Connect with us

kerala

യഥാര്‍ത്ഥ ഹീറോ ചെന്നിത്തല; 12 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോയ് മാത്യു

രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ മൂലം സംസ്ഥാന സര്‍ക്കാറിന് തിരുത്തേണ്ടിവന്ന 12 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയത്.

Published

on

കേരളം കണ്ട മികച്ച പ്രതിപക്ഷനേതാവാണ് രമേശ് ചെന്നിത്തലയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ മൂലം സംസ്ഥാന സര്‍ക്കാറിന് തിരുത്തേണ്ടിവന്ന 12 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയത്.

ജോയ് മാത്യുവിന്റെ വാക്കുകള്‍:

ആരാണ് ഹീറോ

അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങള്‍ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യാപ്റ്റനോ അതുമല്ലെങ്കില്‍ ജനറലോ ആക്കാം .എന്നാല്‍ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ത്ഥ ഹീറോ?

കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാര്‍ട്ടിയുടെതന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോള്‍ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതില്‍ നിന്നും ഗവണ്‍മെന്റിനു പിന്തിരിയേണ്ടിവന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാന്‍. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ ചില കാര്യങ്ങള്‍

1. ബന്ധുനിയമനം : മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാ സഹോദരി പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.

2. സ്പ്രിന്‍ക്ലര്‍: കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിന്‍ക്ലറിനു കരാര്‍ നല്‍കിയതില്‍ ചട്ടലംഘനം. ആരോപണവുമായി പ്രതിപക്ഷനേതാവ് .സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി.

3. പമ്പ മണല്‍ക്കടത്ത് : 2018 ലെ പ്രളയത്തില്‍ അടിഞ്ഞ കോടികളുടെ മണല്‍ മാലിന്യമെന്ന നിലയില്‍ നീക്കാന്‍ കണ്ണൂരിലെ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സിനു കരാര്‍ നല്‍കി. സര്‍ക്കാരിന് 10 കോടിയുടെ നഷ്ടമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറി.

4. ബ്രൂവറി: നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയര്‍ ഉല്‍പാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിര്‍മാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സര്‍ക്കാര്‍ അനുമതി റദ്ദാക്കി.

5. മാര്‍ക്ക് ദാനം: സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തും മാര്‍ക്ക് ദാനവും. മാര്‍ക്ക് ദാനം നിയമവിരുദ്ധമെന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി.

6. ഇ-മൊബിലിറ്റി പദ്ധതി: ഇ-മൊബിലിറ്റി കണ്‍സല്‍റ്റന്‍സി കരാര്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സര്‍ക്കാര്‍ PWCയെ ഒഴിവാക്കി.

7. സഹകരണ ബാങ്കുകളില്‍ കോര്‍ബാങ്കിങ്: സ്വന്തമായി സോഫ്റ്റ്വെയര്‍ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോര്‍ബാങ്കിങ് സോഫ്റ്റ്വെയര്‍ സ്ഥാപിക്കാന്‍ 160 കോടിയുടെ കരാറെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി.

8. സിംസ് പദ്ധതി: പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരില്‍ ഗാലക്‌സോണ്‍ എന്ന കമ്പനിക്കു കരാര്‍ നല്‍കിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചു.

9. പൊലീസ് നിയമഭേദഗതി: പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിയമം സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് (റിപ്പീലിങ് ഓര്‍ഡിനന്‍സ്) പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു.

10. ആഴക്കടല്‍ മത്സ്യ ബന്ധം: കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.

11. പുസ്തകം വായിക്കുന്നതിന്റെ പേരില്‍ അലന്‍ ,താഹ എന്നീ രണ്ടുവിദ്യാര്‍ഥികളെ UAPA ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരികയും സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെടുകയുമുണ്ടായി

12.ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് പതിമൂന്ന് ലക്ഷം ഇരട്ട കള്ളവോട്ടുകള്‍ ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇലക്ഷന്‍ കമ്മീഷന്‍ ശരിവെച്ചു.

അന്വേക്ഷണത്തിന് ഇലക്ഷന്‍ കമ്മീഷന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തു.. ഇപ്പോള്‍ ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ഹീറോ ?

വാല്‍കഷ്ണം : ലോക വായനാദിനത്തില്‍ താന്‍ ദിവസവും രണ്ടുപുസ്തകങ്ങള്‍ വായിക്കാറുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെ പുസ്തകം കൈകൊണ്ട് തൊടാത്തവര്‍ പരിഹസിച്ചു ട്രോളിറക്കി .ഇപ്പോള്‍ എനിക്കും ബോധ്യമായി ഒന്നില്‍കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചാലുള്ള ഗുണങ്ങള്‍. യഥാര്‍ഥത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

 

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending