Connect with us

Video Stories

വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ റിപ്പബ്ലിക്

Published

on

ഡോ. രാംപുനിയാനി

രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കിയത് ഇയ്യിടെയാണ്. ഈ വേളയില്‍ പല ചോദ്യങ്ങളും നമ്മുടെ മനസ്സിനെ വേട്ടയാടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രീയ ദിശക്ക് എന്താണ് സംഭവിക്കുന്നത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ജനായത്ത ഭരണമാണ് നടക്കുന്നതെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്താനാകുമോ? ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളും അനുസരിച്ചാണോ നാം ജീവിക്കുന്നത്?
കോളനി വാഴ്ചക്കെതിരെ അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിനു ശേഷമാണ് ഇന്ത്യ റിപ്പബ്ലിക്കായത് എന്നാണ് നാമിപ്പോള്‍ അനുസ്മരിക്കേണ്ടത്. എല്ലാ മതത്തിലും മേഖലയിലുമുള്ള സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ ഈ പോരാട്ടത്തില്‍ പങ്കാളികളായിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനം സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങള്‍ സ്വയം രൂപപ്പെടുത്തിയെടുത്തിരുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഒരു റിപ്പബ്ലിക്കാവണമെന്നാണ് വരാനിരിക്കുന്ന ഇന്ത്യയുടെ ഭാഗമായ വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരും ഗ്രാമീണരും ആദിവാസികളും ദലിതരും ആഗ്രഹിച്ചത്. ജാതിയും ലിംഗവും അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ജന്മിത്വ അധികാര ശ്രേണിക്കു പകരം സ്വാതന്ത്ര്യം, സമത്വം, ഐക്യം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ അടങ്ങാത്ത ആശ.
കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖ്യധാരയായിരുന്നു ഈ വിഭാഗം. ഇതിനു വിരുദ്ധമായി ജന്മിത്വ നാടുവാഴികളും രാജാക്കന്മാരും ഭൂപ്രഭുക്കളും സമത്വമെന്ന മൂല്യത്തെ എതിര്‍ക്കുകയായിരുന്നു. മതത്തിന്റെ ഭാഷയില്‍ മയക്കിക്കിടത്തി അവര്‍ രാഷ്ട്രീയത്തെ ജന്മിത്വ മൂല്യങ്ങളില്‍ പൊതിഞ്ഞു. ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പകരംഒരു മുസ്‌ലിം രാഷ്ട്രമെന്നോ അല്ലെങ്കില്‍ ഹിന്ദു രാഷ്ട്രമെന്നോ മാറ്റിപ്പണിയാന്‍ അവര്‍ ആഗ്രഹിച്ചു. കഴിഞ്ഞ കാലത്തെ മഹത്വവത്കരണവും അതിന്റെ മാനദണ്ഡങ്ങളുമാണ് അവരുടെ ഫ്യൂഡല്‍ രാഷ്ട്രീയ സാമൂഹിക അധികാരങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ കേന്ദ്ര ബിന്ദു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി അവര്‍ അകലം പാലിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയത്തെ സഹായിക്കുകയും ചെയ്തു. ഇതാണ് ഇസ്‌ലാമിന്റെ പേരില്‍ പാക്കിസ്താനെന്ന രാജ്യവും മതേതര ജനാധിപത്യ ഇന്ത്യയുമായി രാഷ്ട്രം രണ്ടായി വിഭജിക്കാനുള്ള ദുഃഖകരമായ അവസ്ഥയിലേക്ക് നയിച്ചത്.
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാതലാണ്. ദേശീയ പ്രസ്ഥാനത്തിന്റെ അഭിലാഷം പ്രകടിപ്പിക്കുന്ന പ്രമാണമാണത്. ഭരണഘടന നിര്‍മാതാക്കള്‍ ലോകത്തെ മിക്ക ആധുനിക ഭരണഘടനകളും പ്രാമാണീകരിക്കുകയും രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും വ്യക്തമാക്കുന്ന മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളുമടങ്ങുന്ന ലിഖിത രൂപത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇയ്യിടെയായി ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളും മൗലികാവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. കഴിഞ്ഞ നാലു ദശാബ്ദമായി രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.
റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാന മൂല്യങ്ങളായ ബഹുസ്വരത, നാനാത്വം, മതേതരത്വം എന്നിവ വിമര്‍ശിക്കപ്പെടുകയാണ്. ആഗോള തലത്തില്‍ വലതുപക്ഷ രാഷ്ട്രീയം സ്വയം അവകാശ വാദം സ്ഥാപിക്കുന്ന വേളയാണിത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി മതത്തിന്റെ മേലങ്കിയണിഞ്ഞ് രാഷ്ട്രീയ മൂല്യങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ ആദ്യ പ്രധാന സൂചനയാണ് ആയത്തുല്ല ഖുമൈനിയുടെ ഉദയം. സോവിയറ്റ് സോഷ്യലിസ്റ്റ് സ്റ്റേറ്റ്‌സിന്റെ തകര്‍ച്ചയും ഏക സൂപ്പര്‍ പവറായി അമേരിക്കയുടെ ഉദയവും ആഗോള രാഷ്ട്രീയം പ്രത്യേകിച്ചും മതത്തിന്റെ പേരിലുള്ള സ്വത്വ ബോധത്തിന്റെ പേരില്‍ അവകാശപ്പെടാന്‍ തുടങ്ങി. ഇത്തരത്തില്‍ രാഷ്ട്രീയം രൂപപ്പെട്ടത് ആഗോള തലത്തില്‍ ലിബറല്‍ ഡമോക്രാറ്റിക് ധര്‍മ്മ ചിന്തകളും ജനാധിപത്യ സത്തയും ക്ഷയിപ്പിച്ചു.
1980 കാലഘട്ടം മനുഷ്യരാശിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമെന്നതിലേക്കു നയിക്കുന്ന വഴി തെളിഞ്ഞു. ആ സമയത്ത് രാജ ഭരണം നിലനിന്ന പല രാജ്യങ്ങള്‍ക്കും ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് പുറത്തുകടക്കാന്‍ സോവിയറ്റ് വിപ്ലവം പ്രേരണ നല്‍കി. അപ്പോള്‍ എവിടെയും സോഷ്യലിസമായിരുന്നു സംസാര വിഷയം. ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച്, സര്‍ക്കാറിന്റെ സഹായത്തോടെ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു അജണ്ട. ചൈന, വിയറ്റ്‌നാം, ക്യൂബ എന്നിവ മികച്ച ഉദാഹരണമാണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ സോഷ്യലിസം പ്രചോദനമായി. ഇത് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദലിതര്‍, സ്ത്രീകള്‍, ആദിവാസികള്‍ തുടങ്ങിയ അവശ വിഭാഗങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ അവസരം ലഭിക്കാനും ഇടയാക്കി. രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും അതുവഴി രാഷ്ട്രത്തെ പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും ഇത് വഴിവെച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തുടക്കത്തിലെ മൂന്ന് ദശാബ്ദക്കാലം സാമൂഹിക പ്രശ്‌നങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. വ്യാവസായിക ഉത്പാദനവും ഹരിത വിപ്ലവവും ധവള വിപ്ലവവും രാജ്യത്തെ പിന്നാക്കാവസ്ഥയില്‍ നിന്ന് ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തി. ഈ ദശകങ്ങളില്‍ സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കും എല്ലാവര്‍ക്കും അന്തസിനും സമത്വത്തിനുമാണ് റിപ്പബ്ലിക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മൗലികാവകാശങ്ങളും നിര്‍ദേശകതത്വങ്ങളും ആവിഷ്‌കരിച്ചത് മുഴുവന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ പരിഗണിച്ചുള്ള നിര്‍ദേശങ്ങളാലാണ്. 1990 കളില്‍ ആഗോള തലത്തിലും രാജ്യ വ്യാപകമായും നടന്ന സാമ്പത്തിക ആഗോളവത്കരണം കോര്‍പറേറ്റ് മേഖലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ഇത് സാധാരണക്കാരുടെ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്ഷയിപ്പിക്കുമെന്ന ആശങ്ക പരത്തുകയും ചെയ്തു. ആരംഭ കാലത്തെ ഇന്ത്യ ഒത്ത സമൂഹമായി പ്രയാണം നടത്തിയതിന് ഉദാരഹണമാണ്. എന്നാല്‍ കുറച്ചു കാലമായി ഇത് നിലച്ചിരിക്കുകയാണ്. രാജ്യത്തിനകത്തെ പ്രശ്‌നങ്ങള്‍ മാത്രമല്ല ആഗോള തലത്തിലുണ്ടായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ലോക തലത്തില്‍ നമുക്ക് കാണാനാകുന്നത് രാഷ്ട്ര നേതാക്കളില്‍ ഇടുങ്ങിയ ദേശീയത കടന്നുവന്നതാണ് ഇത്തരമൊരു തകര്‍ച്ചക്കു കാരണമായത്. ഇത് ഒരു പക്ഷേ ഇറ്റലിയിലാകാം ഫ്രാന്‍സിലാകാം തുര്‍ക്കിയിലാകാം അല്ലെങ്കില്‍ അമേരിക്കയില്‍ തന്നെയാകാം.
ഈ സമയത്ത് ഇന്ത്യയില്‍ മതേതര ജനാധിപത്യ റിപ്പബ്ലിക് വെല്ലുവിളി നേരിടുകയും ഹിന്ദു ദേശീയത ശക്തി പ്രാപിക്കുകയും ചെയ്തു. ഈ ഹിന്ദു ദേശീയത രാജ്യത്തെ സാമൂഹ്യ ക്ഷേമ പദ്ധതികളും അവശ വിഭാഗങ്ങളുടെ പ്രത്യേകിച്ച് ന്യൂനപക്ഷ ക്ഷേമത്തിനായുള്ള നയങ്ങളും പിന്നോട്ടടിപ്പിച്ചു. പാക്കിസ്താന്‍ പോലുള്ള രാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. നീതിയുടെ മൂല്യങ്ങള്‍ സ്വത്വത്തിന്റെ പേരില്‍ കളങ്കിതമാക്കപ്പെടുന്ന അവസ്ഥയിലേക്കാണ് ദക്ഷിണ ഏഷ്യ നീങ്ങുന്നത് എന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഇപ്പോള്‍ ആശങ്ക നല്‍കുന്ന കാര്യം. കോര്‍പറേറ്റ് മേഖലക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നയങ്ങള്‍ നിയമത്തെയും സാമൂഹിക നിയന്ത്രണങ്ങളെയും ദുര്‍ബലപ്പെടുത്തും. ഈ റിപ്പബ്ലിക് ദിന വേളയില്‍ സമൂഹത്തിലെ സാധാരണക്കാരുടെയും അവശ വിഭാഗങ്ങളുടെയും പുരോഗതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ബഹുസ്വരതയും നാനാത്വവും തിരിച്ചുകൊണ്ടുവരാനുള്ള ഊര്‍ജം കൈവരിക്കുകയുമാണ് വേണ്ടത്.

india

ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്

ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

Published

on

അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്

ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.

– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.

? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.

– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.

? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല

– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു

– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.

? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു

– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.

? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും

– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.

? ഓസ്‌ലോ കരാറിന്റെ പ്രസക്തി

– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.

? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ

– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.

? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു

– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.

? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു

– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.

? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?

– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.

ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.

Continue Reading

Health

തിരുവനന്തപുരത്ത് 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് കണക്ക്.

Published

on

ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് കണക്ക്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. കാറ്റഗറി ബിയില്‍പ്പെട്ട രോഗികളെയാണ് ഇപ്പോള്‍ കണ്ടെത്തുന്നതില്‍ അധികവും.

ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍. വാക്സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Continue Reading

Health

ചൈനയിലെ വൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി

തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

Published

on

ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണിത്. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദേശമുണ്ട്.

രാജസ്ഥാനിലെ മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരോട് ജാഗ്രത പാലിക്കാനും റാപിഡ് റെസ്പോൺസ് ടീമുകളെ രൂപീകരിക്കാനും നിർദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും എന്നാൽ സംസ്ഥാനത്തുടനീളമുള്ള പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് നിർദേശം നൽകി.

രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കർമ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ, മെഡിക്കൽ കോളജ് തലങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷൻ, ജില്ലാ തലങ്ങളിൽ റാപിഡ് റെസ്പോൺസ് ടീമിനെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ.ആർ.രാജേഷ് കുമാർ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളിൽ ന്യുമോണിയയുടെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം എന്ന് ഗുജറാത്ത് സർക്കാർ സർക്കുലർ പുറത്തിറക്കി. വൈറസിന്റെ സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കിയതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ രാകേഷ് ജോഷി പറഞ്ഞു.

തമിഴ്‌നാട് ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകി. നിരീക്ഷണം വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിൽ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ‘നിഗൂഢ ന്യുമോണിയ’ ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.

Continue Reading

Trending