ശബരിമല: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച് മൂന്നുദിവസം കഴിയുമ്പോള്‍ സന്നിധാനത്ത് അമിത തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറ്റം താളം തെറ്റി തീര്‍ത്ഥാടകര്‍ ബാരിക്കേഡുകള്‍ മറികടന്ന് സന്നിധാനത്തേക്ക് ഒഴുകിയതോടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം. അനിയന്ത്രിത തിരക്കിനെ തുടര്‍ന്നു ദര്‍ശനം നടത്താനാകാതെ ആയിരങ്ങളാണ് മലയിറങ്ങിയത്. കനത്ത വെയിലില്‍ കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ വലയുകയും കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുകയുമാണ്. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നല്‍കി. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ദര്‍ശനത്തിനായി ഇപ്പോള്‍ 10 മണിക്കൂറിലധികം കാത്തിരിപ്പ് നേരിടേണ്ട അവസ്ഥയാണ്. ഇന്നലെ ശരാശരി ആറു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ് ഭൂരിഭാഗം തീര്‍ഥാടകരും ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. സന്നിധാനത്തില്‍ തിരക്ക് നിയന്ത്രണം പമ്പയിലും നിലയ്ക്കലിലും നിന്ന് തുടങ്ങണമെന്നാണ് പുതിയ നീക്കം. തിരക്കിന്റെ തോത് വിലയിരുത്തി പമ്പ നിലയ്ക്കല്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടക പ്രവേശനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നു. തിരക്ക് കാരണം ദര്‍ശനം സാധിക്കാതിരുന്ന തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുംവിധം മാറ്റം വന്നതും ശ്രദ്ധേയമാണ്. നൂറിലധികം പേര്‍ ഇപ്രകാരം വഴിമാറി. മണ്ഡല മകരവിളക്ക് തുറന്ന നവംബര്‍ 16 വൈകിട്ട് അഞ്ച് മുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 വരെ 1,96,594 പേര്‍ ദര്‍ശനത്തിനായി എത്തിയതായി കണക്ക്. ഇതില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.