Connect with us

Video Stories

പ്രസ്താവനേമാന്‍

Published

on

മോദിക്ക് പഠിക്കുകയാണോ പിണറായി എന്നുചോദിച്ചത് നമ്മുടെയെല്ലാം പ്രതിപക്ഷ നേതാവാണെങ്കില്‍ മുണ്ടുടുത്ത മോദിയാണ് പിണറായിയെന്ന് സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് പറയിച്ചത് സര്‍ക്കാരിനുള്ളിലെ പ്രതിപക്ഷനേതാവാണ്. ഭരണമുന്നണിയുടെ രണ്ടാംകക്ഷിയുടെ നേതാവാണെങ്കിലും വലത്തോട്ടുനോക്കി ഇടതുകൈകൊണ്ട് കണ്ണട ശരിയാക്കി പ്രസ്താവനയിറക്കലാണ് മെയിന്‍ പണി. ഇപ്പോള്‍, ച്ചാല്‍, കഴിഞ്ഞ എട്ടുമാസമായാണ് സഖാവിന് പെരുത്തപണി കിട്ടിയിരിക്കുന്നത്. ചിലപ്പോഴൊക്കെ പണികൊടുക്കുകയും ചെയ്യും.

വല്യേട്ടന്‍മാരുടെ വിരട്ടലും ശകാരവുംകൊണ്ട് എട്ടുമാസം കൊണ്ടുതന്നെ പ്രസ്താവനേമാനായി മടുത്ത കാനം സഖാവിന് സ്വന്തം മുന്നണിയുടെ മുഖ്യമന്ത്രിയെ ഇത്രക്കങ്ങ് പുകഴ്ത്തണമെങ്കില്‍ അതങ്ങ് മുന്നണി യോഗത്തില്‍ നേരിട്ടു പറ്റില്ലല്ലോ. വിശ്വസ്തന് ചീട്ടുകൊടുത്തു. പാര്‍ട്ടി കൗണ്‍സിലില്‍ ശിഷ്യന്‍ അതങ്ങെടുത്ത് വീശി. അതുപിന്നെ പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിലാണ് സഖാവിന്റെ പ്രതിപക്ഷ വീറ്. വിദ്യാര്‍ഥി യൂണിയനിലൂടെയാണ് രാഷ്ട്രീയപ്പണിതുടങ്ങിയത്. അറിയപ്പെട്ടത് ട്രേഡ് യൂണിയനിസ്റ്റായി. ഇന്ത്യ റിപ്പബ്ലിക്കാകുമ്പോള്‍ പിറവി.

കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ അരച്ചുകലക്കിയെങ്കിലും മുഴുവനും കുടിച്ചോയെന്നുസംശയം. മലബാര്‍ സിമന്റ്‌സ് അടക്കം നൂറുകൂട്ടം കമ്പനികളിലെ പാര്‍ട്ടി തൊഴിലാളിയൂണിയന്റെ ഭാരവാഹിത്വമുള്ളതിനാല്‍ കമ്പനിപ്പടിക്കലായിരിക്കും മുമ്പ് മിക്കവാറും കിടപ്പ്. അങ്ങനെ പാര്‍ട്ടി യൂണിയന്റെ കേരള സെക്രട്ടറിയായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നിട്ട് മാര്‍ച്ച് രണ്ടിന് രണ്ടു കൊല്ലം. ദേശീയ നിര്‍വാഹകപ്പണിയുമുണ്ട്. 1982 മുതല്‍ പത്തുകൊല്ലം തുടര്‍ച്ചയായി വാഴൂരില്‍ നിന്ന് നിയമ സഭയിലെത്തിയെങ്കിലും പിന്നെ സീറ്റുകിട്ടിയില്ല. വാഴൂര്‍ കാഞ്ഞിരപ്പള്ളിയായപ്പോള്‍ സ്വയംവേണ്ടെന്നുവെച്ചതാണെന്നാണ് സഖാവ് പറയുക. ഇതൊക്കെകൂടാതെയാണിപ്പോള്‍ ഭരണ മേല്‍നോട്ടപ്പണി.

വിദേശങ്ങളില്‍ നിരവധി കറങ്ങി. ആരുവിളിച്ചാലും ഫോണെടുക്കും. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും. കോട്ടയത്തെ കാര്‍ഷിക ഗ്രാമമായ ഇതേനാട്ടില്‍ നിന്നൊരു കഥാകാരനുണ്ടായിരുന്നു പണ്ട് മലയാളത്തില്‍. പൈങ്കിളിയെഴുത്തായിരുന്നു ആ കാനത്തുകാരന് പണിയെങ്കില്‍ രാജേന്ദ്രന്‍ കാനത്തിന് പണി ഇപ്പോള്‍ ഗൗരവമാര്‍ന്ന ഫെയ്‌സ്ബുക്ക് എഴുത്താണ്.

ദിനം ഒന്ന് എന്ന കണക്കില്‍. വല്യേട്ടന്‍ വീരശൂര പരാക്രമിയായതിനാല്‍ മുന്നണി യോഗത്തില്‍ കയറിപ്പറയാന്‍ പറ്റാത്ത പലതും സുക്കര്‍ബര്‍ഗ് സായിപ്പിന്റെ മാധ്യമത്തിലൂടെയാണിപ്പോഴെന്നുമാത്രം. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നപ്പോഴും വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തപ്പോഴും ജയരാജന്‍ സഖാവ് സ്വജനപക്ഷമുന്നണിയുണ്ടാക്കിയപ്പോഴും എന്നുവേണ്ട പാചകക്കാരി പ്രിന്‍സിപ്പലിന് പണി കൊടുക്കാനും സദാതയ്യാര്‍. ഒന്നും തനിക്കുവേണ്ടിയല്ല. ഇടതുപക്ഷം ജനങ്ങളുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കളയരുത് എന്നു കരുതിയാണ് ഈ പൊല്ലാപ്പൊക്കെ പേറുന്നത്.

ബി.ജെ.പിക്കാരോട് കമ്യൂണിസ്റ്റുകാര്‍ എങ്ങനെ പെരുമാറണമെന്ന് നമ്മെ പഠിപ്പിക്കുന്നതും ഇതേ സഖാവാണ്. ‘സി.പി.ഐ നേതാക്കള്‍ സമരം ചെയ്യുന്ന ബി.ജെ.പി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സി.പി.ഐ രാഷ്ട്രീയത്തെപ്പറ്റി അറിയാത്തവരാണ്. ബി.ജെ.പിക്കാര്‍ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചുവെന്ന് മേനി നടിക്കാം എന്നതില്‍ കവിഞ്ഞ് അത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പും ഇല്ല.

രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകമാണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസ്സിന് ഉടമകളുമല്ല സി.പി.ഐ പ്രവര്‍ത്തകര്‍.’ സഖാവ് തന്റെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റാണിത്. ബി.ജെ.പിക്കാരെ ശരിക്കും കാണാന്‍ പോയതാണോ ഫോട്ടോഷോപ്പ് പണിയാണോ എന്നൊന്നും പോസ്റ്റില്‍നിന്ന് വ്യക്തമല്ല. എന്തായാലും കിടക്കട്ടെ. ഇനി വല്ലെങ്ങാനും പഴയ വലതുപക്ഷത്തേക്ക് ഇറക്കിവിട്ടാല്‍ ഒരു മുറിവേണമല്ലോന്ന് കരുതിക്കാണും സഖാവ്. പാരവെപ്പുപോലെ പാലംവെപ്പും ചിലപ്പോള്‍ ഉപകാരപ്പെടും.

രാജ്‌നാഥ്‌സിങ് ഭരിച്ചാലും പിണറായി ഭരിച്ചാലും പൊലീസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്ന് ഇടക്കൊക്കെ പറയുമെന്നുമാത്രം. ലോഅക്കാദമിയിലെ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സി.പി.ഐ നേതാക്കള്‍ സമരപ്പന്തലുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ അവിടെ നിരാഹാരം കിടക്കുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിനെയും കണ്ടു എന്നതാണ് മുന്നണിയിലെ വല്യേട്ടന്റെ കുറ്റപത്രം. തിരുവനോന്തോരത്ത് ഭാര്യവനജ സമേതം കഴിയുന്നെങ്കിലും എം.എന്‍ സ്മാരകത്തില്‍ നിന്ന് രാവിലെ ഇറങ്ങുന്നത് നേരെ മേല്‍നോട്ടപ്പണിയിലോട്ടാണ്.

സര്‍ക്കാര്‍ ശരിക്കും ചലിക്കുന്നുണ്ടോ, ഏതെല്ലാം വകുപ്പുകളിലാണ്, സി.പി. എമ്മിന്റെ മാത്രം കേട്ടോ, കാര്യക്ഷമതയില്ലാത്തത്, ഇല്ലെങ്കില്‍ എന്തുചെയ്യണം എന്നെല്ലാം നോക്കി ഉപദേശിക്കണം. നക്‌സലൈറ്റിനെ കൊന്നതും റേഷനരി കിട്ടാത്തതും എം.എന്‍ മന്ത്രി മറ്റൊരു നായര്‍ക്ക് 11.49 ഏക്കര്‍ഭൂമി കൈനീട്ടം നല്‍കിയതുമൊന്നും തിരിച്ചുചോദിച്ചുകളയരുത്. മാവോയിസ്റ്റുകളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്നത് ഞങ്ങളുടെ പോണ്ടിച്ചേരി കോണ്‍ഗ്രസ് പ്രമേയമാണെന്നൊക്കെ പറഞ്ഞെങ്കിലായി. ചിലപ്പോള്‍ കാനം വിദ്വാനാകും, മൗനിയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക

Published

on

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് വെള്ളിയാഴ്ട രാത്രി 11.30 വരെ 1.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

Indepth

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്‌
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5  പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.

ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും  തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.

നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.

എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.

വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.

Continue Reading

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Trending