Connect with us

Video Stories

വിദ്യാര്‍ത്ഥികള്‍ ഗിനിപ്പന്നികളല്ല

Published

on

ഇത്തവണത്തെ പത്താംതരം, ഹയര്‍സെക്കണ്ടറി വാര്‍ഷികപൊതു പരീക്ഷകളുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. വിദ്യാര്‍ത്ഥി ജീവിതത്തിലെ രണ്ട് സുപ്രധാന അധ്യായങ്ങളാണ് എസ്.എസ്.എല്‍.സിയും അതുകഴിഞ്ഞുള്ള ഹയര്‍സെക്കണ്ടറിയും എന്നിരിക്കെ അതില്‍തന്നെ ഉണ്ടായ ക്രമവിരുദ്ധത ചോദ്യം ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നത് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനു ശേഷമാണ്. പത്താം തരത്തിലെ മലയാളം, ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷത്തിലെ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് സിലബസുമായി ബന്ധമില്ലാത്തതും കടുകട്ടിയായതുമായ ചോദ്യങ്ങള്‍കൊണ്ട് വിവാദവിധേയമായത്. പരീക്ഷകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ ഇനിയും ഉണര്‍ന്നിട്ടില്ലെന്നതിന്റെ തെളിവാണ് തിങ്കളാഴ്ചയും ഹയര്‍സെക്കണ്ടറിയുടെ ധനതത്വശാസ്ത്രം പരീക്ഷാചോദ്യപേപ്പറിലുണ്ടായ ആവര്‍ത്തിച്ചുള്ള പിഴവ്. മുന്‍കാലങ്ങളിലും സമാനമായ പിഴവുകള്‍ അപൂര്‍വമായെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിലും ഒരേപരീക്ഷയില്‍ ആവര്‍ത്തിച്ച് നിരവധി തവണ സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങള്‍ വരുന്നത് ഇതാദ്യമാണ്. ഇതില്‍ സാധാരണ പ്രതിഷേധവുമായി രംഗത്തുവരാറുള്ളവരെയൊന്നും ഇത്തവണ കാണാനേയില്ല എന്നത് ഏറെ കൗതുകകരമായിരിക്കുന്നു.
വിദ്യാഭ്യാസം ശിക്ഷണമാണ്. അത് കുട്ടിയുടെ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിനും, പരീക്ഷകളാകട്ടെ ഇവ പരിശോധിക്കുന്നതിനുമാണ്. എന്നാല്‍ പരീക്ഷകളില്‍ അതുവരെ അവര്‍ പഠിച്ചതോ സിലബസില്‍ പറഞ്ഞിരുന്നതോ അല്ലാത്ത ചോദ്യങ്ങള്‍ കുത്തിത്തിരുകിക്കയറ്റുന്നത് കുട്ടികളെ വിജ്ഞാനത്തെ ഉദ്ദീപിപ്പിക്കുന്നതിന് പകരം അവരെ മാനസികമായി തളര്‍ത്താനേ ഉതകൂ. നിര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്നയാള്‍ തന്നെ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിട്ടും കുട്ടികളുടെ ചോദ്യപേപ്പറുകള്‍ അവരെ ശിക്ഷിക്കുന്നതിനുള്ള ഉപാധിയായി എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. ഇതിനുമാത്രം പത്താം തരത്തിലെയും ഹയര്‍സെക്കണ്ടറിയിലെയും കുരുന്നുകളോട്്, നമ്മുടെ ഭാവിവിധാതാക്കളോട് എന്തു ശത്രുതയാണ് സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുള്ളത്.
എസ്.എസ്.എല്‍.സിയുടെയും ഹയര്‍സെക്കണ്ടറിയുടെയും ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത് അതീവ രഹസ്യമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിലെ (എസ്.ഇ.ആര്‍.ടി) വിദഗ്ധരാണ്. പ്രത്യേക ബോര്‍ഡിനാണ് ചോദ്യപേപ്പര്‍ തയ്യറാക്കുന്നതിനുള്ള ചുമതല. ഇതില്‍ നാല് അധ്യാപകരും ഒരു ചെയര്‍മാനുമാണുണ്ടാവുക. ഇവര്‍ പരസ്പരം അറിയിക്കാതെ തയ്യാറാക്കി കവറിലാക്കി നല്‍കുന്ന ചോദ്യങ്ങളാണ് ചെയര്‍മാന്‍ തെരഞ്ഞെടുത്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുക. ഈ അധ്യാപകരുടെ രാഷ്ട്രീയചായ്‌വ് പലപ്പോഴും സംശയാസ്പദവുമാണ്. പത്താം തരത്തിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് ഹയര്‍സെക്കണ്ടറിയിലുള്ളവരും ഹയര്‍സെക്കണ്ടറിയിലേത് കോളജ്, സര്‍വകലാശാലാ തലത്തിലുള്ളവരുമായ അധ്യാപകരുമാണ്. ഇതുതന്നെ വിരോധാഭാസമാണ്. കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചോ ജ്ഞാനശേഷിയെക്കുറിച്ചോ പരിജ്ഞാനമില്ലാത്ത ഇത്തരം അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അവര്‍ക്ക് കീറാമുട്ടിയാകുന്നതില്‍ അല്‍ഭുതമില്ല. രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനാണ് ഇങ്ങനെ മറ്റുള്ളവരെ ചോദ്യച്ചുമതല ഏല്‍പിക്കുന്നതെന്നതാണ് ന്യായം. എന്നാല്‍ ഈ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അമിതമായ പാണ്ഡിത്യ പ്രകടനം കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ്. അതിനുപുറമെ ഇത്തരം അധ്യാപകരുടെ ബന്ധപ്പെട്ട വിഷയത്തിലെ വിജ്ഞാനം പരിശോധിക്കപ്പെടാതെയും പോകുന്നു. കടുപ്പമുള്ള ചോദ്യങ്ങള്‍ ഇരുപതു ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ചട്ടമിരിക്കെയാണ് ചില അധ്യാപകര്‍ സ്വയം മേനിനടിക്കാനായി കൂടുതല്‍ ചോദ്യങ്ങള്‍ കടുപ്പിക്കുന്നതും സിലബസില്‍ നിന്ന് തന്നെ തിരുകിക്കയറ്റുന്നതും. ക്ലാസുകളില്‍ അതത് വിഷയങ്ങളെക്കുറിച്ച് പഠിപ്പിച്ച് പരിചയസമ്പത്തുള്ളവരെ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ അനുവദിക്കുന്നതിലെന്താണ് തെറ്റ്. ഇവരുടെ വിവരം രഹസ്യമായി സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുകയല്ലേ വേണ്ടത്. കലാമേളകളിലും മറ്റും പരീക്ഷിക്കുന്ന രീതിതന്നെയാണ് ഇവിടെയും വേണ്ടത്. പക്ഷേ ഇവരെ സൂക്ഷ്മമായി നിരീക്ഷണ വിധേയമാക്കണമെന്നുമാത്രം. കണക്കു പരീക്ഷയില്‍ സമവാക്യം തന്നെ തെറ്റിച്ച് ചോദ്യം തയ്യാറാക്കിയതിനുകാരണം സാമാന്യബോധം പോലും ചോദ്യകര്‍ത്താവിനില്ലാത്തതുകൊണ്ടല്ലേ.
നാലു ചോദ്യകര്‍ത്താക്കളും പരീക്ഷാബോര്‍ഡ് ചെയര്‍മാനും തമ്മില്‍ സംസാരിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കുന്ന രീതിയില്‍ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹരിക്കുന്നതിനുപകരം വേരില്‍ വളം വെക്കുന്ന രീതി നിര്‍ത്തുകയാണ് വേണ്ടത്. കുട്ടികളെ ഗവേഷണ ശാലകളിലെ ഗിനിപ്പന്നികളായി കാണുന്ന ചോദ്യകര്‍തൃരീതി എന്തുകൊണ്ടും മാറിയേ പറ്റൂ. ചോദ്യകര്‍ത്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ കൊടിയുടെ നിറം നോക്കാതെ ആളെ നിശ്ചയിക്കാന്‍ എന്തിനും ഏതിനും രാഷ്ട്രീയം കലര്‍ത്തുന്ന ഇടതുപക്ഷ രീതി മാറിയേ തീരൂ. ഒപ്പം മറ്റുള്ളവരുടെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുകയും കുട്ടികളുടെ വിഷമത്തെ തന്റെ കാര്യശേഷിയായി അഭിരമിക്കുകയും ചെയ്യുന്ന ചില അധ്യാപകരുടെയെങ്കിലും തെറ്റായ മനോഭാവം മാറിയേ തീരു. ഇത്തരക്കാരെ കൂട്ടിനു പുറത്തിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. സര്‍വീസിലുള്ള അധ്യാപകരാണെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുകയും കരിമ്പട്ടികയില്‍പെടുത്തുകയും വേണം. അല്ലാതെ വിദ്യ എന്ന ഭിക്ഷ അര്‍ഥിച്ചെത്തുന്ന പാവം കുരുന്നുകളുടെ നേര്‍ക്ക് ചോദ്യങ്ങള്‍ വെടിയുണ്ടകളോ ശരങ്ങളോ ആക്കുന്ന രീതിയല്ല വിദ്യാഭ്യാസ രംഗത്ത് അവലംബിക്കേണ്ടത്. ഇത്തവണത്തെ ചോദ്യപേപ്പറുകളുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അര്‍ഹതപ്പെട്ട മാര്‍ക്ക് ദാനമായി നല്‍കുകയും ചോദ്യകര്‍ത്താക്കളെ കണ്ടെത്തി നടപടിയെടുക്കുകയും വേണം. കുട്ടികള്‍ പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എല്ലാം മോശമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നതും വിദ്യാഭ്യാസത്തോടുള്ള അവരുടെ വിശ്വാസം ഹനിക്കപ്പെടാനും ഇടയാകരുത്.
കമ്പ്യൂട്ടര്‍ തകരാറിന് മാര്‍ക്കുദാനമെന്നും മറ്റും മുദ്ര ചാര്‍ത്തിയും യു.ഡി.എഫിന്റെ വിദ്യാഭ്യാസ വകുപ്പിനെതിരെ നാഴികക്ക് നാല്‍പതുവട്ടം ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും രാഷ്ട്രീയനേട്ടത്തിന് തക്കം നോക്കിയിരുന്നവര്‍ തങ്ങളുടെ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നിലയില്‍ ഇപ്പോഴത്തെ ഗുരുതരമായ പ്രശ്‌നത്തെ സമീപിക്കുന്നത് കാണുമ്പോള്‍ അവരോട് സഹതാപം മാത്രമാണ് തോന്നുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending