Connect with us

columns

ബിഹാര്‍ മാറണം, ഇന്ത്യ മാറും-ടി.എ അഹ്മദ് കബീര്‍

വിഭാഗീയതയോടും വര്‍ഗീയതയോടും ഒത്തുപോകാനാവാത്ത മനോബലം കാത്തുസൂക്ഷിക്കുന്ന ധാരാളം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരോടും ബഹുമാനവും മാന്യതയും പുലര്‍ത്തുന്ന അവര്‍ എല്ലവരില്‍നിന്നും അത്തരം പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടാവാം. സത്യവും യാഥാര്‍ഥ്യവും പുലരണമെന്ന് അവര്‍ കൊതിക്കുന്നുമുണ്ടാവും.

Published

on

വിഭാഗീയതയോടും വര്‍ഗീയതയോടും ഒത്തുപോകാനാവാത്ത മനോബലം കാത്തുസൂക്ഷിക്കുന്ന ധാരാളം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരോടും ബഹുമാനവും മാന്യതയും പുലര്‍ത്തുന്ന അവര്‍ എല്ലവരില്‍നിന്നും അത്തരം പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടാവാം. സത്യവും യാഥാര്‍ഥ്യവും പുലരണമെന്ന് അവര്‍ കൊതിക്കുന്നുമുണ്ടാവും. വസ്തുതകള്‍ മറച്ചുപിടിക്കുന്ന രീതിയോട് അവര്‍ പൊരുത്തപ്പെടുന്നുമുണ്ടാവില്ല. വര്‍ത്തമാന കാലത്ത് രാജ്യം നേരിടുന്ന ഈ സ്വത്വ പ്രതിസന്ധി മറികടക്കാന്‍ ആചാരപരമായ ആകാംക്ഷയും ആശങ്കയും മതിയാവില്ല. ജനകീയമായ ചെറുത്തുനില്‍പ്പിന്റെ സമരപാത ഒരുക്കാന്‍ പൊരുതണം. അത്തരമൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായ സമവാക്യങ്ങള്‍ അപ്പാടെ മാറ്റി പണിയാന്‍ നേരമായി. സ്വാതന്ത്ര്യാനന്തരം അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന ലക്ഷ്യങ്ങള്‍ പല പ്രാവശ്യം നേടിയെടുത്ത അനുഭവസാക്ഷ്യം മുന്നിലുള്ള സ്ഥിതിക്ക് പ്രതീക്ഷയോടെ മുന്നിട്ടിറങ്ങുകയാണ് നമ്മുടെ ദൗത്യം.

അത്തരമൊരു യജ്ഞം വിജയപാതയിലെത്താന്‍ അവഗണിക്കേണ്ടവയെ അവഗണിക്കാനും പലതും മറക്കാനും പൊറുക്കാനും തയ്യാറാവേണ്ടി വരും. ചുറ്റുമുള്ളവരുടെ നിലപാട് അറിയാനും അവരെക്കുറിച്ച് പഠിക്കാനും അവര്‍ പറയുന്നത് കേള്‍ക്കാനും ധൈര്യം കൈവരണമെങ്കില്‍ സ്വയം വിമര്‍ശനത്തിന് സന്നദ്ധരായിരിക്കണം, തിരുത്തേണ്ടവ തിരുത്തുകയും വേണം. ആരെയും ഏറെക്കാലം ഒന്നിനും നിര്‍ബന്ധിക്കാനാവില്ല. എല്ലാ കാലത്തും എല്ലവരേയും കബളിപ്പിക്കാനും ആവില്ല. ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും ഭീഷണിപ്പെടുത്തിയും ജനങ്ങളെ കീഴ്‌പ്പെടുത്താമെന്ന് കരുതുന്നത് കേവലമായ മൗഢ്യമാണ്. ശീലങ്ങളും ആചാരങ്ങളും വേശങ്ങളും വിശ്വാസങ്ങളും നിലപാടുകളും തിരഞ്ഞെടുക്കാനും മാറ്റാനും നിലനിര്‍ത്താനും പ്രകൃത്യാ ഓരോ വ്യക്തിയും അധികാരം ലഭിച്ചവരാണ്. വിദ്യാസമ്പന്നമായ വ്യക്തിയും ജനതയും ജന്മസിദ്ധമായ അവകാശങ്ങളും ബാധ്യതകളും അടിയറവെക്കുമെന്ന് കരുതുന്നത് പോലും പ്രാകൃതമായ അനാശാസ്യപ്രവര്‍ത്തനം ആകുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും വളര്‍ച്ചക്കും പുരോഗതിക്കും ഉചിതമായ പരിപാടികളാവിഷ്‌കരിക്കുന്നതില്‍ ഗുണകരവും ശാസ്ത്രീയവും ആധുനികവുമായ മുന്‍ഗണനാക്രമം പോലും അവഗണിക്കുന്നവരെ തിരുത്തിക്കാന്‍ ജനശക്തിക്ക് സാധിക്കുമെന്ന് ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

മാ നിഷാദ പാടിയ നാട്ടില്‍ ബുള്‍ഡോസര്‍ രാജ് അരങ്ങ് തകര്‍ക്കുന്നു. സംഭ്രമപരമായ ഈ സന്ദര്‍ഭത്തില്‍ സ്വാതന്ത്ര്യത്തെകുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും പൗരാവകാശങ്ങളെകുറിച്ചും ആധുനിക ചിന്തയും ഭരണഘടനാമൂല്യവും ഉയര്‍ത്തി ചര്‍ച്ചകള്‍ നടന്നാല്‍ പോര. മാധ്യമങ്ങള്‍ക്ക് ആര്‍.എസ്.എസിനെ അപലപിച്ച് പ്രസ്താവന നല്‍കി സ്വന്തം വസതിയില്‍ പോയി വിശ്രമിക്കുന്നവര്‍ക്ക് ഈ സമരം വിജയിപ്പിക്കാനാവില്ല. അടിയന്തര രാഷ്ട്രീയ നടപടികള്‍ ഉണ്ടാവണം. നിയമം അനുശാസിക്കുന്ന പ്രാഥമികമായ നടപടിക്രമങ്ങള്‍ പോലും ഭരണകൂടങ്ങള്‍ അതിലംഘിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ അന്തം വിട്ട് നില്‍ക്കുക സ്വാഭാവികം മാത്രം. അരക്ഷിതാവസ്ഥയും അരാജകാവസ്ഥയും പടര്‍ന്ന്പിടിക്കാന്‍ അനുവദിച്ച് കൂട. നിയമവാഴ്ചക്കായി നിലക്കൊള്ളാന്‍ നീതി പീഠങ്ങളും അവസരത്തിനൊത്തുയര്‍ന്ന് രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ തകിടം മറിയാതെ നോക്കേണ്ടതുണ്ട്.

അസമിലും ഡല്‍ഹിയിലും മധ്യപ്രദേശിലും ഇപ്പോള്‍ ഉത്തര്‍പ്രദേശിലും ബുള്‍ഡോസര്‍ രാജ് അഴിഞ്ഞാടുകയാണ്. പൗരത്വനിയമം ചോദ്യം ചെയ്ത നാള്‍ മുതല്‍ ബി.ജെ.പി സമനില തെറ്റിയ അവസ്ഥയിലാണ്. ജനായത്തത്തിന്റെ ആധാരശിലകള്‍ തകര്‍ക്കാനാണ് ശ്രമം. ആര്‍.എസ്.എസ് പുലര്‍ത്തുന്ന പ്രതിലോമപരവും അപരിഷ്‌കൃതവും ആധുനിക രാഷ്ട്ര നിര്‍മാണ സമവാക്യങ്ങള്‍ തള്ളുന്നതുമായ ജനവിരുദ്ധ സമീപനത്തെ എതിര്‍ക്കാന്‍ ആരെയും അനുവദിക്കുകയില്ല എന്ന് അവര്‍ ശാഠ്യം പിടിക്കുന്നു. ഏറ്റവും ഒടുവില്‍ യു. പിയില്‍ അഫ്രീന്‍ ഫാതിമ എന്ന വിദ്യാര്‍ഥിനിയുടെ വസതിക്ക് നേരെ നടന്ന കയ്യേറ്റം ആര്‍ക്ക് അനുകൂലിക്കാനാവും? അവിടെ നടന്ന കാര്യങ്ങള്‍ ആര്‍ക്ക് ന്യായീകരിക്കാനാവും? സാമാന്യ നീതിയോ മനുഷ്യത്വം പോലുമോ അംഗീകരിക്കപ്പെടാത്ത ബി.ജെ.പിയുടെ കാടന്‍ ഭരണരീതി പൊറുപ്പിക്കാനാവുമോ?

താല്‍കാലിക രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തിന്റെ ഭാവി താല്‍പര്യങ്ങള്‍ ബലികൊടുക്കുന്ന ബി.ജെ.പിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള കൂട്ടായ നീക്കമാണുണ്ടാവേണ്ടത്. വര്‍ഗീയതയുടെ അഗ്‌നിയില്‍ ദേശത്തിന്റെ ആശകള്‍ പൊലിഞ്ഞ് പോകരുത്. ചെറുപ്പക്കാരുടെ വിടരാനിരിക്കുന്ന ശോഭനമായ ഭാവി തുലയരുത്. ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളക്ക് ഈ രാജ്യത്തെ ഒറ്റുകൊടുക്കരുത്. രാജ്യത്തിന്റെ വിഭവങ്ങളാകെ കുത്തകകള്‍ക്കായി തീറെഴുതി കൊടുക്കുന്ന സാഹചര്യം മാറ്റണം. പ്രധാനമന്ത്രിയുടെ വിദേശയത്രകള്‍ കുത്തകകളുടെ വാണിജ്യ വ്യവസായ താല്‍പര്യങ്ങള്‍ക്കാണ് മുന്തിയ പരിഗണന കൊടുക്കുന്നതെന്ന് നാളുകളായി കേള്‍ക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്തില്‍ വന്നപ്പോള്‍ അദാനിക്ക് ലഭിച്ച അമിത പ്രാധാന്യം മറക്കാന്‍ കാലം ആയില്ല. ഇപ്പോള്‍ ശ്രീലങ്കയില്‍നിന്ന് വരുന്ന വാര്‍ത്തകളും ശുഭകരമല്ല.

സംസ്ഥാനങ്ങളുടെ നിയമപരമായ അധികാരങ്ങളില്‍ കൈവെക്കുന്ന നിയമനിര്‍മാണം തുടര്‍ച്ചയായി നടക്കുന്നു. ഇതില്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രത്തിന്റെ ഫെഡറല്‍ ഘടന തകര്‍ത്ത് കേന്ദ്രത്തില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന ഈ നീക്കം സംസ്ഥാനങ്ങളുടെ സന്തുലിതമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ പ്രാദേശികമായ സാംസ്‌കാരിക ധാരകളും അവരുടെ സ്വാഭിമാനവും തകര്‍ക്കും. ഭാഷാപരമായ വ്യക്തിത്വം തകരാന്‍ കാരണമാകും. ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ പോലും ഇടപെടുന്ന ദുസ്ഥിതി സാര്‍വത്രികമായി നടക്കുന്നു. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത് അധികാര ദുര്‍വിനിയോഗത്തിന്റെ പ്രകടമായ തെളിവാണ്. സമുന്നതരായ പ്രതിപക്ഷ നേതാക്കളുടെ പേരില്‍ വ്യാജ കുറ്റങ്ങള്‍ ചുമത്തി കോടതി കയറ്റുന്ന പ്രതികാര രാഷ്ട്രീയവും ഗൗരവതരമായി കണക്കിലെടുക്കണം.
ബി.ജെ.പി ഇതര കക്ഷികളുടെ അനൈക്യമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്. എന്നാല്‍ ആശയങ്ങള്‍ മറന്ന് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയെ പിന്തുണക്കുന്ന അവസരവാദമാണ് ഏറ്റവും അപമാനകരമായ സംഗതി. ഇന്നത്തെ ദേശീയ സാഹചര്യം മാറ്റി മറിക്കാന്‍ ഇപ്പോഴും സാധ്യമാണ്. ഉത്തര്‍പ്രദേശ് അടക്കം ഏതാനും നിയമസഭകളിലേക്ക് അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പില്‍ യാഥാര്‍ഥ്യബോധവും മികച്ച ആസൂത്രണവും പരസ്പര ധാരണയും ഉണ്ടായിരുന്നെങ്കില്‍ ചിത്രം വ്യത്യസ്തമാകുമായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ നേതൃത്വം ഇല്ലാതെ പോയി.

ബിഹാറില്‍ ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ശരത് യാദവിനെയും ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധി ഉണ്ട്. അവരെല്ലാം സോഷ്യലിസ്റ്റുകള്‍. ലോഹ്യാനുകൂലികള്‍. ജയപ്രകാശിനെയും, ആചാര്യ നരേന്ദ്ര ദേവിനെയും ബഹുമാനിക്കുന്നവര്‍. കര്‍പ്പൂരി താക്കൂറിന്റെയും ബി.പി മണ്ഡലിന്റെയും സംഭാവനകളില്‍ അഭിമാനം കൊള്ളുന്നവര്‍. അവരുടെ ഇടയില്‍ സമാനതകളാണധികം. അധികാര പങ്കാളിത്തമാണ് അവരെ പ്രധാനമായും അകറ്റി കളയുന്നത്. മൂവരും ഇപ്പോള്‍ ഒന്നിച്ച് നിന്നാല്‍ ബീഹാറിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ രാഷ്ട്രീയം മാറും. അനീതികള്‍ക്കെതിരെ നിരന്തരമായി, സന്ധിയില്ലാതെ സമരം ചെയ്ത അത്യപൂര്‍വ വ്യക്തിത്വം ആയിരുന്നു അവരുടെ ആചാര്യനായ ലോഹ്യ എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് ഇന്ത്യയില്‍ നടക്കുന്നത് അനീതികള്‍ അല്ലാതെ മറ്റ് എന്താണ്? അതിനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ അവസരം സൃഷ്ടിക്കപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. നിതീഷ്‌കുമാര്‍ രാജ്യത്തിന്റെ വിളി കേള്‍ക്കുമോ? ലാലു പ്രസാദ് യാദവ് കാലഘട്ടത്തിന്റെ വെല്ലുവിളി മനസ്സിലാക്കി നിതീഷ് കുമാറിനെ ഒരിക്കല്‍കൂടി മാറോട് ചേര്‍ത്ത്പിടിക്കുമോ? ശരത് യാദവ് ലാലു പ്രസാദവുമായി ഒന്നിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കാന്‍ വീണ്ടും മുന്നോട്ട് വന്നപ്പോള്‍ പല സോഷ്യലിസ്റ്റുകളും പ്രത്യാശയോടെ ഉയര്‍ത്തുന്ന ചോദ്യം ആണത്. ഐക്യവും ഭിന്നിപ്പും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണെന്ന ബോധ്യമുണ്ട്. എന്നാലും!

ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് കരുതുന്നവരുണ്ട്. ആന്ധ്രാപ്രദേശിന്റെ ഗ്രാമീണ മേഖലകളില്‍ വികസനം ഉറപ്പ്‌വരുത്തുകയും ജനങ്ങളുടെ അന്തസ് ഉയര്‍ത്തുകയും ചെയ്ത വൈ. എസ് രാജശേഖര റെഡ്ഡി കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഒരു ജനകീയ ശക്തിയായി വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ പുത്രനാണ് ഇന്നത്തെ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി. കോണ്‍ഗ്രസ് സംസ്‌കാരത്തിന് അദ്ദേഹം അന്യനാവില്ലെന്ന് വരാം. തമിഴ്‌നാട്ടില്‍ ജനപ്രിയനായി മാറുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാഗത്തേക്ക് ചെറിയ കഷികളും ജനപ്രതിനിധികളും വരുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. പെരിയാറിന്റെയും അണ്ണാ ദുരൈയുടെയും കരുണാനിധിയുടെയും എം.ജി രാമചന്ദ്രന്റെയും രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് തമിഴ് ജനത നല്‍കുന്ന പിന്തുണ ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്ന് വിശദീകരിക്കപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending