crime

കുണ്ടറ ഇരട്ടക്കൊലപാതകം: അമ്മയേയും മുത്തച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ മകന്‍ പിടിയില്‍

By webdesk13

December 30, 2024

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി അഖിൽ കുമാർ ജമ്മു കശ്മീരിൽ പിടിയിൽ. ‌‌2024 ഓഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം‌. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്.

ലഹരിപദാര്‍ത്ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഖിൽ ഇരുവരെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന്‍ ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണുമായാണ് അഖില്‍ കടന്നത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു.

ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്. എന്നാല്‍ പൊലീസ് അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് കുണ്ടറ സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാൾ നടത്തിയ എടിഎം ഇടപാടിലൂടെയാണ് ജമ്മു-കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഒരു സ്ഥലത്ത് എത്തിയതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.