Connect with us

Video Stories

‘ആ പരിപ്പ് ഇവിടെ വേവില്ല’ ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയുമായി ആനുകാലിക വിഷയങ്ങളില്‍ സംവദിക്കുന്നു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ /
ലുഖ്മാന്‍ മമ്പാട്

ഭരണപരാജയത്തില്‍ മുഖംകെട്ട ഭരണകൂടങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് എക്കാലവും ശ്രമിക്കാറുള്ളത്. അധികാരത്തിന്റെ തിണ്ണമിടുക്കും പ്രലോഭനവുമായി രാഷ്ട്രീയ എതിര്‍ ചേരിയില്‍ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കും അതിന്റെ ഭാഗമാണ്. ചതിക്കുഴികളില്‍ വീഴാതെ ആരും മോഹിക്കുന്ന ഗരിമയോടെ മുന്നോട്ടു പോകുന്നതില്‍ പാണക്കാട്ടെ നേതൃത്വത്തിന്റെ ജാഗ്രതയും ദീര്‍ഘവീക്ഷണവുമാണ് മുസ്്‌ലിംലീഗിന് വലിയ കൈമുതല്‍. മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയുമായി ആനുകാലിക വിഷയങ്ങളില്‍ സംവദിക്കുന്നു.

? മുസ്്‌ലിം ലീഗിന്റെ മുന്നണി മാറ്റം സി.പി.
എമ്മും ചില മാധ്യമങ്ങളും ചര്‍ച്ചയാക്കുന്നു
– ഇത്രയേറെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട, ഭരണ നേട്ടമായി ഒന്നും പറയാനില്ലാത്ത സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുളള തന്ത്രം മാത്രമാണിത്. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം അടവുകള്‍ പുറത്തെടുക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയാണെന്ന് അവര്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ എല്‍.ഡി.എഫിന് ജയ സാധ്യതയില്ലെന്നും യു.ഡി.എഫിനെ ശിഥിലമാക്കാതെ തരമില്ലെന്നും അവര്‍ക്കറിയാം. ചില മാധ്യമങ്ങള്‍ നേതാക്കള്‍ക്ക് പിറകെ നടന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. അത്തരം കെണിയില്‍ പെടാതിരിക്കാനും തലവെച്ചു കൊടുക്കാതിരിക്കാനും മുസ്്‌ലിംലീഗ് നേതാക്കള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.

? മുസ്്‌ലിം ലീഗിന് മുമ്പില്‍
അങ്ങനെയൊരു അജണ്ടയില്ല
– എങ്ങനെയാണ് ഇങ്ങനെയൊരു ചര്‍ച്ച പോലും വന്നതെന്നാണ് ആലോചിക്കുന്നത്. വിദൂര സാധ്യതപോലും ഇപ്പോഴില്ല. അങ്ങനെയൊരു ചര്‍ച്ചയുടെ സാധ്യതപോലുമില്ല. മുസ്‌ലിംലീഗ് യു.ഡി.എഫിലെ ഘടകക്ഷിമാത്രമല്ല; അതിന്റെ സൃഷ്ടാക്കളാണ്. അസംബ്ലിയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതെ നിയമസഭ പിരിച്ചുവിടുന്നതും സര്‍ക്കാറുകള്‍ നിലംപതിക്കുന്നതുമെല്ലാം സാധാരണമായിരുന്നൊരു കാലത്താണ് മുന്നണി സംവിധാനം എന്നത് മുസ്്‌ലിം ലീഗ് മുന്‍കൈയെടുത്ത് സാധ്യമാക്കുന്നത്. രാജ്യത്തിന് തന്നെ അതൊരു വേറിട്ട കാഴ്ചയായിരുന്നു. കേന്ദ്രത്തിലൊക്കെ ഇന്നത്തെ പോലെ മുന്നണി വരുമെന്ന് ആരും സ്വപ്‌നം കാണാത്ത കാലമാണത്. ചില മുന്നണി പരീക്ഷണങ്ങള്‍ക്ക് ശേഷം സാമുദായികവും സാമൂഹികവുമായ ബാലന്‍സിംഗ് കൂടി ഉറപ്പാക്കിയാണ് യു.ഡി.എഫ് സ്ഥാപിച്ചത്. ബാഫഖി തങ്ങളും സി.എച്ചും തുടങ്ങിയ മുസ്്‌ലിംലീഗ് നേതാക്കളാണ് ഇതിന്റെ ശില്‍പികള്‍. യു.ഡി.എഫിലെ ഇപ്പോഴത്തെ പ്രബല കക്ഷിയായ കോണ്‍ഗ്രസ്സ് പോലും പിന്നീടാണ് അതിന്റെ ഭാഗമായത്.

? യു.ഡി.എഫ് ശക്തിപ്പെടുത്തേണ്ട
ബാധ്യത ലീഗിനാണ്
– തീര്‍ച്ചയായും യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു നയിക്കാനുള്ള മറ്റാരേക്കാളുമുളള ബാധ്യത മുസ്‌ലിംലീഗിനാണ്. പലപ്പോഴും വലിയ വിട്ടുവീഴ്ച്ചകളും ഒത്തുതീര്‍പ്പുകളും നടത്തിയാണ് മുന്നണിയെ കരുപ്പിടിപ്പിച്ചതും ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതും. കോണ്‍ഗ്രസിനും മറ്റു ഘടകക്ഷികള്‍ക്കുമുള്ളതിനെക്കാള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പും വളര്‍ച്ചയും മുസ്്‌ലിംലീഗിന്റെ ആവശ്യമാണ്. കാരണം, നേരത്തെ പറഞ്ഞപോലെ യു.ഡി.എഫിനെ സൃഷ്ടിച്ചത് മുസ്്‌ലിംലീഗാണ്. യു.ഡി.എഫിനെ കയ്യൊഴിയാനും മറ്റൊരു സാധ്യത തേടാനും എന്തെങ്കിലും കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ. യു.ഡി.എഫില്‍ നിന്ന് പോകാന്‍ ഒന്നോ രണ്ടോ സാധ്യതകളാണ് പരതുന്നതെങ്കില്‍, ഉറച്ചു നില്‍ക്കാന്‍ ആയിരം കാരണങ്ങളുണ്ട്. അത്തരം മോഹങ്ങളുമായി നടക്കുന്നവരോടെ ആ പരിപ്പിവിടെ വേവില്ലന്നേ പറയാനൊളളൂ.

? ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സി.പി.എം സാമുദായികമാക്കുന്നു
– ഇതുതന്നെയൊരു തമാശയാണ്. ഫലസ്തീന്‍ ഒരു സമുദായ ഇഷ്യുആയാണ് സി.പി.എം കണക്കാക്കുന്നത്. കോഴിക്കോട്ടെ ഹാളില്‍ അവര്‍ നടത്തിയ സമ്മേളനം നോക്കിക്കാണുമ്പോള്‍ അതു ബോധ്യപ്പെടും. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ വരെ കക്ഷി രാഷ്ട്രീയമാണുണ്ടായത്. ഗസ്സ കേരളത്തിലാണെന്നും യു.ഡി.എഫുകാരാണ് അവിടെ ബോംബിടുന്നതെന്നുമുള്ള മട്ടിലാണ് ചിലരുടെ പ്രചാരണം. ഫലസ്തീനിലേത് മനുഷ്യാവകാശ വിഷയമാണെന്നും രാഷ്ട്രീയ പരിഹാരമാണുണ്ടാകേണ്ടതെന്നുമാണ് മുസ്്‌ലിം ലീഗ് സ്വീകരിച്ച നിലപാട്. അത്തരം വിഷയങ്ങളില്‍ എല്ലാവരും യോജിച്ച പ്രതിരോധമാണ് അഭികാമ്യം. എന്നാല്‍, കോണ്‍ഗ്രസിനെ ഇതിന്റെ പേരിലും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. മുന്നണി മര്യാതകൂടി കണക്കിലെടുത്താണ് അത്തരമൊരു പരിപാടിയില്‍ നിന്ന് മുസ്‌ലിംലീഗ് വിട്ടുനിന്നത്.

? വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തുന്ന സി.പി.എമ്മിന്റെ ലക്ഷ്യം
– ചുളുവില്‍ ലാഭം നേടാനുള്ള കുറുക്കുവഴിയായാണ് സി.പി.എം എക്കാലവും സാമുദായിക വിഷയങ്ങള്‍ കണക്കാക്കുന്നത്. ഇറാഖ് യുദ്ധകാലത്ത്, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ സി.പി.എം നടത്തിയ പ്രചാരണം ഞങ്ങള്‍ സദ്ദാമിനൊപ്പം എന്നായിരുന്നു. പുതിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ യു.പി കഴിഞ്ഞാല്‍ ഏറ്റവുമധികം കേസെടുത്തത് ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കേരളത്തിലാണ്. രണ്ടാം പിണറായി സര്‍ക്കാറിന് വഴി തുറക്കാന്‍ അവരുടെ മുഖ്യ പ്രചാരണം പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങളില്‍ വലിയ തിരഞ്ഞെടുപ്പ് പരസ്യവും നല്‍കി. ഒന്നാം പിണറായി സര്‍ക്കാറെടുത്ത കേസുകള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കോടതിയില്‍ തുടരുന്നു; ശിക്ഷിക്കുന്നു.

? സി.പി.എം നിലപാട്
പട്ടില്‍ പൊതിഞ്ഞ പാഷാണം
– ന്യൂനപക്ഷ പ്രേമം വാക്കുകളില്‍ നിറക്കുകയും വലിയ പ്രചാരണം നടത്തുകയും ചെയ്യുന്ന സി.പി.എം ഭരണം പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടും. ഭിന്നശേഷിക്കാര്‍ക്ക് സംവരണം പുതുക്കി നിശ്ചയിച്ചപ്പോള്‍ മുസ്്‌ലിം സംവരണത്തില്‍ നിന്നാണ് അതു കുറച്ചത്. ഒ.ബി.സി സംവരണത്തിന്റെ ശരിയായ വിഹിതം ലഭിക്കാതെ ഇപ്പോള്‍ തന്നെ മുസ്്‌ലിംകള്‍ ഏറെ പിന്നിലാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കപ്പെട്ടതാണ്. അക്കാലത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കാസര്‍ക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ പ്രക്ഷോഭയാത്രയുടെ ഫലമായി ബാക്ക് ലോഗ് നകത്താന്‍ ചില ഇടപെടലുകള്‍ തീരുമാനിക്കപ്പെട്ടു. എന്നാല്‍, ഇപ്പോഴും അതൊന്നും പൂര്‍ണമായി പാലിക്കുന്നില്ല. അപ്പോഴാണ് ഉള്ള സംവരണവും സി.പി.എം സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നത്. പട്ടികജാതി, വര്‍ഗ, ദളിത്, പിന്നോക്ക, ആദിവാസി സമൂഹങ്ങളെ എക്കാലവും വെയിലത്തു നിര്‍ത്താമെന്ന് കരുതേണ്ട. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിയമനിര്‍മാണ സഭകളിലും പുറത്തും മുസ്്‌ലിംലീഗ് പൊരുതും.

? അടിസ്ഥാന വര്‍ഗത്തെ സര്‍ക്കാര്‍
പാടെ അവഗണിക്കുന്നു
– അവഗണിക്കുന്നുവെന്ന് മാത്രമല്ല, ദ്രോഹിക്കുകയും ചെയ്യുന്നു. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക, സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ സര്‍ക്കാറിന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പട്ടികജാതി-വര്‍ഗ-മുസ്്‌ലിം വിഭാഗങ്ങളുടെ തൊഴില്‍ പങ്കാളിത്തവും അതുവഴിയുള്ള ഭരണപങ്കാളിത്തവുമെല്ലാം എത്രകാലം ഈ സര്‍ക്കാര്‍ ഇരുട്ടത്ത് നിര്‍ത്തും. ജാതി സെന്‍സസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും സുപ്രീം കോടതി നോട്ടിസയിച്ചിരിക്കുന്നു. സംവരണപട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്‍വേ പൂര്‍ത്തിയാക്കാന്‍ 2020 സെപ്റ്റംബറില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേരള ഹൈക്കോടതി ആറു മാസം സമയം നല്‍കിയിരുന്നതാണ്. ഇതു പാലിക്കാത്തതിനെ തുടര്‍ന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റിനു വേണ്ടി ചെയര്‍മാന്‍ വി.കെ.ബീരാന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കേണ്ടിവന്നു. അടിസ്ഥാന വര്‍ഗത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഇങ്ങനെയാകുമോ.

? സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അട്ടിമറിച്ചു
– മുസ്്‌ലിം ലീഗിന് കേന്ദ്രത്തില്‍ ഭരണപങ്കാളിത്തമുണ്ടായ ഒന്നാം യു.പി.എ സര്‍ക്കാറാണ് മുസ്്‌ലിം അവസ്ഥ പഠിക്കാന്‍ ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റി ഉണ്ടാക്കിയത്. പട്ടിക വര്‍ഗക്കാരേക്കാള്‍ പിന്നോക്കമാണ് രാജ്യത്തെ മുസ്്‌ലിം അവസ്ഥയെന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും സംസ്ഥാനങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ നടപടിക്കായി കൈമാറുകയും ചെയ്തു. സി.പി.എം ഭരിക്കുന്ന കേരളത്തില്‍ മാത്രം അതു മുഖവിലക്കെടുക്കാതെ പുതിയ സമിതിവെച്ചു. അവര്‍ കണ്ടെത്തിയതും ഏതാണ്ട് സമാന കാര്യങ്ങള്‍. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്ത് ചിലതു തുടങ്ങിയത് തന്നെ ഇപ്പോള്‍ എവിടെയെത്തി. എത്രവലിയ കൊലച്ചതിയാണ് സി.പി.എം മുസ്്‌ലിം സമൂഹത്തോട് ചെയ്തത്. കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് അട്ടിമറിയുള്‍പ്പെടെ ദളിതരോടും പിന്നോക്കക്കാരോടുമെല്ലാം തുടര്‍ച്ചയായി ചെയ്യുന്നതും മറിച്ചല്ല. കോരന് കഞ്ഞികുമ്പിളില്‍ എന്ന സമീപനം അംഗീകരിക്കാനാവില്ല.

? കേരളത്തിലും കോര്‍പ്പറേറ്റ്
ദാസ്യ ഭരണം എന്നായി
– കേന്ദ്രത്തിലും കേരളത്തിലുമെല്ലാം ഏതാണ്ട് ഒരേ നയമാണ് കണ്ടുവരുന്നത്. ഇപ്പോള്‍ നവ കേരള സദസ്സുമായി വരുന്ന മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തുന്നത് പോലും പൗരപ്രമുഖരുമായാണ്. മൊബൈല്‍ മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്ന് കൊട്ടിഘോഷിച്ചെങ്കിലും സാധാരണക്കാരെ അടുപ്പിക്കുന്നില്ല. അവരുമായി സംവദിക്കാനോ പ്രശ്‌നം പരിഹരിക്കാനോ ശ്രമമില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ ജനസമ്പര്‍ക്കം നമുക്ക് മുന്നിലുണ്ട്. ജനത്തിന്റെ നികുതിപ്പണം ധൂര്‍ത്തടിച്ച് സര്‍ക്കാറിന്റെ രാഷ്ട്രീയ പൊതുയോഗമാണ് നവകേരള സദസായി ആഘോഷിക്കുന്നത്. ഇത്തരം കെട്ടുകാഴ്ചകള്‍ക്ക് പകരം വിലക്കയറ്റം നിയന്ത്രിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുമൊക്കെയായി പണം ചെലവഴിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിലും കേരളത്തിലും ജനത്തെ മറന്ന ഭരണകൂടങ്ങളെ തിരുത്താനും താഴെയിറക്കാനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് പ്രതീക്ഷ. യു.ഡി.എഫിന് ഒരു പ്രതിസന്ധിയോ ക്ഷീണമോ ഇല്ല; അതിന് മുസ്്‌ലിംലീഗ് സമ്മതിക്കില്ല.

? മുസ്്‌ലിം ലീഗിന്റെ വിശ്വാസ്യതയെ
ലക്ഷ്യം വെക്കുന്നു
– തിരഞ്ഞെടുപ്പില്‍ എടുക്കാചരക്കാവുമെന്ന് ബോധ്യപ്പെട്ട സി.പി.എം അവസാന കച്ചിത്തുരുമ്പായി മുസ്‌ലിംലീഗിനെ ലക്ഷ്യം വെക്കുകയാണ്. യു.ഡി.എഫിന്റെ നട്ടെല്ലായ മുസ്്‌ലിംലീഗിനെ റാഞ്ചാമോയെന്നതാണ് ചില രാഷ്ട്രീല ദളളാലന്മാരുടെ പ്രചണ്ടപ്രചാരണ ഉദ്ദേശം. ചില പൊതു വിഷയങ്ങളില്‍ വിശാലമായ യോജിപ്പ് വേണ്ടിവരും. അതിന് ദുര്‍വ്യാഖ്യാനം ചമക്കേണ്ടതുമില്ല. മുസ്്‌ലിംലീഗിന് ചാഞ്ചാട്ടമുണ്ടെന്നു വരുത്തി വിശ്വാസ്യത തകര്‍ക്കാമെന്നാണ് കണക്കുകൂട്ടല്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാറുമായി എങ്ങനെയാണ് ഒത്തുപോകുക. ഇ.എം.എസ് സര്‍ക്കാറിനെ മുസ്്‌ലിംലീഗ് കയ്യൊഴിഞ്ഞത് അഴിമതിയുടെ പേരിലായിരുന്നുവെന്നത് ചരിത്രം പരതിയാല്‍ ബോധ്യപ്പെടും. മതനിരാസവും അഴിമതിയും മുഖമുദ്രയാക്കുന്നവരുമായി കൂട്ടുകൂടാനുള്ള ഗതികേടൊന്നും ഇപ്പോഴില്ല. എവിടെയാണോ നില്‍ക്കുന്നത് അവിടെ ഉറച്ചുനില്‍ക്കുന്നതാണ് മുസ്്‌ലിംലീഗ് നിലപാട്. അക്കരപ്പച്ചകണ്ട് ചാടുന്നത് ലീഗിന്റെ നയമല്ല. അങ്ങനെ വരുത്തിത്തീര്‍ത്ത് മുസ്്‌ലിംലീഗിന്റെ വിശ്വാസ്യത തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. കൂട്ടായ തീരുമാനത്തിലൂടെ ഏറെ മുന്നോട്ടു പോകാനുണ്ട്.

(ചന്ദ്രിക എഡിറ്റ് പേജ്: 2023 നവമ്പര്‍ 23)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending