Connect with us

Video Stories

ഫ്രാന്‍സ് ഇന്ത്യക്കു നല്‍കുന്ന രാഷ്ട്രീയ പാഠം

Published

on

ലോകം ഒരു ആഗോള ഗ്രാമമായി പരിണമിക്കുകയാണ്. വിസ്തീര്‍ണ്ണവും അതിര്‍ത്തിയും, തനിമയും നിലനിര്‍ത്തി തന്നെ അത് ‘ചുരുങ്ങുന്നു’. അതിനാല്‍ ലോകത്ത് എവിടെ നടക്കുന്ന മാറ്റവും കണ്ടറിഞ്ഞ് സ്വീകരിക്കാനോ തിരസ്‌ക്കരിക്കാനോ ജനതക്ക് കഴിയുന്നു. കണ്ടുപിടുത്തങ്ങള്‍ മുതല്‍ ഭരണമാറ്റം വരെ അതുമൂലം ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ വിശകലനം നടത്തിവരുന്നത് ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണാരോഹണം സംബന്ധിച്ചുള്ളതാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യക്കുണ്ടായ ശോഷണം സര്‍വവിദിതമാണ്. വംശീയതയും വര്‍ഗീയതയും സര്‍വവിദിതമാണ്. അവതന്നെ തുറുപ്പുചീട്ടാക്കി അധികാരത്തില്‍ വരുകയും രാജ്യത്തിന്റെ വിശാലമായ താല്‍പര്യങ്ങളെ തെല്ലുപോലും മാനിക്കാതിരിക്കുകയും ചെയ്തുവരുന്ന ഒരു കേന്ദ്ര ഭരണമാണ് തുടരുന്നത്. ബുദ്ധന്റേയും മഹാത്മാഗാന്ധിയുടെയും നാടായിട്ടുകൂടി അവരുടെ തത്ത്വങ്ങളെ പ്രതികൂട്ടിലടച്ചുകൊണ്ട് നാട്ടില്‍ ഹിംസ തീവ്രവാഴ്ച നടത്തുന്നു. മോദി ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുപോലും ഗുജറാത്തില്‍ നടത്തിയ മുസ്‌ലിം കൂട്ടക്കൊലയെ തുടര്‍ന്നാണ്. ആ ചോരപുരണ്ട കൈകള്‍ കഴുകി ശുദ്ധമാക്കും എന്നാണ് നാം കരുതിയത്. എന്നാല്‍ അനുദിനം സംഭവിക്കുന്നത് ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാകൂ. അദ്ദേഹം ഉപാസിക്കുന്ന തത്ത്വശാസ്ത്രം അനുസരിച്ച് രാജ്യത്തിന്റെ പ്രജകളായ മുസ്‌ലിംകളും ദലിതരും ശത്രു പക്ഷത്താണ്. പരമത വിദ്വേഷം മഹിമയായി കൊണ്ടാടപ്പെടുന്നു. വേട്ടക്കാരന്‍ ഇരയായി ചമയുന്നു. നിര്‍ഭാഗ്യവശാല്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. നിത്യ ജീവിതം നിവര്‍ത്തിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയില്‍ അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നത് നിത്യസംഭവമാകുന്നു.
ഫ്രാന്‍സിലെ പുതിയ ഭരണാധികാരിയും ഇതും തമ്മിലെന്തുബന്ധം എന്നു ചോദിച്ചേക്കാം. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഉദ്ദേശ്യത്തോടെ കലാപത്തിനിറങ്ങയവരോട് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ഒരു വാക്യമുണ്ട്. ‘ഇത് ഗാന്ധിയുടെ നാടു തന്നെയാണ്. അതായത് അഹിംസ ആപ്തവാക്യമായ രാജ്യം. ദേശീയത നല്ലതാണ്. എന്നാല്‍ അമിത ദേശീയത അപകടകരവും. അത് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും’. അന്ന് രാജ്യം അത് ചെവിക്കൊണ്ടു. ഇന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നൊരാള്‍ ജനങ്ങളോട് പറഞ്ഞതും അതുതന്നെ. തന്റെ എതിരാളിയായ മരീന്‍ ലീപെന്നിന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞത് നെഹ്‌റുപറഞ്ഞ അതേ വാക്യം തന്നെ. വിശ്വാസികളെ തമ്മില്‍ തല്ലിക്കുന്നതും ഛിദ്രതകള്‍ ഉയര്‍ത്തുന്നതും തീവ്രദേശീയതക്ക് വളം പകരലാണ്. രാജ്യത്ത് ആഭ്യന്തര കലാപങ്ങള്‍ക്ക് വിത്തിടുകയാണ് ഇതിലൂടെ സംഭവിക്കുക. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1957 ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചത് ഫ്രാന്‍സ് ഉള്‍പ്പെടുന്ന ആറു രാഷ്ട്രങ്ങള്‍ കൂടിയായിരുന്നു. ആ യൂണിയനെ പ്രബലമാക്കാന്‍ ആധുനികയുഗം മുമ്പോട്ടുവെക്കുന്ന അതേ ആശയം തന്നെ റിപ്പബ്ലിക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യന്‍ യൂണിയനും മുമ്പോട്ടു വെക്കേണ്ടതുണ്ട്. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഫ്രാന്‍സില്‍നിന്നുതന്നെ കണ്ടെത്താനാകും.
മുപ്പത്തി ഒന്‍പതു വയസുമാത്രമുള്ള ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തില്‍ വന്നത് ഫ്രാന്‍സ് മാറി ഭരിച്ചുവന്ന രണ്ട് പ്രബല കക്ഷികളെ മറികടന്നാണ്. മുമ്പോട്ടുള്ള കുതിപ്പ് എന്നര്‍ത്ഥം വരുന്ന ഓന്‍മാര്‍ഷ് എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു മാക്രോണിന്റെ വരവ്. 2016 ഏപ്രില്‍ 16 ന് രൂപീകരിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. വംശീയതയെ എതിര്‍ക്കുകയും മതേതരത്വത്തെ പിന്താങ്ങുകയും രാഷ്ട്രത്തിന്റെ വിശാല താല്‍പര്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ കടന്നുവറവ്. എതിരാളിയായ മരീന്‍ ലീപെന്‍ മോദിയെപോലെ വര്‍ഗീയതയുടേയും വംശീയതയുടേയും പ്രതിനിധിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയവും ഈ വിധ ചര്‍ച്ചനടത്തി ഒരു നല്ല രാഷ്ട്രീയൈക്യം സ്ഥാപിക്കാനുള്ള സമയമായി എന്ന് ഇത് പറഞ്ഞു തരുന്നു. നമുക്ക് ഇനി രണ്ടുവര്‍ഷമേയുള്ളു അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക്.
ഫ്രാന്‍സില്‍ ഇന്ത്യയെപോലെ ഭരണ സംവിധാനത്തിന്റെ ഉള്ളറകളില്‍ അഴിമതി നിറഞ്ഞാടിയിരുന്നു. നമുക്ക് സമാനമായിരുന്നു അവിടുത്തെ സാഹചര്യം. സങ്കീര്‍ണകള്‍ പുറത്ത് അറിയുമായിരുന്നില്ല. എന്നിട്ടും മാക്രോണിന്റെ വാക്കുകളെ വിശ്വസിച്ച് ആളുകള്‍ അനുഭാവികളായി. ഫ്രാന്‍സിലെ എയ്മ്‌സിനില്‍ പ്രഖ്യാപനമാമാങ്കം കൂടാതെയായിരുന്നു മാക്രോണ്‍ പാര്‍ട്ടി കൂടിയത്.
കാതലായ പ്രശ്‌നങ്ങളെ അതിജയിക്കാന്‍ ആഘോഷമാമാങ്കം ഇല്ലാതെയും ജനാഭിപ്രായം അനുകൂലമാക്കാം എന്ന് ഫ്രഞ്ച് ജനത പഠിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്ന മഹത് മുദ്രാവാക്യം ലോകത്തിന് സംഭാവന ചെയ്ത രാജ്യമാണ് ഫ്രാന്‍സ്. അവിടെയാണ് ലീപെന്‍ തീവ്രവര്‍ഗീയതയും വംശീയതയും ഉയര്‍ത്തി അരങ്ങു പിടിച്ചത്. അതിന് അറുതി യായിരിക്കുന്നു. നമുക്ക് ഇതില്‍ പാഠമുണ്ട്. ഒന്നിച്ചുനിന്നാല്‍ ശത്രുവിനെ തറപറ്റിക്കുകയോ തിരുത്തുകയോ ചെയ്യാം.
ഫ്രാന്‍സിലെ പ്രധാന പ്രശ്‌നങ്ങളായി മാക്രോണ്‍ അവതരിപ്പിച്ചവ നമ്മുടേത് കൂടിയാണെന്നത് യാദൃച്ഛികം. തൊഴിലില്ലായ്മ, കാര്‍ഷിക നവീകരണം, ആരോഗ്യ രംഗത്തെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് അവ. മതവും മാറ്റിനിര്‍ത്തലും ഉയര്‍ത്തി ഒരു രാജ്യവും പുരോഗതിയിലേക്ക് നീങ്ങില്ല എന്ന വര്‍ത്തമാനം കൂടി ഫ്രാന്‍സ് പകരുന്നു.
ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും മാക്രോണ്‍ മാതൃകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യം ഫ്രാന്‍സ് ആണ്. അന്‍പതു ലക്ഷത്തോളം വരുമത്. അവര്‍ ഒറ്റക്കെട്ടായി മാക്രോണിനെ പിന്തുണച്ചു. ഇതരില്‍നിന്ന് കനത്ത എതിര്‍പ്പ് ഉണ്ടായപ്പോഴും മാക്രോണ്‍ നിലപാട് മാറ്റിയില്ല. ഫലവും മികച്ചതായിരുന്നു. ഏതൊരു പൗരനും തന്റെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുന്ന ഫ്രാന്‍സ് ആണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കോരിത്തരിച്ചത് അവിടം മാത്രമല്ല ലോകം ഒന്നടങ്കമാണ്.
മാക്രോണിന്റെ വിജയ മുന്നേറ്റം തുടരുന്നതായാണ് വാര്‍ത്താമാധ്യമങ്ങള്‍ നല്‍കുന്ന സൂചന. സഖ്യകക്ഷികളായ മോസെമുമായി ചേര്‍ന്ന കൂട്ടുകെട്ട് ഭൂരിപക്ഷം നേടുമേന്നാണ് വിലയിരുത്തല്‍. ഭരണ കക്ഷിക്ക് നിരവധി സീറ്റ് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. ഇടത്തും വലത്തുമല്ലാത്ത ഒരു കക്ഷി ആദ്യമായാണ് ഫ്രാന്‍സില്‍ അധികാരത്തിലേക്ക് വരുന്നത്. ഇന്ത്യക്ക് അതൊരു രാഷ്ട്രീയ പാഠം പകര്‍ന്നു നല്‍കുന്നു.
എല്ലാം തൊട്ട് നശിപ്പിച്ച മോദി ഭരണകൂടം തീവ്ര മത പ്രചാരണവും വിദ്വേഷവും വളര്‍ത്തി അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ്. ഇനി വരാനിരിക്കുന്ന നാളുകളില്‍ ജനക്ഷേമത്തിനായി ഒന്നും മുമ്പോട്ടുവെക്കാനില്ല. കറന്‍സിയുടെ കാര്യം ഒരു വഴിക്കായി. പശു രാഷ്ട്രീയം വരുത്തിവെച്ച എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയും മുമ്പാണ് കര്‍ഷക പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചത്. അതിന്റെ അനുരണനങ്ങള്‍ ഉടന്‍ അവസാനിക്കില്ല. ഇതില്‍നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ ഗാന്ധിജിയെ വരെ ചീത്ത പറഞ്ഞു നോക്കി. രാജ്യത്തെ രണ്ട് ശതമാനം മാത്രം വരുന്ന സവര്‍ണ ഹിന്ദുക്കളുടെ സസ്യാഹാരത്തിന് ദേശീയ പരിവേഷം നല്‍കാന്‍ നടത്തിയ ശ്രമവും വികസനത്തിനുപകരിക്കില്ല. പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിക്കാനായില്ല. ചോദ്യങ്ങളെ ഭയന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല. എതിര്‍ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ പേടിപ്പിച്ചും പീഢിപ്പിച്ചും നിര്‍ത്താന്‍ ശ്രമം നടത്തുന്നു. ജനാധിപത്യത്തിനുപകരം ആര്‍.എസ്.എസിന്റെ ജനക്കൂട്ടാധിപത്യം നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ രാഷ്ട്രമനസ് അനുകൂലമാക്കാന്‍ ബി.ജെ.പി കുറെ പാടുപെടേണ്ടിവരും. ഫ്രാന്‍സില്‍ മാക്രോണ്‍ വിജയക്കൊടി പാറിച്ചതുപോലെ രാഷ്ട്രീയ നീക്കമുണ്ടായാല്‍ മോദി അധികാരത്തിനു പുറത്താകും. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം സ്വന്തം പ്രവര്‍ത്തകരെകൊണ്ട് കുഴലൂത്തുനടത്തുന്നതാണെന്ന് ഏറെക്കുറെ വെളിപ്പെട്ടു കഴിഞ്ഞു. മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ കള്ളക്കളികള്‍ ശശി തരൂര്‍ പുറത്തുവിട്ടിരുന്നു. അധികാരം ഒരു കക്ഷിയിലേക്ക് നീങ്ങുന്നതിനെതിരയുള്ള ഉത്കണ്ഠയുമായി ചെറുകക്ഷികള്‍ കരുണാനിധിയുടെ പിറന്നാളിന് ഒത്തുകൂടിയത് ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ മസ്‌ലിംലീഗ് അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കുമെന്ന് ജനത പ്രതീക്ഷിക്കുന്നു. കുഞ്ഞാലിക്കുട്ടിയെതന്നെ ഇ. അഹമ്മദിനു പകരം പാര്‍ലമെന്റിലേക്ക് അയച്ചത് വളരെ പ്രതീക്ഷയാണ് ഇന്ത്യന്‍ ജനതക്ക് സമ്മാനിച്ചിട്ടുള്ളത്. മാക്രോണിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാനുള്ള പ്രാപ്തി കുഞ്ഞാലിക്കുട്ടിക്കുണ്ടെന്ന് ജനം കരുതുന്നു. പ്രത്യേകിച്ച് മോദി ഇത്രമേല്‍ വഷളായ സ്ഥിതിക്ക്.
ജനാധിപത്യം (ഉലാീരൃമര്യ) ജനക്കൂട്ടാധിപത്യ (ങീയീരൃമര്യ) ത്തിന് വഴിമാറിയതിന്റെ ഉദാഹരണങ്ങളുമായാണ് ഓരോ ദിനവും പിറക്കുന്നത്. രോഹിത് വെമുലയെകുറിച്ചും കശ്മീരിലെ നീതി നിഷേധത്തെകുറിച്ചും ജെ.എന്‍.യുവിലെ പ്രതിഷേധത്തെകുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ക്ക് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചത്, രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ തുറന്ന സ്ഥലത്തെ സത്രീയുടെ മലമൂത്ര വിസര്‍ജനത്തിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച അധികാരികളെ തടഞ്ഞതിന് സഫര്‍ ഹുസൈനെ തല്ലിക്കൊന്നത്, ഖജരാഹോയിലെ ശില്‍പങ്ങളുടെ മാതൃക വില്‍ക്കുന്നത് തടഞ്ഞത്, ബീഫ് കഴിക്കുന്നവരെ തൂക്കികൊല്ലണമെന്നും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ആയുധം കൈവശം വെക്കണമെന്നും പറഞ്ഞത് മാത്രമല്ല, പെരുന്നാള്‍ ദിനത്തിനു തലേന്ന്, ഡല്‍ഹി-മഥുര തീവണ്ടിയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരനായ ഹാഫിള് കൊലചെയ്യപ്പെട്ടത് തുടങ്ങിയവയാണ് അവയില്‍ ഒടുവിലത്തേത്. ശ്രദ്ധയില്‍ പെടാത്തത് വേറെ, ഇപ്രകാരം ക്രമം തെറ്റുന്ന ഇന്ത്യക്ക് ദേശ സ്‌നേഹ കൂട്ടായ്മ സമ്മാനിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നവരാണ് കൂടുതല്‍. ജനം പ്രതീക്ഷിച്ചിരുന്ന പലരും രംഗം കൈയ്യൊഴിഞ്ഞിരിക്കുന്നു എന്നതും ഈ പ്രത്യാശക്ക് വളം നല്‍കുന്നു.
ലോകത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നമുക്കുകൂടിയുള്ള പാഠങ്ങളാണ്. ഇവിടെ മോദിയെങ്കില്‍ ഫ്രാന്‍സില്‍ മരീന്‍ ലീപെന്നായിരുന്നു. അവിടെ അദ്ദേഹത്തിന്റെ തേര്‍വാഴ്ചക്ക് അന്ത്യം കുറിക്കാന്‍ മാക്രോണിന് കഴിഞ്ഞെങ്കില്‍ ഇവിടെ അധികാരത്തിന്റെ അഹങ്കാരവും വംശ, ദേശ വിദ്വേഷവും പ്രചരിപ്പിക്കുന്ന മോദി-ഷാ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കാന്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് കഴിയും എന്നത് തീര്‍ച്ചയാണ്. രാജ്യമേ അതിനായി ഒരുങ്ങുക.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending