Connect with us

Video Stories

ഇതാ വീണ്ടും മലപ്പുറം മാതൃക

Published

on

ഇതാദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് മലപ്പുറം ആതിഥേയത്വം വഹിച്ചത്. നാല് ദിവസത്തെ കായികോത്‌സവം അവസാനിച്ചപ്പോള്‍ സമ്പൂര്‍ണ പരാതി രഹിതമായി മേള നടത്തി എല്ലാവരുടെയും കൈയ്യടി നേടിയിരിക്കുന്നു മലപ്പുറത്തെ സംഘാടകര്‍. പതിനാല് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം കായിക താരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരും. പരിമിതമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇവര്‍ക്കാവുമോ എന്നതായിരുന്നു തുടക്കത്തിലെ ആശങ്ക.

 

കൂനിന്മേല്‍ കുരു എന്നത് പോലെ നോട്ട് പ്രതിസന്ധിയും വന്നപ്പോള്‍ സ്‌പോണ്‍സര്‍മാരുടെ പിന്മാറ്റമുണ്ടായി. പക്ഷേ പി. അബ്ദുല്‍ ഹമീദ് എം. എല്‍.എ ചെയര്‍മാനായ സംഘാടക സമിതി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്തു. പതിനെട്ട് സബ് കമ്മിറ്റികള്‍-കക്ഷി രാഷ്ട്രീയ ഭേദമന്യേ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കാലിക്കറ്റ് വാഴ്‌സിറ്റിയെന്ന ഇന്ത്യയുടെ കലാശാലാ കായിക ആസ്ഥാനത്തെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേഡിയത്തിലെ പുത്തന്‍ സിന്തറ്റിക് ട്രാക്ക് പ്രയോജനപ്പെടുത്തി എല്ലാവരും ഒന്നിനൊന്ന് കരുത്തരായപ്പോള്‍ എല്ലാം ശുഭമായി അവസാനിച്ചു.

 

ഇന്ത്യന്‍ ട്രാക്കിലെ റാണിയും ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ മേധാവിയുമായ ഒളിംപ്യന്‍ പി.ടി ഉഷ, സീനിയര്‍ പരിശീലകര്‍, അനുഭവ സമ്പന്നരായ ആദ്യകാല കായിക താരങ്ങള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍-എല്ലാവരും കായിക മേള നടത്തിപ്പിന് പൂര്‍ണ മാര്‍ക്ക് നല്‍കിയെങ്കില്‍ അത് മലപ്പുറത്തിന്റെ സന്മനസ്സിനും സ്‌നേഹത്തിനും ആതിഥേയത്വത്തിനുമുള്ള അംഗീകാരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ സ്‌കൂള്‍ കലോത്‌സവം നടന്നപ്പോള്‍ ജനം അത് നെഞ്ചിലേറ്റി വിജയിപ്പിച്ചത് പോലെ കായികോത്‌സവ നാളുകളിലും സ്‌റ്റേഡിയം നിറയെ ജനമായിരുന്നു. എല്ലാ ദിവസങ്ങളിലും അവര്‍ കൂട്ടമായി ഒഴുകിയെത്തി- താരങ്ങളെ പ്രോല്‍സാഹിപ്പിച്ചു.

 

സമാപന ചടങ്ങ് നടക്കാത്തതില്‍ എല്ലാവരേക്കാളും വേദനിപ്പിച്ചത് മലപ്പുറത്തുകാരെയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം കാരണം പ്രഖ്യാപിച്ച ദു:ഖാചരണം കാരണമായിരുന്നു സമാപനചടങ്ങ് മാറ്റിയത്. പക്ഷേ സമാപന ചടങ്ങും ട്രോഫി കൈമാറ്റവും കേമമായി നടത്താനും മലപ്പുറം തീരുമാനിച്ചത് അവരുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ തെളിവാണ്.
പ്രതിസന്ധികളായിരുന്നു ഇത്തവണ കായികോത്‌സവത്തിന് മുമ്പുള്ള അവസ്ഥ. നോട്ട് പിന്മാറ്റ വിഷയത്തില്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കുക സാഹസിക ജോലിയായിരുന്നു. സാധാരണ ഗതിയില്‍ കായികോത്‌സവത്തിന് പിന്തുണ നല്‍കാന്‍ കോര്‍പറേറ്റുകള്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ടെങ്കില്‍ ഇത്തവണ ആരും ശക്തമായി മുന്നോട്ട് വന്നില്ല.

 

മേളയെ വരവേല്‍ക്കാനുള്ള കമാനങ്ങളും കവാടങ്ങളും കുറവായിരുന്നു. കുട്ടികള്‍ക്കും മീറ്റിനെത്തുന്നവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രതിസന്ധിയായിരുന്നു. പക്ഷേ എല്ലാ കമ്മിറ്റികളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായി രംഗത്ത് വന്നു. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകള്‍ പ്രകടിപ്പിച്ച മല്‍സര വീര്യം എല്ലാവര്‍ക്കും മാതൃകയാണ്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും എല്ലാ സംഘടനകളും പരസ്പരം സഹായിച്ച് രംഗത്ത് വന്നു.

 
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സജീവ പിന്തുണയും ശ്ലാഘനീയമാണ്. സ്വന്തം സ്‌റ്റേഡിയത്തില്‍ ഇതാദ്യമായി നടക്കുന്ന കൗമാര പ്രതിഭാ പോരാട്ടത്തിന്റെ വിജയത്തിനായി എല്ലാ സൗകര്യങ്ങളും സര്‍വകലാശാല നല്‍കി. സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തില്‍ ദേശീയ യൂത്ത് മീറ്റ് നടന്നിരുന്നു. അതിന് ശേഷം ജില്ലാ കായിക മേളയും സര്‍വകലാശാല തലത്തിലെ ചെറിയ മീറ്റുകളുമാണ് നടന്നിരുന്നത്. ഇതാദ്യമായാണ് വലിയ ഒരു മേള വലിയ ജനക്കൂട്ടത്തെ സാക്ഷ്യപ്പെടുത്തി നടത്തിയത്.

 

ഒരു പോരായ്മ മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളത്- നല്ല ഗ്യാലറികളും പവലിയനും അനുബന്ധ സൗകര്യങ്ങളും. ആ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി ഇത് മാറും. ഇതിനായി സര്‍വകലാശാല തന്നെ പലരെയും സമീപിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രകടനങ്ങളിലേക്ക് വന്നാല്‍ അവിടെയും മലപ്പുറം മാതൃകയാണ്-ധാരാളം മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ആണ്‍-പെണ്‍ ഗ്രൂപ്പുകളിലായി നല്ല താരങ്ങളുടെ ഉദയം കണ്ടു. ഇതുവരെ എറണാകുളത്തിന്റെ കുത്തകയായിരുന്നു സ്‌കൂള്‍ കായിക മാമാങ്ക വേദിയെങ്കില്‍ ഇത്തവണ പാലക്കാട് കരുത്ത് കാട്ടി.

 

സ്‌കൂളുകളില്‍ മാര്‍ബേസില്‍ ശക്തി ആവര്‍ത്തിച്ചപ്പോള്‍ പറളിയും കല്ലടി സ്‌കൂളുമെല്ലാം പാലക്കാടിന്റെ കരുത്തായി. മെഡല്‍ പട്ടികയില്‍ എല്ലാ ജില്ലകളുമെത്തി. സ്‌കൂള്‍ മീറ്റ് കഴിഞ്ഞാല്‍ വലിയ പ്രശ്‌നം മീറ്റില്‍ കരുത്ത് തെളിയിച്ചവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്. ആ പ്രശ്‌നം പരിഹരിക്കാനും കുട്ടികള്‍ക്ക് കൂടുതല്‍ മല്‍സരങ്ങള്‍ ലഭിക്കാനുമായി സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ വകുപ്പും രംഗത്ത് വരണം. ദേശീയ സ്‌കൂള്‍ മീറ്റിനായി ടീമിനെ ഒരുക്കണം. മലപ്പുറത്തിന്റെ കരുത്തിനെയും സംഘാടക മികവിനെയും അംഗീകരിക്കുമ്പോള്‍ കൂടുതല്‍ കായിക മാമാങ്കങ്ങള്‍ ജില്ലയിലേക്ക് നല്‍കാനുള്ള സന്മനസ്സും കായിക സംഘാടകര്‍ കാട്ടണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending