ വ്യവസായിയുടെ മകളും മരുമകനും ചേര്‍ന്ന് രൂപീകരിച്ച ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്റെ കോടികളുടെ സാമൂഹ്യ സേവന ഫണ്ടുപയോഗിച്ച് നടക്കാവ് സ്‌കൂള്‍ നവീകരിച്ചത് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് മേനി നടിക്കുന്നത് ജനം എത്രത്തോളം സ്വീകരിക്കുമെന്നത് കണ്ടറിയാം.
എന്നാല്‍, മണ്ഡലത്തിലുടനീളം എം.കെ രാഘവന്റെ കയ്യൊപ്പ് പതിഞ്ഞ എത്രയോ വികസന പദ്ധതികള്‍ ഉണ്ട്. അതിനെ മറികടക്കാന്‍ ഏതോ ഹിന്ദിക്കാര്‍ അങ്ങോട്ട് പോയി പണം വാഗ്ദാനം ചെയ്തു എന്ന പൊയ്‌വെടിയൊന്നും മതിയാവില്ലെന്ന് കണ്ട് സൊസൈറ്റി ഭാരവാഹിയായി കോടികളുടെ കടക്കാരനാണെന്നും അതു മറച്ചുവെച്ചെന്നുമാണ് പുതിയ പരാതി. കോടികളുടെ അഴിമതിക്കാരനെന്ന് പറയുന്ന അതേ നാവുകൊണ്ട് കടംവന്നു ജപ്തി നേരിടുന്നവന്‍ എന്നും പറയുമ്പോള്‍ അറിയാം എല്‍.ഡി.എഫിന്റെ വെപ്രാളം.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അവിവാഹിതയായ ദലിത് യുവതിയെ കുറിച്ച് അറിയപ്പെടുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു പുരുഷനെ ചേര്‍ത്ത് തുടര്‍ച്ചയായി അശ്ലീല അംഗവിക്ഷേപത്തോടെ പരസ്യമായി പ്രസംഗിക്കുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെതിരായ പരനാറി പ്രയോഗം അഞ്ചു വര്‍ഷത്തിനിപ്പുറവും പകയോടെ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും നേതൃത്വം നല്‍കുന്ന വ്യക്തിഹത്യയോളം വരുമോ എം.കെ രാഘവനെതിരെ എന്നതേ സംശയമുള്ളൂ. നിയുക്ത പ്രധാനമന്ത്രിയായി മതേതര ഇന്ത്യ മനസ്സാവരിച്ച ജനാധിപത്യ ഇന്ത്യയുടെ നായകന്‍ രാഹുല്‍ ഗാന്ധിയെ പോലും പപ്പു എന്ന് മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതി വ്യക്തിഹത്യ ചെയ്യുന്നവരുടെ അസഹിഷ്ണുത യോഗിയുടെ വൈറസിന്റെ ജനുസ്സില്‍ പെടുന്നതാണ്.
ഹിന്ദുക്കളെ പേടിച്ച് മത്സരിക്കാന്‍ രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടി എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മുസ്്‌ലിംലീഗ് വൈറസാണെന്ന് പറയുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിവരം വേണമെന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലും വയനാട്ടിലും ഹിന്ദു എന്ന് പൊതുവെ വിളിക്കുന്ന മതവിഭാഗം തന്നെയാണ് കൂടുതല്‍. ഡോ.ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ സഭയിലെത്തിച്ച് അധ്യക്ഷനാക്കിയ മുസ്്‌ലിംലീഗിന്റെ പ്രസിഡന്റ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബാണ് ഭരണഘടനയുടെ ഒന്നാം പേജില്‍ തുല്യം ചാര്‍ത്തിയത്. പാകിസ്താന്റെ വാദങ്ങളുടെ മുനയൊടിച്ച് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യു.എന്നില്‍ സമര്‍ത്ഥിക്കാന്‍ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ ഇ അഹമ്മദ് എം.പിയെ പറഞ്ഞുവിട്ട പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ചരിത്ര ബോധമൊന്നും മോദിയില്‍ നിന്നോ യോഗിയില്‍ നിന്നോ പ്രതീക്ഷിക്കരുത്. 2004 മുതല്‍ 2014 വരെ തുടര്‍ച്ചയായി പത്തു വര്‍ഷം കേന്ദ്രമന്ത്രിയായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോഴുള്ള മികവുറ്റ പ്രവര്‍ത്തനത്തെകുറിച്ച് നല്ലതു ചിന്തിക്കാതെ വി. എസ് അച്യുതാനന്ദന്‍ മോഡല്‍ ചങ്കില്‍കുത്തായി നടക്കുന്നതിലും അല്‍ഭുതമില്ല.
രാഹുല്‍ വയനാട്ടില്‍ വരുമ്പോള്‍ പച്ചക്കൊടി ഏഴയലത്ത് അടുപ്പിക്കില്ലെന്ന് യോഗിക്ക് പരിഭാഷ പറയുന്ന കെ.ടി ജലീല്‍ പ്രധാന ഉസ്താദായ മുന്നണിയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വര്‍ഗീയതക്ക് ഒപ്പമെത്താന്‍ പി.എസ് ശ്രീധരന്‍പിള്ളക്ക് പോലും കഴിയില്ല. വര്‍ഷങ്ങളോളം ഒരു മുന്നണിയായി മുസ്്‌ലിംലീഗിനൊപ്പം കേരളം ഭരിച്ചവരാണ് തങ്ങളെന്ന് മറന്നു രാഹുല്‍ വരുമ്പോള്‍ മുസ്്‌ലിം ന്യൂനപക്ഷത്തെ മുന്‍നിര്‍ത്തി ദുഷ്ടലാക്കോടെ വാക്കുകള്‍ പ്രയോഗിച്ച് യോഗിക്ക് വടികൊടുക്കുന്നത് റഫാല്‍ അഴിമതിയെ കുറിച്ച് ഹിന്ദു മുഖ്യ പത്രാധിപര്‍ റാം എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്നത് ചട്ട ലംഘനമാണെന്നു പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തില്‍ എടുത്തുകൊള്ളണമെന്നില്ല. തമിഴ്‌നാട്ടില്‍ മുസ്‌ലിംലീഗിനൊപ്പം മുന്നണിയായി മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കേരളത്തിലെത്തി മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പ്രസംഗിക്കുന്ന വൃന്ദകാരാട്ടിന് മലയാളമനോരമക്ക് എതിരെ പിണറായി വിജയന്‍ ആരോപിച്ച അസുഖമാണോ എന്നത് പരിശോധിക്കേണ്ടിവരും. 1977ല്‍ ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘവുമായി ഒന്നിച്ചുനിന്നതും അന്ധമായ കോണ്‍ഗ്രസ് വിരോധം മൂത്ത് സ്വയം നശിച്ച് വളമായി ബി.ജെ.പിയെ വളര്‍ത്തിയതും സി.പി.എമ്മിന്റെ ഇന്നലെകളിലേക്ക് നോക്കിയാല്‍ ബോധ്യപ്പെടും. ബി.ജെ.പിയാണ് രാജ്യത്തിന്റെ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസും മുസ്‌ലിംലീഗും തുറന്നുപറയുമ്പോള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേപോലെ ശത്രുവായി കാണുന്നതാണ് സി.പി.എമ്മിന്റെ സമീപകാല നിലപാടുകള്‍ പോലും. ബംഗാളില്‍നിന്ന് യെച്ചൂരിയെ രണ്ടാമതും രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നിരുപാധികപിന്തുണ നല്‍കിയപ്പോള്‍ തട്ടിമാറ്റിയതിന്റെ അര്‍ത്ഥം എന്താണ്.
ഇടതുപക്ഷം എന്ന പേര് സ്വീകരിച്ച് ബി.ജെ.പിയേക്കാള്‍ വലിയ കോര്‍പറേറ്റ് മുതലാളിത്ത താല്‍പര്യം സംരക്ഷിക്കുന്നവരാണ് സി.പി.എം എന്നത് മറച്ചുപിടിക്കാനാണ് മതവിരുദ്ധതക്ക് പുറമെ വര്‍ഗീയതയും പയറ്റുന്നത്. സി.പി.എം ഭരണമുള്ള കേരളത്തില്‍ വികസനത്തിന് കിഫ്ബി എന്ന പേരില്‍ പണം സ്വരൂപിക്കുമ്പോള്‍ കരിമ്പട്ടികയില്‍ പെടുത്തിയ കനേഡിയന്‍ കമ്പനിയായ എസ്. എന്‍ ലാവ്‌ലിന്‍ ബന്ധമുള്ളവര്‍ക്ക് മസാല ബോണ്ടുകള്‍ വന്‍തോതില്‍ നല്‍കുന്നത് ഏത് സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും തത്വം ഉപയോഗിച്ചാണ് വ്യാഖ്യാനിക്കുക. ലോകബാങ്കിനെയും എ.ഡി.ബിയെയും കരിയോയിലില്‍ മുക്കിയവരുടെ സാമ്രാജ്യത്വ സ്‌നേഹം ആകസ്മികമാണോ. മുമ്പൊരു എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടില്‍ കോടികള്‍ അഴിമതി നടത്തിയതായി ആരോപണം നേരിടുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുമ്പോള്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ കളും സ്ത്രീ പീഡനവും ബാലപീഡനവും രാഷ്ട്രീയ കൊലപാതകങ്ങളും പെരുകുന്നതുമൊന്നും വാര്‍ത്ത പോലും അല്ലാതാവുന്നു.
30 പേരെ രാഷ്ട്രീയ പകയുടെ പേരില്‍ വെട്ടിക്കൊന്ന 450 പേരെ ഡാം തുറന്നിട്ട് മുക്കിക്കൊന്ന പ്രതിസ്ഥാനത്തുള്ള സര്‍ക്കാറിന് ഊര്‍ജ്ജം പകരാനാണോ ജനം വോട്ടു ചെയ്യേണ്ടത്. യു.പിയില്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീണപ്പോള്‍ രക്ഷകനായി പ്രവര്‍ത്തിച്ച ഡോ. ഖഫീല്‍ഖാനെ ജയിലിലടച്ച മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോ.ഖഫീല്‍ഖാനെ പ്രസംഗിപ്പിച്ചതിന് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെയും ആവശ്യപ്രകാരം കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് എതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുത്തത് മുഖ്യന്‍ പിണറായി വിജയന്റെ പൊലീസാണ്. ഭരണമേറ്റ് ഒരു വര്‍ഷത്തിനകം 1500 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്ന യു.പിയില്‍നിന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്നു പേരെ കൊന്നു തള്ളിയ പിണറായിയുടെ കേരളത്തിലേക്ക് വലിയ ദൂരമൊന്നുമില്ല. വാക്കിലും പ്രവൃത്തിയിലും പൂരകങ്ങളായി കാവിയും ചുവപ്പും ഒന്നായി മസാല ബോണ്ടയാവുമ്പോള്‍ സി.പി.എമ്മിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും തന്ത്രങ്ങളും ഒന്നുതന്നെയാവുന്നതും വര്‍ഗീയതയും അഴിമതിയും ആരോപിച്ചുള്ള വ്യക്തിഹത്യയാവുന്നതും സ്വാഭാവികം.
രാജ്യത്ത് ഏറ്റവുമധികം സ്വത്ത് കൈവശമുള്ള പാര്‍ട്ടികൡ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബി.ജെ. പിയും സി.പി.എമ്മും ഉണ്ട്. പുറമെ എന്തൊക്കെ അകല്‍ച്ച കാണിച്ചാലും ഇവരുടെ താല്‍പര്യങ്ങളുടെ അന്തര്‍ധാര സജീവമാണ്. പഴശ്ശിരാജയുടെ മണ്ണിനെ വരെ രാഹുല്‍ വിരോധം മൂത്ത് കോട്ടിട്ട മോദി ഹിന്ദു വിരുദ്ധമെന്ന് അടച്ചാക്ഷേപിക്കുമ്പോള്‍ മുണ്ടുടുത്ത മോദിക്ക് നോക്കിയിരിക്കാനാവുമോ. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു കുമ്മനം രാജശേഖരന്‍ തലസ്ഥാനത്തു സ്ഥാനാര്‍ത്ഥിയായെത്തിയപ്പോള്‍ കുമ്മനത്തെ തോല്‍പിക്കുമെന്നോ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിളവെടുപ്പിനു വിത്ത് എറിയുമ്പോള്‍ സുരേന്ദ്രനെ തോല്‍പിക്കുമെന്നോ പറയാത്ത പിണറായി വിജയന്‍ എല്‍.ഡി.എഫിനു ബാലികേറാമലയായ പാരമ്പര്യമായി യു.ഡി.എഫ് ജയിക്കുന്ന വയനാട്ടില്‍ രാഹുലിനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന്റെയും പപ്പുവെന്ന് ആക്ഷേപിക്കുന്നതിന്റെയും ഗുട്ടന്‍സ് വ്യക്തമാണ്. പിന്നെയാണോ, രമ്യയും രാഘവനും കുഞ്ഞാലിക്കുട്ടിയും പ്രേമചന്ദ്രനും തുടങ്ങിയ മറ്റു 19 യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.
1967ല്‍ സി.പി.എം ജയിച്ച വരാണസിയാണ് മോദിയെ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ജയിപ്പിക്കുന്നത്. രാജ്യത്തെ 543 മണ്ഡലങ്ങളിലും സ്വന്തമായോ മുന്നണിയായോ സാനിധ്യമുള്ള പാര്‍ട്ടി ബി.ജെ.പിയും കോണ്‍ഗ്രസും മാത്രമാണ്. കേരളത്തില്‍ യു.ഡി.എഫായി മാത്രമല്ല കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായും മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും കര്‍ണാടകയില്‍ ജെ.ഡി.എസുമായും ഝാര്‍ഖണ്ഡില്‍ ജെ.എം.എമ്മുമായും ബീഹാറില്‍ ആര്‍.ജെ.ഡിയുമായും ആന്ധ്രയില്‍ തെലുങ്കുദേശവുമായും തമിഴ്‌നാടില്‍ ഡി.എം.കെ മുന്നണിയുമായും ഡല്‍ഹിയില്‍ ആംആദ്മിയുമായും സഖ്യമുണ്ടാക്കിയത്. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.ബി സഖ്യത്തോട് ചില മണ്ഡലത്തിലെങ്കിലും ധാരണ ഉണ്ടാക്കിയതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ ഭരണമുള്ള സംസ്ഥാനങ്ങള്‍ക്ക്പുറമെ മുഖ്യ പ്രതിപക്ഷമായ ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരഖണ്ഡ്, അസാം, ബംഗാള്‍, ത്രിപുര, ഗോവ, ഹരിയാന, തെലുങ്കാന, ഹിമാചല്‍ പ്രദേശ്, ഒഡിഷ, മിസോറാം, മോഘാലയ, മണിപ്പൂര്‍, നാഗാലാന്റ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തനിച്ചും കോണ്‍ഗ്രസ് മത്സരിക്കുന്നത്. കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് മുന്നൂറിലേറെ സീറ്റുകള്‍ നേടുകയെന്നത് ലക്ഷ്യമിടുമ്പോള്‍ കേരളത്തില്‍ നിന്ന് 20 മണ്ഡലങ്ങളില്‍ ഒന്നുപോലും കുറയരുതെന്നും ഉറപ്പാക്കുമല്ലോ. അതില്ലാതാക്കാന്‍ പപ്പുവിളികളും പച്ചകാണുമ്പോള്‍ ഹാലിളകലും മതിയാവില്ല.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending