Connect with us

Video Stories

ഇതാ വീണ്ടും മലപ്പുറം മാതൃക

Published

on

ഇതാദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് മലപ്പുറം ആതിഥേയത്വം വഹിച്ചത്. നാല് ദിവസത്തെ കായികോത്‌സവം അവസാനിച്ചപ്പോള്‍ സമ്പൂര്‍ണ പരാതി രഹിതമായി മേള നടത്തി എല്ലാവരുടെയും കൈയ്യടി നേടിയിരിക്കുന്നു മലപ്പുറത്തെ സംഘാടകര്‍. പതിനാല് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം കായിക താരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരും. പരിമിതമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്കാവുമോ എന്നതായിരുന്നു തുടക്കത്തിലെ ആശങ്ക.

 

കൂനിന്മേല്‍ കുരു എന്നത് പോലെ നോട്ട് പ്രതിസന്ധിയും വന്നപ്പോള്‍ സ്‌പോണ്‍സര്‍മാരുടെ പിന്മാറ്റമുണ്ടായി. പക്ഷേ പി. അബ്ദുല്‍ ഹമീദ് എം. എല്‍.എ ചെയര്‍മാനായ സംഘാടക സമിതി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്തു. പതിനെട്ട് സബ് കമ്മിറ്റികള്‍-കക്ഷി രാഷ്ട്രീയ ഭേദമന്യേ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കാലിക്കറ്റ് വാഴ്‌സിറ്റിയെന്ന ഇന്ത്യയുടെ കലാശാലാ കായിക ആസ്ഥാനത്തെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേഡിയത്തിലെ പുത്തന്‍ സിന്തറ്റിക് ട്രാക്ക് പ്രയോജനപ്പെടുത്തി എല്ലാവരും ഒന്നിനൊന്ന് കരുത്തരായപ്പോള്‍ എല്ലാം ശുഭമായി അവസാനിച്ചു.

 

ഇന്ത്യന്‍ ട്രാക്കിലെ റാണിയും ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ മേധാവിയുമായ ഒളിംപ്യന്‍ പി.ടി ഉഷ, സീനിയര്‍ പരിശീലകര്‍, അനുഭവ സമ്പന്നരായ ആദ്യകാല കായിക താരങ്ങള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍-എല്ലാവരും കായിക മേള നടത്തിപ്പിന് പൂര്‍ണ മാര്‍ക്ക് നല്‍കിയെങ്കില്‍ അത് മലപ്പുറത്തിന്റെ സന്മനസ്സിനും സ്‌നേഹത്തിനും ആതിഥേയത്വത്തിനുമുള്ള അംഗീകാരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ സ്‌കൂള്‍ കലോത്‌സവം നടന്നപ്പോള്‍ ജനം അത് നെഞ്ചിലേറ്റി വിജയിപ്പിച്ചത് പോലെ കായികോത്‌സവ നാളുകളിലും സ്‌റ്റേഡിയം നിറയെ ജനമായിരുന്നു. എല്ലാ ദിവസങ്ങളിലും അവര്‍ കൂട്ടമായി ഒഴുകിയെത്തി- താരങ്ങളെ പ്രോല്‍സാഹിപ്പിച്ചു.

 

സമാപന ചടങ്ങ് നടക്കാത്തതില്‍ എല്ലാവരേക്കാളും വേദനിപ്പിച്ചത് മലപ്പുറത്തുകാരെയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം കാരണം പ്രഖ്യാപിച്ച ദു:ഖാചരണം കാരണമായിരുന്നു സമാപനചടങ്ങ് മാറ്റിയത്. പക്ഷേ സമാപന ചടങ്ങും ട്രോഫി കൈമാറ്റവും കേമമായി നടത്താനും മലപ്പുറം തീരുമാനിച്ചത് അവരുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ തെളിവാണ്.
പ്രതിസന്ധികളായിരുന്നു ഇത്തവണ കായികോത്‌സവത്തിന് മുമ്പുള്ള അവസ്ഥ. നോട്ട് പിന്മാറ്റ വിഷയത്തില്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കുക സാഹസിക ജോലിയായിരുന്നു. സാധാരണ ഗതിയില്‍ കായികോത്‌സവത്തിന് പിന്തുണ നല്‍കാന്‍ കോര്‍പറേറ്റുകള്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ടെങ്കില്‍ ഇത്തവണ ആരും ശക്തമായി മുന്നോട്ട് വന്നില്ല.

 

മേളയെ വരവേല്‍ക്കാനുള്ള കമാനങ്ങളും കവാടങ്ങളും കുറവായിരുന്നു. കുട്ടികള്‍ക്കും മീറ്റിനെത്തുന്നവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിയായിരുന്നു. പക്ഷേ എല്ലാ കമ്മിറ്റികളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായി രംഗത്ത് വന്നു. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകള്‍ പ്രകടിപ്പിച്ച മല്‍സര വീര്യം എല്ലാവര്‍ക്കും മാതൃകയാണ്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും എല്ലാ സംഘടനകളും പരസ്പരം സഹായിച്ച് രംഗത്ത് വന്നു.

 
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സജീവ പിന്തുണയും ശ്ലാഘനീയമാണ്. സ്വന്തം സ്‌റ്റേഡിയത്തില്‍ ഇതാദ്യമായി നടക്കുന്ന കൗമാര പ്രതിഭാ പോരാട്ടത്തിന്റെ വിജയത്തിനായി എല്ലാ സൗകര്യങ്ങളും സര്‍വകലാശാല നല്‍കി. സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ ദേശീയ യൂത്ത് മീറ്റ് നടന്നിരുന്നു. അതിന് ശേഷം ജില്ലാ കായിക മേളയും സര്‍വകലാശാല തലത്തിലെ ചെറിയ മീറ്റുകളുമാണ് നടന്നിരുന്നത്. ഇതാദ്യമായാണ് വലിയ ഒരു മേള വലിയ ജനക്കൂട്ടത്തെ സാക്ഷ്യപ്പെടുത്തി നടത്തിയത്.

 

ഒരു പോരായ്മ മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളത്- നല്ല ഗ്യാലറികളും പവലിയനും അനുബന്ധ സൗകര്യങ്ങളും. ആ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി ഇത് മാറും. ഇതിനായി സര്‍വകലാശാല തന്നെ പലരെയും സമീപിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രകടനങ്ങളിലേക്ക് വന്നാല്‍ അവിടെയും മലപ്പുറം മാതൃകയാണ്-ധാരാളം മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ആണ്‍-പെണ്‍ ഗ്രൂപ്പുകളിലായി നല്ല താരങ്ങളുടെ ഉദയം കണ്ടു. ഇതുവരെ എറണാകുളത്തിന്റെ കുത്തകയായിരുന്നു സ്‌കൂള്‍ കായിക മാമാങ്ക വേദിയെങ്കില്‍ ഇത്തവണ പാലക്കാട് കരുത്ത് കാട്ടി.

 

സ്‌കൂളുകളില്‍ മാര്‍ബേസില്‍ ശക്തി ആവര്‍ത്തിച്ചപ്പോള്‍ പറളിയും കല്ലടി സ്‌കൂളുമെല്ലാം പാലക്കാടിന്റെ കരുത്തായി. മെഡല്‍ പട്ടികയില്‍ എല്ലാ ജില്ലകളുമെത്തി. സ്‌കൂള്‍ മീറ്റ് കഴിഞ്ഞാല്‍ വലിയ പ്രശ്‌നം മീറ്റില്‍ കരുത്ത് തെളിയിച്ചവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്. ആ പ്രശ്‌നം പരിഹരിക്കാനും കുട്ടികള്‍ക്ക് കൂടുതല്‍ മല്‍സരങ്ങള്‍ ലഭിക്കാനുമായി സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പും രംഗത്ത് വരണം. ദേശീയ സ്‌കൂള്‍ മീറ്റിനായി ടീമിനെ ഒരുക്കണം. മലപ്പുറത്തിന്റെ കരുത്തിനെയും സംഘാടക മികവിനെയും അംഗീകരിക്കുമ്പോള്‍ കൂടുതല്‍ കായിക മാമാങ്കങ്ങള്‍ ജില്ലയിലേക്ക് നല്‍കാനുള്ള സന്മനസ്സും കായിക സംഘാടകര്‍ കാട്ടണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending