Connect with us

Video Stories

മലപ്പുറം തെരഞ്ഞെടുപ്പ് ഒരുമയുടെ സന്ദേശം

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഒരു സാധാരണ കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമായിരുന്ന ജിഷ്ണു പ്രണോയി എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മരണം കേരള സമൂഹത്തിലാകെ കടുത്ത പ്രതിഷേധവും ദു:ഖവും രോഷവും പടര്‍ത്തിയിരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കുടംബമാകെ നിരാഹാര സമരത്തിലായിരുന്നു. ജിഷ്ണുവിന്റെ മാതാവ് മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലും പിതാവും അമ്മാവനും ഉള്‍പ്പെടെ മറ്റു ബന്ധുക്കള്‍ പുറത്തും നിരാഹാര സമരം അനുഷ്ഠിക്കുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജിഷ്ണുവിന്റെ സഹോദരി വീട്ടില്‍ നിരാഹാര സമരം നടത്തേണ്ടിവരികയും ചെയ്ത അസാധാരണ സാഹചര്യമുണ്ടായി. കഴിഞ്ഞ ദിവസം നാദാപുരത്ത് ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ ആ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആ പ്രദേശത്തുള്ള ഒരുപാട് പേര്‍ അവിടെയുണ്ടായിരുന്നു. ആ വീട്ടിലെ അന്തരീക്ഷം അങ്ങേയറ്റം വേദനാജനകമാണ്. പൊലീസില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി തേടി ഒരു കുടുംബത്തിന് നിരാഹാര സമരത്തിലേക്ക് പോകേണ്ടിവന്ന അവസ്ഥയുണ്ടായത് ദു:ഖകരമാണ്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ഏറ്റവും കുറഞ്ഞ ആവശ്യം അംഗീകരിച്ചുകിട്ടാനാണ് ഇത്തരത്തില്‍ ഒരു കുടുംബത്തിന് സമരം ചെയ്യേണ്ടിവന്നത്.
സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും സമാന്യ നീതി മാത്രമാണ് അവര്‍ കാംക്ഷിക്കുന്നത്. അത് നല്‍കാന്‍ കഴിയാതെ വരുന്നത് വലിയ പരാജയമാണ്. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് മഹിജക്ക് നേരെ പൊലീസ് നടത്തിയ ക്രൂരത എല്ലാവരും കണ്ടതാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് നേരെ എത്ര നിഷ്ഠൂരമായാണ് ഒരു സംഘം പൊലീസുകാര്‍ പെരുമാറിയത്. ഒരു നിലക്കും ഒളിച്ചുവെക്കാന്‍ കഴിയാത്ത വിധം കേരളവും ലോകവും ദൃക്‌സാക്ഷിയായ ആ സംഭവങ്ങളെ ന്യായീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ഒരമ്മക്ക് നേരെ ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. മന:സാക്ഷി നഷ്ടപ്പെട്ട ജനതയായി നമ്മള്‍ മാറിക്കൂടാ. രാഷ്ട്രീയത്തിനപ്പുറം മാനവികതയെ ശക്തമായി ഉയര്‍ത്തിപിടിക്കുന്നവരാണ് മലയാളികള്‍. നന്മയും മനുഷ്യത്വവും ഇല്ലാത്ത ഭാവികേരളമല്ല, മനുഷ്യനന്മയില്‍ അധിഷ്ഠിതമായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഉണ്ടാകേണ്ടത്. അതിന് വേണ്ടിയുള്ള പരിശ്രമമാണ് രാഷ്ട്രീയ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും, മുഴുവന്‍ മനുഷ്യരും നടത്തേണ്ടത്.
ഭരണഘടനാദത്തമായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ജനാധിപത്യവും മതേതരത്വവും ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലനില്‍ക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ഐക്യത്തോടെയുള്ള നിലനില്‍പ്പിന് അനിവാര്യമായ ജനാധിപത്യവും മതേതരത്വവും ഭീഷണിയിലാണെന്നതാണ് വസ്തുത. ഒരു വശത്ത് ഫാസിസവും മറുവശത്ത് കമ്മ്യൂണിസ്റ്റ് അക്രമവും എല്ലാവിധ പരിധികളും ലംഘിച്ച്, ജനജീവിതത്തെ ദുസ്സഹമാക്കികൊണ്ടിരിക്കുന്നു . കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഫാസിസ്റ്റ് അക്രമത്തിന്റെയും മാര്‍ക്‌സിസ്റ്റ് അക്രമത്തിന്റെയും സംരക്ഷകരായി മറിയിരിക്കുന്നു. ജനജീവിതത്തെ ദുരിതമയമാക്കുന്ന നയങ്ങള്‍ നിര്‍ബാധം കൈക്കൊള്ളുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. രണ്ട് സര്‍ക്കാരുകളുടെയും പൊലീസ് നയം ജനാധിപത്യ വിരുദ്ധവും, ജനവിരുദ്ധവുമാണ്. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട പൊലീസ്, ഇതിന് കടകവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ജീവനും സ്വത്തിനും സംരക്ഷണം എന്ന മൗലീകാവകാശം സംരക്ഷിക്കുന്നതില്‍ ദേശീയാടിസ്ഥാനത്തിലും സംസ്ഥാനത്തും പൊലീസ് പരാജയപ്പെടുന്നത് ചരിത്രത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്.
നിരന്തരം സ്ത്രീ പീഡന വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുന്ന അവസ്ഥയാണ് മലയാളികള്‍ക്ക് ഇന്നുള്ളത്. ദിനംപ്രതിയെന്നോണം കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമം വര്‍ധിച്ചുവരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ കേസെടുക്കാത്ത സ്ഥിതി ഒരിക്കലുമുണ്ടായിട്ടില്ല. എന്നാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തി പൊലീസ് മടക്കിയയച്ച നിരവധി സംഭവങ്ങളുണ്ടായി. പാലക്കാട് 13 വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട്, പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവമുണ്ടായി. പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട വിധത്തില്‍ അന്വേഷണമുണ്ടായില്ല. മൂത്ത പെണ്‍കുട്ടി മരിച്ച് 50 ദിവസം കഴിയുംമുമ്പ് ഇളയ പെണ്‍കുട്ടിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നുവെങ്കില്‍ ഇളയ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകമായിരുന്നു. കഴിഞ്ഞ നിരവധി മാസങ്ങളായി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമ കേസുകളില്‍ പൊലീസ് സ്വീകരിക്കുന്ന നിലപാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എത്രമാത്രം അനാസ്ഥയോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് പൊലീസ് പരാതികള്‍ കൈകാര്യം ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇങ്ങനെയൊരു സ്ഥിതി മുമ്പൊരിക്കലും കേരളത്തിലുണ്ടായിട്ടില്ല.
മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ ഉണ്ടാകരുതെന്നത് നന്മയുടെ പക്ഷത്ത് നില്‍ക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ അമ്മമാരുടെ കണ്ണീരിനാല്‍ കുതിരുകയാണ് കേരളം. ഉത്തരവാദികള്‍ ആരാണെങ്കിലും യഥാര്‍ത്ഥ പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാന്‍ ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണെങ്കില്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. പക്ഷഭേദങ്ങളില്ലാതെ കുറ്റവാളികളെ ശിക്ഷിക്കാന്‍ നടപടി ഉണ്ടാകണം. എന്നാല്‍ കേരള പൊലീസിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കുമ്പോള്‍, ഇതിനുള്ള സാധ്യത കാണാന്‍ കഴിയുന്നില്ല. പക്ഷവല്‍ക്കരണം നീതിയേയും നിയമത്തേയും നോക്കുകുത്തിയാക്കും വിധം ആഴത്തിലാണുള്ളത്. ജനാധിപത്യ സംഘടനകളുടെ ശാക്തീകരണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കൂ.
ജനജീവിതത്തെ ദുസ്സഹമാക്കുന്ന വിധം നാട്ടില്‍ വിലക്കയറ്റം ഉണ്ടായിരിക്കുന്നു. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന തടയുന്നതിന് ഒരു നടപടിയുമുണ്ടാകാത്തത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. റേഷന്‍ സംവിധാനം ഇതുപോലെ നിശ്ചലമായ സ്ഥിതി മുമ്പുണ്ടായിട്ടില്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിലെ ഗൗരവം സര്‍ക്കാര്‍ മനസ്സിലാക്കാതെ പോകുന്നത് നിരാശ ഉളവാക്കുന്ന കാര്യമാണ്.
യു.ഡി.എഫിന്റെ മദ്യനയം തിരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നാടിനും കുടുംബത്തിനും ആപത്തായ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ട്, ഘട്ടംഘട്ടമായി മദ്യനിരോധനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. ഈ ആഗ്രഹത്തിനൊപ്പമാണ് മുന്‍ സര്‍ക്കാര്‍ നിലകൊണ്ടത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയത്തില്‍ കാതലായ മാറ്റം വരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മദ്യം വ്യാപകമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നയം തയാറാക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ടൂറിസത്തിന്റെയും മറ്റും മറവിലാണ് ഇതിന് തുനിയുന്നത്. എന്നാല്‍ ഭാവി തലമുറയെ നാശത്തിലേക്കും നാടിനെ വിനാശത്തിലേക്കും നയിക്കുന്നതാകും ഈ നടപടി. മദ്യവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം.
സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാകുന്നത് എന്തുകൊണ്ടാണെന്ന് പുനരാലോചന നടത്താന്‍ സര്‍ക്കാറിനെ നയിക്കുന്നവര്‍ ശ്രമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ സംഭവിക്കുന്നത് ഇതാണ്. എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്തേണ്ടിവന്ന സ്ഥിതി എത്ര ഗുരുതരമാണെന്ന് സര്‍ക്കാറിന് മനസ്സിലാകുന്നില്ല. ജനങ്ങള്‍ ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്ടര്‍ മാത്രമല്ല, ശക്തമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ എതിര്‍പ്പിനെ മനസ്സിലാക്കിയതു കൊണ്ടാകണം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വളരെ നിരാശയോടെയാണ് അവര്‍ മത്സരിക്കുന്നത്. യു.ഡി.എഫാകട്ടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ശക്തമായ പോരാട്ടമായാണ് കാണുന്നത്. ഇന്ത്യ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് മലപ്പുറത്ത് നടക്കുന്നത്. വിജയത്തിനപ്പുറം, ഉജ്വലമായ വിജയം നേടണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം സംസ്ഥാനതലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഫാസിസ്റ്റ് അജണ്ട, ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യന്‍ ജനസാമാന്യത്തിന് മേല്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോള്‍, അതിനെതിരായി ദേശീയതലത്തില്‍ ശക്തമായ മതേതര കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും കെ. കരുണാകരനും സി.എച്ചും ഉള്‍പ്പെടെയുള്ളവര്‍ വളര്‍ത്തിയെടുത്ത മതേതര, ജനാധിപത്യ ശക്തി കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റം നമ്മളെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വന്ദ്യ സഹോദരന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആ മതേതര ചേരിക്ക് മൂന്നര പതിറ്റാണ്ടോളം നേതൃത്വം നല്‍കി. ഈ മാതൃകയില്‍ ദേശീയ തലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റിലെത്തണം.
തീന്‍മേശ വരെയെത്തിയ ഫാസിസം മരണക്കിടക്കയിലേക്കും പ്രവേശിച്ചിരിക്കുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദവും പ്രഭയുമായിരുന്ന ഇ.അഹമ്മദ് സാഹിബിനോട് മരണാനന്തരം കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ ഫാസിസ്റ്റ് ക്രൂരത മറക്കാന്‍ കഴിയില്ല. സ്വന്തം മക്കള്‍ക്ക് പോലും പ്രവേശനം നിഷേധിച്ച്, കൊടുംക്രൂരത കാട്ടിയ സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടി തിരുത്താന്‍ കൊടുംതണുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആസ്പത്രിയിലെത്തേണ്ടി വന്നു. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആ ഇടപെടലിലൂടെ ഉയര്‍ത്തിപ്പിടിച്ചത്, ഇന്ത്യയുടെ മതേതര, ജനാധിപത്യ വിശ്വാസങ്ങളെയും ന്യൂനപക്ഷ പിന്നാക്ക, അധഃസ്ഥിത ജനതയുടെ പ്രതീക്ഷകളെയുമാണ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യനന്മയുടെയും ഒരുമ ദേശീയതലത്തില്‍ ശക്തിപ്പെടുത്തി, ഫാസിസത്തെ പരാജയപ്പെടുത്താന്‍ കഴിയണം. അതിനായി ഓരോരുത്തരും കഴിവിന്റെ അങ്ങേയറ്റം പരിശ്രമിക്കണം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനും എതിരായ ഒരുമയുടെ സന്ദേശമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending