Connect with us

News

റൊണാള്‍ഡോ കേവലമൊരു പകരക്കാരന്‍ മാത്രമോ?

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.

Published

on

എസ് എ എം ബഷീര്‍

ഈ ഭൂമുഖത്തെ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം തുടങ്ങിയോ? ചര്‍ച്ചയാണ് എവിടെയും.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെയും വാര്‍ത്താ മാധ്യമങ്ങളുടെ യും നിരീക്ഷകരുടെയും ഫുട്ബാള്‍ പണ്ഡിതന്മാരുടേയും ചൂടേറിയ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും ഡിസംബര്‍ ആറു ചൊവ്വാഴ്ച ഖത്തര്‍ ലുസൈല്‍ സ്‌റ്റേഡിയ ത്തില്‍ 89000 ത്തോളം കാണികള്‍ക്ക് മുന്‍പില്‍ വെച്ച് നടന്ന ആ അപമാനം പക്ഷെ റൊണാള്‍ഡോ എന്ന ഫുട്ബാള്‍ നായകന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

Goncalo Ramos dazzles the soccer world in debut for Portugal

പകരം കളിക്കാരുടെ ക്യൂവില്‍ സൈഡില്‍ ഇരിക്കുന്ന റൊണാള്‌ഡോയുടെ മുഖത്തിനു നേരെ ക്യാമറകള്‍ മിഴികള്‍ തുറന്നു കൊണ്ടേ ഇരുന്നപ്പോള്‍ ഗ്യാലറികള്‍ തിങ്ങി നിറഞ്ഞു ആവേശക്കടല്‍ തീര്‍ത്ത ആരാധകര്‍ അപ്പോഴും റൊണാള്‍ഡോ യുടെ പേര്‍ ആര്‍ത്തു വിളിക്കുകയായിരുന്നു..
സത്യത്തില്‍ എന്താണ് പോര്‍ച്ചുഗല്‍ ടീമില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?

റൊണാള്‍ഡോ ഇല്ലെങ്കി ലും തങ്ങള്‍ വിജയിക്കും എന്ന് പോര്‍ച്ചുഗലിന്റെ ടീം ലോകത്തിനു കാണിച്ചു കൊടുത്തി രിക്കുന്നു എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കേണ്ടി വരുന്നു.
2003ല്‍ റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗലിന്റെ ബൂട്ടണിഞ്ഞു കളിക്കാനിറങ്ങുമ്പോള്‍ കൃത്യമായി രണ്ടു വയസ്സും രണ്ടു മാസവും പ്രായമുണ്ടായിരുന്ന ഗോണ്‍സാലോ റാമോസ് എന്ന ആ കൈക്കുഞ്ഞ് റൊണാള്‍ഡോയെന്ന വിശ്വ പ്രസിദ്ധ കളിക്കാരനെ ബെഞ്ചിലിരുത്തി ഹാട്രിക്ക് ഗോള്‍ വര്‍ഷത്തോടെ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു.

കളിയുടെ പതിനേഴാം മിനിട്ടിലും അന്‍പത്തി ഒന്നാം മിനിട്ടിലും അറുപത്തി യേഴാം മിനിട്ടിലും റാമോസ് എന്ന ആ 21 വയസ്സുകാരന്‍ പന്ത് വലയിലാക്കിയപ്പോള്‍ അമ്പരന്നത് ലോകമാകെ ഖത്തര്‍ ലോകകപ്പ് കണ്ടു കൊണ്ടിരിക്കുന്ന കോടി ക്കണ ക്കിന് ഫുട്ബാള്‍ പ്രേമികളാണ്. ഈ ഗോള്‍ വര്ഷം സ്വിസ് പടയുടെ ആത്മവീര്യം ചോര്‍ത്തിക്കളഞ്ഞു. റൊണാള്‍ഡോക്ക് പകരം ക്യാപ്റ്റനായി വന്ന പെപ്പെയും റാഫേല്‍ ഗുരീറോ യും റാഫേല്‍ ലിയാവോയും ഇടയ്ക്കു ഓരോ ഗോള്‍ വീതം നേടി ലീഡ് ഉറപ്പി ച്ചു 6 – 1 നു സ്വിസ് പടയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ തകര്‍ന്നു വീണത് റൊണാള്‌ഡോ എന്ന ഫുട്ബാള്‍ നായകന്റെ താര പരിവേഷം കൂടിയാണ്.

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.
റൊണാള്‍ഡോയെ ആഘോഷിക്കുന്ന മാധ്യമങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ടു നിന്നത്.

ഗോണ്‍സാലോ റാമോസ് തന്നെ പറഞ്ഞത് ലോക കപ്പു മത്സരങ്ങളില്‍ തന്റെ ടീമിനുവേണ്ടി തുടക്കത്തിലേ ഇറങ്ങുമെന്നും ഇങ്ങനെ ഹാട്രിക് ഗോളുകള്‍ അടിക്കാന്‍ കഴിയുമെന്നും തന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും കരുതിയിരുന്നില്ല എന്നാണ്.
കളിയുടെപതിനേഴാം മിനുട്ടില്‍ സ്വിസ് ഗോള്‍ കീപ്പറെ നിസ്സഹായനായി നിര്‍ത്തി തന്റെ ഇടങ്കാലുകൊണ്ട് റാമോസ് സ്വിസ്സ് ഗോള്‍ പോസ്റ്റിലേക്ക് പായിച്ച ആ പന്ത് നെഞ്ചേറ്റിയത് ലുസൈല്‍ സ്‌റ്റേഡിയത്തിലെ പതിനായിരങ്ങള്‍ മാത്രമല്ല ലോകത്തിലെ കോടിക്കണക്കിനു ഫുട്ബാള്‍ ആരാധകര്‍ കൂടിയായിരുന്നു. അങ്ങനെ ആ ഇടങ്കാല്‍ ഗോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി.
സൌമ്യനായ ആ ‘പാവം’ ചെറുപ്പക്കാരന്‍ തുടര്‍ന്ന് രണ്ടു തവണയും സ്വിസ് വല കുലുക്കിയപ്പോള്‍ പിറന്നു വീണത് ഈ ലോക കപ്പിലെ റിക്കാര്‍ഡു മാത്രമല്ല ഒരു പുതിയ ഫുട്‌ബോള്‍ താരം കൂടിയാണ്. പതിനേഴാം മിനുട്ടില്‍ ആ ഗോള്‍ എങ്ങനെ പറന്നു പോസ്റ്റില്‍ വീണുവെന്ന് പലരും അത്ഭുതം കൂറി.

സ്വന്തം ടീമിന്റെ വിശ്വ പ്രസിദ്ധനായ ക്യാപ്റ്റനെ മൂലക്കിരുത്തി ഫെര്‍ണാണ്ടോ സാന്റോസ് നടത്തിയ പരീക്ഷണം പക്ഷെ വിജയിച്ചു. അതൊരു കൈവിട്ട കളി തന്നെ ആയിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗല്‍ എങ്ങാനും തോറ്റിരുന്നുവെങ്കില്‍ മാനേജരുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

തുടരെത്തുടരെ ഗോളുകള്‍ തങ്ങളുടെ പോസ്റ്റിലേക്ക് വീണു കൊണ്ടിരുന്ന പ്പോള്‍ സ്വിസ് കളിക്കാര്‍ അടപടലം പതറി. അവരുടെ ഡിഫന്‍സും തകര്‍ന്നു. ഫോര്‍ വേഡ്കളുടെ മുന്നേറ്റം ചിന്നിച്ചിതറി.
ഈ വേള്‍ഡ് കപ്പിലെ പോര്‍ച്ചുഗലിന്റെ ഈ കളി ഏറ്റവും മികച്ച തായിരുന്നു. അതില്‍ റൊണാള്‍ഡോയുടെ റോള്‍ ആകട്ടെ എഴുപത്തി രണ്ടാം മിനുട്ടിലിറങ്ങി പതിനേഴു മിനിട്ട് മാത്രം ഗ്രൗണ്ടില്‍ ഓടി നടന്ന കേവലമൊരു പകരം കളിക്കാരന്‍ മാത്രമായിട്ടും.
എന്നിട്ടും സ്‌റ്റേഡിയ മാകെ മുഴങ്ങിക്കേട്ടത് റൊണാള്‍ഡോ റൊണാള്‍ഡോ എന്ന ആര്‍പ്പു വിളികള്‍ മാത്രം.

താനിറങ്ങിക്കളിച്ച പതിനേഴു മിനിട്ട് കൊണ്ട് പലപ്രദമായ ഒരു നീക്കം നടത്താന്‍ പോലും താരത്തിനു കഴിഞ്ഞുമില്ല. അടുത്ത കളിയില്‍ പരീക്ഷണം ആവര്‍ത്തിക്കുകയും റൊണാള്‍ഡോ എന്ന ക്യാപ്റ്റന്‍താരത്തെ കേവലമൊരു പകരക്കാരന്‍ മാത്രമായി ബെഞ്ചില്‍ ത്തന്നെ ഇരുത്തുകയും ചെയ്യുമെന്നുമുള്ള സൂചനയാണ് മാനേജര്‍ ഫെര്‍ണാണ്ടോ നല്‍കുന്നത്.
റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തെ തുടക്കത്തിലെ ലൈന്‍ അപ്പില്‍ നിര്‍ത്താന്‍ പോലും കൂട്ടാക്കാതിരുന്ന ഫെര്‍ണാണ്ടോ പക്ഷെ പറയുന്നത് റൊണാള്‍ഡോയും താനുമായി ഒരു പ്രശ്‌നവും ഇല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നുമാണ്.

പക്ഷെ സൌത്ത് കൊറിയയുമായി ഉള്ള കളിയില്‍ തന്നെ കേവലം പകരക്കാരനാക്കിയതിനെതിരെ റൊണാള്‍ഡോ നടത്തിയ രൂക്ഷമായ പ്രതികരണവും കൊറിയന്‍ കളിക്കാരനോടുള്ള മോശം പെരുമാറ്റവുമാണ് ഫെര്‌നാണ്ടോയെ ചൊടിപ്പിച്ചത് എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. റൊണാള്‍ഡോ ഇല്ലാതെയും തങ്ങള്‍ക്കു കളിയില്‍ ജയിക്കനാകും എന്ന് ബോധ്യപ്പെടുത്താനാകും ഇനി ഇനി ഫെര്‍ണാണ്ടോ യുടെ ശ്രമം.

ഏറ്റവും രസകരമായ കാര്യം ഇന്നിപ്പോള്‍ കോടിക്കണക്കിനു ജനങ്ങള്‍ ആരാധിക്കുന്ന രണ്ടു സൂപ്പര്‍ താരങ്ങള്‍ റൊണാള്‍ഡോക്കും ലയണല്‍ മെസ്സിക്കും തങ്ങളുടെ ടീമിനെ ലോക കപ്പു ജയിപ്പിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ്.
മെസ്സിയെക്കാള്‍ ആരാധകരുടെ എണ്ണം കൂടുതല്‍ ഉള്ള റൊണാള്‍ഡോ ഇത് വരെയായി 1142 കളികളിലായി 819 ഗോളുകളാണ് നേടിയത്.
മെസ്സിയാവട്ടെ 1020 കളികളിലായി 794 ഗോളുകളാണ് നേടിയിട്ടുള്ളത്. ബ്രസീലിന്റെ നെയ്മാര്‍ 122 കളികളിലായി 75 ഗോളുകളാണ് ഇത് വരെയായി നേടിയിട്ടുള്ളത്.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending