Connect with us

Video Stories

വിവാഹേതര ലൈംഗിക ബന്ധവും മതവിശ്വാസവും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന വിധിക്ക് ശേഷം വിവാഹിതനായ പുരുഷന്‍ വിവാഹിതയായ സ്ത്രീയുമായി അവളുടെ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ തന്നെ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കുംവിധം സുപ്രീംകോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നു. അതുപോലെ വിവാഹിതയല്ലാത്ത സ്ത്രീക്കും വിവാഹിതനായ പുരുഷനുമായി ലൈംഗിക വേഴ്ച നടത്താം. ഈ നിയമം മുഖേന വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ എണ്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ ഹിന്ദുമത ഭൂരിപക്ഷ രാജ്യമായ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു. ഈ വിധി യുവതലമുറയില്‍ വിശേഷിച്ചും സദാചാര ധാര്‍മിക മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എന്ത് പ്രതികരണം സൃഷ്ടിക്കുമെന്നതില്‍ ഉത്കണ്ഠയുള്ളവരാണ് വിശ്വാസി സമൂഹം. ലോകത്തിലെ എല്ലാ മതങ്ങളും വന്‍ പാപമായി കണക്കാക്കുന്ന വിവാഹേതര ലൈംഗിക ബന്ധമാണ് ഇവിടെ അനുവദനീയമാക്കിയിരിക്കുന്നത്.
അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി പ്രബോധനം ചെയ്ത ഇസ്‌ലാം മതം ഈ വിഷയത്തെപ്പറ്റി എന്ത് പറയുന്നു എന്ന് പരിശോധിക്കാം. ലൈംഗികത ഒരു പാപമല്ല. ഭക്ഷണവും വെള്ളവും പോലെ മനുഷ്യശരീരത്തിന്റെ ഒരാവശ്യമാണ് അതും. മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ച ദൈവം അവന്റെ ഈ ജൈവാവശ്യം നിര്‍വഹിക്കാന്‍ ആവശ്യമായ അവയവങ്ങള്‍ അവരില്‍ സംഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പ്പിന് സന്താനങ്ങള്‍ ജനിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ ജൈവാവശ്യം നിര്‍വഹിക്കുന്നതിന് അവന്‍ നിശ്ചയിച്ച മാര്‍ഗമത്രെ സ്ത്രീ പുരുഷ വിവാഹം. വിവാഹിതര്‍ തമ്മിലല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചക്ക് ഖുര്‍ആന്‍ നല്‍കുന്ന പേര് ‘സിനാ’ എന്നാണ്. ‘അവിഹിത വേഴ്ചയുടെ അടുത്ത് തന്നെ നിങ്ങള്‍ പോകരുത്. അത് അത്യന്തം നീചമായ പ്രവൃത്തിയും വൃത്തികെട്ട മാര്‍ഗവുമാണ്’ -ഖുര്‍ആന്‍ പ്രസ്താവിച്ചു. അതിലേക്കുള്ള ദുഷ്ട വിചാരം മനുഷ്യരില്‍ ഉണര്‍ത്തുന്ന പ്രവൃത്തികളെല്ലാം നിരോധിച്ചു. സ്ത്രീ പുരുഷന്മാര്‍ പരസ്പരം വികാര വായ്‌പോടെ നോക്കുക, സ്ത്രീകള്‍ അവരുടെ ശരീര സൗന്ദര്യം പുരുഷന്മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുക, അത് സാധിക്കുംവിധമുള്ള വേഷമണിയുക, വികാരങ്ങള്‍ ഉണര്‍ത്തുംവിധം പരസ്പരം സംസാരിക്കുക, മറ്റാരുടെയും സാന്നിധ്യമില്ലാതെ സ്വകാര്യ സ്ഥലത്ത് സന്ധിക്കുക, വീട്ടില്‍ പരപുരുഷന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാന്‍ കഴിയുംവിധം പ്രവേശനം നല്‍കുക തുടങ്ങിയവയെല്ലാം ഖുര്‍ആനും പ്രവാചക വചനവും വ്യക്തമായി നിരോധിച്ച പ്രവൃത്തികളാണ്.
മനുഷ്യന്‍ അവന്റെ സ്രഷ്ടാവായ അല്ലാഹുവിനു പകരം അവന്റെ ഏതെങ്കിലും സൃഷ്ടിയോട് പ്രാര്‍ത്ഥിക്കുന്നതും കൊലപാതകം നടത്തുന്നതും കഴിഞ്ഞാല്‍ മൂന്നാമത്തെ വന്‍പാപമാണ് വിവാഹേതര ലൈംഗിക വേഴ്ച. അതില്‍ തന്നെ അത്യന്തം നീചമായത് അന്യന്റെ ഭാര്യയുമായുള്ള വേഴ്ചയാണ്. അതും അയല്‍വാസിയുടെ ഭാര്യയാണെങ്കില്‍ കൂടുതല്‍ വലിയ പാപം – പ്രവാചകന്‍ വ്യക്തമാക്കി. ആധുനിക പരിഷ്‌കൃത സമൂഹത്തില്‍ വലിയ ബിസിനസുകാരും നിശാക്ലബുകാരും ഭാര്യമാരെ ഒരു രാത്രിക്ക് പരസ്പരം കൈമാറുന്നു എന്ന് പറയപ്പെടുന്ന സംസ്‌കാരം എത്ര നിന്ദ്യമാണ്. അന്തിമ വിശകലനത്തില്‍ അടിയുറച്ച മതവിശ്വാസം മാത്രമേ ഈ തിന്മയില്‍ വീഴുന്നതില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുകയുള്ളു. പക്ഷേ, വിശ്വാസികള്‍ക്ക് നേതൃത്വം കൊടുക്കുകയും അവര്‍ക്ക് നേര്‍വഴി ഉപദേശിക്കുകയും ചെയ്യുന്ന മത നേതാക്കളും പുരോഹിതന്മാരും സന്ന്യാസിമാരും ആള്‍ ദൈവങ്ങളുമെല്ലാം ഈ തിന്മയിലേക്ക് കൂപ്പുകുത്തി വീഴുന്നത് കാണുമ്പോള്‍ വിശ്വാസാഭിനയം മനുഷ്യനെ തിന്മയില്‍ നിന്ന് രക്ഷിക്കുകയില്ലെന്ന് ബോധ്യമാകുന്നു. ഏത് സ്ത്രീക്കും പുരുഷനും പരസ്പരം നേരിട്ടെന്നപോലെ കാണാനും സംസാരിക്കാനും സ്വകാര്യ ഭാഗങ്ങള്‍പോലും പ്രദര്‍ശിപ്പിക്കാനും കഴിയുന്ന ഈ കാലത്ത് പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കണമെങ്കില്‍ ശക്തമായ ‘തഖ്‌വാ’ ഉള്ളില്‍വേണം.
സ്ത്രീകള്‍ വീടിന് മുമ്പില്‍ ചുവന്ന കൊടികള്‍ നാട്ടി അവിഹിത വേഴ്ചക്ക് ഉപഭോക്താക്കളെ ക്ഷണിച്ചിരുന്ന ഒരു സമൂഹത്തിലാണ് അവിഹിത ലൈംഗിക വേഴ്ച നിരോധിക്കുന്ന കല്‍പനയുമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. യജമാനന്മാര്‍ തങ്ങളുടെ കീഴിലുള്ള അടിമ സ്ത്രീകളെ ലൈംഗിക വേഴ്ച നടത്തി പണം സമ്പാദിക്കാന്‍ വിടുകയും ആ പണം യജമാനന്മാരുടെ വരുമാനമായി കണക്കാക്കുകയും ചെയ്തിരുന്ന കാലം. അവിഹിത വേഴ്ച ഖുര്‍ആന്‍ നിരോധിച്ചിട്ടും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മദ്യത്തിന്റെ കാര്യത്തിലെന്ന പോലെ നടന്നു. ഒരു യുവതി മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ കടുത്ത ദാഹം. ഒരു ആട്ടിടയനെ കണ്ടപ്പോള്‍ അല്‍പം വെള്ളം ചോദിച്ചു. അവന്‍ പറഞ്ഞു. വെള്ളം തരം. ഞാന്‍ ആവശ്യപ്പെടുന്നത് എനിക്കും തരണം. അന്നേരം ദാഹത്തിന്റെ തീവ്രതയില്‍ അവള്‍ അതിന് സമ്മതിച്ചു. വിവരമറിഞ്ഞ പ്രവാചകന്‍ അവനെ ശിക്ഷിക്കുകയും അവളെ രക്ഷിക്കുകയും ചെയ്തു. ഒരു തൊഴിലാളി മറ്റൊരാളുടെ വീട്ടില്‍ ജോലിക്ക് പോയി. അയാളുടെ ഭാര്യയുമായി അടുത്തു. അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവരമറിഞ്ഞ പിതാവ് പ്രവാചകനോട് തന്റെ മകന്‍ ചെയ്ത കുറ്റം വിവരിച്ച് അവന്റെ പേരില്‍ അല്ലാഹുവിന്റെ നിയമമനുസരിച്ച ശിക്ഷ നടപ്പാക്കാന്‍ അപേക്ഷിച്ചു. പ്രവാചകന്‍ അവനെയും സ്ത്രീയെ കണ്ടെത്തി അവളെയും ശിക്ഷിച്ചു. സംശയ രഹിതമായി കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ പ്രവാചകന്‍ ശിക്ഷിച്ചിരുന്നുള്ളൂ. നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്ത്രീ പങ്കാളിയായത് എന്ന് തെളിഞ്ഞാല്‍ അവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. ആള്‍ മാറി തെറ്റിദ്ധരിച്ചാണ് തെറ്റ് ചെയ്തതെങ്കില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിന് പൂര്‍വകാല മുസ്‌ലിം നിയമ പണ്ഡിതന്മാര്‍ പറഞ്ഞ ഒരു ഉദാഹരണം. ഒരു പുരുഷന്‍ വീട്ടില്‍ വന്ന് അയാളുടെ മുറിയില്‍ പ്രവേശിച്ചു. കിടക്കയില്‍ ഒരു സ്ത്രീ. തന്റെ ഭാര്യയാണെന്ന ധാരണയില്‍ അവളുമായി ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടു. രണ്ടു പേരെയും പണ്ഡിതന്മാര്‍ ശിക്ഷയില്‍ നിന്നൊഴിവാക്കുമ്പോള്‍ ഇമാം അബൂഹനീഫ സ്ത്രീയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നു.
എന്നാല്‍ വിശ്വാസിയായ ഏതെങ്കിലും പുരുഷനും സ്ത്രീയും ഈ തെറ്റില്‍ അകപ്പെട്ട് പാപത്തിന്റെ മാലിന്യത്തില്‍ വീണാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം പ്രവാചകന്റെ കാലത്തെ ഒരു പുരുഷനും സ്ത്രീയും വരച്ചു കാണിച്ചിട്ടുണ്ട്. മാഈസ് എന്ന യുവാവ് പ്രവാചകനെ സമീപിച്ചു പറയുന്നു: ‘തിരുമേനീ, എന്നെ ശുദ്ധീകരിച്ചാലും! ഞാന്‍ അവിഹിത വേഴ്ചനടത്തി. എന്റെ മേല്‍ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കണം.’ പ്രവാചകന്‍ മുഖം മറ്റൊരു ഭാഗത്തേക്ക് തിരിച്ചു. മാഇസ് ആ ഭാഗത്തെത്തി പറഞ്ഞത് ആവര്‍ത്തിച്ചു. ഇയാള്‍ കുടിച്ചിട്ടുണ്ടോ? പ്രവാചകന്‍ അനുയായികളോട് വായ മണത്തു നോക്കാന്‍ പറഞ്ഞു. ഇല്ല. ‘നീ ഒന്ന് ചുംബിച്ചിരിക്കുമല്ലോ? തോണ്ടിയിരിക്കുമല്ലോ? ഒരുമിച്ച് കിടന്നിട്ടുണ്ടാകുമല്ലോ? -എല്ലാ ചോദ്യങ്ങള്‍ക്കും ഇല്ല എന്ന് മറുപടി. എന്താണ് ‘സിനാ’ നിനക്കറിയാമോ? അവസാനം അവന്‍ പറഞ്ഞു. ‘സാധാരണ ഭാര്യാഭര്‍ത്താക്കന്മാര്‍ ചെയ്യുന്നത് ഞാന്‍ ചെയ്തു. അവന്റെ ഗ്രാമീണ ഭാഷയില്‍, സുറുമക്കുപ്പിയില്‍ സുറുമക്കോല്‍ ഇടുംപോലെ’ നബി അവന്റെ മേല്‍ശിക്ഷ നടപ്പാക്കി.
പിന്നെ വരുന്നു തെറ്റില്‍ അവന്റെ പങ്കാളിയായ സ്ത്രീ. അവള്‍ ഗര്‍ഭിണിയായിരുന്നു. അവള്‍ കാര്യം വിവരിച്ചു കൊടുത്തു. ഒരപേക്ഷയും. മാഇസിനെ തിരിച്ചയക്കാന്‍ ശ്രമിച്ചപോലെ എന്റെ കാര്യത്തില്‍ ചെയ്യരുത്. പ്രവാചകന്‍ പ്രസവം കഴിഞ്ഞിട്ട് വരാന്‍ കല്‍പിച്ചു. പിന്നെ കൈക്കുഞ്ഞുമായാണ് അവള്‍ എത്തിയത്. കുഞ്ഞിന്റെ മുലകുടി മാറട്ടെ. പ്രവാചകന്‍ തിരിച്ചയച്ചു. കുറേ മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെയും കയ്യിലേന്തി അവള്‍ വന്നു. അവന്റെ കൈയില്‍ ഒരു അപ്പക്കഷ്ണവുമുണ്ട്. പ്രവാചകന്‍ ശിക്ഷ നടപ്പാക്കി. ഒരനുയായി ‘വൃത്തികെട്ടവന്‍’ എന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘അല്ല, അവള്‍ നടത്തിയ പശ്ചാത്താപം എഴുപത് ആളുകള്‍ക്ക് ഭാഗിച്ചു കൊടുക്കുകയാണെങ്കില്‍ അത് മതിയാകും. ഓരോരുത്തര്‍ക്കും’-ഈ മഹാപാപത്തില്‍ വീണവര്‍ക്ക് പശ്ചാത്താപമല്ലാതെ മറ്റൊരു രക്ഷാമാര്‍ഗവുമില്ല.
പുതിയ കോടതി വിധി സമൂഹത്തില്‍ എന്തെങ്കിലും ദു:സ്വാധീനം സൃഷ്ടിക്കാതിരിക്കട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. പാശ്ചാത്യ രാജ്യങ്ങളില്‍ അവിഹിത ലൈംഗികവേഴ്ച കുറ്റവിമുക്തമാക്കിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് പ്രസിദ്ധ മുസ്‌ലിം നിയമ പണ്ഡിതനായ അബ്ദുല്‍ഖാദില്‍ ഔദ ‘ഇസ്‌ലാമിലെ കുറ്റകൃത്യ നിയമം’ എന്ന അറബി ഗ്രന്ഥത്തില്‍ വിവരിച്ചതിന്റെ പ്രസക്തഭാഗം ഇങ്ങനെ: ‘യൂറോപ്പില്‍ വിവാഹേതര ലൈംഗിക വേഴ്ച കുറ്റകരമല്ലാതാക്കുകയും ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണം വ്യക്തി സ്വാതന്ത്ര്യത്തിന് വിടുകയും ചെയ്ത കാരണം കുടുംബ ഭദ്രത തകരുകയും ധാര്‍മിക രംഗത്ത് സര്‍വത്ര അരാജകത്വം വാഴുകയും ചെയ്തു. ഇന്ന് ഇസ്‌ലാമേതര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണമായ സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം അന്വേഷിക്കുമ്പോള്‍ അത് അവിഹിത ലൈംഗിക വേഴ്ചയിലേക്കാണ് എത്തിച്ചേരുന്നത്. ചില രാജ്യങ്ങളില്‍ ജനസംഖ്യ ക്രമാതീതമാം വണ്ണം കുറയുകയും വന്ധ്യത സര്‍വ്വത്ര വ്യാപിക്കുകയും ചെയ്തിരിക്കുന്നു. വിവാഹം കഴിക്കാതെ തന്നെ ഒരു സ്ത്രീയില്‍ നിന്ന് പുരുഷന് വേണ്ടതെല്ലാം കിട്ടുമെങ്കില്‍ പിന്നെ വിവാഹമെന്തിന് എന്ന് അവന്‍ ചിന്തിക്കുന്നു. ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ തന്നെ അവള്‍ തനിക്ക് സ്വന്തമാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഒരു സ്ത്രീയുടെ ഏറ്റവും വലിയ മോഹം വിവാഹവും അവളുടെ ദൗത്യം ഗൃഹഭരണവും കുഞ്ഞുങ്ങളെ വളര്‍ത്തലുമാണ്. ഈ സ്ത്രീ ഇന്ന് വിവാഹത്തോട് തന്നെ വിമുഖത കാണിക്കുകയുമാണ്. തനിക്ക് ആവശ്യമായത് ലഭിക്കാന്‍ എന്തിന് ഒരു പുരുഷന്റെ അടിമയായി കഴിയണം. ഉപജീവനത്തിന് തനിക്ക് ജോലിയുണ്ട്. ഇത്തരം ഒരവസ്ഥയിലേക്ക് തലമുറ കൂപ്പുകുത്തുന്നതില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ കളങ്കരഹിതവും സുദൃഢവുമായ മതവിശ്വാസത്തിനേ കഴിയുകയുള്ളൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending