Article
സ്നേഹമാണഖിലം
പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും ‘ക്ഷമിക്കണം പുതിയ സ്നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു’ എന്ന് പറഞ്ഞ് മാറിക്കളയുമോ?
പ്രൊഫ. പി.കെ.കെ തങ്ങള്‍
മനുഷ്യന് അവന്റെ സ്വഭാവധാരയില്‍ അലിഞ്ഞു ചേര്‍ന്നുള്ള നിസാരവല്‍ക്കരണ പ്രകൃതത്തില്‍ തൃണവല്ഗണിച്ചു തള്ളുന്ന ലളിതവും എന്നാല്‍ ഗംഭീരവുമായ എന്തെന്ത് വസ്തുതകളാണ് ജീവിതം കൈവിട്ടു പോകുമ്പോള്‍ അവനെ നോക്കി പല്ലിളിക്കുകയെന്ന് ആര്‍ക്കാണ് തിരിച്ചറിവുള്ളത്?. ചുണ്ടിനും കപ്പിനുമിടെ ജീവിതം എത്ര ദൂരമെന്നറിയാതിരിക്കെ ആവതും വേഗത്തില്‍ വിവേകപൂര്‍വം അത് നുണഞ്ഞനുഭവിച്ച് ജീവിതം ഫലവത്താക്കുകയെന്നതാണ് ബുദ്ധി. ആകര്‍ഷിപ്പിച്ച് വഴി തെറ്റിച്ച് ദുരന്തത്തില്‍ ചെന്നുപെട്ട് ഗതി കിട്ടാക്കയത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ചിരിക്കാന്‍ വിപരീത ശക്തികള്‍ തനിക്ക് ചുറ്റും പാര്‍ത്തും പതുങ്ങിയും നിലയുറപ്പിച്ചിട്ടുണ്ടെന്ന വസ്തുത കൂടി കരുതിയിരിക്കേണ്ടതുണ്ട്. ശൈശവത്തില്‍ ‘കൈവളരുന്നോ കാല്‍വളരുന്നോ’ എന്ന് അനുനിമിഷം കൗതുകപൂര്‍വം നിരീക്ഷിക്കുന്നവര്‍ പോലും, മനമെങ്ങിനെ ഏത് ദിശയിലേക്ക് വളരുന്നുവെന്ന കാര്യത്തില്‍ അധികമൊന്നും ഗൗനിക്കാറില്ല. തൊട്ടാല്‍വാടിക്കരളുള്ളവനോ, മന്ദഗതിക്കാരനോ ആയിരിക്കരുത് മനുഷ്യന്. എന്നാല്‍ അവന് കാരിരുമ്പ് ഹൃദയത്തിനുടമയോ യാഗാശ്വത്തിന് വീരുകാണിക്കുന്നവനോ ആയിക്കൂടാ. ലളിതമായി ആസ്വദിച്ചും, ആനന്ദിച്ചും, പിടിച്ചു നിന്നും, തടുത്ത് നിന്നും, സ്വയം രക്ഷയും വിജയവും കണ്ടെത്തേണ്ടതാണ്.
സമാധാനവും അസമാധാനവും മനുഷ്യന്റെ മാനസികാവസ്ഥകളാണ്. കാരണങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാവാമെന്ന് മാത്രം. ആ വ്യത്യാസത്തെ ക്രമപ്പെടുത്താനുള്ളതാണല്ലോ ഉദാഹരണങ്ങള്‍ക്കോ ഉപമകള്‍ക്കോ അതീതമായ മനുഷ്യബുദ്ധി (െ്രെബന്‍). മനസിന്റെ നിര്‍ണയങ്ങള്‍ എത്ര ലളിതമാണെങ്കിലും കഠിനതരമാണെങ്കിലും അതില്‍ ഇടപെടുകയാണെന്ന ദൗത്യം ബുദ്ധിയുടേതാണ്. കുരുന്നുകളെ വാര്‍ത്തെടുക്കേണ്ടത് ആസ്വാദ്യകരമായ സ്പര്‍ശന അനുഭവങ്ങള്‍, സ്വരങ്ങള്‍, രുചികള്‍, വര്‍ണങ്ങള്‍ എന്നിവ ആസ്വദിപ്പിച്ചുകൊണ്ടായിരിക്കണം. അങ്ങിനെയാണെങ്കില്‍ പ്രായപൂര്‍ത്തിയും പിന്നീടുള്ള വളര്‍ച്ചയും തദനുസൃതമായിരിക്കും. അനുകൂല (പോസിറ്റീവ്) കാഴ്ചപ്പാടുള്ള ഒരു പൗരനായി കുഞ്ഞ് വളര്‍ന്നുവരും. അതാണ് മനുഷ്യവംശത്തെ മൊത്തമായി നന്മയിലേക്കെത്തിക്കുന്നതിന്റെ അടിത്തറ. വളര്‍ച്ചയിലേക്ക് കുതിക്കുന്ന ഓരോ ശിശുവും ദൃശ്യലോകത്തിന്റെ മുഴുവന്‍ സമ്പത്താണെന്ന വിശാലമായ ആശയമാണ് മാനവരാശിയെ ഒന്നിപ്പിക്കേണ്ടത്.
മനുഷ്യന്റെ ഭൂമിയിലെ നിലനില്പ് അസ്ഥിരമാണ്. യാത്ര തിരിക്കേണ്ട നേരമേതാണെന്ന് അവനറിഞ്ഞുകൂടാ. ലോകത്തിന്റെ തിളക്കവും മിനുക്കവും കാത്തിരുന്നാസ്വദിക്കാന്‍ സമയം കിട്ടിക്കൊള്ളണമെന്നില്ല. തിരിച്ചു വിളിയുടെ നേരമേതാണെന്നാര്‍ക്കും അറിയുന്നതല്ല. ദൈര്‍ഘ്യം തീരെ കുറവാണെങ്കിലും അതിനെ സുദീര്‍ഘമായതായിട്ടാണ് മനുഷ്യന് കാണുന്നത്. അക്കാരണത്താലാണ് ചെയ്യാനുള്ളതൊന്നും ചെയ്തു തീര്‍ക്കാതെ അലസമായെന്തെങ്കിലുമെല്ലാം ചെയ്യുന്നതും അന്തിമമായി അത് അപകടത്തില്‍ കലാശിക്കുന്നതും. ശരിയായ സത്യം കണ്ടെത്താനും, ആവശ്യമായ അനുകൂലശക്തി (പോസിറ്റീവ് എനര്‍ജി) സംഭരിക്കാനും അവന് വിദൂരതയിലേക്ക് നോക്കി എന്തിനെയോ കാത്തിരിക്കുന്നു. അത്തരത്തിലുള്ള ആയുസിന്റെ സമയത്തിന്റെ പാഴ്ച്ചെലവില്‍ അവന് പൊഴിച്ചു കളയുന്നതു ഫലവത്താക്കാവുന്ന ആയുസിനെയാണെന്ന ബോധ്യം അവനിലുണ്ടാവുന്നില്ല. നാളെയാകാം പിന്നെയാകാം എന്ന നീട്ടിവെപ്പാകുന്ന പൈശാചികതയിലേക്കവന്‍ എത്തിച്ചേരുന്നു. മനുഷ്യന് അവന്റെ സൗഹൃദവലയത്തെ അവഗണിക്കുന്ന സ്വഭാവക്കാരന്‍ കൂടിയാണ്. അതിനു കാരണം അവന്റെ തിരിച്ചറിവുകേടാണ്. ഈ ഘട്ടങ്ങളിലെല്ലാം അവന് തുണയായ് വരേണ്ടത് അവന് കുഞ്ഞുനാളില്‍ കിട്ടിയ മാര്‍ഗ ദര്‍ശനങ്ങളാവേണ്ടിയിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ കൈവളര്‍ച്ചയും കാല് വളര്‍ച്ചയും മാത്രമേ പരിഗണിച്ചുള്ളൂ. മനോവളര്‍ച്ചയുടെ അതിന്റെ ശക്തിയും ഗതിയും എപ്രകാരമെന്ന് തിരിച്ചറിയുന്നില്ല.
വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ തൊട്ടടുത്ത പങ്കാളികള്‍ കൂട്ടുകാരാണ്. ആ കൂട്ടുകാര്‍ ‘ആല ചാരിയാല്‍ ചാണകം മണക്കും’ എന്ന ഗണത്തില്‍ പെട്ടവരായാലോ?. അതുകൊണ്ടു ആതെരഞ്ഞെടുപ്പിലും മതിയായ പരിഗണന ആവശ്യമുണ്ട്. ‘ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും’ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇളം തലമുറയെ എത്തിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കല്ലേ?. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അഥവാ അടിസ്ഥാന വിവേകപ്രായം എത്തുന്നതുവരെ അവരുടെ ഇഷ്ടങ്ങളില്‍, തിരഞ്ഞെടുപ്പുകളില്‍ മാതാപിതാക്കള്‍ ഇടപെട്ട് കുഴപ്പമുണ്ടാക്കണമെന്നല്ല, മറിച്ച് നിര്‍ദ്ദോഷമായ നിയന്ത്രണങ്ങള്‍ക്ക് അറച്ചു നിന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വലുതായിരിക്കും. മാതാപിതാഗുരുദൈവം എന്ന ദിവ്യ ദര്‍ശനം വെറുതെയുള്ളതല്ല. മനുഷ്യ വംശത്തിന്റെ നല്ല നിലനില്പിന്റെ നിദാനമായിട്ടുള്ള ആദര്‍ശമാണത്.
മനുഷ്യവംശം നന്നായിത്തീരാന്‍, സത്യവും സമാധാനവും നിലനില്ക്കാന്, അത്യന്തം ആവശ്യമായിട്ടുള്ളത് പണത്തെക്കാളും സ്നേഹമെന്ന നിസ്തൂല വികാരമാണ്. നിസ്വാര്‍ത്ഥ സ്നേഹത്തിന് പകരമായി എടുത്തുപറയാന്‍ ലോകത്ത് മറ്റൊന്നുമില്ല. സ്നേഹമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും അത് ഫലപ്രദമായിക്കൊള്ളണമെന്നില്ല. സ്നേഹം അത് ഉറച്ച സ്നേഹമായിരിക്കണം. ചഞ്ചലമായിരിക്കരുത്. അത്തരം സ്നേഹം നേരിട്ടുള്ള ശത്രുതയെക്കാള്‍ ദോഷം ചെയ്യും.
കാരണം യഥാര്‍ത്ഥ സ്നേഹിതനെയും കപട സ്നേഹിയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ വരും. ഇനി അതിലുമുണ്ട് വകതിരിവുകള്‍. നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ എളുപ്പമാര്‍ഗമായി ചില പ്രത്യേകക്കാരുമായി പടുത്തുയര്‍ത്തുന്ന സ്നേഹം. അതിന് ആയുസ് കുറവായിരിക്കും. പേരും പെരുമയുമുള്ളവരുമായി ഉണ്ടാക്കിയെടുക്കുന്ന സ്നേഹബന്ധങ്ങള്‍, ഒന്നുകില്‍ കാര്യലാഭത്തിനായി അല്ലെങ്കില്‍ ലോകമാന്യത്തിനായി ഇതും കപട സ്നേഹത്തില്‍ പെടുന്നതാണ്. അപ്രകാരം തന്നെ വലിയൊരു ഭൗതിക നേട്ടം കൈവശപ്പെടുത്താന്‍ ചിലരെ പാലമായി ഉപയോഗിച്ചു സ്നേഹിക്കുക. ഇത്തരം സ്നേഹ നിര്‍മാണങ്ങളെല്ലാം കുറ്റകരമാണ്. ഫലേച്ഛയില്ലാത്ത സ്നേഹം അഥവാ നിസ്വാര്‍ത്ഥ സ്നേഹം അതാണ് വിലമതിക്കപ്പെടുന്ന സ്നേഹം. സ്നേഹ ദര്‍ശനത്തിന്റെ നായകരായി ലോകം വിശേഷിപ്പിക്കുന്ന പ്രവാചകവര്യന് മുഹമ്മദ് നബി (സ) യേശു ക്രിസ്തു എന്നിവരെല്ലാം കറയറ്റ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. സ്വന്തമായി കഷ്ടനഷ്ടങ്ങളും അളവറ്റ യാതനകളും സമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവരാണവര്‍. അങ്ങേയറ്റം മൂല്യവത്തായ മൂലധനമായി പ്രപഞ്ചത്തില്‍ വല്ലതുമുണ്ടെങ്കില്‍ അതാണ് സ്നേഹം. അളവിലൊതുങ്ങാത്ത, കൊടുത്താല്‍ തീരാത്ത അക്ഷയനിധി. എന്നാല്‍ അത് ഉപയോഗിക്കുന്നതിലും, കൂടുതലായി വളര്‍ത്തിയെടുക്കുന്നതിലും മിക്കവരും പരാജയപ്പെടുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം.
‘ സ്നേഹത്തില്‍ നിന്നുദിക്കുന്നൂ
ലോകം
സ്നേഹത്താല്‍ വൃദ്ധി നേടുന്നു.
സ്നേഹം താന്‍ ജീവിതശ്രീമന്‍
സ്നേഹവ്യാഹതി തന്നെ മരണം.’
സ്നേഹത്തെക്കുറിച്ച് എത്ര തന്നെ വാഴ്ത്തി പയുമ്പോഴും അവിടെ ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യമനസിന്റെ വിശാലത. ലോകജനതയെ മുഴുവന്‍ സ്നേഹിക്കണമെന്നതാണല്ലോ എല്ലാ സച്ചരിത പാഠങ്ങളും. അടുത്തിടെ ഒരു പ്രഭാഷണ വേദിയില്‍ സ്നേഹത്തെയും മാനവിക സൗഹൃദത്തെയും ഐക്യത്തെയും കുറിച്ചെല്ലാം പ്രഭാഷണം നടക്കുന്ന വേദിയില്‍ ഒരു പ്രത്യേക നിമിഷം കയറിക്കൂടി. പ്രഭാഷണത്തിനിടെ പ്രഭാഷകന്‍ സദസിന്റെ മുന്‍ നിരയിലിരിക്കുന്ന ഒരാളെ ചൂണ്ടി ഒരു ചോദ്യമുന്നയിച്ചു. താങ്കള്‍ക്ക് തുറന്ന മനസോടെ എത്ര പേരെ സ്നേഹിക്കാന്‍ സാധിക്കും?. ചോദ്യം കേട്ട ആള് അമ്പരന്നു. വ്യക്തമായൊന്നും പറഞ്ഞില്ല. അയാള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് ഓരോരുത്തരോടായി ചോദ്യം ഉന്നയിച്ചു. ആരും ഊഹങ്ങളല്ലാതെ കൃത്യമായ ഒരു മറുപടി പറഞ്ഞില്ല. ഒടുവില്‍ പ്രഭാഷകന്‍ തന്നെ എല്ലാവര്‍ക്കുമായി ഉത്തരം സ്വയം തന്നെ പറഞ്ഞു. അത് ഇപ്രകാരമായിരുന്നു.
പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും ‘ക്ഷമിക്കണം പുതിയ സ്നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു’ എന്ന് പറഞ്ഞ് മാറിക്കളയുമോ?. ഒരിക്കലുമില്ല പ്രപഞ്ചത്തിലെ എന്തും ഏതും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ് മനുഷ്യഹൃദയം!. എന്നാല്‍ അതേസമയം എത്ര പേരെ വെറുക്കാന്‍ കഴിയുമെന്നാണ് ചോദ്യമെങ്കിലോ? ഇല്ല ഒരാളെപോലും വെറുക്കാനുള്ള ഇടം നേര് മനസുകളിലുണ്ടാവില്ല എന്നതാണ് ഉത്തരം. കാരണം ഒരാളോട് വെറുപ്പെന്നല്ല അങ്ങിനെയൊരു പരാമര്‍ശത്തിന് പോലും മനസില്‍ ഇടം കാണില്ല. സ്കൂള്‍ കുട്ടികള്‍ തമ്മില്‍ ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരിലെങ്കിലും, ഒരു കൊച്ചു പിണക്കമുണ്ടായി വീട്ടില്‍ തിരിച്ചെത്തിയാല്‍ കുട്ടി ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ വീട്ടുകാരെ അങ്കലാപ്പിലാക്കുന്നത് നാം കാണാറില്ലേ!. എന്നുവെച്ചാല്‍ സ്നേഹത്തിന് വിപരീതമായൊന്നും സ്വീകരിക്കാത്ത തനിമയാര്‍ന്ന പ്രകൃമാണ് മനുഷ്യമനസിന് ഉള്ളത് എന്ന് സാരം. ആകയാല്‍ തിരിച്ചറിയേണ്ടത് ലോകസമാധാനത്തിന് അഥവാ മനുഷ്യസമാധാനത്തിനാവശ്യം നന്മ നിറഞ്ഞ സ്നേഹം നിറഞ്ഞ നിര്‍മല മനസുകളാണ് എന്ന സത്യമാണ്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

