columns
ചിന്തന്‍ ശിബിരത്തിന്റേത് വലിയ രാഷ്ട്രീയ ലക്ഷ്യം
ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

ഉമ്മന്‍ചാണ്ടി/ ഫിര്‍ദൗസ് കായല്‍പ്പുറം
ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.
? ചിന്തന്‍ ശിബിരം സി.പി.എം വിരുദ്ധ സമ്മേളനം എന്നാണ് ഇടതുനേതാക്കള്‍ ആരോപിക്കുന്നത്. എന്താണ് ശിബിരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം
കോണ്‍ഗ്രസിന്റെ നയങ്ങളും പരിപാടികളും തീരുമാനിക്കുന്നതിനും അത് എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നും മറ്റുമുള്ള ചര്‍ച്ചകളാണ് ചിന്തന്‍ ശിബിരത്തില്‍ നടന്നത്. അത് സി.പി.എമ്മിനെന്നല്ല, ഒരു പാര്‍ട്ടിക്കും എതിരെയായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് സമയക്രമമനുസരിച്ച് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യവും കേരളവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് എപ്പോഴും സമാധാനപരമായ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ചിന്തന്‍ ശിബിരത്തിന്റെ രാഷ്ട്രീയലക്ഷ്യം വളരെ വലുതാണ്. അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്.
? അത്തരമൊരു ചര്‍ച്ച വന്നതുതന്നെ മുന്നണി വിപുലീകരിക്കും എന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണ്. യു.ഡി.എഫിലേക്ക് വരാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ
ഞങ്ങള്‍ ആരെയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. ആരും ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുമില്ല. പക്ഷേ, ഇടതുമുന്നണിയില്‍നിന്ന് ചില കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും. അത് ഏത് പാര്‍ട്ടിയാണെന്നോ, അവര്‍ എപ്പോള്‍ വരുമെന്നോ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്നവരില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മുന്നണിമാറ്റം ഒരു പാതകമായി ആരും കാണുന്നില്ല. അവിടെ അസംതൃപ്തരുണ്ട്. അവര്‍ വന്നാല്‍ യു.ഡി.എഫ് സ്വീകരിക്കും. മുന്‍കാലങ്ങളിലും മുന്നണി സ്വീകരിച്ചിട്ടുള്ളത് ഈ നിലപാടാണ്. വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കും യു.ഡി.എഫില്‍ സ്ഥാനമുണ്ടാവില്ല. ദേശീയതലത്തില്‍ ശക്തിപ്രാപിക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കും.
? കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണോ ഉദ്ദേശിച്ചത്. റോഷി അഗസ്റ്റിന്‍ പറഞ്ഞത് അവരെ യു.ഡി.എഫ് ചവിട്ടി പുറത്താക്കി എന്നാണ്. അത് ശരിയാണോ
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ എന്നല്ല, ഒരു കക്ഷിയെയും യു.ഡി.എഫ് ചവിട്ടി പുറത്താക്കിയിട്ടില്ല. അത് യു.ഡി.എഫിന്റെ ശൈലിയല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് യു.ഡി.എഫിന്റെ രീതി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു തീരുമാനമെടുത്ത് അപ്പുറത്തേക്ക് പോയതാണ്. അവരോടും യു.ഡി.എഫിന് വിദ്വേഷമില്ല. യു.ഡി.എഫിന്റെ വാതിലുകള്‍ ആര്‍ക്കുമുന്നിലും അടച്ചിട്ടില്ല. മുന്നണിയില്‍ ഇപ്പോഴുള്ള എല്ലാ കക്ഷികളും വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.
? കെ.എം മാണിയോട് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്തതെല്ലാം നമുക്കുമുന്നിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടതുമുന്നണിയില്‍ തുടരുകയാണ്. ജോസ് കെ മാണിയുടെ നിലപാട് ശരിയാണോ
അതിന് മറുപടി പറയാന്‍ ഞാനില്ല. അത് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. പക്ഷേ, കെ.എം മാണി ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ്. എന്റെ ഇത്രകാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഇപ്പോഴും വേദനയുളവാക്കുന്നത് മാണിയില്‍നിന്ന് രാജി എഴുതിവാങ്ങേണ്ടിവന്ന സന്ദര്‍ഭമാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ സമയത്തെ അന്വേഷണ റിപ്പോര്‍ട്ട് എല്‍.ഡി.എഫ് വന്നശേഷവും പരിശോധിച്ചു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഉദാഹരണത്തിന് പൊന്‍കുന്നത്തുനിന്നാണ് ഒരാള്‍ മാണിക്ക് പണം കൊണ്ടുകൊടുത്തതെന്ന് മൊബൈല്‍ ടവര്‍ നോക്കി കണ്ടെത്തിയിരുന്നു. 55 മിനുട്ടുകൊണ്ട് പൊന്‍കുന്നത്തുനിന്ന് മാണിയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയെന്നും വാദമുണ്ടായി. ഏറ്റവും വേഗത്തില്‍ ബൈക്കും കാറും ഓടിക്കുന്ന പൊലീസുകാരെ ഉപയോഗിച്ച് ഇത്രയും ദൂരം സഞ്ചരിപ്പിച്ചു നോക്കി. ഒരിക്കലും ഈ സമയത്തിനകത്ത് പോയ്‌വരാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി. പണം കൊടുക്കുന്നത് കാര്‍ ഡ്രൈവര്‍ കണ്ടെന്നായിരുന്നു മറ്റൊരു മൊഴി. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാല്‍ പണം കൈമാറിയെന്ന് പറയപ്പെടുന്ന സ്ഥലം കാണാനാവില്ലെന്നും വ്യക്തമാക്കി. അത്രത്തോളം ചൂഴ്ന്ന് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഒരു നിരപരാധിയെയാണ് അവര്‍ ക്രൂരമായി ആക്ഷേപിച്ചത്.
? അതിന്റെ തുടര്‍ച്ചയായിരുന്നല്ലോ നിയമസഭ അടിച്ചുതകര്‍ത്ത സംഭവം. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ സെപ്തംബര്‍ 18ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്
അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം കെ.എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് മാത്രമായിരുന്നു. #ോറില്‍ ബഹളമുണ്ടാകുന്ന സമയത്തുപോലും മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അന്നത്തേത്. അതില്‍ മാണിക്ക് വലിയ വിഷമമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് അതിന്റെ വഴിക്ക് നടക്കട്ടെ.
? കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാരെ സസ്‌പെന്റ് ചെയ്യുകയാണ്. പ്രതിഷേധിച്ചാല്‍ സസ്‌പെന്‍ഷന്‍. ഇ.ഡി വിഷയത്തില്‍ പുറത്ത് പ്രതിഷേധിച്ച എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്
പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനോട് അസഹിഷ്ണുത കാട്ടേണ്ടതില്ല. ജനപ്രതിനിധികളുടെ സ്വാതന്ത്ര്യം കയ്യേറുന്നു. എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നു. ഇതെല്ലാം രാജ്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ്. ജവഹര്‍വാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതെല്ലാം തിരിച്ചുകൊണ്ടുവരണം. അതിനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. പ്രതാപനെയും രമ്യയെയുമൊക്കെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ല.
? കേരളത്തിലെ പ്രതിപക്ഷം എത്രത്തോളം ശക്തമാണ്, പ്രത്യേകിച്ച് വി.ഡി സതീശന്റെ പ്രവര്‍ത്തനം, ശൈലി
കേരളത്തിലേത് മികച്ച പ്രതിപക്ഷമാണ്. അടുത്ത കാലത്ത് പ്രതിപക്ഷം നിയസഭയിലും പുറത്തും ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിജയമുണ്ടായി. വഖഫും ബഫര്‍സോണും ഉള്‍പെടെയുള്ളവ ഉദാഹരണം. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം ഡിബേറ്റുകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. വിശദമായി പഠിച്ച് പറയുന്നതുകൊണ്ട് പല വിഷയങ്ങളിലും നല്ല നിലയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു. സഭക്കുള്ളിലെ പ്രതിഷേധങ്ങളില്‍ ഞങ്ങള്‍ക്ക് സി.പി.എമ്മിനെ പോലെ ഏതറ്റംവരെയും പോകാനാവില്ല. അത് ഞങ്ങളുടെ ശൈലിയല്ല. വെളിയിലിറങ്ങുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതിനപ്പുറം അവരെ പോലെ കടുത്ത നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. സംസ്ഥാനത്ത് പ്രതിപക്ഷം അതിന്റെ ധര്‍മം ഒട്ടും വീഴ്ചയില്ലാതെ തന്നെ ചെയ്യുന്നുണ്ട്.
? കേരളത്തിലെ ഒരു പത്രം നിരോധിക്കാന്‍ കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ജലീലിന്റെ നടപടിയെ എങ്ങനെ കാണുന്നു
കെ.ടി ജലീല്‍ ചെയ്തത് തെറ്റാണ്. അദ്ദേഹത്തിനുമേല്‍ ഒരുപാട് ആരോപണങ്ങളുണ്ടല്ലോ. ഓരോ വിഷയത്തെയും സമീപിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും അതിന്റെ വരുംവരായ്കകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
? ചിന്തന്‍ ശിബിരത്തിലൂടെ കോണ്‍ഗ്രസ് എന്നതുപോലെ യു.ഡി.എഫിലെ എല്ലാ കക്ഷികളും ശക്തിപ്പെടേണ്ട സാഹചര്യമല്ലേ
കോണ്‍ഗ്രസും മുസ്‌ലിംലീഗും അടക്കമുള്ള എല്ലാ യു.ഡി.എഫ് കക്ഷികളും ശക്തമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ ഏതെങ്കിലും ദൗര്‍ബല്യം തീര്‍ക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ചിട്ടയോടെ നടപ്പിലാക്കാനാണ് ശിബിരത്തിലെ പദ്ധതികള്‍. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ എന്നും ഭദ്രമാണ്. അവരുടെ പരിപാടികള്‍ തന്നെ വ്യത്യസ്തവും ആകര്‍ഷകവുമാണ്. മുസ്‌ലിം ലീഗും അതിന്റെ നേതാക്കളും യു.ഡി.എഫിന് നല്‍കുന്നത് വലിയ സംഭാവനകള്‍ തന്നെയാണ്.
? പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഇനി വരുന്ന വലിയ വെല്ലുവിളി. കേരളത്തില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും രാജ്യത്താകെ കോണ്‍ഗ്രസ് ഉയിര്‍ത്തെണീക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ എ.ഐ.സി.സി തലത്തില്‍ ആരംഭിച്ചിട്ടുണ്ടോ
2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത് പൂര്‍ണ സജ്ജമായി തന്നെയാകും. അതിനു മുന്നോടിയായി ചില തീരുമാനങ്ങളുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയും സമാനചിന്തക്കാരായ കക്ഷികളും ഒരുമിച്ചുപോകും. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ നിങ്ങളെ അറിയിക്കും.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി