Culture

ജിഷ വധക്കേസ്; വിധി നാളെ

By chandrika

December 13, 2017

കൊച്ചി: ജിഷാവധക്കേസിലെ ഏക കുറ്റവാളി അമീറുല്‍ ഇസ്ലാമിന്റെ വിധി നാളെ പ്രഖ്യാപിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് അമീര്‍ ഉള്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളി. വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. കേസില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദം ഇന്ന് പൂര്‍ത്തിയായതിനുശേഷമാണ് വിധി പ്രഖ്യാപനം നാളത്തേക്ക് മാറ്റിയത്.

കേസില്‍ തുടരന്വേഷണം വേണമെന്ന അമീറുലിന്റെ ആവശ്യം കോടതി തള്ളി. അമീറുലിനോട് കുടുംബത്തെക്കുറിച്ചും കോടതി ചോദിച്ചു. ഭാര്യയും മക്കളും ഉണ്ടോയെന്ന ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നും മാതാപിതാക്കളെ കാണണമെന്നും അമീറുല്‍ ഇസ്ലാം മറുപടി പറഞ്ഞു. താന്‍ നിരപരാധിയാണെന്നും ജിഷയെ അറിയില്ലെന്നും അമീറുല്‍ ഇസ്ലാം കോടതിയില്‍ ആവര്‍ത്തിച്ചു.

അതേസമയം, കേസ് അസാധാരണമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിര്‍ഭയ കേസിന് തുല്യമാണ്. പ്രതിക്ക് വധശിക്ഷ നല്‍കണം. ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പശ്ചാത്താപം ഇല്ലാത്തതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നത്. നിര്‍ഭയ കേസിലും പ്രതിക്ക് പ്രായം കുറവായിരുന്നു. പ്രതിക്ക് ഇളവ് നല്‍കേണ്ടതില്ലെന്നും കൊലയും ക്രൂരമായ പീഢനവും നടന്നുവെന്നും പ്രതിഭാഗം പറഞ്ഞു.വാദം കേട്ട കോടതി കേസില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.