Connect with us

kerala

കേരളത്തില്‍ കോവിഡ് ഭേദമായവരില്‍ മറ്റു ഗുരുതര രോഗസാധ്യതകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്‌നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

കോവിഡ് രോഗികളില്‍ രോഗം മാറിയതിന് പിന്നാലെ ശ്വസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണമാകുന്ന ശ്വാസകോശത്തിലെ പള്‍മണറി ഫൈബ്രോസിസിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കോവിഡ് നെഗറ്റീവായ കേരളത്തിലെ രോഗികളില്‍ കണ്ടെത്തിയതായി ‘ദി ഹിന്ദു’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ പോസ്റ്റ്-കോവിഡ് കെയര്‍ ക്ലിനിക്കില്‍ പരിശോധനക്കെത്തിയ അടുത്തിടെ കോവിഡ് 19 നെഗറ്റീവായ ദമ്പതികളില്‍ ഇത്തരത്തില്‍ രോഗ്യ സാധ്യത ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പോസ്റ്റ്-കോവിഡ് പരിശോധനയ്ക്കായെത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള രണ്ട് വ്യക്തികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോക്ടര്‍ എം ശംസുദ്ദീന്‍ പറഞ്ഞു. നേരത്തെ തന്നെ രോഗം കണ്ടെത്താനായതിനാല്‍ സമയം നഷ്ടപ്പെടാതെ അവര്‍ക്ക് ചികിത്സ നല്‍കാമായെന്നും, ഡോ. ഷംസുദീന്‍ പറഞ്ഞു. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ക്ലിനിക്കിനെ സമീപിച്ചവരില്‍ ക്ഷീണം, തലവേദന, ശരീരവേദന, ശ്വാസതടസ്സം, ചുമ എന്നിവ സാധാരണ കണ്ടുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ആരോഗ്യ മിഷനും കോഴിക്കോട് മെഡിക്കല്‍ കോളേജും സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ 4 മണിവരെയാണ് പരിശോധന.
കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്‌നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവിഡ് ഭേദമായ 20 ശതമാനം ആളുകളില്‍ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച രോഗലക്ഷണങ്ങളില്ലാത്ത ആളുകളും ഇതില്‍ ഉള്‍പ്പെടുന്നണ്ട്. ‘പോസ്റ്റ്-കോവിഡ് സിന്‍ഡ്രോം’ അല്ലെങ്കില്‍ ‘ലോംഗ് കോവിഡ്’ എന്നാണ് ഇതറിയപ്പെടുന്നത്. പക്ഷാഘാതം, ഹൃദയസ്തംഭനം, അപസ്മാരം എന്നീ ഗുരുതര പരിണതഫലങ്ങളിലേക്കും ഇവ നയിക്കുന്നുണ്ട്. വികസിത രാജ്യങ്ങളായ ബ്രിട്ടന്‍ അടക്കം വിവിധ രാജ്യങ്ങള്‍ ഇതിനകം കോവിഡിന് പിന്നാലെയുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ പഠനം ആരംഭിച്ചിട്ടുണ്ട്.

ചൈനയിലെ വുഹാനില്‍ കോവിഡ് ഭേദമായ 90 ശതമാനം ആളുകളില്‍ ശ്വാസകോശ തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘സോംഗ്‌നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത ‘ആന്റിബോഡി’ അപ്രത്യക്ഷമായെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിനിടെ ഇന്ത്യയിലടക്കം കോവിഡ് ഭേദമായ ആള്‍ക്ക് വീണ്ടും പോസിറ്റീവായതായും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരില്‍ ജൂലൈയില്‍ കോവിഡ് സ്ഥിരീകരിച്ച ഭേദമായ 27വയസ്സുകാരിക്കാണ് വീണ്ടും പോസിറ്റീവായത്. സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് നെഗറ്റീവായതിനു ശേഷമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പിന്നീട് ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വീണ്ടും കോവിഡ് പോസിറ്റിവെന്ന ഫലം ലഭിച്ചത്.

 

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

Trending