Connect with us

Video Stories

കടകം പള്ളി ക്ഷേത്രം

Published

on

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കുടുംബത്തിന് വേണ്ടി പ്രത്യേക വഴിപാട് നടത്തിയത് അവിടെ നില്‍ക്കട്ടെ, ഭഗവാന് മുമ്പില്‍ കൈകൂപ്പി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രാര്‍ഥിച്ചത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ന്നു പോകണേ എന്നാണെന്ന് മനസ്സിലാക്കാത്ത സഖാക്കളാണ് വൈരുധ്യാത്മക ഭൗതികവാദമെടുത്ത് അദ്ദേഹത്തെ ക്രൂശിക്കാന്‍ നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നെങ്കില്‍ ഈ സമയത്ത് കടകംപള്ളി ചൈനയിലാണ്. അവിടെ സെപ്തംബര്‍ 11 മുതല്‍ 16 വരെ ഐക്യ രാഷ്ട്ര സംഘടനയുടെ ലോക വിനോദ സഞ്ചാര സംഘടന പൊതു അസംബ്ലി നടക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നുള്ള ടൂറിസം മന്ത്രിയെ യു.എന്‍.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറല്‍ ജോര്‍ദാന്‍കാരനായ താലിബ് റിഫായി ക്ഷണിച്ചതാണ്. പോകാന്‍ അനുമതി ചോദിച്ച് കേന്ദ്രത്തിന് എഴുതിയപ്പോള്‍ സമ്മതിച്ചില്ല. താഴെകിടയിലുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന് കുറച്ചിലാണെന്നാണ് കേന്ദ്ര മന്ത്രി വി.കെ സിങിന്റെ വിശദീകരണം. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മധുരമനോ്യൂഞ്ജ ചൈനയായിരിക്കാമെങ്കിലും ഇന്ത്യക്ക് ചൈന ഡോക്‌ലാമാണ്. അതുകൊണ്ടു കമ്മ്യൂണിസ്റ്റുകാരനെ തല്‍ക്കാലം മന്ത്രിയെന്ന നിലയില്‍ ചൈനയിലേക്ക് വിടാന്‍ രാജ്യസ്‌നേഹം കലശലായ ഒരു കേന്ദ്ര സര്‍ക്കാറിന് അനുവദിക്കാന്‍ പറ്റില്ല.
കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയത്. അതും അഷ്ടമി രോഹിണി ദിവസം. ആചാരബദ്ധമായി കുപ്പായമൂരി പീലി ചൂടി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്‍മാരിലൊരാളെ കൈയിലെടുത്ത് ഭഗവാന് മുമ്പിലെത്തിയപ്പോള്‍ കടകംപള്ളിക്ക് വൈരുധ്യാത്മക ഭൗതിക വാദം തികട്ടി വന്നതിനാല്‍ കണ്ണടച്ചുകളഞ്ഞു.
സഖാക്കള്‍ ഭക്തികാര്യങ്ങളെല്ലാം ഭാര്യമാരെ ഏല്‍പിക്കുകയാണ് പതിവ്. സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയുടെ ഭാര്യ മകനോടൊത്ത് കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയത് വാര്‍ത്തയായല്ലോ. ഇ.എം.എസിന്റെയും പി. ഗോവിന്ദപ്പിള്ളയുടെയും ഭാര്യമാര്‍ ക്ഷേത്ര വിശ്വാസികളും ഭക്തരുമായിരുന്നത് പ്രസിദ്ധമാണ്. മറ്റൊരു പി.ബി അംഗം ഇ.കെ നായനാരുടെ ബോഡിവെയിസ്റ്റ് ഹിന്ദുമതാചാര പ്രകാരമാണ് സംസ്‌കരിച്ചത്. അതിന് തക്ക കാരണവുമുണ്ടായിരുന്നു. ഭാര്യയും മകനും ഭക്തരാണെന്നിരിക്കെ അവരുടെ ഭര്‍ത്താവിന്റെ ഭൗതിക ശരീരം ആ നിലയില്‍ തന്നെ സംസ്‌കരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടല്ലോ. മരിച്ചു കഴിഞ്ഞ ശരീരം എന്തു ചെയ്താലും ഭൗതിക വാദിയായ നായനാര്‍ക്ക് പരിഭവം ഉണ്ടാകേണ്ടതുമില്ല. ഭാര്യയുടെ പേരിലായാല്‍ സമ്പത്തും സി.പി.എമ്മിന് പ്രശ്‌നമാകില്ല. പിണറായി വിജയന്റെ മൂന്നിരട്ടി സ്വത്തിനുടമയാണ് ഭാര്യ കമല.
നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തില്‍ സി.പി.എമ്മിന്റെ അത്ഭുതക്കുട്ടിയായിരുന്ന എ.പി അബ്ദുല്ലക്കുട്ടി തന്റെ ഉമ്മുമ്മയുടെ മയ്യിത്ത് നമസ്‌കരിക്കാന്‍ സമ്മതിക്കാതിരുന്ന പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ പറ്റി പറയുന്നുണ്ട്. ഇതേ ബ്രാഞ്ച് സെക്രട്ടറിയുടെ ഉമ്മ മരിച്ചപ്പോള്‍ സെക്രട്ടറി നമസ്‌കാരത്തിന് നേതൃത്വം നല്‍കുക തന്നെ ചെയ്തു. ഇ.കെ ഇമ്പിച്ചിബാവ മരിച്ചപ്പോള്‍ ഇ.എം.എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് മുസ്‌ലിം കമ്മ്യൂണിസ്റ്റ് എന്നാണ്. പേരില്‍ പള്ളിയുണ്ടെങ്കിലും ഓതിരം കടകം എന്നതു പോലെ ഒരു തന്ത്രത്തിന്റെ ഭാഗമായെങ്കിലും ഇപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നു പറയുന്ന വൈരുധ്യാത്മക വൈരുധ്യവാദികളും ഉണ്ട്. അങ്ങനെയാകുമ്പോള്‍ ക്ഷേത്ര ദര്‍ശനം ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗവുമാകാം. ഐഷാപോറ്റി ദൈവനാമത്തില്‍ നിയമസഭാംഗമായി പ്രതിജ്ഞ ചൊല്ലിയതിന് വിശദീകരണം ചോദിച്ച പാര്‍ട്ടി തന്നെയാണ് ക്രിസ്ത്യന്‍ സഭയുടെ നോമിനിയായ വീണാജോര്‍ജിനെയും അതിനു മുമ്പ് അല്‍ഫോണ്‍സ് കണ്ണന്താനത്തെയും എം.എല്‍.എയാക്കിയത്. അതേ സഭ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി അതിലും ഏറെ ചെയ്തു. സ്വയമ്പന്‍ ഹിന്ദുക്കളായ സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖരനും രാജ്യസഭാംഗമായിരിക്കെ ക്രിസ്ത്യാനിയായതുകൊണ്ടുമാത്രം പാര്‍ലിമെന്റംഗം പോലുമല്ലാത്ത അല്‍ഫോണ്‍സിനെ മന്ത്രിയാക്കി.
കടകംപള്ളിക്ക് പാര്‍ട്ടി വിദ്യാഭ്യാസം പൂര്‍ണമായി കിട്ടിയില്ലേയെന്നാണ് എം.വി ഗോവിന്ദനെപ്പോലെ ചിലര്‍ക്ക് സംശയം. സ്‌കൂളില്‍ പഠിക്കുമ്പോഴേ വിപ്ലവ പാതയിലാണ് കടകംപള്ളി. ഡി.വൈ.എഫ്.ഐയുടെ മുന്‍ രൂപമായ കെ.എസ്.വൈ.എഫിന്റെ യൂണിറ്റ് സെക്രട്ടറിയും താലൂക്ക് സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയായപ്പോള്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം കിട്ടിയിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു. അതിനിടയില്‍ ഒമ്പതു വര്‍ഷം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി. വി.എസ് ഇറങ്ങിപ്പോയ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. കടകംപള്ളി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്….അങ്ങനെ കടകംപള്ളിയെ വൈരുധ്യാത്മക വൈരുധ്യവാദം പഠിപ്പിക്കാനൊന്നും ആരും മിനക്കെടേണ്ട.
സി.പി.എമ്മിന്റെ സമ്മേളന ദിവസം മഴ പെയ്യാതിരിക്കാന്‍ പഴയങ്ങാടി അമ്പലത്തില്‍ ഗണപതി ഹോമം നടത്തിയ കാട്ടായിക്കോണം ശ്രീധരന്‍ നായര്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്നു. പാര്‍ട്ടിക്ക് മുമ്പിലെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പഴയങ്ങാടി ദേവിക്ക് കഴിയുമെങ്കില്‍ അതും ആയിക്കോട്ടെ എന്ന് വിചാരിക്കുന്നേടത്ത് ഭൗതിക വാദം ജയിക്കുകയല്ലേ ചെയ്യുന്നത് എന്ന് ചിന്തിക്കാനുള്ള വിശാലത കണ്ണൂരിലെ ചില സഖാക്കള്‍ക്കേ നഷ്ടപ്പെട്ടിട്ടുള്ളൂ. അമ്മാവന് അടുപ്പിലുമാകാം എന്നതു പോലെ കണ്ണൂരുകാര്‍ക്ക് അഷ്ടമി രോഹിണി ആഘോഷമാകാം. സുരേന്ദ്രന് പാടില്ല. ജി. സുധാകരനും ദേവസ്വം മന്ത്രിയായിരുന്നു. അദ്ദേഹവും ഗുരുവായൂരില്‍ പോയിട്ടുണ്ട്. നട തുറന്നപ്പോള്‍ ഭക്തരെ വിഷ് ചെയ്തിട്ടുണ്ടാകാം. അല്ലാതെ ഭക്തപരവശനായിട്ടില്ല. ഇനിയിപ്പോ കൈ കൂപ്പിയില്ലെങ്കില്‍ അതാകുമായിരുന്നു പൊല്ലാപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending