Connect with us

Video Stories

പ്രതിരോധത്തിലെ ‘ധ’

Published

on

ജവാഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ പയറ്റിയവരൊക്കെ നക്‌സലൈറ്റുകളോ ഉദാര മാര്‍ക്‌സിസ്റ്റുകാരെങ്കിലുമോ ആകുമെന്നാണ് വെപ്പ്. ഇന്ത്യയുടെ ആദ്യ വനിതാ മുഴു പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ ജെ.എന്‍.യു സന്തതിയാണ്. അവിടെ സ്വതന്ത്ര ചിന്തയുടെ വക്താവായ അയ്യങ്കാര്‍ ബ്രാഹ്മണയായ നിര്‍മല പ്രണയിച്ചത് ഹൈദ്രബാദിലെ ലക്ഷണമൊത്ത ബ്രാഹ്മണനെ. പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല, ജാതിയുമുണ്ടായിരുന്നു-ഇപ്പോള്‍ ആന്ധ്ര സര്‍ക്കാറിന്റെ കമ്മ്യൂണിക്കേഷന്‍ ഉപദേശകനായി ക്യാബിനറ്റ് റാങ്ക് അലങ്കരിക്കുന്ന പറകാല പ്രഭാകറായിരുന്നു നായകന്‍. നിര്‍മലാ സീതാരാമന്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയെ മരുന്നിന് പോലും ജെ.എന്‍.യുവില്‍ കിട്ടാനില്ലാതിരുന്നിട്ടും ഇവര്‍ ദേശീയ വാദി തന്നെയായി മാറി. പുതിയ പ്രതിരോധ മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ ട്വിറ്ററില്‍ വന്ന പ്രതികരണങ്ങളിലൊന്ന്, ജെ.എന്‍.യുവിലെ സകലരും ദേശ വിരുദ്ധരാണെന്നിരിക്കെ ഒരാളെങ്ങിനെ കട്ട ദേശീയവാദിയായി എന്നായിരുന്നു.
മന്ത്രിസഭയിലെ രണ്ടാം പദവി പ്രതിരോധത്തിന് ലഭിക്കാറുണ്ട്. ഗോവ പിടിക്കാന്‍ പരീക്കര്‍ പ്രതിരോധം വിട്ടപ്പോള്‍ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടുകൂടിയാണ് ജെയ്റ്റ്‌ലി വകുപ്പ് കൈവശം വെച്ചത്. ധനവകുപ്പിലെ സഹമന്ത്രിയായിരുന്ന നിര്‍മലക്ക് സ്ഥാനക്കയറ്റം കൊടുക്കുമ്പോള്‍ അത് തീര്‍ത്തും നിര്‍മലമായാണെന്ന് പറയാന്‍ വയ്യ. പരിണത പ്രജ്ഞയായ സുഷമ സ്വരാജ് അവിടെയുണ്ട്. അവരാണെങ്കില്‍ നിര്‍മലയുമായി ചെറിയ രീതിയിലാണെങ്കിലും ഒന്ന് കൊമ്പ് കോര്‍ത്തതാണ്. ട്വിറ്ററിലൂടെയായിരുന്നു ഈ ശ്രദ്ധേയ പെണ്‍ പോര്. തെലങ്കാന രൂപവത്കരണത്തെ പറ്റി അന്നു പാര്‍ട്ടി ദേശീയ വക്താവായിരുന്ന നിര്‍മലയുടെ ട്വീറ്റിനെ പരസ്യമായി വിമര്‍ശിക്കേണ്ടിവന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ സുഷമക്ക്. 2003ല്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമായ നിര്‍മലക്ക് ബി.ജെ.പി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വഴി കാട്ടിയത് സുഷമ തന്നെ. ഇപ്പോള്‍ സുഷമക്ക് അല്പം മുകളില്‍ പ്രതിരോധ വകുപ്പില്‍ ക്യാബിനറ്റ് റാങ്ക് മോദി നല്‍കിയിരിക്കുന്നു. നിര്‍മല സീതാരാമന്‍ എന്ന പാര്‍ട്ടി വക്താവിനെ മോദിക്ക് വിട്ടു കളയാനാവില്ല. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ പ്രയാണത്തില്‍ അന്നത്തെ വക്താവിന്റെ ചുമതലക്കപ്പുറമുള്ള ആവേശം നിര്‍മല പ്രകടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് പ്രതിരോധം ഏറ്റവും വലിയ ആയുധപ്പുരയാണ്. പാകിസ്താനും ചൈനയും അതിര്‍ത്തികളിലുള്ളപ്പോള്‍ ഏത് സമയവും ദേശീയ സുരക്ഷ ഒരു വിഷയമാക്കി എടുക്കാം. ആക്രമണോത്സുക രാജ്യ സ്‌നേഹത്തെ വോട്ടാക്കി മാറ്റാനുള്ള പണിയും അറിയാം. രാജ്യത്തിനകത്തെ കാര്യങ്ങള്‍ എപ്പോഴൊക്കെ അപകടകരമാണെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ എടുത്തു പയറ്റാവുന്ന സംഗതിയാണീ രാജ്യ പ്രതിരോധം. അവിടെ ചൊല്ലുവിളിക്കാരുണ്ടാകുന്നതാണെപ്പോഴും നല്ലതല്ലോ. മനുസ്മൃതിയില്‍ അഭിമാനപുളകിയതയായ വനിതയെങ്കില്‍ കെങ്കേമമായി.
നിര്‍മലയുടെ അമ്മായിഅപ്പന്‍ സ്വയമ്പന്‍ കോണ്‍ഗ്രസുകാരനായിരുന്നു- ശേഷാവതാരം. അദ്ദേഹം 1970ല്‍ ആന്ധ്രയിലെ സര്‍ക്കാറില്‍ മന്ത്രിയും അമ്മായിയമ്മ എം.എല്‍.എയും. ഭര്‍ത്താവ് പ്രഭാകറാവട്ടെ ലണ്ടനിലെ ഉദ്യോഗം മതിയാക്കി നാട്ടിലെത്തി നോക്കുമ്പോള്‍ ആന്ധ്രയില്‍ ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടിയുമായി കരുത്ത് തെളിയിക്കാന്‍ ശ്രമിക്കുന്ന കാലം. ജെ.എന്‍.യുവിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പഠിച്ച പ്രഭാകര്‍ പിന്നൊന്നും നോക്കീല. പ്രജാപാര്‍ട്ടിയുടെ നേതാവും വക്താവുമായി. ഇക്കണോമി പാര്‍ട്ടി ബി.ജെ.പിയാണെന്ന് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവന്നീല. എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ തിളങ്ങിയത് നിര്‍മലയാണ്. ഹൈദ്രബാദ് വഴി ഡല്‍ഹിയിലേക്ക്. 2008ലാണ് ബി.ജെ.പിയിലെത്തുന്നത്. 2010ല്‍ ബി.ജെ.പിയുടെ ദേശീയ വക്താക്കളില്‍ ഒരാളായി. അധികാരം പിടിക്കാന്‍ ബി.ജെ.പി സകല അടവുകളും ഒന്നിച്ചു പയറ്റുന്ന കാലമായിരുന്നു, നിതിന്‍ ഗഡ്കരി അഖിലേന്ത്യാ പ്രസിഡന്റായ ആ കാലം. 2014ല്‍ മോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോല്‍ നിര്‍മല സീതാരാമന്റെ സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദം ഉപകാരപ്പെട്ടു. ധനവകുപ്പില്‍ സ്വതന്ത്ര ചുമതല കിട്ടി. ആന്ധ്രയില്‍ നിന്നായിരുന്നു ആദ്യത്തെ രാജ്യസഭാപ്രവേശം. ഉപതെരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ്.
തിരുച്ചിറപള്ളിക്കടുത്ത മുസിരിയിലാണ് 1959 ആഗസ്റ്റ് 18ന് നിര്‍മലയുടെ ജനനം. അച്ഛന്‍ റെയില്‍വേയിലായിരുന്നു. വിവാഹിതയായ ശേഷമാണ് ഡോക്ടറേറ്റ് ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രബന്ധം പാതി വഴിയിലിട്ട് ലണ്ടനിലേക്ക് പോകേണ്ടിവന്ന നിര്‍മല അവിടെ സെയില്‍സ് ഗേളായി ജോലി നോക്കി. പ്രൈസ് വാട്ടേഴ്‌സിലും ബി.ബി.സിയിലും പ്രവര്‍ത്തിച്ചു. ഭര്‍ത്താവിനെ അനുഗമിച്ച് ലണ്ടനിലെത്തിയ നിര്‍മല ഏക മകളെ പ്രസവിക്കാന്‍ സ്വന്തം നഗരമായ മദിരാശിയിലുണ്ടായിരുന്നപ്പോഴാണ് രാജീവ്ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കലിയുടെ ഇരയായത്. പിന്നെ ഹൈദ്രബാദിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസിന്റെ ഡെപ്യൂട്ടി ഡയരക്ടറുമൊക്കെയായി ഇവിടെ വേരുറപ്പിക്കുകയായിരുന്നു.
പ്രതിരോധം കൈകാര്യം ചെയ്ത ആദ്യ വനിത ഇന്ദിര ഗാന്ധിയാണ്. അവര്‍ പക്ഷെ പ്രധാനമന്ത്രി കൂടിയായിരുന്നു. നിര്‍മല അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുക കൂടി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആയുധത്തിന്റേതാണ്. സംഘര്‍ഷങ്ങളും ആയുധക്കച്ചവടവും പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ഓരോ രാജ്യത്തെയും വിമതരെ സായുധരാക്കുന്ന കമ്പനികള്‍ തന്നെയാണ് ഔദ്യോഗിക സൈന്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും പ്രായോജകര്‍ ആയുധക്കച്ചവടക്കാരാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റിന് ആ സ്ഥാനം നഷ്ടപ്പെടുത്തിയത് ആയുധക്ക്ച്ചവടമായിരുന്നല്ലോ. പ്രതിരോധത്തിലെ ‘ധ’ ധനത്തിന്റെ ‘ധ’ തന്നെ. ഏത് സീതാരാമന്‍മാര്‍ക്കും പാതിവ്രത്യം നഷ്ടപ്പെടുന്ന മേഖലയില്‍ നിര്‍മലയായിരിക്കുക എളുപ്പമല്ല. അല്ല അതൊക്കെ അമിത്ഷായും മോദിയും നോക്കിക്കോളുമല്ലോ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending