Connect with us

Video Stories

സി.പി.എം – ബി.ജെ.പി ബാന്ധവത്തിന്റെ വഴി

Published

on

കുറുക്കോളി മൊയ്തീന്‍

സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. ‘പറയുന്നതൊന്നും ചെയ്യാത്ത, ചെയ്യുന്നതൊന്നും പറയാത്ത പാര്‍ട്ടിയാണ് സി.പി.എം’. അന്നു ഇ.എം.എസ് നമ്പൂതിരിപ്പാടിന് നല്‍കിയ മറുപടിയിലാണ് സി.എച്ച് അങ്ങിനെ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത് വന്നതോടെ പരിഭ്രാന്തിയിലാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പരാജയ ഭീതി പൂണ്ട പാര്‍ട്ടി മുന്‍കൂര്‍ ജാമ്യം എടുക്കുകയും അവര്‍ നടത്തുന്ന കള്ളക്കളികള്‍ പുറത്ത് ചാടാതിരിക്കാന്‍ മറയിടാനുള്ള കുതന്ത്രം പ്രയോഗിക്കുകയുമാണ് യു.ഡി.എഫിനു നേരെ ബി.ജെ.പി ബന്ധം ആരോപിക്കുന്നതിലെ താല്‍പര്യം.
സംസ്ഥാനത്തെ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ പോലും വിശ്വസിക്കാത്ത പ്രസ്താവനയാണ് കോടിയേരി ബാലകൃഷ്ണനും പിറകെ പിണറായി വിജയനും നടത്തിയിട്ടുള്ളത്. അഞ്ചു മണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയിലെത്തിയെന്നാണ് പുതുതായി അവര്‍ എഴുന്നള്ളിച്ചിരിക്കുന്നത്. പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് മുന്നണിക്ക് ഒരാളെ കൂടുതല്‍ ലഭിച്ചാല്‍ അതു എന്‍.ഡി.എക്ക് ക്ഷീണം കൂട്ടുകയാണ്. ഒളാളെയെങ്കിലും കുറക്കാന്‍ ആവനാഴിയിലെ സര്‍വ്വ തന്ത്രങ്ങളും പയറ്റുന്ന രംഗമാണ് ഈ തെരഞ്ഞെടുപ്പ്. എന്നാല്‍ യു.പി.എക്കും കേരളത്തില്‍ യു.ഡി.എഫിനും ഒരാളെയെങ്കിലും കുറക്കാനായാല്‍ അതവര്‍ക്കും വലിയ ആശ്വാസമാണ്. അതിനുള്ള കുതന്ത്രങ്ങളെല്ലാം ബി.ജെ.പി പ്രയോഗിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വളരെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഒരു ചിത്രമാണ് തെളിയുന്നത്. ഒരാളെയെങ്കിലും ജയിപ്പിക്കാനായാല്‍ അതു വലിയ ആശ്വാസവുമാവും സി.പി.എമ്മിന്. അതു കൊണ്ടു തന്നെ കോടിയേരിയുടെ പ്രസ്താവന കാണുമ്പോള്‍ ജനം ശങ്കിക്കേണ്ടത് പഴയത് പോലെ ബി.ജെ.പിയുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കള്ളക്കച്ചവടത്തിന് ഒരുങ്ങുന്നു എന്നാണ്. അണികള്‍ തമ്മില്‍ തെരുവില്‍ കൊന്നു കളിക്കുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകച്ചവടം നടത്തി വന്ന പാരമ്പര്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടല്ലോ. ബി.ജെ.പിയുടെ മുന്‍ അധ്യക്ഷനും പഴയ ജനസംഘം നേതാവുമായിരുന്ന കെ.ജി മാരാന്‍ തന്റെ ജീവചരിത്ര ഗ്രന്ഥത്തില്‍ അക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. 1987-ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് തനി വര്‍ഗീയമായാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1982-87 കാലത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മദ്രസ-പള്ളി എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വഖഫ് ബോര്‍ഡ് മുഖേന പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് മുഖേന ക്ഷേത്രജീവനക്കാര്‍ക്ക് നല്‍കുന്ന മാതൃകയില്‍. എന്നാല്‍ ഇ.എം.എസ് മുല്ല-മുക്രി പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു വ്യാപകമായി പറഞ്ഞു നടന്നത്. ആ വാദം ബി.ജെ.പിയുമായുള്ള വോട്ടുകച്ചവടത്തിനും ആക്കം കൂട്ടി. മാരാരുടെ പുസ്തകത്തില്‍ 1987ലെ വോട്ടുകച്ചവടത്തിന്റെ കഥ പറയുന്നുണ്ട്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബി.ജെ.പിയുമായി വോട്ടു കച്ചവടത്തിന് ഒരു ലജ്ജയും ഉണ്ടാവാന്‍ ഇടയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിക്കു രാഷ്ട്രീയ മാന്യത പകര്‍ന്ന ആദ്യത്തെ രാഷ്ട്രീയ സംഘടന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നത് ആര്‍ക്കാണറിയാത്തത്. ബി.ജെ.പിയുടെ ജനനം മുതല്‍ ഐക്യത്തിലും രഞ്ജിപ്പിലുമാണല്ലോ അവര്‍ കഴിഞ്ഞു വന്നത്. ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിന് എതിരായും തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ സര്‍ക്കാരിനെതിരേയും പ്രക്ഷോഭങ്ങള്‍ക്ക് ഒരുമിച്ചാണ് അവര്‍ വേദികളൊരുക്കിയിരുന്നത്. ശാബാനു കേസുമായി ബന്ധപ്പെട്ട ശരീഅത്ത് വിവാദമുയര്‍ത്തി പ്രചാരണ പ്രവര്‍ത്തനങ്ങളും ഏക സിവില്‍ കോഡ് വാദവും ഇരു സംഘടനകളും ഒരുമിച്ചാണ് രാജ്യത്ത് സംഘടിപ്പിച്ചത്. ബാബ്രി മസ്ജിദ് വിവാദമുണ്ടായപ്പോള്‍ ബി.ജെ.പിയുടെ വാദത്തിന് ശക്തി പകരുന്നതിന് തര്‍ക്ക കെട്ടിടം പൊളിച്ച് നീക്കി പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ഒരു തട്ട് കൂടിയുണ്ടാക്കി ക്ഷേത്രവും പള്ളിയുമായി ഉപയോഗിക്കണമെന്ന് പറഞ്ഞത് ഇ.എം.എസ് ആയിരുന്നു. പള്ളി ഫാസിസ്റ്റുകള്‍ പൊളിച്ച് കളയുന്നതുവരെ തര്‍ക്ക കെട്ടിടം എന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞത്. അതൊക്കെ ബി.ജെ.പിയെ സാഹായിക്കുന്നതിന് തന്നെയായിരുന്നു. കേരളത്തില്‍ നിന്നും ഒ.രാജഗോപാല്‍ ലോക്സഭയിലേക്കും കെ.ജി മാരാര്‍ നിയമസഭയിലേക്കും മത്സരിച്ചപ്പോള്‍ വോട്ടു ചോദിക്കാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും സി.പി.എം ആണ് മുന്നിലുണ്ടായിരുന്നത്. എന്തേ അവര്‍ ആര്‍.എസ്.എസ് പ്രമുഖരാണെന്ന കാര്യം വിട്ടുകളഞ്ഞത്? രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലോക്സഭ പാസാക്കിയ പഞ്ചായത്ത് രാജ് ബില്ല് രാജ്യസഭയില്‍ രണ്ടു വോട്ടിന് പരാജയപ്പെടുത്തിയതും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടായിരുന്നു. ആ ബി.ജെ.പിയുടെ പിന്തുണയോടെയല്ലെ വി.പി സിങ്ങിനെ പ്രധാന മന്ത്രിയാക്കിയത്. ലാല്‍ കൃഷ്ണ അധ്വാനിയെ പ്രതിപക്ഷ നേതാവാക്കാന്‍ ഒരു കൈ സഹായിച്ചതും സി.പി.എം മറന്നുവോ? ഇടതു മുന്നണിയും ദേശീയ മുന്നണിയും ഒരു മുന്നണിയായി ഒരു നേതാവിനെ അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ മറ്റൊരാളെ ഇരുത്താമായിരുന്നില്ലെ? എന്തേ അതിന് ശ്രമിച്ചില്ല?.
സോണിയ ഗാന്ധി മുന്‍കൈയെടുത്ത് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വനിതാ സംവരണ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുകയുണ്ടായി. എല്ലാവരും സോണിയാഗാന്ധിയെ അഭിനന്ദിച്ചപ്പോള്‍ അടുത്ത ദിവസം പത്രങ്ങളില്‍ വന്ന ഒരു ചിത്രം ആരും മറന്നു കാണില്ല. ബി.ജെ.പി നേതാവ് സുഷമാ സ്വരാജിനെ സി.പി.എം പൊളിറ്റ് ബ്യൂറോ മെമ്പര്‍ വൃന്ദ കാരാട്ട് കെട്ടിപ്പിടിച്ച് ചുംബിക്കുന്നതായിരുന്നു ചിത്രം. ആ ബില്ല് കൊണ്ടുവരാന്‍ മുന്‍കൈയെടുത്തവരെ അഭിനന്ദിക്കാതെ ആ ബി.ജെ.പി-സി.പി.എം ചുംബനത്തിന്റെ പൊരുളെന്ത്?
കഴിഞ്ഞ കാലം മുഴുവന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മെനക്കെട്ടത്. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് വരെ മുഖ്യ ശത്രു കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂടും എന്നായിരുന്നു ഇ.എം.എസിന്റെ പഴയ മുദ്രവാക്യം. ചെകുത്താന്‍ അങ്ങനെ വളര്‍ന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തകര്‍ന്നു. ഇപ്പോഴും കോണ്‍ഗ്രസിന്റെ തളര്‍ച്ചയാണ് സി.പി.എം ആഘോഷിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും അധികാര മോഹികള്‍ പുറത്ത് പോയാല്‍ അവ അവരുടെ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നവ വലിയ വാര്‍ത്ത പോലുമല്ലാതാവുന്നു. എന്താണ് ഇതിന്റെ താല്‍പര്യം. രാജ്യത്തെ വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ നിന്നും നൂറു പേര്‍ ഒഴിഞ്ഞു പോകുന്നതും ഒരു ചെറു പാര്‍ട്ടിയായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പത്തുപേര്‍ ഒഴിഞ്ഞു പോകുന്നതും തമ്മില്‍ വിലയിരുത്തിയാല്‍ വലിയ നഷ്ടം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെതാണെന്നും സി.പി.എം മനസ്സിലാക്കുന്നത് നന്ന്. ഏറ്റവും പുതിയ വാര്‍ത്ത ബംഗാളിലെ ഹബിബുപൂര്‍ മണ്ഡലത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എം.എല്‍.എ ഖഗന്‍ മുര്‍മു രാജിവെച്ച് ബി.ജെ.പിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരിക്കുന്നു എന്നതാണ്.
ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറഞ്ഞിരുന്നത് കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരു പോലെ എതിര്‍ക്കുക എന്നതായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റുക എന്നാണ് പറഞ്ഞത്. എന്തു ഗുണം ചെയ്തു. സി.പി.എമ്മിന് പോലും രക്ഷകിട്ടിയില്ല. തനി ഫാസിസ്റ്റ് ഭരണം മോദി അടിച്ചേല്‍പിച്ചിട്ടും ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തില്‍ ജനാധിപത്യം തകര്‍ത്ത്, ഭരണഘടനയെ പുച്ഛിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച്, വര്‍ഗീയത വളര്‍ത്തി, ജനജീവിതം ദുസ്സഹമാക്കി, ജനങ്ങളെ അപഹസിച്ചു മുന്നോട്ട് പോയിട്ടുപോലും അവര്‍ക്കെതിരെ ഒരു ശക്തമായ മുദ്രവാക്യം പോലും ഉയര്‍ത്താനായിട്ടില്ല. ദുരഭിമാനം കൊണ്ടോ? അതോ കഴിവ് കേട് കൊണ്ടോ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ പോലും അമാന്തം കാണിച്ചു? പഴയ ബി.ജെ.പി ബാന്ധവം തുടരാന്‍ തന്നെയാണ് സി.പി.എം പരിപാടിയെന്ന് സംശയിക്കണം. കോടിയേരിയുടെ പ്രസ്താവനയില്‍ അതു വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending