Connect with us

Video Stories

റിസര്‍വ് ബാങ്കും നോട്ടിലെ ഒപ്പും

Published

on

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ക്കാണ് രണ്ടു രൂപ മുതല്‍ മുകളിലോട്ടുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഒപ്പുവെക്കാനുള്ള ഔദ്യോഗിക ചുമതല. കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ ഒന്‍പതു മുതല്‍ നിരോധിച്ച അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കു പകരമായി അച്ചടിച്ച രണ്ടായിരം രൂപയുടെ നോട്ടുകളില്‍ ഒപ്പിട്ടിരിക്കുന്നത് ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ്. എന്നാല്‍ ഒപ്പുവെച്ചത് അദ്ദേഹം ആ പദവിയിലെത്തുന്നതിനു മുമ്പാണ് എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഔദ്യോഗിക അച്ചടക്ക ലംഘനം റിസര്‍വ് ബാങ്ക് നടത്തിയിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. നോട്ടു നിരോധനത്തെക്കറിച്ച് തീരുമാനമെടുത്തതിലും അതിനുശേഷം ബാങ്കുകളിലേക്കെത്തിയ നോട്ടുകളെക്കുറിച്ച് വ്യക്തമായ വിവരമില്ലാത്തതിലും രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബാങ്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കവെയാണ് ഈ വാര്‍ത്ത.

പ്രധാനമന്ത്രി നേരിട്ട് നവംബര്‍ എട്ടിന് രാത്രി എട്ടരയോടെ നോട്ടു നിരോധന വിവരം ജനങ്ങളെ ഔദ്യോഗികമായി അറിയിക്കുമ്പോള്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. കള്ളപ്പണവും കള്ളനോട്ടും പിടികൂടുന്നതിനും തീവ്രവാദം ഇല്ലാതാക്കുന്നതിനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ജനങ്ങള്‍ റിസര്‍വ് ബാങ്ക് ശാഖകളിലോ ഏതെങ്കിലും ബാങ്കുകളിലോ നിക്ഷേപിക്കുകയും പകരം പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ വാങ്ങിയെടുക്കുകയും ചെയ്യണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ സന്ദേശം. ഇതനുസരിച്ചാണ് ജനങ്ങള്‍ ഒന്നടങ്കം അമ്പതു ദിവസം കാത്തിരുന്നതും ഇപ്പോഴും നോട്ടു നിയന്ത്രണത്തിന്റെ കയ്പുനീര്‍ കുടിക്കുന്നതും.

റിസര്‍വ് ബാങ്കിന്റെ ഇരുപത്തിനാലാമത് ഗവര്‍ണറായി ഉര്‍ജിത്പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് 2016 ഓഗസ്റ്റ് ഇരുപതിനായിരുന്നു. അദ്ദേഹം ചുമതലയേറ്റത് രണ്ടാഴ്ച കഴിഞ്ഞ് സെപ്തംബര്‍ നാലിനും. നിലവിലുള്ള ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത് അന്നായിരുന്നു. എന്നാല്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ട് അച്ചടിച്ചതാകട്ടെ ഓഗസ്റ്റ് 22ന്. നിയമനം കഴിഞ്ഞ് സ്ഥാനമേറ്റെടുക്കും മുമ്പാണ് തൊട്ടടുത്ത പ്രവൃത്തി ദിവസം ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് രണ്ടായിരം രൂപയുടെ നോട്ടില്‍ ചേര്‍ത്തത് എന്നര്‍ഥം. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനു പകരമാണ് ഗുജറാത്തുകാരന്‍ ഉര്‍ജിത്പട്ടേല്‍ നിയമിതനാകുന്നത്. പ്രശസ്ത സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ പേരുകേട്ട രഘുറാം രാജന്‍ നോട്ടുനിരോധനത്തിന് എതിരായിരുന്നുവെന്നതാണ് കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് പ്രേരിപ്പിച്ചത്. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ പോലും കാത്തിരിക്കാതെ തികച്ചും നിയമ വിരുദ്ധമായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കിലെ ചില ഉദ്യോഗസ്ഥരും വരാനിരിക്കുന്ന ഗവര്‍ണറുടെ ഒപ്പ് നോട്ടില്‍ അച്ചടിക്കുന്നതിന് കൂട്ടു നില്‍ക്കുകയായിരുന്നുവേണം മനസ്സിലാക്കാന്‍. ചുരുങ്ങിയ പക്ഷം ഒരു വില്ലേജോഫീസില്‍ പോലും നടക്കരുതാത്ത കാര്യം. ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ നോട്ടിന്റെ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള ഡിസൈന്‍ രൂപ കല്‍പന ചെയ്തത്. അവരില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

സാധാരണ ഗതിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് നോട്ടുനിരോധനം പ്രഖ്യാപിക്കേണ്ടതും പകരം നോട്ടുകള്‍ നാട്ടില്‍വിതരണം നടത്തേണ്ടതും. ഇതിനായി ബാങ്കുകളെ ചുമതലപ്പെടുത്തുകയാണ് ചെയ്യാറ്. എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി നേരിട്ടു പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് പോലും അതിന് 24 മണിക്കൂര്‍ മുമ്പ് മാത്രം വിവരം അറിഞ്ഞതെന്നതും ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. 2016 ജൂണ്‍ ഏഴിന് രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കാനുള്ള അനുമതി ലഭിച്ചതായാണ് ഡിസംബറില്‍ ധനകാര്യ വകുപ്പിനായുള്ള പാര്‍ലമെന്ററി സമിതി മുമ്പാകെ റിസര്‍വ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയത്. സാധാരണ ഗതിയില്‍ ഉത്തരവ് കിട്ടിയയുടനാണ് പ്രസുകള്‍ നോട്ട് അച്ചടിക്കുക എന്നിരിക്കെ ഇക്കാര്യത്തില്‍ ഓഗസ്റ്റ് 22 വരെ നീട്ടിവെച്ചത് രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നതു കാത്തിരുന്നുവെന്നതിന് തെളിവാണ്.
നോട്ടു നിരോധനത്തിന് മുമ്പുതന്നെ ആ വിവരം ചോര്‍ന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ നോട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖേന ജനശ്രദ്ധയിലെത്തുകയും ചെയ്തു. അത്യന്തം രഹസ്യമായി നടത്തേണ്ട നടപടിയാണ് കേന്ദ്ര സര്‍ക്കാരിലെ ചിലര്‍ മാത്രം അറിഞ്ഞുകൊണ്ട് നടപ്പിലാക്കിയത്. റിസര്‍വ് ബാങ്കിന്റെ അച്ചടി കേന്ദ്രങ്ങള്‍ വഴിയാണ് വിവരം പുറത്തായതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണമെങ്കിലും പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവര്‍ക്കെല്ലാം വിവരം മണത്തറിയാനായി എന്നത് നടപടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായി. റിലയന്‍സിന്റെ ജിയോ സിം സൗജന്യമായി വിറ്റഴിക്കാന്‍ കണ്ട സമയവും നോട്ടുനിരോധനമായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു.
നിയമ വ്യവസ്ഥകള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുകയും ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് രാജ്യവും സര്‍ക്കാരും നീങ്ങുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പൗരന്മാര്‍ക്ക് എങ്ങനെ നീതിപൂര്‍വം ജീവിക്കാനാകും എന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ പോലും വാക്കുകള്‍ക്ക് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അമ്പതുദിവസത്തേക്കുള്ള സഹനാഭ്യര്‍ഥനയും അല്ലെങ്കില്‍ ഏതുശിക്ഷയും ഏറ്റുവാങ്ങാമെന്ന മുതലക്കണ്ണീരും. അമ്പതു ദിവസം പോയിട്ട് പ്രഖ്യാപനത്തിന്റെ നൂറാം ദിവസവും നോട്ടു നിയന്ത്രണം ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ചെറുകിട-കാര്‍ഷിക-നിര്‍മാണ മേഖല ഏതാണ്ട് പൂര്‍ണമായി നിശ്ചലമായിരിക്കെ ഇക്കാര്യത്തില്‍ ഇനിയും എത്ര സഹിക്കണമെന്നുപോലും മോദിയും കൂട്ടരും മിണ്ടുന്നില്ല. സാമ്പത്തിക വിദഗ്ധനായ മുന്‍ പ്രധാനമന്ത്രി പറയുന്നത് സംഘടിത കൊള്ളയാണിതെന്നും നടപടി മൂലം രാജ്യത്തിന്റെ വളര്‍ച്ച രണ്ടു ശതമാനത്തിലധികം താഴോട്ടു പോകുമെന്നുമാണ്. പക്ഷേ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കാഴ്ചയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിനകത്തുപോലും ഒരു പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.

അതിമഹത്തായ ഭരണ പാരമ്പര്യമുള്ള രാജ്യത്ത് കാപട്യംകൊണ്ട് കെട്ടിപ്പൊക്കുന്ന കറുത്ത കോട്ടകളിലന്തിയുറങ്ങാനാണ് സര്‍ക്കാരിലെ ഉന്നതര്‍ക്കു താല്‍പര്യം എന്നതിന്റെ തെളിവാണ് ഏറ്റവും പുതുതായി വന്ന റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക താന്തോന്നിത്തം. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ നാലുവരെയുള്ള കാലത്തെ രണ്ടായിരം രൂപയുടെ വിതരണം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് അവ പിന്‍വലിക്കണം. അല്ലെങ്കില്‍ രാജ്യത്തെ നിയമ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending