Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എ.സി കോച്ചില്‍ കെറ്റിലില്‍ നൂഡില്‍സ് പാചകം ചെയ്തു; വൈറലായി വീഡിയോ; കേസെടുത്ത് റെയില്‍വെ

എക്‌സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.

Published

on

മുംബൈ: ട്രെയിനിന്റെ എ.സി കോച്ചില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയ സ്ത്രീക്കെതിരെ റെയില്‍വേ നടപടി സ്വീകരിക്കുന്നു. എക്‌സ്പ്രസ് ട്രെയിനിലെ മൊബൈല്‍ ചാര്‍ജിംഗിനായി മാത്രം അനുവദിച്ച പ്ലഗില്‍ നിന്ന് അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതാണ് റെയില്‍വേയെ പ്രകോപിപ്പിച്ചത്.

”എവിടെയും അടുക്കളയാക്കാം” എന്ന അവകാശവാദത്തോടെയാണ് യാത്രക്കാരിയായ സ്ത്രീ കെറ്റിലില്‍ വെള്ളം തിളപ്പിച്ച് യാത്രക്കാരര്‍ക്കായി നൂഡില്‍സ് തയ്യാറാക്കിയത്. ഇതോടൊപ്പം ഏകദേശം 15 പേര്‍ക്കായി ചായയും ഉണ്ടാക്കിയതായി വീഡിയോയില്‍ കാണാം.

വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ലൈവായി പ്രചരിച്ചതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇതുവഴിയാണ് റെയില്‍വേ അധികൃതരുടെ ശ്രദ്ധയിലും സംഭവം എത്തിയത്.

റെയില്‍വേയുടെ അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ച് റെയില്‍വേ ഉപകരണങ്ങള്‍ തെറ്റായി ഉപയോഗിച്ചതിന് കേസെടുക്കാവുന്ന റെയില്‍വേ നിയമത്തിലെ 147(1) വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്കി.

സരിത ലിംഗായത്ത് എന്ന സ്ത്രീയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. യാത്രാരേഖകളും വിലാസവും പരിശോധിച്ച് നിയമനടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 20നാണ് സംഭവം നടന്നതെന്നും വീഡിയോയില്‍ റെയില്‍വേയെ പരിഹസിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ഉള്ളതായും സൂചനയുണ്ട്.

 

Continue Reading

india

ധാരാവിയില്‍ വന്‍ തീപിടുത്തം;ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം അറിയിച്ചു.

Published

on

മുംബൈ: മാഹിം റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള ധാരാവി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12.29ഓടെ വന്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം അറിയിച്ചു. മാഹിംബാന്ദ്ര റൂട്ടിലെ ഹാര്‍ബര്‍ ലൈനിന് ചേര്‍ന്നുള്ള കുടിലുകളാണ് തീയില്‍ പൂര്‍ണമായും കത്തി നശിച്ചത്.

സംഭവത്തില്‍ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

വിവരം ലഭിച്ചതോടെ മുംബൈ ഫയര്‍ ബ്രിഗേഡ്, ആംബുലന്‍സ്, ബി.എം.സി വാര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടുത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനങ്ങളാണ് തീ പടര്‍ന്നതിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഓവര്‍ഹെഡ് ഉപകരണങ്ങളിലേക്കുള്ള വൈദ്യുതി വിതരണവും താല്‍ക്കാലികമായി വിച്ഛേദിച്ചതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. മാഹിംബാന്ദ്ര സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും യാത്രക്കാരനും ട്രെയിനുകള്‍ക്കും അപകട ഭീഷണി ഇല്ലെന്നാണ് റെയില്‍വേ വകുപ്പിന്റെ വിശദീകരണം.

 

Continue Reading

world

വിവാദങ്ങള്‍ അവസാനിക്കുന്നില്ല: ഫാത്തിമ ബോഷിന്റെ മിസ് യൂണിവേഴ്സ് കിരീടം നഷ്ടപരിഹാരമോ?

സംഘാടകരുമായുള്ള പരസ്യമായ ഏറ്റുമുട്ടല്‍, വിധികര്‍ത്താക്കളുടെ രാജി, കൃത്രിമ ആരോപണങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ചായിരുന്നു ഫാത്തിമ ബോഷ് വിശ്വസുന്ദരിപ്പട്ടം നേടിയത്.

Published

on

നവംബര്‍ 20ന് തായ്ലന്‍ഡില്‍ നടന്ന മിസ് യൂണിവേഴ്സ് 2025 മത്സരത്തില്‍ മെക്സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം നേടിയിരുന്നു, തായ്ലന്‍ഡിന്റെ പ്രവീണര്‍ സിംഗ് ഫസ്റ്റ് റണ്ണറപ്പായി. സംഘാടകരുമായുള്ള പരസ്യമായ ഏറ്റുമുട്ടല്‍, വിധികര്‍ത്താക്കളുടെ രാജി, കൃത്രിമ ആരോപണങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ചായിരുന്നു ഫാത്തിമ ബോഷ് വിശ്വസുന്ദരിപ്പട്ടം നേടിയത്. എന്നാല്‍ ഈ വിജയം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നാടകീയ രംഗങ്ങളായിരുന്നു മത്സരത്തിലുടനീളം അരങ്ങേറിയിരുന്നത്.

കിരീടധാരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ മത്സരത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നവയായിരുന്നു. മിസ് യൂണിവേഴ്സ് തായ്ലന്‍ഡ് ഡയറക്ടര്‍ ആയ നവാത് ഇത്സാരഗ്രിസില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ഫാത്തിമയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. നവാത് ഫാത്തിമയെ ‘ഡംബ്ഹെഡ്’ (വിഡ്ഢി) എന്ന് വിളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയുരുന്നു. എന്നാല്‍ നവാതിന്റെ വിമര്‍ശനത്തെ ചോദ്യം ചെയ്ത ഫാത്തിമ, ‘ഒരു സ്ത്രീയായി, എന്റെ രാജ്യത്തിന്റെ പ്രതിനിധിയായ എന്നെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല’ എന്ന് തുറന്നടിച്ച് പറഞ്ഞുകൊണ്ട് പ്രതിഷേധസൂചകമായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇതിനുപിന്നാലെ, ഫാത്തിമയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനഞ്ചിലധികം മത്സരാര്‍ത്ഥികള്‍ വേദി വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും നവാതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുരുന്നു. വിവാദങ്ങള്‍ കനത്തതോടെ മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ ഇടപെടുകയും, നവാത് ഇത്സാരഗ്രിസില്‍ പരസ്യമായി കണ്ണീരോടെ ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നാലെ നവാതിന്റെ മത്സരത്തിലെ പങ്കാളിത്തം ഓര്‍ഗനൈസേഷന്‍ പരിമിതപ്പെടുത്തി.

എന്നാല്‍ വിവാദങ്ങള്‍ അവിടെയും അവസാനിച്ചില്ല. ഫൈനലിന് തൊട്ടുമുമ്പ് വിധികര്‍ത്താക്കളില്‍ ചിലര്‍ രാജിവച്ചത് മത്സരത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീതജ്ഞന്‍ ഒമര്‍ ഹര്‍ഫൂച്ച് മത്സരത്തില്‍ ‘കൃത്രിമം’ നടന്നുവെന്ന് ആരോപിച്ച് രാജിവച്ചു. ‘ആദ്യ 30 മത്സരാര്‍ത്ഥികളെ ‘ഇംപ്രോംപ്റ്റ് ജൂറി’ രഹസ്യമായി മുന്‍കൂട്ടി തിരഞ്ഞെടുത്തതായും, 24 മണിക്കൂര്‍ മുമ്പ് തന്നെ ഈ സമിതിക്ക് ഫലം അറിയാമായിരുന്നുവെന്നും, ചില വിധികര്‍ത്താക്കള്‍ക്ക് ചില മത്സരാര്‍ത്ഥികളുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു എന്നും’- അദ്ദേഹം ആരോപിച്ചു.

ഒമര്‍ ഹര്‍ഫൂച്ചിന്റെ രാജിക്ക് പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ താരം ക്ലോഡ് മക്കലെലെ ഉള്‍പ്പെടെയുള്ള മറ്റ് വിധികര്‍ത്താക്കളും മത്സരത്തില്‍ നിന്ന് പിന്മാറിയത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍, എംയുഒ പ്രസിഡന്റ് റൗള്‍ റോഷ ഒമര്‍ ഹര്‍ഫൂച്ചിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു, ഒമര്‍ ഹര്‍ഫൂച്ച് രാജി വെച്ചതെല്ലന്നും ഹര്‍ഫൂച്ചിനെ പാനലില്‍ നിന്ന് താനാണ് നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് തെളിവായി ടെക്സ്റ്റ് മെസ്സേജുകള്‍ പുറത്തുവിടുകയും ചെയ്തു.

ഇത്രയധികം വിവാദങ്ങളും വ്യക്തിപരമായ അപമാനങ്ങളും നേരിട്ടതിന് ശേഷം മെക്സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം നേടിയത് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിരുന്നു. ഫാത്തിമയുടെ വിജയം അര്‍ഹതപ്പെട്ടതല്ലെന്നും, മുന്‍ വിവാദങ്ങള്‍ കാരണം സംഘടനയ്ക്ക് മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നഷ്ടപരിഹാരം നല്‍കാനുള്ള ഒത്തുതീര്‍പ്പ് മാത്രമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നു.

‘ഇത് മുഴുവന്‍ സഹതാപവും ഒത്തുതീര്‍പ്പുമാണ്. നവാത് മിസ് മെക്സിക്കോയോട് ചെയ്തതിന് ഉടമകള്‍ നല്‍കിയ ക്ഷമാപണമാണിത്. യഥാര്‍ത്ഥ വിജയികളെ കൊള്ളയടിച്ചു,’ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. അതിനിടെ, മിസ് യൂണിവേഴ്സ് 2005 ജേതാവും വിധികര്‍ത്താവുമായ നതാലിയ ഗ്ലെബോവ വിധിനിര്‍ണ്ണയത്തിലെ സുതാര്യതയില്ലായ്മയെ വിമര്‍ശിക്കുകയും തായ്ലന്‍ഡിന്റെ പ്രവീണര്‍ സിംഗാണ് തന്റെ വിജയിയെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാ വിവാദങ്ങള്‍ക്കും ഒടുവില്‍, കിരീടധാരണത്തിന് ശേഷമുള്ള കൊറോണേഷന്‍ പാര്‍ട്ടിയില്‍ ഫാത്തിമയും നവാതും തമ്മില്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടന്നത് ശ്രദ്ധ നേടിയിരുന്നു. നിറഞ്ഞ ചിരിയോടെ നവാതിനെ വേദിയിലേക്ക് തന്നോടൊപ്പം കൈകോര്‍ത്ത് ക്ഷണിച്ച ഫാത്തിമയുടെ നടപടിയില്‍, ഈ അനുരഞ്ജനവും ‘ഒരു വലിയ ഷോ’ മാത്രമാണെന്നും ‘കെട്ടിച്ചമച്ചതാണെ’ന്നും ചില വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയം ഫാത്തിമയുടെ കിരീടധാരണത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.

ഫാത്തിമയുടെ ഈ വിജയഗാഥയും അനുബന്ധ വിവാദങ്ങളും, സൗന്ദര്യമത്സരങ്ങളുടെ ലോകത്തെ രാഷ്ട്രീയവും വ്യക്തിപരമായ വെല്ലുവിളികളും എത്രത്തോളമുണ്ടെന്ന് തുറന്നു കാട്ടുന്നതായിരുന്നു. മിസ് യൂണിവേഴ്സ് പോലുള്ള ആഗോള വേദികളിലെ വിധിനിര്‍ണയ പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചും, സൗന്ദര്യമത്സരങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം, ബിസിനസ് താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഈ വിഷയം ഇപ്പോള്‍ പുതിയ തുടക്കമിട്ടിരിക്കുകയാണ്

 

 

Continue Reading

Trending