Connect with us

More

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ

EDITORIAL

Published

on

വര്‍ഷം 2011 ഡല്‍ഹിയും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലം. ബി.ജെ.പി ഐ.ടി സെല്ലിന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയും സാമൂഹിക മാധ്യമങ്ങളും സ്വന്തമാവാത്ത അക്കാലത്ത് കോണ്‍ഗ്രസിനെ ഇറക്കാന്‍ എന്തുണ്ട് വഴി എന്ന ആലോചനയില്‍ നിന്നാണ് ആര്‍.എസ്.എസിന്റെ തിങ്ക്ടാങ്കായ ബുദ്ധിജീവികളുടെ കൂട്ടായ്മയായ വിവേകാനന്ദ ഫൗണ്ടേഷന്റെ ആശീര്‍വാദത്തോടെ ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടന ഒരു പ്രക്ഷോഭവുമായി എത്തുന്നത്. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ മുഖമായി വിവേകാനന്ദ ഫൗണ്ടേഷന്‍ മുന്നില്‍ നിര്‍ത്തിയ ആളുടെ പേര് അരവിന്ദ് കേജരിവാള്‍ എന്നായി രുന്നു. വിവേകാനന്ദ ഫൗണ്ടേഷന് അന്ന് നേത്യത്വം നല്‍കിയ വ്യക്തിയും ഇന്ന് രാജ്യത്തിന് സുപരി ഡോവല്‍, പദവി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ ആര്‍.എസ്.എസിന്റെ ആയുധമായി മുന്നില്‍ നിര്‍ത്തിയ ചാവേറായിരുന്നു അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ മുഖ്യ മതേതര പാര്‍ട്ടിയുടെ ഭരണത്തില്‍ ജനോപകാരപ്രദമായ ഒരുപാട് പദ്ധതികള്‍ പച്ചപിടിച്ചു തുടങ്ങിയതോടെ ഇനി ഭരണം സ്വപ്നം കാണാനാവില്ലെന്ന് കരുതിയേടത്ത് നിന്നും ആരോപണങ്ങള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷനിലൂടെ പുറത്തേക്ക് വന്നു.

ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാംലീല മൈതാനത്ത് അണ്ണാഹസാരെയ്ക്കൊപ്പം നടത്തിയ നാടകത്തിന്റെ അനന്തര ഫലമാണ് ഇന്ന് മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ അജണ്ടകള്‍ക്കനുസരിച്ച് നടക്കുന്ന കേന്ദ്രഭരണം. അധിക അവകാശവാദങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനെ ആക്ഷേപിക്കലായിരുന്നു അക്കാലത്ത് കെജ്രിവാളിന്റേയും അദ്ദേഹം പില്‍ക്കാലത്ത് രൂപം നല്‍കിയ ആംആദ്മി പാര്‍ട്ടിയുടേയും മുഖ്യപണി. ആരോപണ കുന്തമുനകളെല്ലാം കോണ്‍ ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചു വിടുന്നതില്‍ മിടുക്ക് കാണിച്ച കൗശലക്കാരനെ വെച്ച് ബി.ജെ.പി പതിയെ ഗ്രൗണ്ടില്‍ കാലുറപ്പിച്ചുവെന്ന് പറയാം. പിന്നീട് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. അഴിമതിക്കെതിരെ എന്ന വ്യാജേന കെട്ടിപ്പൊക്കിയ പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെ തന്നെ. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേരിലും പ്രവൃത്തിയിലും സാധാരണക്കാര്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് നിലവില്‍ വന്നൊരു പാര്‍ട്ടി നേതാവായി ജന്‍ലോക് പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ സമരത്തിനിറങ്ങയ അണ്ണാ ഹസാരെയുടെ ബുദ്ധികേന്ദ്രമായിരുന്ന അരവിന്ദ് കെജ്രിവാള്‍ ഇന്‍കം ടാക്സ് ജോയിന്റ് കമ്മിഷണര്‍ സ്ഥാനമുപേക്ഷിച്ചിറങ്ങിയ കെജ്രിവാളിന് കൂട്ടായി മനീഷ് സിസോദിയ ഉള്‍പ്പടെ പ്രഫഷണലുകളുടെ നീണ്ട നിര. 2012 നവംബര്‍ 25നു പാര്‍ട്ടി നിലവില്‍ വന്നു, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ചായിരുന്നു പാര്‍ട്ടി രൂപവത്കരണം. അഴിമതിക്കെതിരായ കുരിശുയുദ്ധമായിരുന്നു പാര്‍ട്ടിയുടെ മുഖമുദ്ര. വിലക്കയറ്റം, സ്ത്രീസുരക്ഷ, വികസനം അങ്ങിനെ ജനകിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രക്ഷോഭം കടുപ്പിച്ചു ഇവര്‍ ഒപ്പമുണ്ടാകുമെന്ന് ഡല്‍ഹി ജനതയും വിശ്വസിച്ചതോടെ ആം ആദ്മി പാര്‍ട്ടിയുടെ കരങ്ങളിലേക്ക് അധികാരവുമെത്തി.

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെ അസ്ഥിവാരമിളക്കിയായിരുന്നു ആപ്പിന്റെ പടയോട്ടം. ഡല്‍ഹിയില്‍ ഷില ദീക്ഷിതിനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കി മുഖ്യമന്ത്രിക്കസേരയില്‍ കെജ്രിവാളെത്തി. ബി.ജെ.പിയുടെ ബി ടീമെന്ന ചീത്തപ്പേര് മാറ്റാനായി പിന്നീട് ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ മുന്നണിയുണ്ടാക്കാനായി ശ്രമം. അപ്പോഴും ബിജെപിയായിരുന്നില്ല ആംആദ്മി പാര്‍ട്ടിയുടെ ശത്രു. കൊണ്ടു നടന്നതും നീയേ ചാപ്പാ… എന്നു പറഞ്ഞ പോലെ ബി.ജെ.പി തങ്ങള്‍ക്ക് മുകളിലേക്ക് ആപിന്റെ കൊമ്പ് വളരാന്‍ തുടങ്ങിയതോടെ അത് വെട്ടാനായി ആപ് നേതാക്കള്‍ക്കെതിരെ ഒന്നിന് പിറകെ മറ്റൊന്നായി കേസുകള്‍ ചാര്‍ത്തി. കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നുവെന്ന് തിരിച്ചറിഞ്ഞ കെജ്രിവാളും സംഘവും ഒടുവില്‍ മതേതര ചേരിയായ ഇന്ത്യ സഖ്യത്തിനൊപ്പം വരാന്‍ നിര്‍ബന്ധിതനായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിരോധത്തിലായ ഇടങ്ങളിലെല്ലാം മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അസദുദ്ദീന്‍ ഉവൈസി സ്ഥാനാര്‍ത്ഥികളെ ഇറക്കി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ബി.ജെ.പിയുടെ താലത്തില്‍ വെച്ചു കൊടുക്കുന്നത് പോലെ ഒളിഞ്ഞും തെളി ഞ്ഞും കോണ്‍ഗ്രസിനെ മാന്തുക എന്നത് കെജ്രിവാളിന് സുഖമുള്ള പരിപാടിയായിരുന്നു. മുമ്പ് കോണ്‍ഗ്രസിനെ താഴെ ഇറക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നും ഇറക്കിയ അണ്ണാ ഹസാരെ ബിജെപിക്ക് ഓശാന പാടി പതിറ്റാണ്ടുകളുടെ മൗനത്തിന് ശേഷം ഇന്നലെ കെജ്രിവാള്‍ ഡല്‍ഹിയില്‍ പരാജയപ്പെട്ടതോടെ വീണ്ടും വാ തുറന്നത് കാലത്തിന്റെ കാവ്യനിതിയാണെന്ന് പറയാം. ആം ആദ്മി പാര്‍ട്ടിക്ക് സംഭവിച്ച സ്വാഭാവിക ചരമം എന്നതിനപ്പുറം ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ പതനത്തിന് വലിയ കാര്യമൊന്നുമില്ല. മാധ്യമ പരിലാളനയും പണത്തിന്റെ ലഭ്യതയും കോര്‍പറേറ്റ് പിന്തുണയും ബി.ജെ.പിക്ക് വോട്ടുകള്‍ പണം വിതറി വാങ്ങാനാവുമെന്ന് പലവുരു തെളിയിച്ചതിനാല്‍ ഇതിനൊപ്പം വര്‍ഗീയത കൂടി മേമ്പൊടി ചേര്‍ത്താല്‍ സ്വന്തം ബി ടീമിനെ താഴെ ഇറക്കാന്‍ വലിയ പണിയൊന്നും വേണ്ടതില്ല. ആംആദ്മി പാര്‍ട്ടിക്കും കെജ്‌രിവാളിനും ഇനി കൊടിയ പരീക്ഷണ കാലമാണ്. പാര്‍ട്ടിയുടെ സ്വന്തം തട്ടകത്തില്‍ തന്നെ വീണതിനാല്‍ ദേശീയ പാര്‍ട്ടിയാവാനുള്ള ഓട്ടം തല്‍ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കേണ്ടി വരും. ഇനി പഞ്ചാബില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ കെജ്രിവാളിനെ ഇറക്കി മുഖ്യമന്ത്രിയാക്കുമോ അതോ നേതാക്കളെല്ലാം തോറ്റ പാര്‍ട്ടിയിലെ അവശേഷിക്കുന്ന എം.എല്‍.എമാര്‍ മറുകണ്ടം ചാടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഇത്തവണ ഡല്‍ഹിയില്‍ ആപിനോട് സഖ്യത്തിനായി കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ ഒറ്റക്കാല്ലാതെ മത്സരത്തിനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അതായത് സ്വയം കുഴിച്ച കുഴിയില്‍ വീണതാണ് ആപ്.

 

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

kerala

വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

More

ഗസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരണം 400 കടന്നു

Published

on

​റഫ: ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രാഈല്‍ ​ഗസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ​ഗസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഗസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

Trending