Connect with us

Video Stories

ലൈംഗിക കുറ്റങ്ങളിലെ പ്രേരകഘടകങ്ങള്‍

Published

on

നാമേറെ അഭിമാനംകൊള്ളുന്ന കേരളത്തിലും രാജ്യത്താകെയും സ്്ത്രീകള്‍ക്കെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അതിനുപിന്നിലെ ചില അരുതായ്മകളെക്കുറിച്ച് കൂടി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ട്രെയിനില്‍ സൗമ്യയും സ്വന്തം വീടിനകത്ത് ജിഷയും ലൈംഗിക കൃത്യങ്ങള്‍ക്കിരയായി ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനുപിന്നില്‍ അന്യസംസ്ഥാനക്കാരല്ലേയെന്നു സമാധാനിച്ച

നമുക്ക് പ്രമുഖ നടിക്കെതിരെ കൊച്ചി മഹാനഗരത്തില്‍ സ്വന്തം ഡ്രൈവര്‍ അടക്കമുള്ള ഗുണ്ടാസംഘങ്ങളില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനകഥ കേട്ട് തലതാഴ്‌ത്തേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലും സമാനമായ പീഡനങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം രാജ്യത്തെ സുപ്രീംകോടതി അശ്ലീല ഉള്ളടക്കങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് പ്രമുഖ ഓണ്‍ലൈന്‍ സേവനദാതാക്കളോട് വിശദീകരണം ആരാഞ്ഞിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം ലൈംഗിക ഉള്ളടക്കങ്ങളാണെന്ന പരാതിയാണ് പരാതിക്കാരും കോടതിയും ഉന്നയിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ പ്രോജ്വല എന്ന സന്നദ്ധസംഘടനയാണ് കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ ഹൈക്കോടതി ചീഫ്ജസ്റ്റിസിന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് വീണ്ടും കോടതി ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി. ഹര്‍ജി പരിഗണിച്ച എം.ബി ലോക്കൂര്‍, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് സ്ത്രീകളുടെയും കുട്ടികളുടെയും മാനവും പവിത്രതയും നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം അശ്ലീലവീഡിയോകളും ചിത്രങ്ങളുമെന്ന് ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവുംകൂടുതല്‍ യുവാക്കളുള്ള രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. 35.6 കോടി പേരാണ് പത്തിനും 24നും ഇടക്കായി രാജ്യത്തുള്ളത്. സദാസമയവും ഇവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യവുമാണ്. ഈ പശ്ചാത്തലത്തിലാണ് ഗൂഗിള്‍, യാഹൂ, ഫെയ്‌സ്ബൂക്ക്, മൈക്രോസോഫ്റ്റ് എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് കോടതി വിശദീകരണം തേടിയതും പ്രതിരോധമാണ് ചികില്‍സയേക്കാള്‍ നല്ലതെന്ന് ചൂണ്ടിക്കാട്ടിയതും. എന്നാല്‍ തങ്ങളുടെ നിയന്ത്രണ പരിധിയിലല്ല കാര്യങ്ങളെന്നാണ് ഗൂഗിളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സാജന്‍പൂവയ്യ വ്യക്തമാക്കിയത്.

തങ്ങളുടെ വെബ്‌സൈറ്റുകളില്‍ ഇത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വിവരം കിട്ടിയാലുടന്‍ അവ നീക്കം ചെയ്യാറുണ്ടെന്നും അല്ലാതെ അപ്്‌ലോഡ് ചെയ്യുന്നതിനു മുമ്പ് അവ തടയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമുള്ള വാദമാണ് ഗൂഗിള്‍ പ്രതിനിധി കോടതിയോട് കൈമലര്‍ത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് ലളിതമായ ലൈംഗിക കുറ്റകൃത്യത്തിനും കടുത്ത ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ ചാര്‍ത്തിയാണ് നാം പുതിയ പുതിയ നിയമങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നിട്ടും ഇതെല്ലാം ഇപ്പോഴും അഹമഹമികയാ തുടരുന്നുവെന്നതിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോഴാണ് നാം ഇന്റര്‍നെറ്റില്‍ ചെന്നെത്തുക. വന്‍തോതില്‍ ലൈംഗികദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ ഓരോ മണിക്കൂറിലും അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്ന് ഗൂഗിള്‍ തന്നെ സമ്മതിക്കുന്നു.

ഇത് തിരയുന്നവരുടെ എണ്ണവും കണക്കുകള്‍ക്കപ്പുറമാണ്. സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിക്ക് ഇത് തടയുന്നതിന് ഗൂഗിളിനെ സഹായിക്കാമെന്ന വാദമാണ് ഗൂഗിള്‍ അഭിഭാഷകന്‍ ഉയര്‍ത്തിയത്. അതേസമയം സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത് വലിയ തുകയാണ് ഇതുവഴി സേവനദാതാക്കള്‍ നേടുന്നതെന്നും അതുകൊണ്ട് ഇവ തടയാന്‍ അവരൊന്നും ചെയ്യുകയില്ലെന്നുമാണ്. രാജ്യത്തെ നിലവിലുള്ള വിവരസാങ്കേതികവിദ്യാനിയമമനുസരിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നും കോടതി ആരാഞ്ഞു.

സഞ്ചരിക്കുന്ന ബസ്സിനകത്ത് നിര്‍ഭയ എന്നയുവതി പീഡനത്താല്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തിയ ക്രിമിനല്‍ നിയമ ഭേദഗതി നിയമം 2003, സ്ത്രീകള്‍ക്കെതിരെ ജോലിസ്ഥലത്തുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമം, ഗാര്‍ഹിക പീഡനസംരക്ഷണനിയമം തുടങ്ങിയവയൊക്കെ നോക്കുകുത്തിയാകുന്ന അനുഭവമാണ് ഇന്നുള്ളത്. 2011ല്‍ മാത്രം ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്ത് അറസ്റ്റിലായ 16നും 18നും ഇടയിലുള്ളവരുടെ എണ്ണം 33000 ആയിരുന്നു. ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളില്‍ നിര്‍ഭയ പോലുള്ള അതിദാരുണസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇതിനിടെയാണ് വീട്ടകങ്ങളിലും വൃദ്ധസദനങ്ങളില്‍ പോലും സ്ത്രീകള്‍ക്കും അമ്മമാര്‍ക്കുമെതിരെ നടക്കുന്ന ലൈംഗികപരമായ അതിക്രമങ്ങള്‍.

കേരളത്തിന്റെ പൊതുമനസ്സാക്ഷിയെയും സാംസ്‌കാരിക നിലവാരത്തെയും തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവയെല്ലാ ംതന്നെയെന്നതില്‍ രണ്ടു പക്ഷമില്ല. സ്ത്രീകളുടെ പ്രകോപനപരമായ വേഷവിധാനത്തെക്കുറിച്ചും മറ്റും പരാതിയുണ്ടെങ്കിലും അശ്ലീലദൃശ്യങ്ങളും ചലച്ചിത്രങ്ങളും ഇവക്ക് കാരണമാകുന്നുണ്ടെന്ന വാദം അതിപ്രധാനമാണ്. ഏതെങ്കിലും വിവരം അന്വേഷിച്ചു ചെല്ലുന്ന കുരുന്നുകള്‍ക്കുമുന്നില്‍ പോലും പ്രത്യക്ഷപ്പെടുന്നത് ഇത്തരം ദൃശ്യങ്ങളും സൈറ്റുകളുമാണ്. പലരും ഇതിനുപിന്നാലെ പ്രായോഗികതതേടി പോകുന്നു.

ലൈംഗികച്ചുവയുള്ള ഒരുവിധ വസ്തുവും സൂക്ഷിക്കരുതെന്ന നിയമം നിലവിലിരിക്കെയാണ് ഇത്തരം വെബ്‌സൈറ്റുകളും യുട്യൂബുകളും ആരുടെയും വിരല്‍ത്തുമ്പിലുള്ളത്്. കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ ഒരു യുവതി ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് അടിമയാണെന്നും അവ നിരോധിക്കാനുത്തരവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതും. കേരളത്തില്‍ നടിക്കെതിരെയുള്ള സംഭവത്തെ ഭരണകക്ഷിയായ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് കുറച്ചുകാണാന്‍ ശ്രമിച്ചത് ജനരോഷം ഭയന്നായിരിക്കണം.

കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നിര്‍ഭയപദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നയാപൈസപോലും കേരളത്തിന് നല്‍കിയില്ല എന്നതും പൊലീസിന്റെ വീഴ്ചയുമെല്ലാം സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ അധികാരികളുടെ പൊതു നിലപാടാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് യുവമിഥുനങ്ങള്‍ കൂടിയിരുന്ന് സംസാരിച്ചതിന് കേസെടുത്ത് പിഴയിട്ടത് ഇതിന്റെ ഭാഗമാണ്. ധാര്‍മികബോധമുള്ള ഒരു സമൂഹമാണ് നിയമങ്ങള്‍ക്കെല്ലാം മുകളിലുണ്ടാവേണ്ടത്. ലൈംഗികതയുടെ കാര്യത്തിലും അതെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending