Connect with us

Video Stories

ഡമ്മിയില്‍ നിന്നും ഫ്‌ളാറ്റിലേക്കുള്ള ദൂരം

Published

on

ശാരി പിവി

നേരറിയാന്‍ സി.ബി.ഐ എന്നത് പഴയ വാക്യം. ഇപ്പോ സി.ബി.ഐയുടെ നേരും നെറിയും അറിയാന്‍ നാട്ടിലെ അളവുകാരുടെ സംഘമായ വിജിലന്‍സ് എന്നതാണ് പുതിയ പല്ലവി. പഴയ സി.ബി.ഐയുടെ ഡമ്മി പരീക്ഷണ മാതൃകയില്‍ ഇപ്പോ ഒരു ഫ്‌ളാറ്റില്‍ നിന്നും അടുത്ത ഫ്‌ളാറ്റിലേക്കുള്ള ദുരവും നീളവും വീതിയുമൊക്കെ അളക്കലാണ് വിജിലന്‍സ് ഏമാന്‍മാരുടെ ജോലി. നാട്ടില്‍ നടക്കുന്നതെല്ലാം അഴിമതിയാണെന്നും തന്റെ കാര്യത്തില്‍ ഇക്കാര്യമൊന്നും ബാധകമല്ലെന്നും പറയുന്ന വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാരും സിബിഐയും ഹൈക്കോടതിയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ പാതയിലാണു താനും. വിജിലന്‍സ് ഡയരക്ടര്‍ക്കെതിരായ സിബിഐയുടെ സത്യവാങ്മൂലം സംശയകരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സിബിഐയുടെ നടപടി അസ്വാഭാവികമാണെന്ന് സര്‍ക്കാര്‍ സ്വയം വിലയിരുത്തിയതിന് പിന്നാലെയാണ് ചിറ്റപ്പന് പോലും നല്‍കാത്ത സംരക്ഷണ കവചം സര്‍ക്കാര്‍ തീര്‍ത്തത്. ഏകപക്ഷീയമായി നടപടിയുമായി നടക്കുന്ന അളവ് നേതാവ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയ നടപടി തെറ്റാണെന്നാണ് ചിറ്റപ്പന്‍ പോടാ പുല്ലേ എന്നു വിളിച്ച സംഘം പറയുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ പദവി ദുരുപയോഗം ചെയ്‌തെന്നാരോപിച്ചുളള ഹരജിയില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചതോടെയാണ് ഹാലിളകി ഇതിനെ ചോദ്യം ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ തന്നെ രംഗത്തു വന്നത്. സി.ബി.ഐ ചട്ടം ലംഘിച്ചുവെന്നാണ,് ചട്ടം ലംഘിച്ചു സ്വകാര്യ കോളജില്‍ പണിയെടുത്ത ടിയാന്‍ പറയുന്നത്. ജേക്കബ് തോമസ് അവധിയെടുത്ത് അധ്യാപനത്തിന് പോയത് ഗുരുതര തെറ്റാണെന്ന് സിബിഐയും.
കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം നടത്താമെന്നും സിബിഐ വ്യക്തമാക്കിയതോടെയാണ് സി.പി.എം ഓഫീസിനു ചുറ്റും വട്ടമിട്ട് പറക്കുന്ന തത്തക്ക് സര്‍ക്കാറെന്ന പരിരക്ഷകിട്ടിയത്. കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ 2009ലാണ് അവധിയെടുത്ത് കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ചുവപ്പും മഞ്ഞയും കാര്‍ഡുമായി നടക്കുന്ന പുതിയ അളവ് കേന്ദ്ര ഡയരക്ടര്‍ ചുമതലയേറ്റത്. വാഹനമടക്കം സൗകര്യങ്ങളും ഒന്നരലക്ഷത്തിലേറെ രൂപയും അദ്ദേഹം അവിടെ നിന്ന് കൈപ്പറ്റിയതായി അന്ന് കൂട്ടിലടച്ചിരുന്ന തത്തകള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പണം സ്ഥാപനത്തിലേക്ക് തിരിച്ചടച്ചു.
എന്നാല്‍ നടപടി പദവി ദുരുപയോഗമാണെന്നാണ് സിബിഐ ചേട്ടന്‍മാര്‍ കട്ടായം പറയുന്നത്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വിവിധ തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതേ കാര്‍ഡ് വിദ്വാനെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധന സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് അമ്പയര്‍ നില്‍ക്കാന്‍ ഞാനില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമം നടത്തിയെങ്കിലും ഉദ്ദിഷ്ട കാര്യം ലഭിച്ച കാസ്‌ട്രോയടക്കമുള്ള എല്ലാ സഖാക്കന്‍മാരും ഉപകാര സ്മരണ പ്രകടിപ്പിച്ചതോടെ ടിയാന്‍ പ്ലേറ്റ് മാറ്റിയടിച്ചു. ഇതിന് പിന്നാലെയാണ് മേപ്പടിയാന്‍ മറ്റൊരു വിവാദത്തില്‍ കൂടി അകപ്പെടുന്നതും വിവാദം ഏതു തന്നെയായാലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സദാ റെഡിയായതിനാല്‍ പിന്നെ നോ പ്രോബ്ലം. എന്തായാലും സംസ്ഥാനത്തിപ്പോള്‍ ഐ.എ.എസ്-ഐ.പി.എസ് മത്സരമാണ് നടക്കുന്നത്. തന്റെ ഗതി കട്ടപ്പൊകയാണെന്ന തിരിച്ചറിവില്‍ കാണുന്നവനെയൊക്കെ അനധികൃതനാക്കാനാണ് വിജിലന്‍സ് മേധാവിയുടെ ശ്രമമെന്നാണ് ഐ.എ.എസ് ഏമാന്‍മാര്‍ പറയുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ജേക്കബ് തോമസിനെതിരെ പരാതിയുമായി എത്തിയത്. ചീഫ് സെക്രട്ടറിയെ നേരിട്ടുകണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അതൃപ്തി അറിയിച്ചതോടെ പേരാട്ടം പുതിയ തലം തുറന്നിട്ടിരിക്കുകയാണ്. സഹാറ കേസിലടക്കം സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥനായ എബ്രഹാമിനെ കുറിച്ച് സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രിക്കു പോലും സംശയമില്ല. പക്ഷേ വിജലന്‍സ് ഏമാന്‍മാര്‍ക്ക് ഡൗട്ടോട് ഡൗട്ട് തന്നെ. എന്തിലും ഏതിലും ചട്ടം പറയുന്ന കാര്‍ഡ് മുതലാളി പക്ഷേ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ ടിയാനില്ലാത്ത സമയം നോക്കിയാണ് മിന്നല്‍ പരിശോധന നടത്തിയത്. മിന്നലാക്രമണ കാലമായതിനാലാവാം ഇതെന്നു ശങ്കിക്കാന്‍ വരട്ടെ വിജിലന്‍സ് ഡയറക്ടര്‍ക്കു ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് ധന അഡീഷനല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ ടിയാന്‍ നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകളുടെ പേരില്‍ ധനകാര്യ പരിശോധനാ വിഭാഗം നടപടി ശിപാര്‍ശ ചെയ്തതാണു പ്രകോപനമെന്നു സംശയമുണ്ടെന്നും എബ്രഹാം പറയുന്നു. ക്രമക്കേട് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം സര്‍ക്കാരിനു സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ മര്യാദയുടെ സീമകള്‍ ലംഘിച്ച്, മൊഴിയെടുക്കുന്നതിനും മുന്‍പു നടത്തിയ പരിശോധന നിഷ്പക്ഷമായി റിപ്പോര്‍ട്ട് നല്‍കുന്നതിനെതിരെ ഭീഷണിപ്പെടുത്താനാണെന്നാണ് എബ്രഹാം സംശയിക്കുന്നത്. തെറ്റു പറയാനാവില്ല താനും. എല്ലാം ശരിയാക്കുന്ന കാലത്ത് ചരിത്രത്തില്‍ ആദ്യമായാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് ഇത്തരം പരാതി നല്‍കുന്നത്. എന്നാല്‍ അളവെടുക്കാനാണ് വന്നതെന്നാണ് വിജിലന്‍സ് പറയുന്നത്. വിജിലന്‍സ് തലവന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീടിന്റെ അളവെടുക്കാന്‍ പാടില്ലെന്നു പറയാനൊക്കില്ലല്ലോ?. നേരറിയാന്‍ നേരിട്ടു ചെല്ലുകയാണല്ലോ അതിന്റെ ഒരു ഇത്. ഇനി അഥവാ നേരിട്ടു ചെന്നില്ലെങ്കില്‍ അളവെല്ലാം മാറ്റിയാലോ. എന്തായാലും എബ്രഹാമിന്റെ വീടിന്റെ അളവെടുത്തതിനു പിന്നാലെ മറ്റൊരു ഐ.എ.എസുകാരനായ ടോം ജോസിന്റെ ഫ്‌ളാറ്റിന്റെ അളവും തത്തകള്‍ എടുത്തിട്ടുണ്ട്.
ടിയാന്റെ വരുമാനത്തില്‍ അനധികൃതമുണ്ടെന്നാണ് തത്തകള്‍ പറയുന്നത്. എന്നാല്‍ ടോം ജോസും പറയുന്നത് തത്തകളുടെ മേലുദ്യോഗസ്ഥന്റേത് പ്രതികാര നടപടിയാണെന്നാണ്. ഇനി വല്ല ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വീടിന്റെ പരിസരത്തെങ്ങാനും ആരേലും ടേപ് പിടിച്ച് അളവെടുക്കുന്നത് കണ്ടാല്‍ തെറ്റിദ്ധരിക്കേണ്ട. അത് കേരള വിജിലന്‍സായിരിക്കും. വിജിലന്‍സ് ഏതോ ഗൂഡാലോചന ടീമാണെന്നാണ് നാട്ടില്‍ മാധ്യമങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് തോന്നുക. ഡിജിപിയും മുന്‍ വിജിലന്‍സ് ഡയറക്ടരുമായ ശങ്കര്‍ റെഡ്ഡി ഇക്കാര്യം കാണിച്ച് അളവ് സംഘം ഡയരക്ടര്‍ക്ക് തന്നെ കത്ത് നല്‍കിയിരിക്കയാണ്. ബാര്‍ കോഴ, സോളാര്‍ കേസുകളില്‍ തനിക്കെതിരെ പരാതി നല്‍കിയ പായിച്ചിറ നവാസും വിജിലന്‍സിലെ ചില ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇയാളെ കൂട്ടുപിടിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നുമാണ് റെഡ്ഢി സാര്‍ പറയുന്നത്. വിവരാവകാശ പ്രകാരം ആവശ്യപ്പെടുമ്പോള്‍ തന്നെ കുറിച്ച് തെറ്റായ വിവരങ്ങളാണ് വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കുന്നതെന്നാണ് ശങ്കര്‍ റെഡ്ഢി പറയുന്നത്. എന്തായാലും ഒരു കാല്‍ ഭരണ പക്ഷത്തും മറു കാല്‍ പ്രതിപക്ഷത്തും വെച്ചിട്ടുണ്ടെന്ന് പറയുന്ന മഹാനില്‍ നിന്നും ഇനി എന്തൊക്കെ കാണൂമോ എന്തോ?.

ലാസ്റ്റ് ലീഫ്:
ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് പാടത്ത് പണിയും വരമ്പത്ത് കൂലിയും തന്നെ കൊടുക്കാന്‍ സമയം തികയണ്ടേ.

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

Trending