Connect with us

Video Stories

കോടതിയെ പരിഹസിക്കുന്ന വിജിലന്‍സോ

Published

on

സംസ്ഥാനത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലപ്പത്തെ ഉന്നതന്‍ ക്രിയാത്മക വിജിലന്‍സിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള ഹൈക്കോടതിക്കുപോലും അംഗീകരിക്കാനാകാത്ത വിധത്തില്‍ തുടരെത്തുടരെയുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സ്വജനപക്ഷപാതത്തിന്റെയും അഴിമതിക്കഥകളുടെയും പിടിയിലകപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വിജിലന്‍സ് സംവിധാനത്തില്‍ നിന്ന് മറിച്ചൊന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികമായും കടന്നകൈയാകും. എന്നാലും സംസ്ഥാനത്തിന്റെ ചരിത്രത്തിലിതുവരെയില്ലാത്ത വിധത്തിലാണ് മൂന്നുദിവസം തുടര്‍ച്ചയായി സംസ്ഥാനത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് വിജിലന്‍സിന് വാക്കുകള്‍കൊണ്ടുള്ള ചാട്ടുളികള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ആശ്ചര്യകരമെന്നുപറയട്ടെ, തികച്ചും നിയമപരമായ ഈ താക്കീതുകളെയെല്ലാം പരസ്യമായി പരിഹസിക്കുന്ന വിധത്തിലാണ് വിജിലന്‍സ് പെരുമാറിയത് എന്നതാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ പരിഹസിക്കുന്നതായി മാറിയിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് പൊലീസ് ഭവന കോര്‍പറേഷന്‍ തലപ്പത്തുനിന്ന് ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് തലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈപിടിച്ചു കയറ്റിയിരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായ ടി.പി സെന്‍കുമാറിനെപോലും തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയായിരുന്നു ഈ നിയമനം. ഉടന്‍തന്നെ വീരപരിവേഷവുമായി ഇദ്ദേഹം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അഴിമതിക്കേസുകള്‍ ഇനി വേഗത്തിലാക്കുമെന്നും ഇതിനായി തന്റെ കയ്യില്‍ മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡുമുണ്ടെന്നും കാര്‍ഡുകള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് കയ്യടി നേടി. പ്രതിപക്ഷത്തിനെതിരായ പരിഹാസവും ഒളിയമ്പുകളുമായിരുന്നു ഇതിലെല്ലാം. ബാര്‍ കോഴക്കേസായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഒന്ന്. കാടിളക്കി കേസന്വേഷിച്ചിട്ടും പക്ഷേ കാലിയായ നിധികുംഭം പോലെ ആരോപണം തെളിയിക്കുന്ന തരത്തില്‍ മാസങ്ങളായിട്ടും ഒരു തെളിവും ശേഖരിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഒടുവില്‍ മുന്‍മന്ത്രിമാരായ കെ.എം മാണിക്കെതിരെയും കെ. ബാബുവിനെതിരെയുമുള്ള കേസുകള്‍ അവസാനിപ്പിക്കാനിരിക്കുകയാണ് വിജിലന്‍സ്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ ആദ്യ വിമര്‍ശനം. സംസ്ഥാന വിജിലന്‍സ് രാജാണോ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തിന്റെ തൊട്ടു പിറ്റേന്ന് വിജിലന്‍സ് ഓഫീസില്‍ വന്‍ പദ്ധതികളെക്കുറിച്ചുള്ള അഴിമതികള്‍ സ്വീകരിക്കുന്നില്ലെന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇത്തരം പരാതിയുമായി വന്നവരെ ഓഫീസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. മാത്രമല്ല, ടോള്‍ഫ്രീ ഫോണ്‍ നമ്പറിലൂടെയുള്ള പരാതിയും സ്വീകരിച്ചില്ല. പരാതി മലയാളത്തില്‍ തരണമെന്ന ബോര്‍ഡും എടുത്തുമാറ്റി.
ഇതിനിടെയാണ് മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിക്കെതിരായ പരാതിയില്‍ മുന്‍മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണം വിജിലന്‍സ് ആരംഭിച്ചത്. ഇതിനെതിരെ ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സിനെതിരായ കോടതി രണ്ടാമതും വിമര്‍ശനമുണ്ടായത്. ഇതിന്റെ തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ചയും കോടതി മൂന്നാമതും വിജിലന്‍സിനെതിരെ തിരിഞ്ഞു. മന്ത്രിയുടെ ബന്ധുനിയമനം സംബന്ധിച്ച പരാതി പരിഗണിക്കുമ്പോഴായിരുന്നു ഇത്. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ സംബന്ധിച്ച് പരാതിയുയര്‍ന്നാല്‍ ഇതിലിടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ മൂന്നാമത്തെ പ്രഹരം. വിജിലന്‍സിന് മാര്‍ഗരേഖ തയ്യാറാക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
തുടര്‍ച്ചയായ ഈ കോടതി വിധികള്‍ കേട്ട് മുഖ്യമന്ത്രിപോലും വിജിലന്‍സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹൈക്കോടതിയുടെ അഭിപ്രായം തേടുമെന്നു പറഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ചുമതലയിലുള്ള വിജിലന്‍സ് മേധാവിയില്‍ നിന്ന് കോടതിയെ പരിഹസിക്കുന്ന വിധത്തിലുള്ള നടപടികളുണ്ടായതെന്നത് ലളിതമായി കാണാവതല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കാന്‍ അനുമതി ചോദിച്ചയാളാണ് ഇപ്പോഴത്തെ വിജിലന്‍സ് മേധാവി. അദ്ദേഹം തന്നെയാണ് സര്‍ക്കാരിനെ ഇപ്പോള്‍ സ്തംഭനത്തിലാക്കുന്ന വിധത്തിലുള്ള ഐ.എ.എസ്-ഐ.പി.എസ് പോരിന് തുടക്കമിട്ടതും. ചീഫ് സെക്രട്ടറിയെ അടക്കം പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ധനകാര്യ അഡീ.സെക്രട്ടറി കെ.എം എബ്രഹാം, അഡീ. ചീഫ്‌സെക്രട്ടറി ടോംജോസ് അടക്കമുള്ളവര്‍ക്കെതിരെ അഴിമതി അന്വേഷണവുമായി വിജിലന്‍സ് മേധാവി നീങ്ങിയത് അധികാര തലപ്പത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. ഇതില്‍ പലരും തികഞ്ഞ സേവനട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ്. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവധിയെടുത്ത് അധ്യാപക ജോലി ചെയ്ത് ശമ്പളം കൈപ്പറ്റിയതും കര്‍ണാടകയില്‍ വനഭൂമി കൈയേറിയെന്ന കേസില്‍ ആരോപണം നേരിടുന്നതും. തുറമുഖ വകുപ്പില്‍ ഡയറക്ടറായിരിക്കെ നടന്ന ഇടപാടുകളെക്കുറിച്ചും ആരോപണം നിലനില്‍ക്കുന്നു.
അഴിമതി നിരോധന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനമാണ് വിജിലന്‍സ് എന്നിരിക്കെ എന്തിനാണ് ഒരു സ്ഥാനക്കയറ്റം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. അഴിമതിയോ ദുഷ്‌പെരുമാറ്റമോ ആണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ ഫലത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ് വിജിലന്‍സ് ഏറ്റെടുത്തിരിക്കുന്നത്. വിജിലന്‍സ് രാജാണോ സംസ്ഥാനത്ത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഒരുപക്ഷേ ഈയവസരത്തില്‍ താരപരിവേഷത്തോടെയുള്ള വിജിലന്‍സ് മേധാവിയുടെ നടപടികള്‍ കോടതിയുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. ആവശ്യമെന്നുകണ്ടാല്‍ ഇടപെടുമെന്നും കോടതി പറഞ്ഞത് വിജിലന്‍സ് ഓഫീസിലെ തലേന്നത്തെ നടപടികള്‍ അറിഞ്ഞുകൊണ്ടാവണം. ഏതു സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നിരിക്കെ ജനങ്ങളുടെ പരാതി സ്വീകരിക്കില്ലെന്നു പറയാന്‍ വിജിലന്‍സ് തലപ്പത്തുള്ളവര്‍ക്ക് ധൈര്യം കിട്ടിയത് എവിടെ നിന്നാണ്. എന്തുവന്നാലും വിജിലന്‍സ് മേധാവിയെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടായിരിക്കണം ഇതിന് ഹേതു. കോടതിക്കും മുകളിലാണ് തങ്ങളെന്ന വിചാരമാണല്ലോ പൊതുവെ ഇടതുപക്ഷക്കാരെ പിടികൂടിയിട്ടുള്ളത്. ജഡ്ജിയെ ശുംഭനെന്ന് വിളിച്ച് ആക്ഷേപിച്ചതിന് തടവുശിക്ഷ വാങ്ങിയെടുത്തതും അതില്‍ വീരപരിവേഷം കൊണ്ടതും ഭരണകക്ഷിയുടെ സംസ്ഥാന നേതാവാണെന്നോര്‍ക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending