Connect with us

columns

സാമ്പത്തിക സത്യസന്ധത-കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍

ധനസമ്പാദനം മനുഷ്യപ്രകൃതത്തില്‍ ഊട്ടപ്പെട്ട വിചാരമാണ്. എന്നാല്‍ അത് ന്യായവും സത്യവും പരിഗണിച്ചുകൊണ്ടു മാത്രമേ ആകാവൂ. എങ്ങനെയെങ്കിലും പണം കിട്ടണം എന്ന വിചാരം മനുഷ്യനെ നാശത്തിലെത്തിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

Published

on

ജീവിക്കാന്‍ വേണ്ടിയുള്ള ധനസമ്പാദനം ലക്ഷ്യമാക്കിയാണ് അധികപേരും പകലന്തിയോളം ജോലി ചെയ്യുന്നത്. ഊണും ഉറക്കവും നഷ്ടപ്പെടുത്തി വ്യാപാര വ്യവസായങ്ങളില്‍ മുഴുകുന്നവരും ആയുസിന്റെ നല്ല കാലം ഗള്‍ഫില്‍ പണിയെടുത്ത് കുടുംബം പോറ്റുന്നവരും ലക്ഷ്യമാക്കുന്നത് ജീവിതം കരുപ്പിടിപ്പിക്കാനാണ്. പലിശയും കൈക്കൂലിയും പണാപഹരണവും കൊള്ളയും നടത്തുന്നവരുടെയും ലക്ഷ്യം സമ്പാദിക്കുക എന്നതുതന്നെ. ധനസമ്പാദനം മനുഷ്യപ്രകൃതത്തില്‍ ഊട്ടപ്പെട്ട വിചാരമാണ്. എന്നാല്‍ അത് ന്യായവും സത്യവും പരിഗണിച്ചുകൊണ്ടു മാത്രമേ ആകാവൂ. എങ്ങനെയെങ്കിലും പണം കിട്ടണം എന്ന വിചാരം മനുഷ്യനെ നാശത്തിലെത്തിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. എവിടെ നിന്ന് സമ്പാദിച്ചു എന്നും എങ്ങനെ ചിലവഴിച്ചു എന്നും പരലോകത്ത് വെച്ച് അല്ലാഹു ചോദ്യംചെയ്യുമെന്ന് നബി (സ) താക്കീതു ചെയ്തിട്ടുണ്ട്.

നല്ലതു മാത്രം ഭക്ഷിക്കാത്ത മനുഷ്യന്റെ പ്രാര്‍ഥന പോലും അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നബി (സ) പഠിപ്പിച്ചത് കാണുക. ‘നിശ്ചയം അല്ലാഹു ശുദ്ധനാണ്. ശുദ്ധമല്ലാത്തതൊന്നും അല്ലാഹു സ്വീകരിക്കുകയില്ല. ദൈവദൂതന്മാരോട് അവന്‍ കല്‍പിച്ചതെന്തോ അത്‌ന്നെ എല്ലാ വിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. ദൂതന്മാരെ വിളിച്ച് അല്ലാഹു പറഞ്ഞു: നിങ്ങള്‍ നല്ലതു മാത്രം തിന്നുക, നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുക (23:5). വിശ്വാസികളോടും അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്നും നല്ലതുമാത്രം ഭക്ഷിക്കുക (2:172). പിന്നീട് നബി (സ) ദീര്‍ഘദൂര യാത്രക്കാരനായ ഒരാളെപ്പറ്റി പറഞ്ഞു; പൊടിപുരണ്ട ശരീരവും ജടകുത്തിയ മുടിയുമായി യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് അല്ലാഹുവിങ്കല്‍ പ്രത്യേക പരിഗണന ലഭിക്കേണ്ടതായിരുന്നു. എന്നാലദ്ദേഹം ആകശത്തേക്ക് കൈയുയര്‍ത്തി എന്റെ രക്ഷിതാവേ.. എന്റെ രക്ഷിതാവേ.. എന്ന് വിളിച്ച് പ്രാര്‍ഥിച്ചിട്ടും എങ്ങനെ ഉത്തരം ലഭിക്കാനാണ്? അദ്ദേഹം തിന്നത് നിഷിദ്ധമാണ്. ഉടുത്തത് നിഷിദ്ധമാണ് ശരീരം പുഷ്ടിപ്പെട്ടതു തന്നെ ഹറാമില്‍ നിന്നാണ്! (മുസ്‌ലിം). സഅദ്ബ്‌നു അബീവഖാസ് (റ) ഒരിക്കല്‍ നബി (സ)യോട് ഇങ്ങനെ അപേക്ഷിച്ചു. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തണമേയെന്ന് നബിയേ താങ്കള്‍ അല്ലാഹുവോട് ദുആ ചെയ്താലും. നബി(സ) പറഞ്ഞു: സഅദേ, നീ കഴിക്കുന്ന ഭക്ഷണം നല്ലതാവാന്‍ ശ്രദ്ധിക്കുക, എങ്കില്‍ നീയും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. അല്ലാഹുവാണേ സത്യം, ഒരാള്‍ നിഷിദ്ധമായ ഒരുപിടി ഭക്ഷണം തന്റെ ഉള്ളിലേക്ക് ഇറക്കിയാല്‍ അവന്റെ നാല്‍പത് ദിവസത്തെ സല്‍കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല. അന്യായമായ ഭക്ഷണംകൊണ്ട് കൊഴുത്തുണ്ടായ ശരീരത്തിലെ മാംസങ്ങള്‍ക്ക് നരകമാണ് ഏറ്റവും അനുയോജ്യം (ത്വബ്‌റാനി). അബൂബക്കര്‍ സിദ്ദീഖ് (റ) വിന്റെ ഒരടിമ ഒരിക്കല്‍ അദ്ദേഹത്തിന് ഭക്ഷ്യവസ്തുക്കള്‍ നല്‍കി. അബൂബക്കര്‍ (റ) അത് തിന്നുകയും ചെയ്തു. അന്യായമായ വഴിയില്‍ ഒരാളെ വഞ്ചിച്ച് നേടിയ സമ്പാദ്യം കൊണ്ടാണ് ഈ ഭക്ഷണം കൊണ്ടുവന്നതെന്ന് പിന്നീട് അറിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ വായില്‍ കൈതിരുകി തിന്നത് മുഴുവനും ഛര്‍ദ്ദിച്ചു എന്നുറപ്പുവരുത്തി. എന്നിട്ടദ്ദേഹം പറഞ്ഞു: ഹറാമായ ഈ ഭക്ഷണം വയറ്റില്‍നിന്ന് എന്റെ ജീവനും കൊണ്ടേ പുറത്തുവരുമായിരുന്നുള്ളൂവെങ്കില്‍ ജീവന്‍ ത്യജിച്ചാലും ഞാനാ ഭക്ഷണം പുറത്തെടുക്കുമായിരുന്നു എന്ന്! (ബുഖാരി).

നിഷിദ്ധമായ സമ്പാദ്യത്തിനോടും ഭക്ഷണത്തിനോടും മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന സൂക്ഷ്മത എത്രയധികമായിരുന്നു. ഇന്ന് ധനാഗമനമാര്‍ഗങ്ങള്‍ വിശാലമാണ്. ശരിയും തെറ്റും വേര്‍തിരിച്ച് സമ്പാദ്യം ശുദ്ധീകരിക്കാന്‍ ഏറെ ശ്രദ്ധയും സൂക്ഷ്മതയും അനിവാര്യവുമാണ്. ബുഖാരി ഉദ്ധരിച്ച നബി വചനത്തില്‍ ഇങ്ങനെ കാണാം. ‘ഒരു കാലം വരാനിരിക്കുന്നു. ഹലാലില്‍ നിന്നാണോ ഹറാമില്‍നിന്നാണോ താന്‍ ഭക്ഷിക്കുന്നതെന്ന് മനുഷ്യരന്ന് പരിഗണണിക്കുകയേയില്ല (ബുഖാരി). മോഷണവും കൊള്ളയും പോക്കറ്റടിയും അല്ലാതെ തന്നെ,

മാന്യമായ ഭാവത്തില്‍ ഹറാമായ സമ്പാദ്യം വന്നുചേരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നമുക്കിടയിലുണ്ട്. സാമാന്യം ഭേതപ്പെട്ട ഒരു കടയില്‍ കയറി ചായ കുടിക്കുകയായിരുന്നു. ദേശീയ പാതയുടെ തീരത്ത് കണ്ണായ സ്ഥാനത്തുള്ള ആ കടയില്‍ പഴവര്‍ഗങ്ങളും ബേക്കറിയും മറ്റു മധുരപാനീയങ്ങളുമുണ്ട്. റോഡരികില്‍ വണ്ടി നിര്‍ത്തിയ യാത്രക്കാരായ ഒരു കുടുംബം പഴവര്‍ഗങ്ങള്‍ വാങ്ങി തിരിച്ചു നടക്കുമ്പോള്‍ കടക്കാരന്‍ കൂടെയുള്ളയാളോടു പതുക്കെ പറഞ്ഞു: ‘അതങ്ങ് പോയികിട്ടി’ അഞ്ചു രൂപ അധികമിട്ടാണ് ബില്ല് കൊടുത്തത്. ഇത് കേട്ടപ്പോള്‍ മറ്റെയാള്‍ പ്രതികരിച്ചു. അങ്ങനെയൊക്കെ മാത്രമേ ഇക്കാലത്ത് കാര്യം നടക്കൂ. ഇവിടെ സംഭവിച്ചത്; കുറച്ചധികം പഴവര്‍ഗങ്ങള്‍ വാങ്ങിയ ആ പാര്‍ട്ടിക്ക് കേടുവന്ന കുറെ ആപ്പിളുകളും കൂടി കൂട്ടത്തില്‍ തൂക്കി കൊടുത്തു. എന്നു മാത്രമല്ല യാത്രക്കാരായത് കൊണ്ടും വില ചോദിച്ചുറപ്പിച്ച് വാങ്ങിയില്ല എന്നതുകൊണ്ടും ആ യാത്രക്കാരില്‍ നിന്ന് അധിക വില ഈടാക്കുകയും ചെയ്തു. സാമാന്യം മര്യാദയും സത്യസന്ധതയും പ്രകടിപ്പിക്കുന്ന വേഷധാരികളില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. കണക്കില്‍ കൃത്രിമം കാണിക്കുക, ബാക്കി കൊടുക്കാതിരിക്കുക, മുന്തിയ വസ്തുക്കളില്‍ കൂടി ചീത്തയും വിറ്റഴിക്കുക തക്കം നോക്കി അധികവില വാങ്ങുക തുടങ്ങിയ വഞ്ചനാപരമായ വ്യാപാര വ്യവസായ രീതികളില്‍ കൂടിയുണ്ടാക്കിയ സമ്പാദ്യങ്ങള്‍ അവകാശികള്‍ക്ക് തിരിച്ചുകൊടുത്ത് പശ്ചാത്തപിച്ച് മടങ്ങാന്‍ പോലും സാധിക്കാത്തതാണ് എന്നോര്‍ക്കുക. വഞ്ചിച്ചെടുത്ത സമ്പത്ത് കൈവശം വെച്ച ഒരാള്‍ ധര്‍മ യുദ്ധത്തില്‍ ശഹീദായി (രക്തസാക്ഷിയായി)ട്ടു കൂടി അദ്ദേഹം നരകാവകാശിയായാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം).

അന്യായമായ സമ്പത്ത് കൈവശപ്പെടുത്തുന്ന മറ്റൊരു മാര്‍ഗമാണ് കടം. സാമൂഹ്യ ജീവിതത്തില്‍ കടം വാങ്ങലും കൊടുക്കലും നിത്യസംഭവമാണ്. അതിന് ഇസ്‌ലാം കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും നിര്‍ണയിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ഏറ്റവും ദീര്‍ഘമുള്ള വചനം (ആയത്തുദൈന്‍) കടബാധ്യതകളെപ്പറ്റിയാണ്. കടം ബാക്കിവെച്ച് മരിച്ച സ്വഹാബിമാരുടെ മയ്യത്ത് നമസ്‌കാരം പോലും നബി (സ) ആദ്യകാലത്ത് നിര്‍വഹിച്ചില്ല. പിന്നീട് പൊതു ഖജനാവില്‍ (ബൈത്തുല്‍മാല്‍) സമ്പത്ത് വന്നപ്പോള്‍ മരിച്ചവരുടെ കടം നബി (സ) ഏറ്റെടുക്കുകയും പിന്നീട് നമസ്‌കരിക്കുകയും ചെയ്തു. കടം വീട്ടാന്‍ പ്രയാസപ്പെടുന്ന അര്‍ഹരായവര്‍ക്ക് ഇളവ് ചെയ്തുകൊടുത്താല്‍ അല്ലാഹു പരലോകത്ത് അയാള്‍ക്കും ഇളവ് ചെയ്തുകൊടുക്കുമെന്ന് നബി (സ) പറഞ്ഞു. എന്നാല്‍ കഴിവുണ്ടായിട്ടും കടം വീട്ടാന്‍ മടിക്കുക, ഒഴികഴിവുകള്‍ പറഞ്ഞ് ഉപേക്ഷ വരുത്തുക എന്നത് അത്ര ഗൗരവമുള്ള കാര്യമല്ലെ ന്നാണ് പൊതുവെ ധരിച്ചുവച്ചിട്ടുള്ളത്. കടം ബാക്കി നില്‍ക്കെ ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ ചെയ്യുന്നതും നിത്യജീവിതത്തില്‍ ആര്‍ഭാടം കൈവിടാത്തവരും മാന്യതയുടെയും മതഭക്തിയുടെയും മറവില്‍ മഹാപാപമാണ് ചെയ്യുന്നതെന്ന് ഓര്‍ക്കണം.

മറ്റൊരു സാമ്പത്തിക കുറ്റമാണ് സകാത്ത് നല്‍കുന്നതിലെ വീഴ്ച. ഇസ്‌ലാമിലെ അടിസ്ഥാന ഘടകമായ അഞ്ചു കാര്യങ്ങളിലൊന്നാണ് സകാത്ത്. ബോധപൂര്‍വം സകാത്ത് നല്‍കാത്തവരെ നബിയുടെ കാലത്ത് വിശ്വാസിയായി എണ്ണിയിരുന്നില്ല. ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ന്റെ ഭരണകാലത്ത് സകാത്ത് കൊടുക്കാത്തവരോട് യുദ്ധം പ്രഖ്യാപിച്ചതായി കാണാം. തന്റെ വരുമാനത്തില്‍നിന് ആവശ്യചെലവ് കഴിച്ച് ബാക്കിയുള്ള സമ്പത്തിന്റെ രണ്ടര ശതമാനം മാത്രം വര്‍ഷത്തിലൊരിക്കല്‍ അര്‍ഹരായ ദരിദ്രര്‍ക്ക് നീക്കിവെക്കാനാണ് ഇസ്‌ലാമിന്റെ കല്‍പന. സകാത്തിന്റെ വിഹിതം നല്‍കാതെ ആ സമ്പത്ത് ബാക്കി തൊണ്ണൂറ്റി ഏഴര ശതമാനത്തില്‍ കലര്‍ന്നാല്‍ മൊത്തം സമ്പത്തും അശുദ്ധമാകുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. മാത്രമല്ല, അശുദ്ധ സമ്പത്ത് തിന്നും ഉടുത്തും ജീവിക്കുന്നവരുടെ സല്‍കര്‍മ്മങ്ങളും പ്രാര്‍ഥനകള്‍ പോലും അല്ലാഹു സ്വീകരിക്കുകയില്ല എന്നാണ് മതനിയമത്തിലുള്ളത്. മതത്തിലെ മറ്റു ആചാരനുഷ്ഠാനങ്ങള്‍ക്കു നല്ല പരിഗണന കൊടുക്കുന്നവര്‍ പോലും സമ്പത്തിന്റെ കാര്യത്തില്‍ നിഷേധ നിലപാട് സ്വീകരിച്ചു കാണുന്നുണ്ട്.

വ്യാപാര വ്യവസായ വരുമാനങ്ങള്‍, ശമ്പളം, കൂലി, ആദായങ്ങള്‍ തുടങ്ങി എല്ലാ വരുമാനങ്ങളും സകാത്തിന്റെ പരിധിയില്‍പെടുന്നു. നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവക്ക് കൃത്യമായി സമയനിഷ്ഠയും കണക്കും ക്രമവുമുള്ള പോലെ സമൂഹ നിഷ്ഠമായ ഈ ആരാധനക്കുമുണ്ട് കണക്കും നാളും. കൃത്യമായ വരവും ചെലവും നോക്കി സമയമെത്തുമ്പോള്‍ സകാത്തു കൊടുത്താല്‍ മാത്രമേ ഒരാള്‍ രണ്ടു ശഹാദത്തും നേരായവിധം അംഗീകരിച്ച വിശ്വാസിയാവുകയുള്ളൂ. മറ്റൊരു ധനസമ്പാദന വഴിയാണ് കൈക്കൂലി. ഇക്കാലത്ത് ഈ സമ്പ്രദായം സമൂഹത്തിലെ താഴെ തട്ടുമുതല്‍ മേല്‍തട്ടുവരെ മാന്യമായ ധനാഗമന മാര്‍ഗമായിട്ട് അംഗീകരിക്കപ്പെട്ട പോലെയാണ്. പൊതു ഖജനാവില്‍ നിന്ന് നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ബജറ്റില്‍ വകയിരുത്തപ്പെടുന്ന വിഹിതങ്ങളില്‍ വലിയൊരു ശതമാനവും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന്പകരം ചൂഷണം ചെയ്യപ്പെടുന്നു. കൃത്രിമ ചരക്കുകളുപയോഗിച്ചും കോണ്‍ട്രാക്ടര്‍മാരുടെ വെട്ടിപ്പും ഉദ്യോഗസ്ഥരുടെ മാമൂലുകളുമായി ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നു. കൃത്യമായി ജോലിയെടുക്കാതെ കൂലിയും ശമ്പളവും കൈപ്പറ്റുന്നതും അവിഹിത സമ്പാദ്യങ്ങളാണ്. സ്ത്രീധനം, ഇസ്‌ലാം പഠിപ്പിക്കാത്ത മതവിരുദ്ധ അനാചാരങ്ങള്‍ വഴിയുണ്ടാക്കുന്ന ധനം, അര്‍ഹതയില്ലാഞ്ഞിട്ടും അര്‍ഹനാണെന്ന് അഭിനയിച്ച് സകാത്തും സ്വദഖയും വാങ്ങി സമ്പാദിക്കുന്നതും നിഷിദ്ധമായ വകുപ്പുകളില്‍ തന്നെയാണ് പെടുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending