Connect with us

Video Stories

കലക്ടറെ കുടിയൊഴിപ്പിച്ച കുറുക്കന്റെ കൗശലം

Published

on

മൂന്നാറില്‍ മുഖം കെട്ട തിന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കുടിയൊഴിപ്പിച്ച സര്‍ക്കാര്‍ നടപടി നാണംകെട്ട നിലപാടായിപ്പോയി. മൂന്നാറില്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കരുത്തുറ്റ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനോട് തികഞ്ഞ മര്യാദക്കേടാണ് സര്‍ക്കാര്‍ കാണിച്ചത്. കര്‍മ നിര്‍വഹണത്തില്‍ കണിശതയും നിഷ്പക്ഷതയും കൊണ്ടുനടക്കുന്നവരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാറിന്റെ കുടില തന്ത്രം ജനാധിപത്യ ഭരണ വ്യവസ്ഥിതിക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മൂന്നാറിലെ വിവാദ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രീറാമിന്റെ നീക്കം ഹൈക്കോടതി അംഗീകരിച്ചതിന്റെ പിറ്റെ ദിവസം തന്നെ ‘പ്രൊമോഷന്‍’ നല്‍കി നാടുകടത്തിയതിലെ കാപട്യം പൊതുജനങ്ങള്‍ക്ക് നന്നേ ബോധ്യമാണ്. അര്‍ഹമായ സമയത്തെ ‘സ്ഥാനക്കയറ്റ’മെന്ന കോടിയേരിയുടെ കണ്ടെത്തല്‍ കയ്യേറ്റത്തില്‍ കൊഴുത്തു തടിച്ച കുറുക്കന്റെ കൗശലമല്ലാതെ മറ്റൊന്നല്ല.

മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഇടം പിടിക്കാത്ത ഇക്കാര്യം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് കല്ലുവച്ച നുണ കാച്ചിയ കോടിയേരിക്ക് കാനത്തില്‍ നിന്ന് കണക്കിനു കിട്ടിയത് മുന്നണിക്കുള്ളില്‍ പുതിയ കലഹത്തിന് കോപ്പുകൂട്ടുമെന്നുറപ്പ്. ഒരു നടപടിക്രമവും പാലിക്കാതെ സബ് കലക്ടറെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചത് മുഖ്യമന്ത്രിയുടെ മര്‍ക്കടമുഷ്ടി കൊണ്ടു മാത്രമാണ്. 2016 ജൂലൈയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളത്ത് സബ് കലക്ടറായി ചുമതലയേല്‍ക്കുന്നത്. 2017 ജനുവരി മുതല്‍ അദ്ദേഹം സീനിയര്‍ സ്‌കെയില്‍ സബ് കലക്ടറാണ്. 2014 ലെ സിവില്‍ സര്‍വീസ് ചട്ടഭേദഗതി പ്രകാരം 2018 ജൂലൈ വരെ ശ്രീറാമിന് ദേവികുളത്ത് തുടരാം. അതിനിടയില്‍ മാറ്റണമെങ്കില്‍ മതിയായ കാരണം രേഖപ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സിവില്‍ സര്‍വീസ് ബോര്‍ഡ് മാറ്റത്തിന് ശിപാര്‍ശ ചെയ്യണം. അതിനു മുമ്പ് ശ്രീറാമിന്റെ ഭാഗം കേള്‍ക്കുകയും വേണം. ഇത്രയും നടപടികള്‍ കൈക്കൊള്ളും മുമ്പ് കുടിയൊഴിപ്പിച്ചതിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം നന്നായറിയാം.
മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നീക്കം തുടങ്ങിയതിനു തൊട്ടുപിന്നാലെ ശ്രീറാമിനു കൂച്ചുവിലങ്ങിടാന്‍ മന്ത്രി എം.എം മണിയുള്‍പ്പെടെയുള്ള നേതൃത്വം കരുക്കള്‍ നീക്കിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനും ഇവര്‍ കച്ചകെട്ടിയിറങ്ങി. മന്ത്രി മണിയും ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനും ശ്രീറാമിനെതിരെ നിരന്തരം രംഗത്തു വന്നതിന്റെ പൊരുള്‍ ഇതാണ്. സബ് കലക്ടറെ സംരക്ഷിക്കാന്‍ ഇടുക്കിയില്‍ സി.പി.ഐ ഉയര്‍ത്തിക്കെട്ടിയ പ്രതിരോധത്തിന്റെ വന്‍മതില്‍ പൊളിച്ചടുക്കിയാണ് പിണറായി പണിയൊപ്പിച്ചത് .
ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാറിനോട് ചെയ്ത തെറ്റ് എന്താണ്? ഉന്നത ഉദ്യോഗസ്ഥര്‍ കൈവക്കാന്‍ മടിച്ചു നിന്ന ‘മൂന്നാറി’ല്‍ ആരെയും കൂസാതെ നടപടി തുടങ്ങി എന്നതാണോ? കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കി പുറത്തുവിട്ടതിന്റെ ഈര്‍ഷ്യമാണോ ഈ പകപോക്കലിനു പിന്നില്‍ ? കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ നെടുനായകത്വം വഹിക്കുകയും രാഷ്ട്രീയക്കാരുടെ ശിപാര്‍ശകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയും കൂടെയുള്ള ഉദ്യോഗസ്ഥരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയും ചെയ്തതാണോ ശ്രീറാമിനു മേലുള്ള പാപഭാരം? അങ്ങനെയെങ്കില്‍ അഴിമതി രഹിത കേരളവും സുതാര്യ ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് അതില്‍ അടയിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? എല്ലാം ശരിയാക്കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വീമ്പു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?
മൂന്നാറില്‍ കെട്ടിപ്പൊക്കിയ പാര്‍ട്ടി ഗ്രാമങ്ങളെ മണ്ണുമാന്തി യന്ത്രത്തിന്റെ ഇരുമ്പു ദംഷ്ട്രങ്ങള്‍ക്കൊണ്ട് പിഴുതെറിഞ്ഞതിന്റെ പകയാണ് പിണറായി വിജയന്‍ സബ് കലക്ടറില്‍ പോക്കിയതെന്ന് പകല്‍പ്പോലെ വ്യക്തം. ഇക്കാ നഗറിലെയും പപ്പാത്തിച്ചോലയിലെയും കയ്യേറ്റങ്ങളില്‍ കൈവച്ചത് ശ്രീറാമിന് കുരിശായെന്നര്‍ഥം. ചിന്നക്കനാലിലെ ചെറ്റത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന കാര്‍ക്കശ്യവും സബ് കലക്ടറുടെ കസേര തെറിക്കാന്‍ ഇടയായി. ലവ് ഡേല്‍ ഹോം സ്റ്റേ ഒഴിപ്പിക്കലിന് ഹൈക്കോടതി അനുമതി നല്‍കിയതോടെ ശ്രീറാം വര്‍ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ഭീതിയാണ് പെട്ടെന്നൊരു ‘പ്രൊമോഷ’ ന്റെ പൊറാട്ടു നാടകം കളിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്. അധ്വാന വര്‍ഗ പാര്‍ട്ടിക്ക് ഇക്കാലത്ത് നടപ്പാക്കാവുന്നതില്‍ ഏറ്റവും വലിയ വിപ്ലവകരമായ നീതിയായി സഖാക്കളല്ലാതെ മറ്റാരും ഇക്കാര്യത്തെ കാണില്ല. ഇതില്‍ ഊറ്റം കൊള്ളുന്നവരും അഹന്ത നടിക്കുന്നവരും ആത്മനിര്‍വൃതിയടയുന്നവരും സ്വയം അപഹാസിതരാവുകയാണെന്ന തിരിച്ചറിവുള്ളവര്‍ അക്കൂട്ടത്തിലുണ്ടാവില്ല. ഭരണകൂട സത്യസന്ധതയുടെ ഉരക്കല്ലില്‍ ഒരു പാര്‍ട്ടിയുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന്റെ അവസാന അടയാളമാണ് മൂന്നാര്‍.
എം.എം മണിയുടെ ഇംഗിതത്തിനൊപ്പം സബ് കലക്ടറെ ഊളംപാറയ്ക്ക് സ്ഥലം മാറ്റാത്തതിലെങ്കിലും ജനാധിപത്യ കേരളത്തിന് അല്‍പം ആശ്വസിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending