Connect with us

Film

തിലകന്‍ നല്‍കിയ പാഠം ഫഹദില്‍ പരീക്ഷിച്ചു; ഫഹദിലെ നടന്റെ ആഴം തൊട്ടറിഞ്ഞ അന്‍വര്‍ റഷീദിന്റെ വെളിപ്പെടുത്തല്‍

ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു.

Published

on

ട്രാന്‍സ് എന്ന സിനിമയ്ക്കു വേണ്ടി നടന്‍ തിലകന്റെ അഭിനയശൈലി ഫഹദില്‍ പരീക്ഷിച്ചെന്നു വെളിപ്പെടുത്തി സംവിധായകന്‍ അന്‍വര്‍ റഷീദ്. ഓരോ രംഗവും ഒന്നിലധികം ടേക്ക് എടുത്തു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. അതില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ദുഷ്‌കരമായിരുന്നു. നടന്‍ തിലകനില്‍ നിന്നാണ് ഇത്തരമൊരു ശൈലി അഭിനേതാക്കളില്‍ പരീക്ഷിക്കാന്‍ പഠിച്ചതെന്നും അന്‍വര്‍ റഷീദ് വെളിപ്പെടുത്തി.

തിലകന്‍ പഠിപ്പിച്ചത്

ഒരു നടനൊപ്പം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ചുള്ള എന്റെ ധാരണകള്‍ അപ്പാടെ മാറിമറിഞ്ഞത് ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷമാണ്. ആദ്യ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനു മുന്‍പ് ആ രംഗം ഒന്നു വിവരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നെ അമ്പരപ്പിച്ചുകൊണ്ട്, ആ രംഗത്തിലെ ഡയലോഗുകള്‍ അദ്ദേഹം ഏറ്റവും കുറഞ്ഞത് ആറു തരത്തില്‍ എനിക്കു മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ ഞെട്ടിപ്പോയി. കണ്ണു തുറപ്പിക്കുന്ന അനുഭവം എന്നു പറയുന്നതിനെക്കാള്‍ മായികമായ നിമിഷങ്ങളെന്നു പറയുന്നതാകും ഉചിതം.

തിലകന്‍ സാറിനെപ്പോലെ ഒരു നടന്‍ ആദ്യ ടേക്കില്‍ തന്നെ നല്‍കുന്ന പ്രകടനം സംവിധായകന്‍ എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നതാണ്. പക്ഷേ, അദ്ദേഹം എന്നെ അതിലും കൂടുതലായി അന്വേഷിച്ചു പോകാന്‍ പഠിപ്പിച്ചു. അതിലൂടെ ഒരു അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ കണ്ടെത്താമെന്നും! ആദ്യ ടേക്ക് ഓകെ ആണെങ്കിലും ആ അഭിനേതാവിന്റെ പ്രകടനത്തിന്റെ മറ്റൊരു സുന്ദരമായ അനുഭവം കണ്ടെത്താന്‍ ഒന്നിലധികം തവണ ടേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്കൊരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം വ്യത്യസ്തമായ പ്രകടനമായിരിക്കും മികച്ച ഒരു അഭിനേതാവ് ഓരോ തവണയും നമുക്ക് തരിക. അതിനാല്‍ ആറു വര്‍ഷത്തിനു ശേഷം ട്രാന്‍സ് ചെയ്തപ്പോള്‍ ഞാന്‍ കൂടുതലും പിന്തുടര്‍ന്നത് അഭിനയത്തിലെ ‘തിലകന്‍ ശൈലി’ ആയിരുന്നു.

സിനിമയില്‍ ഉപയോഗിക്കാത്ത ആ മുഹൂര്‍ത്തങ്ങള്‍

തിലകന്‍ സാറിന്റെ ആ ശൈലി മറ്റൊരു രീതിയിലാണ് ഞാന്‍ ഫഹദില്‍ ഉപയോഗിച്ചത്. ഫഹദിന് ആ കഥാപാത്രത്തെ പല തരത്തില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിനുവേണ്ടി ഒന്നിലധികം ടേക്കുകള്‍ പോകാന്‍ തീരുമാനിച്ചു. സാധാരണ ഗതിയില്‍ ആദ്യ ടേക്കില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം തരുന്ന നടനാണ് ഫഹദ്. റീടേക്കിന്റെ ആവശ്യം വരുന്നില്ല. പക്ഷേ, ഞങ്ങള്‍ പുതിയ രീതി പരീക്ഷിച്ചു. ഒന്നിലധികം ടേക്കുകള്‍ പോയി. ശാരീരികമായി അത്യധ്വാനം വേണ്ടി വരുന്ന രംഗങ്ങളാണ് ട്രാന്‍സിലുള്ളത്. കാരണം, ഹൈ എനര്‍ജിയില്‍ സംസാരിക്കുന്ന പാസ്റ്ററെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

പക്ഷേ, യാതൊരു പരാതികളുമില്ലാതെ ഫഹദ് ഒന്നിലധികം തവണ ആ രംഗങ്ങള്‍ ചെയ്തു. ഓരോ പ്രകടനവും വ്യത്യസ്തമായിരുന്നു. അവസാനം ഏതെടുക്കണമെന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. നമുക്ക് ഇഷ്ടമുള്ള കൊതിയൂറുന്ന ആറു വിഭവങ്ങള്‍ ഒരു ഷെഫ് തയ്യാറാക്കി നമുക്ക് മുന്‍പില്‍ വച്ചാല്‍ എങ്ങനെയുണ്ടാകും? അതുപോലെയായിരുന്നു എന്റെ അവസ്ഥ. ഏതെടുക്കണം എന്ന തീരുമാനം ദുഷ്‌കരമായിരുന്നു.

എഡിറ്റിങ്ങ് ടേബിളില്‍ ആ മികച്ചവയിലെ ഏറ്റവും മികച്ച ഒരു ടേക്ക് എടുക്കുകയായിരുന്നു. ഒരേ രംഗം ഫഹദ് ഓരോ തവണയും അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വിസ്മയകരമായ അനുഭവമായിരുന്നു. ഓരോ തവണയും ഓരോ ഷോട്ടിലും രോമാഞ്ചം ജനിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ച വച്ചത്. ആ ഷൂട്ടിങ് ദിവസങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സിനിമയില്‍ ഉപയോഗിക്കാത്ത ആ രംഗങ്ങള്‍ ഒരു നിധി പോലെ ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

 

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Trending