Connect with us

Video Stories

മഹാകവി ‘ജി’യും പൂതനസാഹിത്യവും!

Published

on


ജലീല്‍ കെ. പരപ്പന

മഹാത്മജി, ഇന്ദിരാജി, കരുണാകര്‍ജി, ശങ്കര്‍ജി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇവരാരും ഒരുവിധ സാഹിത്യത്തറവാട്ടിലും ഉണ്ടുറങ്ങിയവരല്ല. കോണ്‍ഗ്രസ് സാഹിത്യമെന്നോ ജനതാദള്‍ സാഹിത്യമെന്നോ ഒന്നും നിലവിലില്ലതാനും. എന്നാല്‍ ഗാന്ധിയന്‍ സാഹിത്യവും മാര്‍ക്‌സിയന്‍ സാഹിത്യവുമൊക്കെ ക്രമേണ സ്വതന്ത്ര ഇന്ത്യയില്‍ രൂപപ്പെട്ടത് ചരിത്രം. ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍ എന്നിവരായിരുന്നു മഹാകവിത്രയങ്ങള്‍. വയലാര്‍ രാമവര്‍മ, ഇടശേരി ഗോവിന്ദന്‍നായര്‍, വി.ടി ഭട്ടതിരിപ്പാട്, തോപ്പില്‍ ഭാസി, ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്… ഇത്യാദി സാഹിത്യ പുംഗവന്മാരാണ് മാര്‍ക്‌സിയന്‍ സാഹിത്യത്തെ ഇന്നത്തെ ഉത്തുംഗതയിലേക്ക് പൊക്കിയുയര്‍ത്തിയതത്രെ. എന്നിട്ടും അവരാരും മഹാകവികളായില്ല. ജി. ശങ്കരക്കുറുപ്പും ഇതിലുള്‍പ്പെട്ടിരുന്നില്ല. എന്നാലിതാ മാവേലിക്കരക്കാരന്‍ പരേതനായ ഗോപാലക്കുറുപ്പിന്റെ പുത്രന്‍ ആ കുറവ് നികത്താന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. മഹാകാവ്യമൊന്നും രചിക്കാതിരുന്നിട്ടും (കഴിവില്ലാഞ്ഞിട്ടെന്ന് പാര്‍ട്ടി ശത്രുക്കള്‍) ഉത്തരാധുനിക മലയാള സാഹിത്യത്തില്‍ മറ്റൊരു ‘ജ’ി’ ഉദയം കൊണ്ടിരിക്കുന്നു- സുധാകര്‍ജി.
അധികാര കേന്ദ്രങ്ങളെ ഉപദേശിച്ചും പരിഹസിച്ചും വിമര്‍ശിച്ചുമാണ് സാഹിത്യവും കലയും പച്ചപിടിച്ചുനില്‍ക്കുന്നതെങ്കിലും ഇവിടെ കവി സാക്ഷാല്‍ അധികാരിയാണ്. അധികാരത്തോട് കൊതിയുണ്ടായിട്ടൊന്നുമല്ല. മോദി കാലത്ത് അധികാര വിമര്‍ശനത്തിനൊന്നും സ്‌കോപ്പില്ലാത്തതിനാലാവാം മഹാകവി ‘ജി’ ദ്ദേം പൂതനക്കവിത രചിക്കുന്നത്. മന്ത്രിക്കസേരയിലിരിക്കുമ്പോള്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ. കേരളത്തിലെ കുണ്ടും കുഴിയിലൂടെ ജനങ്ങളുടെവക കാറിലിരുന്നോടുമ്പോള്‍ തോന്നുന്ന അസ്‌ക്യതയുടെ പേരാണ് ഈ ‘ജി’ക്ക് സാഹിത്യമെന്നുവെച്ചാല്‍. ഉദ്യോഗസ്ഥരെയും എതിരാളികളെയും വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയും, ചിലത് കുറിച്ചിടും. പൂതന സാഹിത്യത്തെ പിന്നീട് എ.കെ.ജി ഭവനില്‍നിന്ന് ഉത്കൃഷ്ട സാഹിത്യമായി മഹാകവി ബാലകൃഷ്ണന്‍ജി പ്രഖ്യാപിക്കും. പട്ടും വളയും നല്‍കും. പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല അരൂരെന്നാണ് ജി യുടെ പുതിയ കവിവാക്യം. ഈ ഉത്തമ സാഹിത്യത്തെ വനിതാഅധിക്ഷേപമെന്നൊക്കെ പറയുന്നത് ഷാനിമോള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും സാഹിത്യത്തെക്കുറിച്ച് ഒരു ചുണ്ണാമ്പുമറിയാഞ്ഞിട്ടാ.
പാലക്കാട് ഗവ. വിക്ടോറിയ കോളജ് മുറ്റത്തും ഇതുപോലൊരു കലാവിഷ്‌കാരം മുമ്പ് മാര്‍ക്‌സിസ്റ്റ് കുട്ടിക്കലാകാരന്മാര്‍ നടത്തിയിരുന്നു. ജീവിച്ചിരിക്കുന്ന വനിതാപ്രിന്‍സിപ്പലിന്റെ ചിതയുടെ രൂപത്തിലായിരുന്നു ഇത്. പൊളിറ്റ്ബ്യൂറോയിലെ മഹാകവിയാണ് അന്നതിനെ കലാവിഷ്‌കാരമായി (ആര്‍ട്ടിസ്റ്റിക് ഇന്‍സ്റ്റലേഷന്‍) സാഹിത്യവിമര്‍ശനം നടത്തി പാര്‍ട്ടിയെ രക്ഷപ്പെടുത്തിയത്.
അങ്ങനെ എത്രയെത്ര കലാകാരന്മാരും സാഹിത്യപുംഗവന്മാരുമാണ് മാര്‍ക്‌സിയന്‍ സാഹിത്യത്തിലെന്നോ. പാര്‍ട്ടി ശത്രുക്കളെ ഒന്നൊന്നായി കൊന്നുതള്ളി കൊലക്കേസില്‍ സി.ബി.ഐ പിടികൂടിയപ്പോള്‍ ഹൃദയവേദന അ(ഭിനയ)നുഭവിച്ചയാള്‍, സ്വന്തം അപദാനങ്ങള്‍ കവിതയാക്കി പാടിച്ചയാള്‍, ജഡിജിയെ ശുംഭന്‍ എന്നുവിളിച്ചതിന് കല്‍തുറുങ്കില്‍ കിടക്കേണ്ടിവന്ന കവി. ആലത്തൂരിലെ സ്ത്രീ സ്ഥാനാര്‍ഥിയുടെ കാര്യമോര്‍ത്ത് വേവലാതിപ്പെട്ട കണ്‍വീനര്‍ കവി, തോട്ടം തൊഴിലാളികളെ മറ്റേ പണിയെന്ന് വിശേഷിപ്പിച്ച വാമൊഴിക്കവി, മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ ഒരുത്തി എന്ന് വിളിച്ച മഹാകവി അച്യുതാനന്ദാശാന്‍.. ഏതായാലും അടുത്ത കാലത്തൊന്നും മാര്‍ക്‌സിയന്‍ സാഹിത്യത്തിന് ക്ഷാമമൊട്ടും വരുമെന്ന് ശ്ശി നിരീക്കവയ്യ !

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending