Connect with us

Video Stories

ഐക്യത്തിനും സാഹോദര്യത്തിനും മത സംഘടനകള്‍ മാതൃകയാകട്ടെ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭിന്നിപ്പും ഐക്യമില്ലായ്മയുമാണ്. കുടുംബം മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വരെ പരസ്പരം വെറുപ്പും വിദ്വേഷവും ആരോപണ പ്രത്യാരോപണങ്ങളും അക്രമങ്ങളും പ്രകടമാണ്. മക്കളും മാതാപിതാക്കളും തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍, സംഘടനകള്‍ തമ്മില്‍ എന്തെല്ലാം പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളുമാണ്. മുത്തലാഖ് ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം സമുദായത്തെ അപമാനിക്കാന്‍ അവസരം സൃഷ്ടിച്ചത് ദാമ്പത്യ ബന്ധം സംബന്ധിച്ച് ഖുര്‍ആനിന്റെ പ്രഖ്യാപിത തത്വങ്ങള്‍ പാലിക്കാത്ത അനുയായികള്‍ തന്നെയല്ലേ. ജനങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ മുസ്‌ലിം സമൂഹം ഇസ്‌ലാമിന്റെ ഐക്യ, സാഹോദര്യ സിദ്ധാന്തങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നുവെന്ന് മനസിലാക്കാം. ‘വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കുകയും കാരുണ്യം കാണിക്കുകയും സഹകരണം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ഒറ്റ ശരീരം പോലെയാണ്’. ‘നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്; വിദ്വേഷം പ്രകടിപ്പിക്കരുത്; അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങളെല്ലാം സഹോദരന്മാരായി ജീവിക്കുക: ‘ഒരു മുസ്‌ലിം മറ്റൊരാളെ അക്രമിക്കരുത്; നിസ്സഹായതയിലേക്ക് തള്ളിവിടരുത്; കളവ് പറയരുത്: നിന്ദിക്കരുത്. ഒരു സഹോദരനെ നിന്ദിക്കുന്നത് തന്നെ മതി അവന് തിന്മ ലഭിക്കാന്‍. ഒരു മുസ്‌ലിമിന്റെ രക്തവും ധനവും അഭിമാനവും മറ്റൊരു മുസ്‌ലിമിന് ഹറാമാണ്’- ഇവയെല്ലാം പ്രവാചകന്റെ നിര്‍ദ്ദേശങ്ങളാണ്.
ഒരുമയുടെയും ഐക്യത്തിന്റെയും ഈ നിര്‍ദ്ദേശങ്ങളെല്ലാം ജീവിതത്തില്‍ പാലിക്കുന്ന ഒരു മാതൃകാ സമൂഹത്തെ പ്രവാചകന്‍ ലോകത്തിന് കാഴ്ചവെച്ചു. എന്തൊരു ശത്രുതയും വൈരവുമാണ് അറബ് സമൂഹത്തിലുണ്ടായിരുന്നത്. ‘നിങ്ങളുടെ മനസ്സുകള്‍ അല്ലാഹു കൂട്ടിയിണക്കി. അവന്റെ അനുഗ്രഹം കാരണം നിങ്ങളെല്ലാം പരസ്പര സഹോദരങ്ങളായി’- ഖുര്‍ആന്‍ വ്യക്തമാക്കി. മുസ്‌ലിംകളെല്ലാം ഒന്ന് എന്ന് പ്രഖ്യാപിക്കുന്ന ഒരു ഐക്യരേഖ പ്രവാചകന്‍ അവതരിപ്പിച്ചു. മര്‍ദ്ദിതരെ സഹായിക്കുക, അയല്‍ക്കാരനെ രക്ഷിക്കുക, വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, കുറ്റകൃത്യങ്ങള്‍ നിരോധിക്കുക, കടക്കാരനെ സഹായിക്കുക എന്നീ തത്വങ്ങളെല്ലാം പാലിക്കുന്ന ഒരു ജനസമൂഹത്തെ അദ്ദേഹം മദീനയില്‍ വാര്‍ത്തെടുത്തു. മനുഷ്യര്‍-അവരുടെ മതവും ജാതിയും വിശ്വാസവും വംശവും എന്താവട്ടെ എല്ലാവരും തുല്യരും ആദരണീയരുമാണെന്ന തത്വം അദ്ദേഹം മദീനയില്‍ നടപ്പിലാക്കി. ഈ ചരിത്രം രോമാഞ്ചത്തോടെയല്ലാതെ ഉദ്ധരിക്കാനോ, വായിക്കാനോ ആര്‍ക്കും കഴിയില്ല.
എന്നാല്‍ ഇന്നത്തെ മുസ്‌ലിം സമൂഹം ഈ തത്വങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നു. ഐക്യം, സാഹോദര്യം, സഹിഷ്ണുത, പരസ്പര സഹായം തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പണ്ഡിതന്മാരും അവര്‍ നേതൃത്വം നല്‍കുന്ന മത സംഘടനകളുമാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ എല്ലാവരും സഹോദരന്മാരും ഒത്തൊരുമയോടെ ഐക്യപ്പെട്ട് ജീവിക്കേണ്ടവരുമാണെന്ന സന്ദേശമല്ല നല്‍കുന്നത്. മറിച്ച് സ്വന്തം സംഘടനക്ക് പുറത്തുള്ളവരുമായി കൂട്ടുകൂടുകയോ, അവരുമായി വേദികള്‍ പങ്കിടുകയോ, പൊതു നന്മയുടെ കാര്യത്തിലാണെങ്കില്‍ പോലും സഹകരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനെ വിലക്കുന്നു. ഇവിടെ ഒരു വസ്തുത വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ‘ഇഖ്തിലാഫ്’ അഥവാ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്. കാരണം തെളിവുകള്‍ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും വിധികള്‍ കണ്ടുപിടിക്കുന്നതിലും പണ്ഡിതന്മാര്‍ വ്യത്യസ്തത പുലര്‍ത്തുക സ്വാഭാവികമാണ്. ഈ അര്‍ത്ഥത്തില്‍ ‘ഇഖ്തിലാഫ്’ നബിയുടെ ശിഷ്യന്മാരില്‍ പ്രകടമായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും പിളര്‍പ്പിനോ, സാഹോദര്യബന്ധം തകര്‍ക്കുന്നതിനോ മുസ്‌ലിം ഉമ്മത്ത് എന്ന ഐക്യ വീക്ഷണത്തിനോ തടസ്സമാകാന്‍ പാടില്ല. ഈ വീക്ഷണ വ്യത്യാസത്തിന് ഉദാഹരണമാണ് നാല് മദ്ഹബുകള്‍. പല വിഷയങ്ങളിലും നാല് ഇമാമുകള്‍ വ്യത്യസ്ത വിധികളും സമീപനങ്ങളും സ്വീകരിച്ചിരുന്നുവെങ്കിലും അവര്‍ തമ്മില്‍ എത്രമാത്രം ആദരം പുലര്‍ത്തിയിരുന്നു. കാരണം അവര്‍ക്കൊന്നും മദ്ഹബോ, സംഘടനയോ ആയിരുന്നില്ല ലക്ഷ്യം. മറിച്ച് താന്‍ മനസ്സിലാക്കിയ സത്യത്തോടുള്ള പ്രതിബദ്ധത ഒന്നു മാത്രമായിരുന്നു.
ഇമാം ശാഫിഈ ഇമാം അബൂ ഹനീഫയെപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘ജനങ്ങളെല്ലാം കര്‍മ്മശാസ്ത്ര വിഷയത്തില്‍ അബൂ ഹനീഫയെ ആശ്രയിക്കേണ്ടവരാണ്’. ഇമാം മാലികിനെപ്പറ്റിയുള്ള ശാഫി ഈയുടെ വിലയിരുത്തല്‍ ഇങ്ങനെ: ‘താബിഉകള്‍ക്ക് ശേഷം അല്ലാഹു ജനങ്ങള്‍ക്ക് നല്‍കിയ ന്യായരേഖ ആണ് ഇമാം മാലിക്’. ഇമാം ശാഫി ഈയെപ്പറ്റി ഇമാം അഹ്മദ് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനില്‍ നിന്ന് പകര്‍ത്തുക. കാരണം, അദ്ദേഹത്തിന് തുല്യനായ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം നഷ്ടപ്പെട്ടാല്‍ നമുക്കൊരു പകരക്കാരനില്ല’. ശാഫിഈയെപ്പറ്റി ഇമാം അഹ്മദ്: ‘ശാഫി ഈയേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഒരു ഖുറൈശി വംശജനും എന്റെ അടുത്തില്ല’.
എന്നാല്‍ ഇന്ന് സംഘടനകളെയെല്ലാം ബാധിച്ച ഒരു മഹാ രോഗമുണ്ട്- ഭൗതിക ശക്തി വര്‍ധിപ്പിക്കുന്നതിന് എന്താണ് അനുയോജ്യമെങ്കില്‍ അതിന്റെ പിറകില്‍ പോവുക. മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും അകല്‍ച്ചയും വളര്‍ത്തുന്നതാണ് സംഘടനയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോംവഴിയെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുക; അതിന് മതപരമായ ന്യായീകരണം നല്‍കുക. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാന്‍ എന്താണ് മാര്‍ഗമെങ്കില്‍ അത് എന്ന പവിത്രമായി ചിന്തയില്ല. വ്യത്യസ്തത പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പുരോഗമന ചിന്താപ്രസ്ഥാനങ്ങളും കാലം മാറിയപ്പോള്‍ ജീര്‍ണതയില്‍ നിന്ന് മുക്തമായില്ല. മാര്‍ഗവും ലക്ഷ്യവും ഒരുപോലെ പരിശുദ്ധമാകേണ്ടതുണ്ട്.
മുതിര്‍ന്നവരും യുവാക്കളും തമ്മിലുള്ള അകലം കൂടുന്നത് ഇന്ന് എല്ലാ രംഗത്തും കാണപ്പെടുന്ന പ്രതിഭാസമാണ്- മത സംഘടനകളും വ്യത്യസ്തമല്ല. ഞങ്ങള്‍ തീരുമാനിക്കുന്നവരും കല്‍പിക്കുന്നവരും; നിങ്ങള്‍ നടപ്പിലാക്കേണ്ടവരും അനുസരിക്കേണ്ടവരും- ഈ നിലപാടല്ല മുതിര്‍ന്നവര്‍ യുവാക്കളുടെ നേരെ സ്വീകരിക്കേണ്ടത്. മറിച്ച് പ്രവാചകന്‍ മാതൃക കാണിച്ചപോലെ അവരുമായി കൂടിയാലോചിക്കുകയും തീരുമാനത്തില്‍ പങ്കാളികളാക്കുകയും വേണം. സല്‍മാനുല്‍ ഫാരിസി എന്ന ചെറുപ്പക്കാരന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് ശത്രുവിന്റെ ആക്രമണം തടയാന്‍ മദീനക്ക് ചുറ്റും പ്രവാചകന്‍ ഒരു ഖന്‍തഖ്- കിടങ്ങ്- കുഴിച്ചത്. മുതിര്‍ന്നവര്‍ ധിക്കരിച്ചുനിന്ന സമയത്ത് യുവാക്കളാണ് ആദ്യമായി നബിയില്‍ വിശ്വസിക്കാന്‍ മുന്നോട്ട് വന്നതും ഇസ്‌ലാമിന്റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതും. സംഘടനകളില്‍ ശരിയായ അംഗീകാരവും അവസരവും നല്‍കി ഭാവിയിലെ പ്രവര്‍ത്തകരും നേതാക്കളുമായി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേ അവസരം പ്രവാചകന്‍ നിര്‍ദ്ദേശിച്ചപോലെ ചെറുപ്പക്കാര്‍ മുതിര്‍ന്നവരെ ആദരിക്കുകയും അവരുടെ കഴിവും അനുഭവ സമ്പത്തും അറിവും ഉപയോഗപ്പെടുത്തുകയും വെണം.
മത സംഘടനകള്‍ ഐക്യത്തിനും സാഹോദര്യത്തിനും സഹിഷ്ണുതക്കും മറ്റെല്ലാവര്‍ക്കും മാതൃകയാകേണ്ടതുണ്ട്. സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളുമായും വ്യക്തികളുമായുമുള്ള ബന്ധത്തിലും ഇത് പ്രായോഗികമാക്കണം. മുസ്‌ലിംകളുടെ ഭിന്നതയാണ് സ്‌പെയിനിലെ അവരുടെ ആധിപത്യം തകര്‍ത്തതും, ബഗ്ദാദ് ചുട്ടെരിക്കാന്‍ താര്‍ത്താരികള്‍ക്ക് അവസരം കൊടുത്തതുമെല്ലാം. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷം തന്നെ തുടര്‍ന്നുപോവുകയാണെങ്കില്‍ ക്രമേണ ഭരണഘടനയുടെയോ, കോടതികളുടെയോ, ജനാധിപത്യത്തിന്റെയോ രക്ഷ മുസ്‌ലിംകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അതിനാല്‍ മുസ്‌ലിം മത സംഘടനകള്‍ സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളും വ്യക്തികളുമായുള്ള ബന്ധത്തിലും ഭൂരിപക്ഷ സമുദായത്തോടുള്ള സമീപനത്തിലും ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending