Connect with us

Video Stories

കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം കൂടുന്നു; ഓണത്തിന് കൂടുതല്‍ ബസുകള്‍ ഓടിക്കാതെ കെ.എസ്.ആര്‍.ടി.സി

Published

on

പരമാവധി സര്‍വീസുകള്‍ നടത്തി കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള പദ്ധതി ഈ ഓണക്കാലത്ത് നടക്കില്ല. കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം ദിനംപ്രതി കൂടുന്നതാണ് കാരണം. ടയര്‍, ട്യൂബ് തുടങ്ങി സ്‌പെയര്‍ പാര്‍ട്‌സുകളുടെ ക്ഷാമം കാരണം ബസുകള്‍ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാന്‍ കഴിയുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാനുള്ള പണമില്ലെന്നതാണ് വാസ്തവം. ജന്റം ബസുകളില്‍ പകുതിയിലധികം വര്‍ക് ഷോപ്പുകളിലാണ്.
ഷെഡ്യൂളുകള്‍ പുന:ക്രമീകരിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ മൂന്നിലൊന്ന് ഷെഡ്യൂളുകളും നഷ്ടത്തിലോടുന്നവയാണെന്നാണ് കണക്കുകള്‍. 1819 ബസുകള്‍ക്ക് പ്രതിദിനം 10,000 രൂപ പോലും വരുമാനമില്ല. ദിവസം ശരാശരി 8000 രൂപയാണ് ഒരു കെ.എസ്.ആര്‍.ടി.സി ബസ് നിരത്തിലിറക്കാന്‍ വേണ്ടത്. പ്രതിദിനം 10,000 രൂപയെങ്കിലും വരുമാനമില്ലാത്ത ഷെഡ്യൂളുകള്‍ ജനുവരി 31ന് ശേഷം പിന്‍വലിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി വരുമാനം കൂട്ടുന്ന തരത്തില്‍ ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പുനഃക്രമീകരണത്തിന് ശേഷവും 1819 ഷെഡ്യൂളുകളുടെ വരുമാനം ഉയര്‍ത്താനായില്ല. അതായത് അഞ്ച് സോണുകളിലായി ആകെയുള്ള 5840 ഷെഡ്യൂളുകളില്‍ മുപ്പത് ശതമാനവും നഷ്ടത്തില്‍ തന്നെ.
ഇതിനിടെ, പ്രതിദിനവരുമാനം 5.5 ല്‍ നിന്നും 4.75 കോടിയായി താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കനുസരിച്ച് നഷ്ടം 1770.61 കോടിയാണ്. ടിക്കറ്റില്‍ നിന്നും 1827.45 കോടിയും ടിക്കറ്റിതരവരുമാനമായ 33.66 കോടിയും ഉള്‍പ്പെടെ 1861.11 കോടി രൂപയാണ് ആകെ വരവ്. ചെലവാകട്ടെ 3631.72 കോടിയും. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതിയാണ് കടക്കെണിക്ക് കാരണമെന്നും ശമ്പളത്തിനും പെന്‍ഷനും വേണ്ടി എല്ലാ മാസവും കടംവാങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും കഴിഞ്ഞ മെയില്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ എം.ഡി. വ്യക്തമാക്കിയിരുന്നു.
1984 ല്‍ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചപ്പോള്‍ പ്രത്യേകഫണ്ട് കണ്ടെത്തിയിരുന്നില്ല. വര്‍ഷം 3.48 കോടിയായിരുന്ന പെന്‍ഷന്‍ തുക ഇന്ന് 630 കോടി രൂപയായി. പെന്‍ഷനില്‍ 200 മടങ്ങ് വര്‍ധനയുണ്ടായെങ്കിലും വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടില്ല. പെന്‍ഷന്‍ ബാധ്യതയ്ക്ക് പരിഹാരം കാണാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ജില്ലാസഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത 130 കോടിയില്‍ 30 കോടിയും സര്‍ക്കാര്‍ നല്‍കിയ 30 കോടിയും ഉപയോഗിച്ച് തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്തു വരികയാണ്. ഇനി മൂന്നു മാസത്തെ കുടിശികയുണ്ട്. അത് സെപ്തംബര്‍ 30 നകം വിതരണം ചെയ്യുമെന്നാണ് ഗതാഗതമന്ത്രി അറിയിച്ചിട്ടുള്ളത്.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending