X

കോലി തകര്‍ത്തു; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കിടിലന്‍ ജയത്തുടക്കം

മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ജയം ഇന്ത്യക്ക്. രണ്ടാം ടി20യില്‍ വിരാട് കോലിയും ശിഖര്‍ ധവാനും തകര്‍ത്തടിച്ചപ്പോള്‍ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക149-5 (20), ഇന്ത്യ 151-3 (19). ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

രണ്ട് സിക്‌സുകള്‍ പറത്തിയ രോഹിത് ശര്‍മ്മ 12 റണ്‍സില്‍ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ കോലിയും ധവാനും ഇന്ത്യക്ക് നിര്‍ണായക അടിത്തറ പാകി. ധവാന്‍ 31 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ കോലി 52 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട ഋഷഭ് പന്ത് നാല് റണ്‍സില്‍ പുറത്തായി. ഇന്ത്യ വിജയിക്കുമ്പോള്‍ കോലിക്കൊപ്പം ശ്രേയസ് അയ്യരായിരുന്നു(14 പന്തില്‍ 16*) ക്രീസില്‍. ഫെഹ്‌ലൂക്വായോയും ഷംസിയും ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 149 റണ്‍സെടുത്തത്. ടി20 നായകനായി അരങ്ങേറി 52 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. ബാവുമക്ക് ഒരു റണ്ണകലെ അര്‍ധ സെഞ്ചുറി നഷ്ടമായി. ബാവുമ 43 പന്തില്‍ 49 റണ്‍സെടുത്തു. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും നവ്ദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.

web desk 1: