Connect with us

Video Stories

പ്രതീക്ഷ നല്‍കുന്ന വിധി

Published

on

ലോകത്ത് ഏറ്റവും കൂടുതല്‍ മത ജാതികളും തദനുസൃതമായ സംസ്‌കാരങ്ങളുമുള്ള ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ മാസങ്ങളിരിക്കെ ഇതുസംബന്ധമായ സുപ്രധാനമായ ഒരു വിധി പ്രസ്താവം രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐയുടെ പരാതിയില്‍ സുപ്രീംകോടതി അനുകൂലമായ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്നലെ. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ജനാധിപത്യത്തെയും സംബന്ധിച്ചിടത്തോളം ഇതൊരു ശുഭസൂചനയാണെന്ന് പറയാതെ വയ്യ. വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന ചൊല്ലുണ്ടെങ്കിലും ഈ വിധിയില്‍ മതേതര വിശ്വാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായിരുന്ന ലാല്‍ കൃഷ്ണ അദ്വാനി, കേന്ദ്ര മന്ത്രിയായിരുന്ന മുരളീമനോഹര്‍ജോഷി, യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ്, കേന്ദ്ര ജല വിഭവ വകുപ്പുന്ത്രി ഉമാഭാരതി തുടങ്ങി 13 പേരെ ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാകേസില്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ഹൈക്കോടതി ശരിവെച്ച വിധിയെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവം വന്നിരിക്കുന്നത്.
1992 ഡിസംബര്‍ ആറിനാണ് ആസൂത്രിതമായ ഗൂഢാലോചനയിലൂടെ സംഘ്പരിവാറുകാരാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. അഞ്ഞൂറാണ്ടുകളായി നിലനിന്ന ആരാധാനാലയം പൊളിച്ചുനീക്കുന്നതിന് ബി.ജെ.പി അടങ്ങുന്ന സംഘ്പരിവാരം പറഞ്ഞ ന്യായം സംസ്‌കൃതചിത്തരായ ജനതക്ക് ഒരുനിലക്കും അംഗീകരിക്കാവുന്നതായിരുന്നില്ല. മസ്ജിദ് നിലനിന്ന സ്ഥാനത്താണ് ശ്രീരാമന്‍ എന്ന അവതാരം ജനിച്ചതെന്നായിരുന്നു ന്യായീകരണം. ഇതിനു തക്ക ഒരുവിധ തെളിവുകളും ഇക്കൂട്ടര്‍ക്ക് പൊതുജന സമക്ഷത്തില്‍ ഹാജരാക്കാനായില്ലെന്നുമാത്രമല്ല, ശാസ്ത്രീയവും ചരിത്രപരവുമായ വസ്തുതകളുടെ പിന്‍ബലത്തില്‍ ഈ വാദത്തെ അടിമുടി ഖണ്ഡിക്കാന്‍ മുന്നോട്ടുവന്നവരില്‍ പ്രമുഖരായ അക്കാദമിക് വിദഗ്ധരും ഹിന്ദുമത പണ്ഡിതരും വരെയുണ്ടായിരുന്നു. നീണ്ട നിയമ നടപടികള്‍ തുടരുന്ന ഘട്ടത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടം പള്ളിയുടെ മകുടങ്ങളിലേക്ക് ഇരച്ചുകയറി വിവിധ ആയുധങ്ങളാല്‍ ഒരു കറുത്ത പകലില്‍ മണിക്കൂറുകള്‍ കൊണ്ട് ആ വിശുദ്ധ ചരിത്ര മന്ദിരം തകര്‍ത്തുകളഞ്ഞത്. സംഭവസമയത്ത് പള്ളിക്ക് അധികമകലെയല്ലാതെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കയറി നിന്ന് കര്‍സേവകരെന്നു വിളിക്കപ്പെട്ട അക്രമികള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയായിരുന്നു ഇന്നലെ വിചാരണക്ക് വിധിക്കപ്പെട്ട അഡ്വാനി അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍. ‘തകര്‍ക്കൂ’ എന്നുവിളിച്ചു പറയുന്നതും പള്ളി തകരുമ്പോള്‍ ആഹ്ലാദാരവം മുഴക്കുന്നതുമായ ദൃശ്യങ്ങള്‍ സി.ബി.ഐയുടെ പക്കലുണ്ട്. സംഭവത്തിനു പത്തുമാസം മുമ്പുതന്നെ പള്ളി തകര്‍ക്കുന്നതിന് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും മറ്റും നേതൃത്വത്തില്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പിന്നീട് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇതോടനുബന്ധമായി ഉത്തരേന്ത്യയിലാകമാനം രണ്ടായിരത്തിലധികം നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്.
കുറ്റം സംബന്ധിച്ച് രണ്ടു കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. പള്ളി തകര്‍ക്കല്‍ സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും. ഇതിനായി യു.പി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് രൂപീകരിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ റായ്ബറേലി ബെഞ്ചിലാണ് ഗൂഢാലോചനാകുറ്റം വിചാരണ ചെയ്യേണ്ടതെന്ന ലളിതമായ സാങ്കേതികത്വം പറഞ്ഞ് ഈ കേസ് തള്ളുകയാണ് ജഡ്ജി കെ.സി ശുക്ല ചെയ്തത്. ലക്‌നോ ബെഞ്ചില്‍ കേസ് നടത്തിയെന്നായിരുന്നു പ്രതികളുടെ വാദം. വിധി അലഹബാദ് ഹൈക്കോടതി 2011ല്‍ അംഗീകരിച്ചു. ഇതാണ് കഴിഞ്ഞ ഏപ്രില്‍ ആറിന് സുപ്രീംകോടതി റദ്ദാക്കുന്നതായി സൂചിപ്പിച്ചതും ഇന്നലെ റദ്ദാക്കിയതും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിക്കുന്ന കാലത്താണ് സി.ബി.ഐ എതിര്‍ ഹര്‍ജി നല്‍കാന്‍ തയ്യാറായതെന്നത് ഇവിടെ നിര്‍ണായകമാണ്.
ഇതോടെ രാജ്യത്തെ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക് ഇനി രണ്ടു വര്‍ഷത്തോളം നീണ്ട വിചാരണ നേരിടേണ്ടി വരികയാണെന്നതിനുപുറമെ രാജ്യം ഭരിക്കുന്ന കക്ഷിക്ക് ജനങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടതായും വരുന്നു. എണ്ണൂറോളം സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടതുമുണ്ട്. കേസില്‍ പ്രതിയായവരിലൊരാള്‍ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍സിങ് ആണെന്നതിനാല്‍ ഭരണഘടനാപദവിയായതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരാള്‍ കേന്ദ്രമന്ത്രി ഉമാഭാരതിക്ക് മന്ത്രിപദം രാജിവെക്കേണ്ടിവരും. ധാര്‍മികമായി ഇതിനുള്ള ആര്‍ജവം പ്രധാനമന്ത്രി കാണിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ഇരുവരെയും പുറത്താക്കുകയാണ് നീതിന്യായ വ്യവസ്ഥയോട് അല്‍പമെങ്കിലും കൂറുണ്ടെങ്കില്‍ മോദിയും അമിത്ഷായും ചെയ്യേണ്ടത്.
ആഗസ്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കുപ്പായമിട്ടിരിക്കുന്നവരാണ് അദ്വാനിയും ജോഷിയുമെന്നത് ഇപ്പോള്‍ കൗതുകം പകരുന്നുണ്ട്. കാല്‍ നൂറ്റാണ്ടുകാലം നിയമത്തെ വെട്ടിച്ച് നടന്നവര്‍ അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് ജനങ്ങളുടെ നികുതിപ്പണത്തിന്റെ അപ്പക്കഷണം തിന്നുകയായിരുന്നു ഇതുവരെയെങ്കില്‍ ഇനിയത് നടക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. ഇത്രയും കാലം വൈകിയതിനാല്‍ രണ്ടുകൊല്ലം കൊണ്ട് വിചാരണ തീര്‍ക്കണമെന്നും രണ്ടു കേസുകളും ലക്‌നോ ബെഞ്ചില്‍ വിചാരണ ചെയ്യണമെന്നും അതുവരെയും ജഡ്ജിയെ മാറ്റരുതെന്നുമാണ് കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ഭരിക്കുന്ന കക്ഷി കേസില്‍ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ട എല്ലാവിധ ഒത്താശയും ചെയ്യാന്‍ ശ്രമിക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. പാര്‍ട്ടിയുടെ മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗങ്ങളാണ് അദ്വാനിയും ജോഷിയും. ഇവരടക്കം 13 പ്രതികളെയും സംഘടനകളില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നാണ് ജന താല്‍പര്യം. ഒരുപക്ഷേ മോദിക്ക് പാര്‍ട്ടിയിലെ തന്റെ വിമര്‍ശകരായ അദ്വാനിയോടും ജോഷിയോടുമുള്ള വിരോധം വെച്ചുനോക്കുമ്പോള്‍ ഈ വിധി ആഹ്ലാദം പകരുന്നുണ്ടാകാം. അതേസമയം പ്രശ്‌നത്തെ വെടക്കാക്കി തനിക്കാക്കാനുള്ള അമിത് ഷാ -മോദി പ്രഭൃതികളുടെയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും കുബുദ്ധി വീണ്ടും ഹൈന്ദവ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അവര്‍ ഉപയോഗിച്ചുകൂടെന്നുമില്ല. ഏതായാലും നീതി പുലരുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിലേക്ക് ഈ വിധി വഴിതെളിക്കുമെന്നുതന്നെ പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending