Connect with us

Video Stories

വിഴിഞ്ഞത്തെ കപ്പലിന് തുരങ്കം പണിയരുത്

Published

on

വെടക്കാക്കി തനിക്കാക്കുക എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലിടം നേടുന്ന ഒരു വന്‍ വികസന പദ്ധതിയുടെ കാര്യത്തില്‍ തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന നയം ചിലര്‍ സ്വീകരിച്ചിരിക്കുന്നുവെന്നത് ആത്മഹത്യാപരം തന്നെ. തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ദോഷകരവും കരാറുകാരായ അദാനി ഗ്രൂപ്പിന് വന്‍ ലാഭവും ഉണ്ടാകുമെന്ന തരത്തിലുള്ള കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ജനറലിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ടിട്ടുള്ള പുകമറ പദ്ധതിയെ കരിനിഴലിലാക്കിയിരിക്കുകയാണിപ്പോള്‍. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ പിശകുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രായോഗികതയിലൂന്നിയുള്ള തീരുമാനമാണെന്നതില്‍ സംശയമില്ല. അതേസമയം മുന്‍മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ പോലുള്ളവര്‍ പദ്ധതി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനാണോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.

2017 മെയ് 23ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് വിഴിഞ്ഞം പദ്ധതി കേരളത്തിന് നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞിരിക്കുന്നത്. കരാര്‍ നടപ്പിലാകുമ്പോള്‍ കേരളത്തിന് വന്‍ നഷ്ടം വരുത്തുമെന്ന സി.ആന്റ് എ.ജി യുടെ നിഗമനം ശരിയെന്ന് സര്‍ക്കാരിന് തോന്നുന്നെങ്കില്‍ കരാര്‍ പിന്‍വലിക്കട്ടെ എന്നാണ് കെ.പി.സി. സി രാഷ്ട്രീയകാര്യസമിതി യോഗം മുന്നോട്ടുവെച്ചിരിക്കുന്ന നിലപാട്. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതിയുടെ പുകമറ സൃഷ്ടിക്കുകയും പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്യരുതെന്നാണ് കെ.പി. സി.സി പ്രസിഡണ്ട് എം.എം ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അപാരമായ സാമ്പത്തിക സാധ്യതകളും ഒപ്പം കടുത്ത വെല്ലുവിളികളും നേരിടുന്ന മേഖലയാണ് തുറമുഖ വ്യവസായ മേഖല. ആഗോളവത്കരണ കാലത്ത് ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരവും സമ്പദ് വ്യവസ്ഥക്ക് സജീവതയും തരുന്നതാണ് ചരക്കുകയറ്റിറക്കുമതി മേഖല. തമിഴ്‌നാടിന്റെ കുളച്ചല്‍, ശ്രീലങ്കയുടെ കൊളംബോ തുറമുഖങ്ങള്‍ വിഴിഞ്ഞത്തിന് വെല്ലുവിളിയാണ്. വിഴിഞ്ഞത്ത് കഴിഞ്ഞ നാലു ശ്രമങ്ങള്‍ പരാജയപ്പെട്ടിടത്താണ് പുതിയ കരാറുണ്ടാക്കി നിര്‍മാണം തുടങ്ങാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞത്. ഇതിലുള്ള അസൂയയാണ് അഴിമതി ആരോപണത്തിന്റെ രൂപത്തില്‍ പുറത്തുവന്നത്. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്‍സള്‍ട്ടന്‍സി ആയിരുന്ന വ്യക്തി കരാറിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് എന്നതും റിപ്പോര്‍ട്ടിന്റെ പക്ഷപാതിത്വത്തില്‍ സംശയം ജനിപ്പിക്കുന്നു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കരാറിന് ശ്രമമുണ്ടായെങ്കിലും ഇപ്പോഴത്തേതിന്റെ ഇരട്ടിയോളം ചെലവ് സംസ്ഥാനത്തിന് വഹിക്കേണ്ടിവരുമെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അത് റദ്ദായത്. ഒടുവില്‍ നിരവധി കടമ്പകള്‍ മറികടന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെയും പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പരിശ്രമഫലമാണ് പുതിയ കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ആഗോള ടെണ്ടറും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കൂലങ്കഷമായ പരിശോധനകളും കഴിഞ്ഞാണ് 2015 ഓഗസ്റ്റില്‍ 7525 കോടിയുടെ കരാര്‍ ഒപ്പുവെച്ചത്. ഗുജറാത്ത് വ്യവസായി അദാനിക്കാണ് നിര്‍മാണ ചുമതല. തുറമുഖ വ്യവസായത്തിലെ അദാനി ഗ്രൂപ്പിന്റെ പരിചയ സമ്പത്തായിരുന്നു കരാറിന്റെ ഒരുഘടകം.
കരാര്‍ കാലാവധി മുപ്പതു വര്‍ഷവും പിന്നീട് നാല്‍പതു വര്‍ഷവുമായി നീട്ടിയതാണ് നഷ്ടകാരണമായി സി.എ.ജി റിപ്പോര്‍ട്ട് ആരോപിക്കുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. പദ്ധതിവഴി ലഭിക്കുന്ന വരുമാനത്തിന്റെ നാല്‍പതു ശതമാനം തുക കേരളത്തിനുള്ളതാണ്. പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ക്ക് വരാനുള്ള ശേഷി വിഴിഞ്ഞത്തിനുണ്ടാകും. യൂസര്‍ഫീ കരാറുകാരന് പിരിക്കാമെന്ന ആരോപണവും കഴമ്പില്ലാത്തതാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന അദ്ദേഹത്തിന്റെ നിലപാട് മടിയില്‍ കനമില്ലെന്നതിന്റെ സൂചനയാണ്. ഹൈക്കോടതി റിട്ട. ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. ആയിരം ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയുടെ വാര്‍ഫ് നിര്‍മാണം പുരോഗമിച്ചുവരവെ പദ്ധതിക്ക് ഇടങ്കോലിടുന്നതിനെ ഒരുനിലക്കും ന്യായീകരിക്കാനാവില്ല. വിഭാവനം ചെയ്തതുപോലെ കാല്‍നൂറ്റാണ്ടുമുമ്പ് പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ മറ്റിടങ്ങളിലേക്ക് പോയ കോടിക്കണക്കിന് രൂപയുടെ ഗുണഫലം മലയാളിക്ക് കരഗതമാകുമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഇതിനെ പാരവെച്ചവരില്‍ അന്യസംസ്ഥാനത്തും അന്യരാജ്യത്തുമുള്ള ലോബികള്‍ മാത്രമല്ല ഉണ്ടായിരുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളം വലിയതോതിലുള്ള വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചത്. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവയും കെ. കരുണാകരന്റെ കാലത്തെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളവുമൊക്കെ യു.ഡി.എഫ് സര്‍ക്കാരുകളുടെ ഇച്ഛാശക്തിയുടെ നിദര്‍ശനങ്ങളായിരുന്നെങ്കില്‍ പ്രതിലോമകരമായ നയങ്ങള്‍കൊണ്ട് ഉള്ള വികസനത്തെ നശിപ്പിക്കുന്നതായിരുന്നു ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് കേരളം അനുഭവിച്ചത്. എന്നാല്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനമാണ് പിണറായി സര്‍ക്കാരിന്റേത് എന്നു പറയാതെ വയ്യ. ഇതാകട്ടെ മലയാളികള്‍ക്കാകെ അഭിമാനകരവുമാണ്. കരാര്‍ തയ്യാറാക്കുന്ന കാലത്ത് ആറായിരംകോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പുതിയ സന്ദര്‍ഭത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യു.ഡി.എഫ് സര്‍ക്കാരിന്റെ പരിശ്രമത്തിനുള്ള അംഗീകാരം കൂടിയാണ്്. ഇടുങ്ങിയ കക്ഷിരാഷ്ട്രീയവും വൈരനിരാതന ബുദ്ധിയും മാറ്റിവെച്ച് വികസനോന്മുഖമായ കേരളം കെട്ടിപ്പടുക്കാന്‍ എല്ലാവരും തയ്യാറാകുന്നുവെന്നതിന്റെ സൂചനയായി വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലുള്ള ഇടതുപക്ഷത്തിന്റെ പൊതു നിലപാടിനെ കണക്കാക്കാവുന്നതാണ്. നോക്കുകൂലിയുടെയും വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളുടെ അനാവശ്യസമരങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് സി.പി.എമ്മിന്റെ പഴയകാല നിലപാടുകളോട് യോജിപ്പില്ല എന്നാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. വിഴിഞ്ഞം കരാര്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് പറ്റില്ലെന്ന് അറുത്തുമുറിച്ചുപറയാന്‍ തയ്യാറായ പിണറായി വിജയന്‍ തീര്‍ച്ചയായും കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending