Connect with us

columns

നുണകളില്‍ നിര്‍മ്മിക്കുന്ന പ്രതിച്ഛായ

പുതിയ നായകന്മാരെ സൃഷ്ടിച്ചെടുക്കാനും പഴയ നേതാക്കളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സംഘ്പരിവാരം എല്ലാ ശ്രമങ്ങളും നടത്തിവരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്.

Published

on

ഡോ. രാംപുനിയാനി

പുതിയ നായകന്മാരെ സൃഷ്ടിച്ചെടുക്കാനും പഴയ നേതാക്കളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സംഘ്പരിവാരം എല്ലാ ശ്രമങ്ങളും നടത്തിവരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനായി പല തലങ്ങളില്‍ പ്രചാരണം നടക്കുന്നു. അടുത്തിടെ, (ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍) മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോദ്‌സെയെ മഹത്വവത്കരിക്കുന്നതിന്റെ പ്രവാഹമായിരുന്നു. ഇപ്പോള്‍ ഗോദ്‌സെയുടെ ഗുരു സവര്‍ക്കറാണ് ചര്‍ച്ചാവിഷയം. അദ്ദേഹത്തെ മഹത്വവത്കരിക്കാന്‍ പുസ്തകങ്ങള്‍ രചിക്കപ്പെടുകയും ഈ പുസ്തകങ്ങളുടെ പ്രകാശനത്തിനായി വലിയ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സവര്‍ക്കറുടെ ആദ്യ കാലങ്ങളില്‍ അദ്ദേഹമൊരു ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായിരുന്നു, ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായിരുന്നു സവര്‍ക്കാര്‍ 1.0.


ഇനി സവര്‍ക്കര്‍ 2.0, ആന്‍ഡമാന്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം ഉദയം ചെയ്തതാണ്. ആന്‍ഡമാന്‍ ജയിലിലെ അത്യന്തം പ്രയാസകരവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങളിലായിരുന്നു കാലാപാനിയുടെ കാലം. ജയിലിലായിരിക്കെ, സവര്‍ക്കര്‍ ഹിന്ദുത്വത്തിന്റെയും ഹിന്ദു രാഷ്ട്രത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തു, ഈ സമയത്ത് അദ്ദേഹം ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് നിരവധി ദയാഹര്‍ജികളും സര്‍ക്കാരിന് അയച്ചു. ബ്രിട്ടീഷ് സര്‍ക്കാരിനോട് സവര്‍ക്കര്‍ മാപ്പ്‌ചോദിക്കുകയും മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുവെന്ന് അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ വിപ്ലവകാരിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യ ചിന്തകനുമായ അദ്ദേഹത്തിന്റെ പ്രതിച്ഛായ മിനുക്കിയെടുക്കാന്‍ പുസ്തകങ്ങള്‍ എഴുതപ്പെട്ടതിനാല്‍, അദ്ദേഹം ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് മാപ്പ് പറഞ്ഞു എന്നത് മറയ്ക്കാന്‍ ബുദ്ധിമുട്ടായി. ഇപ്പോള്‍ ചോദ്യം, ഒരു വിപ്ലവകാരിക്ക് ഒന്നിനുപുറകെ ഒന്നായി ഒന്നിലധികം മാപ്പപേക്ഷകള്‍ എങ്ങനെ സമര്‍പ്പിക്കാന്‍ കഴിയുമെന്നതാണ്. വിപ്ലവവാദവും കൂപ്പുകൈകളും തമ്മില്‍ എങ്ങനെ സന്തുലിതാവസ്ഥ കൈവരിക്കും? ഇതിനായി ഗീബല്‍സിന്റെ സാങ്കേതികത സ്വീകരിച്ചു. അതേരീതിയില്‍, മുതിര്‍ന്ന ബി. ജെ.പി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ്‌സിങ് സത്യത്തില്‍ നിന്ന് മൈലുകള്‍ അകലെ ഒരു പ്രസ്താവന നടത്തി, ഉദയ് മഹൂര്‍ക്കറും ചിരയു പണ്ഡിറ്റും ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശന വേളയില്‍. രാജ്‌നാഥ്‌സിങ് പറഞ്ഞു, ‘സവര്‍ക്കറെക്കുറിച്ച് ധാരാളം നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് നിരവധി മാപ്പപേക്ഷകള്‍ അയച്ചതായി പലപ്പോഴും പറയപ്പെട്ടിട്ടുണ്ട്. പക്ഷേ, ജയിലില്‍നിന്ന് മോചനത്തിനായി അദ്ദേഹം ഒരു ദയാഹര്‍ജിയും സമര്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം. ഏതൊരു തടവുകാരനും ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. മഹാത്മാഗാന്ധി അദ്ദേഹത്തോട് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഉപദേശപ്രകാരം അദ്ദേഹം ഒരു ദയാഹര്‍ജി സമര്‍പ്പിച്ചു. സവര്‍ക്കര്‍ജിയെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ദേശീയ സംഭാവനയെ അപമാനിക്കുന്നത് സഹിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി’. രാജ്‌നാഥ്‌സിങിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

എന്താണ് സത്യം?

1910 മാര്‍ച്ച് 13 ന് സവര്‍ക്കറെ അറസ്റ്റ് ചെയ്തു. ജാക്‌സന്റെ കൊലപാതകത്തിനായി നാസിക് കലക്ടര്‍ക്ക് പിസ്റ്റള്‍ അയച്ചുവെന്നാണ് ആരോപണം. ജയിലിലെ അവസ്ഥ വളരെ മോശമായിരുന്നു എന്നത് ശരിയാണ്. ദയാഹര്‍ജി സമര്‍പ്പിക്കുന്നത് ഓരോ തടവുകാരന്റെയും അവകാശമാണെന്നതും സത്യമാണ്. ആരോഗ്യം, കുടുംബം അല്ലെങ്കില്‍ മറ്റ് അടിസ്ഥാനത്തില്‍ തടവുകാര്‍ ഈ ഹര്‍ജികള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ സവര്‍ക്കര്‍ സമാനമായ അപേക്ഷകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ എഴുതിയിട്ടുണ്ടെന്ന് രാജ്‌നാഥ്‌സിങും കൂട്ടാളികളും അവകാശപ്പെടുന്നു.


എന്നാല്‍ അവരുടെ എല്ലാ അപേക്ഷകളും വ്യത്യസ്ത ഭാഷകളിലാണ് എന്നതും വഴിതെറ്റിയ ഒരു ചെറുപ്പക്കാരന്റെ പ്രവൃത്തിയാണെന്ന കാരണത്താല്‍ മാപ്പു തേടുന്നുവെന്നുമാണ് അപേക്ഷയിലുണ്ടായിരുന്നത് എന്നതുമാണ് വസ്തുത. തനിക്ക് നല്‍കിയ ശിക്ഷ ന്യായവും ഉചിതവുമാണെന്നും പക്ഷേ, തന്റെ തെറ്റ് തിരിച്ചറിഞ്ഞതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സേവിക്കാന്‍ ആഗ്രഹിക്കുന്നതായും അതിനാല്‍ വിട്ടയക്കണമെന്നും അദ്ദേഹം എഴുതി. ഇത് മുട്ടുകുത്തുന്നതിനപ്പുറം പോകുന്നതാണ്. 1911 മുതല്‍ അദ്ദേഹം ദയാഹര്‍ജികള്‍ എഴുതിത്തുടങ്ങി, ജയില്‍ മോചിതനാകുന്നതുവരെ അത് തുടര്‍ന്നു. അയാളുടെ കത്തുകളുടെ ഭാഷയും അവയില്‍ പ്രകടിപ്പിച്ച ചിന്തകളും ഒരു വ്യക്തിക്ക് അടിമത്തത്തില്‍നിന്ന് മോചിതനാകാന്‍ എത്രമാത്രം തലകുനിക്കാന്‍ കഴിയുമെന്ന് കാണിക്കുന്നതാണ്. നിരവധി എഴുത്തുകാര്‍ അദ്ദേഹത്തിന്റെ ദയാഹര്‍ജികള്‍ വിശദമായി ഉദ്ധരിച്ചിട്ടുണ്ട്.

ഈ ഹര്‍ജികള്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം എഴുതിയതാണെന്ന വാദം പച്ചക്കള്ളമാണ്. സവര്‍ക്കര്‍ 1911 മുതല്‍ കരുണയ്ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗാന്ധിജി അക്കാലത്ത് ദക്ഷിണാഫ്രിക്കയിലായിരുന്നു, 1915 ലാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയത്. ക്രമേണ അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തുടങ്ങി. അതേസമയം, സവര്‍ക്കറുടെ സഹോദരന്‍ ഡോ. നാരായണ്‍ സവര്‍ക്കറില്‍നിന്ന് ഗാന്ധിജിക്ക് ഒരു കത്ത് ലഭിച്ചു, തന്റെ സഹോദരനെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കത്ത്. ഈ കത്തിനോടുള്ള പ്രതികരണമായി, 1920 ജനുവരി 25 ന് ഗാന്ധി നാരായണ്‍ സവര്‍ക്കര്‍ക്ക് എഴുതി, ‘കേസിന്റെ എല്ലാ വസ്തുതകളും പരാമര്‍ശിക്കുന്ന ഒരു നിവേദനം നിങ്ങള്‍ തയ്യാറാക്കുകയും നിങ്ങളുടെ സഹോദരന്‍ ചെയ്ത കുറ്റകൃത്യം തികച്ചും രാഷ്ട്രീയമാണ് എന്ന വസ്തുത മുന്നില്‍ കൊണ്ടുവരികയും വേണം.കൃതിയുടെ വാല്യം 19 ല്‍ ഈ ഉത്തരം സമാഹരിച്ചിട്ടുണ്ട്. അതിനാല്‍ മഹാത്മാഗാന്ധി സവര്‍ക്കറുടെ സഹോദരനോട് ഒരു നിവേദനം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സവര്‍ക്കറോട് ദയാഹര്‍ജി സമര്‍പ്പിക്കാനല്ലെന്നും വ്യക്തമാണ്. പക്ഷേ സവര്‍ക്കര്‍ നിരവധി തവണ മാപ്പപേക്ഷിക്കുകയായിരുന്നു. സവര്‍ക്കറുടെ മോചനം ബുദ്ധിമുട്ടാണെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു, അതിനാല്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡോ. സവര്‍ക്കര്‍ക്ക് അദ്ദേഹം എഴുതി.

പിന്നീട് ഗാന്ധിജി എഴുതിയ ലേഖനത്തില്‍ സവര്‍ക്കറെ മോചിപ്പിക്കണമെന്നും അഹിംസാത്മക മാര്‍ഗങ്ങളിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നും പറയുന്നുണ്ട്. പിന്നീട് ഗാന്ധിജി ഭഗത് സിംഗിനെക്കുറിച്ച് സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തി. സ്വാതന്ത്ര്യസമരത്തെ സമഗ്രവും ഇതെല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു ദേശീയ പ്രസ്ഥാനമായി അദ്ദേഹം കണ്ടു, അതിനാല്‍ അത്തരം ശ്രമങ്ങള്‍ ഗാന്ധി തുടര്‍ന്നു.

ഗാന്ധിജിയുടെ ജീവിതവും സ്വഭാവവും കണക്കിലെടുക്കുമ്പോള്‍, ബ്രിട്ടീഷ് സര്‍ക്കാരിന് ഒരു ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അദ്ദേഹം ആരോടും ആവശ്യപ്പെടുമെന്ന് തോന്നുന്നില്ല. ഗാന്ധിജിയുടെ ശേഖരിച്ച കൃതികളിലെ മറ്റൊരു ലേഖനത്തില്‍ ദുര്‍ഗാദാസിന്റെ എപ്പിസോഡിനെ പരാമര്‍ശിച്ച് എഴുതുന്നു, അതിനാല്‍ ദുര്‍ഗാദാസിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിനെയോ ഭാര്യയെയോ ഒരു ദയാഹര്‍ജി സമര്‍പ്പിക്കാനോ സഹതാപമോ അനുകമ്പയോ കാണിക്കാനോ ഉപദേശിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കരം ശ്രീമതി ദുര്‍ഗദാസിനെ കൂടുതല്‍ ദു:ഖിപ്പിക്കും. നേരെമറിച്ച്, അവളുടെ ഹൃദയം ശക്തിപ്പെടുത്താന്‍ ആവശ്യപ്പെടേണ്ടത് നമ്മുടെ കടമയാണ്, ഒരു കുറ്റകൃത്യവും ചെയ്യാതെ ഭര്‍ത്താവ് ജയിലിലായതില്‍ അവള്‍ അഭിമാനിക്കണം. ദുര്‍ഗാദാസിന്റെ യഥാര്‍ത്ഥ സേവനത്തോടുള്ള ഞങ്ങളുടെ ആദരവ്, ശ്രീമതി ദുര്‍ഗദാസിന് സാമ്പത്തികമോ മറ്റേതെങ്കിലും സഹായമോ നല്‍കണം എന്നതാണ്, അത് ആവശ്യമാണ്…’.

ഗാന്ധിയുടെ ഉപദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതെന്നതാണ് സംഘ്പരിവാരം നടത്തുന്ന നുണ പ്രചാരണം. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഗാന്ധിജിയുടെ കൊലപാതകത്തില്‍ പിന്നീട് സവര്‍ക്കര്‍ പ്രതിയായി എന്നതും പ്രധാനമാണ്. സര്‍ദാര്‍ പട്ടേല്‍ ജവഹര്‍ നെഹ്‌റുവിന് എഴുതിയതുപോലെ, ‘സവര്‍ക്കറുടെ കീഴിലുള്ള ഹിന്ദു മഹാസഭയിലെ ഒരു തീവ്ര വിഭാഗമാണ് ഗൂഡാലോചന നടത്തിയത്….’ പിന്നീട് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷനും ഇതേ നിഗമനങ്ങളില്‍ എത്തി. ജയില്‍ മോചിതനായ ശേഷം സവര്‍ക്കര്‍ ക്ഷേത്രങ്ങളില്‍ ദലിതരുടെ പ്രവേശനത്തിനായി പ്രവര്‍ത്തിച്ചു എന്നത് ശരിയാണ്. പശു ഒരു വിശുദ്ധ മൃഗമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവിധത്തിലും ബ്രിട്ടീഷുകാരെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമായി മാറി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇന്ത്യന്‍ ദേശീയതയെ എതിര്‍ക്കുന്ന ഹിന്ദു ദേശീയതയുടെ അടിത്തറ അദ്ദേഹം ശക്തമാക്കി. 1942 ല്‍ ഗാന്ധി ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം വിളിച്ചപ്പോള്‍, ഹിന്ദു മഹാസഭയുടെ എല്ലാ ഭാരവാഹികളോടും അവരവരുടെ തസ്തികകളില്‍ തുടരാനും ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള കടമകള്‍ നിര്‍വഹിക്കാനും സവര്‍ക്കര്‍ നിര്‍ദ്ദേശിച്ചു. ബ്രിട്ടീഷ് സൈന്യത്തില്‍ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും അദ്ദേഹം സര്‍ക്കാരിനെ സഹായിച്ചു. ഇപ്പോള്‍ ഹിന്ദു ദേശീയവാദികള്‍ സവര്‍ക്കറെ മഹത്വവത്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് അവര്‍ക്ക് ഗാന്ധിയുടെ സഹായം തേടേണ്ടിവന്നു എന്നത് രസകരമാണ്- ഗാന്ധിവധത്തില്‍ ഹിന്ദുത്വ നായകന്മാര്‍ക്ക് പങ്കുണ്ടായിരുന്നു എന്നറിയുമ്പോള്‍. തങ്ങളുടെ നായകന്മാരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് സംഘ്പരിവാറിന്റെ ഉന്നത നേതാക്കള്‍ ഏറ്റവും വലിയ നുണകള്‍ പോലും പറയാന്‍ മടിക്കില്ലെന്നാണ് രാജ്‌നാഥ്‌സിങിന്റെ പ്രസ്താവന കാണിക്കുന്നത്.





Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending