columns
ജീവിതത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍
വികസന ഇരകളുടെ കഥകള്‍ ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്‍, തെരുവില്‍ കഴിയുന്നവര്‍, വാടകമുറികളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍, ഒരുമഴ പെയ്തില്‍ വെള്ളം ഇരച്ചു കയറുന്ന ഷെഡില്‍ കഴിയുന്നവര്‍. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി ഒരുതരി മണ്ണ്.

എഴുത്ത്: എസ്. സുധീഷ്‌കുമാര്‍
ഫോട്ടോ: നിതിന്‍ കൃഷ്ണന്‍
”കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തതിന്റെ മനോവിഷമത്തിലാണ് എന്റെ കുഞ്ഞ് ആത്മഹത്യ ചെയ്തത്. സ്വര്‍ഗം പോലെ ജീവിച്ച മണ്ണില്‍ നിന്നും ഒന്നും ഇല്ലാതെയല്ലേ തെരുവിലേക്കിറങ്ങിയത്. ഒരു പിടി മണ്ണിനായി എത്ര നാള്‍ ഓഫീസുകള്‍ അവന്‍ കയറിയിറങ്ങി. ഒടുവില്‍ മനം മടുത്താണ് ഒന്നര വയസുള്ള മകനെ പോലും അനാഥനാക്കി അവന്‍ ജീവന്‍ അവസാനിപ്പിച്ചത്”. മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട റോസ്ലി ഇതു പറയുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഉത്സവം പോലെയായിരുന്നു റോസ്ലിയുടെയും ആന്റണിയുടെയും മൂന്ന് മക്കളുടെയും ജീവിതം. വല്ലാര്‍പാടം ടെര്‍മിനലിവായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ ഈ കുടുംബം പതിറ്റാണ്ടുകളായി കഴിഞ്ഞിരുന്ന ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടു. 10 സെന്റ് വസ്തുവില്‍ ഏഴ് സെന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. മിച്ചം കിട്ടിയതാവട്ടെ ചിന്നിച്ചിതറി കിടക്കുന്ന മൂന്ന് സെന്റ് ഭൂമി മാത്രം.
ഇതോടെ കുടുംബങ്ങളുള്ള മൂന്ന് ആണ്‍മക്കളും ആന്റണിയും റോസ്ലിയും തെരുവിലിറങ്ങേണ്ടി വന്നു. പ്രിന്‍സായിരുന്നു നഷ്ടപരിഹാരത്തിനായി ഓടിനടന്നത്. മണിക്കൂറുകളോളം പ്രിന്‍സ് കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥരെ കാണാനായി കാത്തുനിന്നിട്ടുണ്ട്. കൂലിവേലക്കു പോലും പോകാതെയായിരുന്നു നെട്ടോട്ടം. പലപ്പോഴായി ഉദ്യോഗസ്ഥരുടെ മുന്നില്‍ ദുരിതങ്ങളുടെ കഥ പറഞ്ഞു. റവന്യു ഓഫീസിലും കയറിയിറങ്ങി കേണിട്ടും നിരാശയായിരുന്നു ഫലം. കനിവിന്റെ നേര്‍ത്ത കണം പോലും പ്രിന്‍സിനെയോ ആ കുടുംബത്തെയോ തേടിയെത്തിയില്ല.
ഒരു രാത്രി കുടിയൊഴിപ്പിക്കപ്പെവര്‍ കെട്ടിപ്പൊക്കിയ സമരപ്പന്തലിലേക്ക് പ്രിന്‍സ് എത്തി. വാതോരാതെ സംസാരിച്ചു. വേദനയും നിരാശയും ഉള്ളിലൊതുക്കി സമരക്കാര്‍ക്ക് പ്രതീക്ഷ നല്‍കി. നല്ലൊരു നാളയെ സ്വപ്നം കാണാന്‍ അവര്‍ക്ക് ആവേശമേകി. ആകാശത്തിലേക്കു കൈചുരുട്ടി മുദ്രാവാക്യം മുഴക്കിയ ശേഷം സമരപ്പന്തലില്‍ നിന്നും ഇറങ്ങി ഇരുളിലേക്കു മറയുമ്പോള്‍ പ്രിന്‍സിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവണം. പിച്ചവെയ്ക്കുന്ന മകനോടൊപ്പം ഉറങ്ങാനായി അന്നു രാത്രി പ്രിന്‍സ് വിട്ടിലെത്തിയില്ല. സമരപ്പന്തലില്‍ ആയിരിക്കുമെന്ന് ഭാര്യയും അമ്മയും കരുതി. അയല്‍ക്കാരുടെ പരിഭ്രമം കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പലരും അടക്കിപ്പിടിച്ചു സംസാരിച്ചു. ജീവന്റെ തുടിപ്പ് അടര്‍ന്നു വീണ പ്രിന്‍സിന്റെ ശരീരത്തിലേക്ക് റോസ്ലി ഒന്നേ നോക്കിയുള്ളു. ഭൂമി നഷ്ടപ്പെട്ട പ്രിന്‍സ് ആറടി മണ്ണിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം പിതാവ് ആന്റണിയും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ മരിച്ചു.
പ്രിന്‍സും ആന്റണിയും മാത്രമല്ല, 33 പേരാണ് മൂലമ്പിള്ളി കുടിയിറക്കലില്‍ അര്‍ഹമായ പുനരധിവാസം കിട്ടാതെ മരണപെട്ടത്. കെ.വി രാജപ്പന്‍ അപകടത്തില്‍പെട്ടു ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഒരു തുണ്ട് ഭൂമി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. വല്ലാര്‍പാടം റെയില്‍ പദ്ധതിക്കായാണ് രാജപ്പന്റെ നാല് സെന്റ് ഭൂമി ഏറ്റെടുത്തത്. കിട്ടിയതാവട്ടെ ചതുപ്പ് നിറഞ്ഞ സ്ഥലം. മണ്ണ് പരിശോധനയില്‍ വീടുവെക്കാന്‍ കഴിയില്ലെന്നായിരുന്നു ഫലം. ഇതോടെ രാജപ്പന്‍ മരുമകന്റെ വീട്ടിലായി താമസം. ചോര്‍ന്നൊലിച്ച പ്ലാസ്റ്റിക് ഷെഡില്‍ കിടന്നാണ് കോതാട് മുഴങ്ങുംതറയില്‍ ബാബു മരിക്കുന്നത്. അഞ്ച് സെന്റ് ഭൂമിയില്‍ മൂന്ന് സെന്റ് ഏറ്റെടുത്തതോടെ തുണ്ടുഭൂമിയിലെ ഷെഡിലായിരുന്നു രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന ബാബുവിന്റെ ജീവിതം. പിന്നാലെ രോഗവും മരണവും.
പദ്ധതിക്കായി പാതി മുറിച്ചുമാറ്റിയ വീട്ടില്‍ കിടന്നായിരന്നു ഏലൂര്‍ സ്വദേശി കെ.എന്‍ രാമകൃഷ്ണന്റെ മരണം. എഫ്എസിടിയില്‍ ഹെല്‍പ്പറായിരുന്ന രാമകൃഷ്ണന്‍ നുള്ളിപെറുക്കിവെച്ച പണം കൊണ്ടായിരുന്നു വീടു പണിതത്. ആശ തീരും വരെ അന്തിയുറങ്ങാന്‍ കഴിയും മുന്‍പേ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു. അളന്നു തിട്ടപ്പെടുത്തിയപ്പോള്‍ വീടിന്റെ പാതി സര്‍ക്കാരിന്റെ കൈയില്‍. ഹാളും മുറികള്‍ക്കും മധ്യേ ഉദ്യോഗസ്ഥര്‍ മഞ്ഞച്ചായം പൂശി. ജെസിബിയും കമ്പിപാരകളും ഉപയോഗിച്ചു വീടിന്റെ പകുതി അടര്‍ത്തി മാറ്റുമ്പോള്‍ രാമകൃഷ്ണന്‍ തളര്‍ന്നു വീണിരുന്നു. പൊടിപടലങ്ങള്‍ ശ്വസിച്ചായിരുന്നു രാമകൃഷ്ണന്റെ മരണം. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇന്നും ആ കുടുംബത്തിന് കിട്ടിയില്ല. മുറിച്ചുമാറ്റിയ വീട് പൂര്‍ണമാക്കാന്‍ മകന്‍ അനില്‍കുമാറിന് ലക്ഷങ്ങള്‍ കടമെടുക്കേണ്ടി വന്നു. വന്‍സാമ്പത്തിക ബാധ്യതയിലാണ് അനില്‍കുമാറിന്റെ ജീവിതം. സ്വന്തം ഭൂമിയും വീടും സ്വപ്നം കണ്ടു തെരുവില്‍ കിടന്നു മരിച്ച മൂലമ്പിള്ളിക്കാര്‍ ഏറെയാണ്. തലചായ്ക്കാന്‍ ഒരുപിടി മണ്ണു കിട്ടുമെന്നു മരണമെത്തും വരെ പലരും ആശിച്ചു. സ്വന്തം വീട്ടില്‍ കിടന്നു മരണത്തെ പുല്‍കാന്‍ പലര്‍ക്കുമായില്ല.
കുടിയിറക്കപ്പെട്ട ചരിത്രം
വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പദ്ധതിക്കു (ഐസിടിടി) വേണ്ടിയാണ് കുടുംബങ്ങളെ കുടിയിറക്കിയത്. പലരും സ്വന്തം ഭൂമിയില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചു. 2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു പദ്ധതിക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കല്‍. ഹൈവേയും റെയില്‍വേയും നിര്‍മിക്കാനായി മൂലമ്പിള്ളി, മുളവുകാട്, മഞ്ഞുമ്മല്‍, ഇളമക്കരയടക്കം ഏഴിടങ്ങളില്‍ നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. നിബന്ധനകള്‍ ഒന്നുമില്ലാതെയായിരുന്നു കുടിയൊഴിപ്പിക്കല്‍.
സമരത്തിനൊടുവില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 2008 മാര്‍ച്ച് 19 നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി ഏഴ് സ്ഥലങ്ങള്‍ കണ്ടെത്തിയതില്‍ ആറും ചതുപ്പ് നിലങ്ങളായിരുന്നു. പൈലിങ് നടത്തി വീട് വെക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെങ്കിലും വീട് നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നും വീടും സ്ഥിരം തൊഴിലുമായിട്ടില്ല. വീട് നിര്‍മിച്ച് താമസിക്കാന്‍ കഴിയുന്നതു വരെ 5000 രൂപ മാസവാടക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്ക് വല്ലാര്‍പാടം പദ്ധതിയില്‍ ജോലി, ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് പകരം സംവിധാനം, സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് ആദായനികുതി ഈടാക്കില്ല എന്നതടക്കം നിരവധി വാഗ്ദാനങ്ങള്‍. എന്നാല്‍ ഇവയെല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.
316 കുടുംബാംഗങ്ങളില്‍ കേവലം 40 കുടുംബങ്ങള്‍ക്ക് മാത്രമാണ് പുനരധിവാസ ഭൂമിയില്‍ വീട് വച്ച് താമസിക്കാന്‍ കഴിഞ്ഞത്. അതില്‍ തന്നെ ചിലത് ചരിഞ്ഞു. ചിലതില്‍ വിള്ളലുകളും രൂപപ്പെട്ടു. വീട് വച്ചവരുടെ സ്ഥിതി ഇതായിരിക്കെ എങ്ങനെ ഇവിടെ വീട് വച്ചു താമസിക്കുമെന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളൊന്നും വായ്പ നല്‍കുന്നില്ല. 25 വര്‍ഷത്തേക്ക് പട്ടയ ഭൂമി കൈമാറാന്‍ കഴിയില്ലെന്ന വ്യവസ്ഥയാണ് ഇതിന് കാരണം. കുടിയൊഴിപ്പിക്കലിന്റെ ഒന്നര പതിറ്റാണ്ടിലേക്ക് കടക്കുമ്പോഴും വികസനത്തിന്റെ ഇരകളായി വേദനയോടെ നില്‍ക്കുകയാണ് മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍.
അര സെന്റില്‍ അണഞ്ഞ ജീവിതം
ശപിക്കപ്പെട്ട ആ ദിനത്തെ ഓര്‍മിക്കാന്‍ സെബാനും ആനിയും ആഗ്രഹിക്കുന്നില്ല. ഒരുദിനം കൊണ്ട് ഇവരുടെ ജീവിതം തലകീഴായ് മറിയുകയായിരുന്നു. പാതി പോയ ജീവനുമായി കഴിയുകയാണ് ആനി. മരവിച്ച മനുഷ്യനായി സെബാനും. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിനായി സ്ഥലം വിട്ടു നല്‍കിയ മഞ്ഞുമ്മല്‍ കുന്തലക്കാട് സെബാനെന്ന് വിളിക്കുന്ന ജോര്‍ജിന് മിച്ചം കിട്ടിയത് അരസെന്റ് ഭൂമി. അഞ്ച് സെന്റില്‍ അഞ്ച് മുറികളോടു കൂടിയ വീട്ടിലായിരുന്നു സെബാനും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് സെന്റില്‍ നാലര സെന്റും ഏറ്റെടുത്തു. കൂട്ടുകുടുംബമായി താമസിച്ച വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി. അന്നുവരെ ഒരു പാത്രത്തില്‍ ഉണ്ടും ഒരു പായില്‍ ഉറങ്ങിയും കഴിഞ്ഞവര്‍ നാലു ദിക്കിലായി. ത്രികോണം പോലെ കിടക്കുന്ന നിര്‍ജീവമായ അര സെന്റ് ഭൂമിയില്‍ അവശേഷിച്ചത് സെബാനും ഭാര്യ ആനിയും മകള്‍ ഹിമയും. കയറി കിടക്കാന്‍ വീടില്ല. ഏറ്റെടുത്ത ഭൂമിക്കു കിട്ടിയതാകട്ടെ നാമമാത്രമായ തുകയും. പലവട്ടം ഓഫീസുകള്‍ കയറിയിങ്ങിയാണ് നാമമാത്രമായ നഷ്ടപരിഹാരം വാങ്ങിയെടുത്തത്. അരസെന്റില്‍ എങ്ങനെ ഒരു വീടു പണിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിയമം അനുസരിച്ചു നേരെ ചൊവ്വെ വീടു നിര്‍മിക്കാനാവില്ല. ഗതിയില്ലാതെ, സെബാനും കുടുംബവും വാടകക്ക് താമസിക്കാന്‍ പോയി. വാടക വീട്ടില്‍ വെച്ച് ഹന്നയുടെ വിവാഹം നടത്തേണ്ടി വന്നു. വാടക നല്‍കാന്‍ കഴിയാതെ വന്നതോടെ സെബാന്‍ തിരികെ മടങ്ങി. മഞ്ഞുമ്മലിലെ അരസെന്റ് ഭൂമിയില്‍ ടാര്‍പോളിത്തീന്‍ വിരിച്ചു ഷെഡ് കെട്ടി. അതിലേക്ക് താമസം മാറി. വീടിനു വേണ്ടി പലയിടങ്ങളിലും അലഞ്ഞിട്ടും നടപടിയായില്ല. ഏറ്റവും ഒടുവില്‍ മഞ്ഞുമ്മല്‍ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ വീടു വെച്ചു നല്‍കി. അരസെന്റില്‍ ഒരു വീട്. ഒരു മുറി പണിയാന്‍ മാത്രമേ സ്ഥലത്തിനു വിസ്തൃതിയുണ്ടായിരുന്നു. 2018ല്‍ പ്രളയത്തോടെ വീണ്ടും ദുരന്തങ്ങളുടെ പെയ്ത് സെബാന്റെ ജീവിതത്തിലേക്കെത്തി. പ്രളയത്തിന് പിന്നാലെ ഭാര്യ ആനി ഒരു ദിവസം തലചുറ്റി വീണു. കൈകള്‍ക്കും കാലിനും വേദനയുണ്ടായിരുന്നെങ്കിലും തലചുറ്റല്‍ ആദ്യമായിരുന്നു. ആസ്പത്രിയിലെത്തിച്ച ആനിയെ വിദഗ്ധമായി പരിശോധന നടത്തിയപ്പോഴാണ് രോഗത്തിന്റെ തീവ്രത അറിയുന്നത്. ബ്രെയിന്‍ ട്യൂമറായിരുന്നു രോഗം. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ട് ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷന് ശേഷം ആനിയുടെ ശരീരം നിശ്ചലമായി. കൈകാലുകള്‍ അല്‍പമൊന്ന് അനക്കും. സംസാരിക്കാനും കഴിയില്ല. ആനിയെ കുളിപ്പിക്കുന്നതും ഊട്ടുന്നതും എല്ലാം സെബാന്‍ തന്നെ. കട്ടിലില്‍ തളര്‍ന്നു കിടക്കും. പദ്ധതി പ്രദേശമായതിനാല്‍ ഇത് വഴി വെള്ളത്തിന്റെ പൈപ്പ് ലൈന്‍ കടന്നു പോകുന്നില്ല. സെബാന്‍ മറ്റു വീടുകളില്‍ നിന്ന് വെള്ളം എത്തിച്ചാണ് ആനിയെ കുളിപ്പിക്കുന്നതും ഭക്ഷണം തയാറാക്കുന്നതും. ”എല്ലാ പ്രതീക്ഷകളും ഇല്ലാതായി. നല്ലൊരു വീട്ടില്‍ കിടന്നുറങ്ങണമെന്നായിരുന്നു ആഗ്രഹം. നല്ലൊരു വീട്ടില്‍ കിടന്നു മരിക്കാനാകുമോ”. സെബാന്റെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നല്‍കാനാവുക.
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്നും കുടുംബങ്ങളെ പൊലീസിനെ ഉപയോഗിച്ചു ബലമായി കുടിയിറക്കിയത്. 2008 ഫെബ്രുവരി ആറിന് മൂലമ്പിള്ളിയില്‍ വീടുകള്‍ ഇടിച്ചുനിരത്തി. ജനങ്ങള്‍ സംഘടിച്ചു. കിടപ്പാടത്തു നിന്നും ഇറങ്ങി പോകില്ലെന്ന് കുട്ടികള്‍ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംഘടിച്ചു മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. പിന്നീട് സമര സമിതിയുടെ നേതൃത്വത്തിലായി പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ എല്‍എഡിഎഫിന് പിടിച്ചുനില്‍ക്കാനായില്ല. ഏറ്റെടുക്കല്‍ വഴിമുട്ടിയതോടെ മൂലമ്പള്ളി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍, പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു പാക്കേജില്‍ അധികവും. പിന്നീട് എത്തിയ യുഡിഎഫ് സര്‍ക്കാരാണ് പാക്കേജ് പരിഷ്‌കരിച്ചത്. അധികാരത്തിലെത്തി ആദ്യ വാരം തന്നെ സമരസമിതി നേതാക്കളെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചക്കു വിളിച്ചു. സമരക്കാരുടെ ആവശ്യപ്രകാരം പാക്കേജ് പരിഷ്‌കരിച്ചു. മന്ത്രിസഭ രൂപീകരിച്ചു ആദ്യമാസം തന്നെ ഒരു കുടുംബത്തിന് വാടക കുടിശിഖയായ 1.35 ലക്ഷം രൂപ കൈമാറി. എല്‍ഡിഎഫിന്റെ രാഷ്ട്രീയ പകപോക്കലില്‍ ഇരയായി പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയവും നല്‍കി. വീട് വെക്കാനുള്ള പൈലിങിന് തുകയും അനുവദിച്ചു. എന്നാല്‍, പിന്നീടെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പാക്കേജ് അട്ടിമറിക്കുകയായിരുന്നു. പുനരധിവാസ പാക്കേജ് നടപ്പാക്കാനും നിയന്ത്രിക്കാനും സ്വതന്ത്രചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം പോലും അംഗീകരിച്ചില്ല. കുടിയിറക്കപ്പെട്ടവരോടുള്ള സര്‍ക്കാരിന്റെ അവഗണന ഇന്നും തുടരുകയാണ്.
പട്ടയമുണ്ട് സാര്‍; ഭൂമിയില്ല
എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് പനയ്ക്കല്‍ പി.ടി ഫ്രാന്‍സിസ് സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയെയും മൂന്നു പെണ്‍മക്കളെയും കൂട്ടി എത്തിയത്. സ്വന്തം വീട്ടില്‍ നിന്ന് കുടിയിറക്കിയപ്പോള്‍ ഫ്രാന്‍സിസ് പെണ്‍മക്കളെയും ഭാര്യയെയും കൂട്ടി വാടക വീട്ടിലേക്കു പോയി. ഒന്നൊന്നര വര്‍ഷത്തോളം പലയിടങ്ങളിലായി വാടകക്ക് കഴിഞ്ഞു. പരിചിതമല്ലാത്ത സ്ഥലങ്ങളിലായിരുന്നു താമസം. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി എത്രനാള്‍ അപരിചത സ്ഥലങ്ങളിലെ വാടക വീട്ടില്‍ കഴിയും. അപരിചിതമായ സ്ഥലങ്ങളില്‍ താമസിക്കുമ്പോള്‍ ഗ്ലോറിയയും അമ്പിളിയും ഫ്രാങ്കല്‍നും ഭയമാണ്. മൂവരും അമ്മ ഡയാനക്കരികില്‍ നിന്നും മാറില്ല. ദുരിതങ്ങളും പ്രയാസങ്ങളും കൂടിയപ്പോഴാണ് സഹോദരിയുടെ വീട്ടില്‍ അഭയം തേടിയത്. ഒന്നുമല്ലെങ്കിലും അപരിചിതമല്ലല്ലോ വീടും വീട്ടുകാരുമെന്ന് ഫ്രാന്‍സിസ് പറയുന്നു.
കോതാട് വാട്ടര്‍ ടാങ്കിന് സമീപം നാലര സെന്റ് ഭൂമിയും അതില്‍ 1,700 സ്‌ക്വയര്‍ഫീറ്റ് വീടും ഫ്രാന്‍സിസിന് സ്വന്തമായി ഉണ്ടായിരുന്നു. ഒട്ടേറെ മുറികളുള്ള വീട്. കിണറും വെള്ളവും വഴിയും എല്ലാമുള്ള പുരയിടം. ഇവിടെ നിന്നാണ് കുടിയിറക്കപ്പെട്ടത്. സ്ഥലത്തിന് പൊന്നുംവിലയും വീട് വെയ്ക്കാന്‍ ഭൂമിയും തരാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീട്ടില്‍ നിന്ന് ഒഴിഞ്ഞതിനാല്‍ വീട് വെക്കുന്നതിനുള്ള കാശും തരാമെന്നായിരുന്നു വാഗ്ദാനം. ഒന്നര വര്‍ഷത്തോളം വാടകക്ക് പോയ ഫ്രാന്‍സിസിന് വാടക തുക പോലും നല്‍കിയില്ല. സര്‍ക്കാര്‍ വാക്കു പാലിക്കാതെ വന്നതോടെ ഫ്രാന്‍സിസ് കോടതിയില്‍ കേസ് നല്‍കി.
കുടിയിറപ്പെട്ടവര്‍ സമരവുമായി മുന്നോട്ട് പോയപ്പോള്‍ വീടിനുള്ള വസ്തു അനുവദിച്ചു. ഫ്രാന്‍സിസിന് തുതിയൂരില്‍ വസ്തു അനുവദിച്ചിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. പിന്നാലെ കെട്ടിഘോഷിച്ച് നടന്ന പട്ടയമേളയില്‍ വെച്ച് പട്ടയവും ലഭിച്ചു. കൈവിട്ടു പോയത് തിരികെ പിടിക്കണമെന്നായിരുന്നു പ്രതീക്ഷകള്‍. മുന്‍പു താമസിച്ചതു പോലുള്ള വീട് വേണമെന്നായിരുന്നു ഭാര്യയുടെയും മക്കളുടെയും ആവശ്യം. കിലോമീറ്റര്‍ അകലെയുള്ള വസ്തുവിന് അടുത്തുള്ള സ്‌കൂളും കോളജും മക്കള്‍ കണ്ടു വെച്ചു. വീട് പണിപൂര്‍ത്തിയായാല്‍ ആ സമയം കോളജും സ്‌കൂളും അന്വേഷിച്ചു പോകേണ്ടല്ലോ. വസ്തു കാണാന്‍ പോകാനുള്ള ദിനങ്ങള്‍ അടുത്തെത്തി. വില്ലേജ് ഓഫീസ് ജീവനക്കാര്‍ വസ്തു കാണിച്ച് അളന്നു തരുമെന്നാണ് ഫ്രാന്‍സിസിനെ അറിയിച്ചത്. ഓഫീസര്‍മാര്‍ പറഞ്ഞതനുസരിച്ച് കൈയില്‍ കിട്ടിയ പട്ടയവുമായി ഫ്രാന്‍സിസ് കളക്ട്രേറ്റിലെത്തി. വില്ലേജ് ഓഫീസര്‍മാരും എത്തി. വസ്തു വീതം വെയ്ക്കുന്നതിനായി ലേലം വിളി തുടങ്ങി. ഒടുവില്‍ ഏഴാം നമ്പര്‍ ഭൂമി ഫ്രാന്‍സിസിന് ലഭിച്ചു. സര്‍ക്കാരിനെതിരെ കേസ് നല്‍കിയതിനാല്‍ വസ്തു തരില്ലെന്ന നിലപാടിലായി ഭരണകൂടം. ഇന്നും ഫ്രാന്‍സിസിന് ഭൂമി കിട്ടിയിട്ടില്ല. എന്നാല്‍, അഞ്ച് സെന്റ് ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന പട്ടയവുമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ അറുപത്തിരണ്ടുകാരന്‍. വികസന ഇരകളുടെ കഥകള്‍ ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്‍, തെരുവില്‍ കഴിയുന്നവര്‍, വാടകമുറികളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍, ഒരുമഴ പെയ്തില്‍ വെള്ളം ഇരച്ചു കയറുന്ന ഷെഡില്‍ കഴിയുന്നവര്‍. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി ഒരുതരി മണ്ണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
വീണ്ടും പാകിസ്ഥാന് പ്രകോപനം; സാംബയില്‍ ഡ്രോണ്‍ ആക്രമണം
-
india1 day ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം